ഒലിവ് മലയിലേക്കൊരു യാത്ര (ഉദ്ദേശ്യപൂര്‍വ്വമായ പ്രാര്‍ത്ഥനയുടെ 15 ചുവടുകള്‍) - ജോസഫ് കുര്യൻസാംപിൾ
![ഒലിവ് മലയിലേക്കൊരു യാത്ര (ഉദ്ദേശ്യപൂര്‍വ്വമായ പ്രാര്‍ത്ഥനയുടെ 15 ചുവടുകള്‍) - ജോസഫ് കുര്യൻ](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans%2F20715%2F1280x720.jpg&w=3840&q=75)
ദിനം-14
യോഹന്നാന്‍റെ പ്രാര്‍ത്ഥന (നമ്മുടെയും)
താക്കോല്‍ വാക്യം
...ആമേന്‍, കര്‍ത്താവായ യേശുവേ, വരേണമേ. (വെളിപ്പാട് 22:20)
ആമുഖം
ലോകസ്ഥാപനത്തിന് മുമ്പേ ദൈവം നിത്യതയില്‍ മനുഷ്യവര്‍ഗ്ഗത്തിന് വേണ്ടി കരുതിയിരിക്കുന്ന മഹത്തായ പദ്ധതിയുടെ ഒരുക്കങ്ങള്‍ അതിന്‍റെ പൂര്‍ത്തീകരണത്തിലേക്ക് സമീപിക്കുന്നതിന്‍റെ ലക്ഷണങ്ങള്‍ നാം കണ്ടുകൊണ്ടിരിക്കുന്നു. യുഗാന്ത്യകാലത്ത് ഭൂമിയിലും സ്വര്‍ഗ്ഗത്തിലും അരങ്ങേറാന്‍ പോകുന്ന സംഭവങ്ങളെപ്പറ്റിയുള്ള ദര്‍ശനം നല്‍കിക്കഴിഞ്ഞ് യേശു ക്രിസ്തു പറയുന്നു- ഇതാ ഞാന്‍ വേഗം വരുന്നു.
പഴയനിയമ കാലത്തെ സംഭവങ്ങള്‍ ക്രിസ്തുവിന്‍റെ ഈ ഭൂമിയിലേക്കുള്ള വരവിന്‍റെ ഒരുക്കങ്ങള്‍ ആയിരുന്നുവെങ്കില്‍ ഇന്നു വരെയുള്ള പുതിയനിയമകാല സംഭവങ്ങള്‍ ഉയിര്‍ത്തെഴുന്നേറ്റ് സ്വര്‍ഗ്ഗാരോഹണം ചെയ്ത യേശുക്രിസ്തുവിന്‍റെ മടങ്ങിവരവിന്‍റെ ഒരുക്കങ്ങളാണ്.
സ്വര്‍ഗ്ഗത്തിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഭൂമിയിലും രണ്ടായിരത്തോളം സംവത്സരങ്ങളായി ആ മടങ്ങിവരവിന് വേണ്ടി ലോകത്തെ സജ്ജമാക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. സകല ജാതികളെയും ക്രിസ്തുവിന്‍റെ ശിഷ്യരാക്കാനുള്ള ആ മഹാനിയോഗം അതിന്‍റെ പൂര്‍ണതയിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു. കര്‍ത്താവ് പറഞ്ഞു- രാജ്യത്തിന്‍റെ ഈ സുവിശേഷം സകല ജാതികള്‍ക്കും സാക്ഷ്യമായി ഭൂലോകത്തിലൊക്കെയും പ്രസംഗിക്കപ്പെടും. അപ്പോള്‍ അന്ത്യം വരും.
കര്‍ത്താവിന്‍റെ വരവിന് മണവാട്ടിയായ ദൈവസഭയും ആത്മാവും ഒരുങ്ങിക്കഴിഞ്ഞു (വെളി.22:17). ഇനി വരിക എന്ന് പറയേണ്ടത് നാം ഓരോരുത്തരുമാണ്. ഇത് അന്ത്യകാലമാണ്. ജീവവൃക്ഷത്തിന്‍റെ ഫലം ലഭിക്കേണ്ടതിന് തങ്ങളെത്തന്നെ കഴുകി വെടിപ്പാക്കുക.
നിര്‍ണ്ണയത്തോടെ നമുക്ക് പറയാന്‍ സാധിക്കണം- കര്‍ത്താവായ യേശുവേ, വരേണമേ. എല്ലാ പ്രാര്‍ത്ഥനയിലൂടെയും നാം എത്തിച്ചേരേണ്ടത് ആ മഹത്തായ പ്രാര്‍ത്ഥനയിലേക്കാണ്.
തുടര്‍വായനയ്ക്കും ധ്യാനത്തിനും
(മത്തായി 24:1-14)
അന്ത്യകാലത്തിന്‍റെ ലക്ഷണങ്ങള്‍ എന്തെല്ലാം എന്നാണ് കര്‍ത്താവ് പറഞ്ഞിരിക്കുന്നത്?
അന്ത്യകാലത്ത് ദൈവജനത്തിന് എന്ത് നേരിടേണ്ടി വരും?
പ്രാര്‍ത്ഥനാ മുറിയിലേക്ക്
(അടുത്ത 15-30 മിനിറ്റ് പ്രാര്‍ത്ഥനക്ക് വേണ്ടി മാറ്റി വെക്കുക)
കര്‍ത്താവായ യേശുക്രിസ്തു ഗെത്ത്ശെമനയില്‍ നടത്തിയ പ്രാര്‍ത്ഥന ലോകത്തിന്‍റെ പാപവും അതിന്‍റെ പരിഹാരമായുള്ള കഷ്ടത എന്ന പാനപാത്രവും പാനം ചെയ്യാനുള്ള ഒരുക്കങ്ങളായിരുന്നു- ദൈവഹിതം പൂര്‍ണമായി നിറവേറ്റാന്‍ വേണ്ടിയുള്ള സമര്‍പ്പണമായിരുന്നു. നാം നടത്തേണ്ടത് ഏത് സമയത്തും കര്‍ത്താവിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിന്‍റെ പ്രാര്‍ത്ഥനയാണ്. ആ പ്രാര്‍ത്ഥനയിലേക്കാവണം നമ്മുടെ എല്ലാ പ്രാര്‍ത്ഥനകളും നമ്മെ നയിക്കേണ്ടത്.
പ്രതികരണം
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
![ഒലിവ് മലയിലേക്കൊരു യാത്ര (ഉദ്ദേശ്യപൂര്‍വ്വമായ പ്രാര്‍ത്ഥനയുടെ 15 ചുവടുകള്‍) - ജോസഫ് കുര്യൻ](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans%2F20715%2F1280x720.jpg&w=3840&q=75)
സഭാസ്ഥാപന പരിശീലകനും വേദാദ്ധ്യാപകനും ഉത്തരഭാരത മിഷനറിയുമായിരുന്ന പാസ്റ്റര്‍ ജോസഫ് കുര്യന്‍, ദൈനംദിന ആത്മീയജീവിതത്തിലെ അവിഭാജ്യഘടകമായി പ്രാര്‍ത്ഥനയെ കാണുന്നവര്‍ക്ക് വേണ്ടിയുള്ള 15 ചുവടുകളാണ് വരച്ചു കാട്ടിയിരിക്കുന്നത്. യേശുവിന്‍റെ ഇഹലോകത്തിലെ പ്രാര്‍ത്ഥനാ ജീവിതം അതിന്‍റെ പൂര്‍ണ്ണതയില്‍ എത്തിയത് ഒലിവ് മലയിലെ പ്രാര്‍ത്ഥനയോട് കൂടിയാണല്ലോ! നാം ഒരു ശുശ്രൂഷ ആരംഭിച്ചിട്ട് ദൈവാനുഗ്രഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയല്ല, മറിച്ച് പ്രാര്‍ത്ഥനയാണ് യഥാര്‍ത്ഥ ശുശ്രൂഷ. അതിലൂടെ ബാക്കി എല്ലാം വെളിപ്പെട്ടുവരും.
More
ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ ഈതുപുരയ്ക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://www.kraisthavaezhuthupura.com/youversion