അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 51 ദിവസം

തെറ്റുകള്‍ ആവര്‍ത്തിച്ചുകൊണ്ട് പാപത്തില്‍നിന്ന് പാപത്തിലേക്കു വീണുകൊണ്ടിരിക്കുമ്പോഴും അനേകര്‍ ദൈവസന്നിധിയിലുള്ള ആരാധനകള്‍ക്കോ നേര്‍ച്ചകാഴ്ചകള്‍ക്കോ ആചാരാനുഷ്ഠാനങ്ങള്‍ക്കോ യാതൊരു മുടക്കവും വരുത്താറില്ല. മ്ലേച്ഛതയുടെയും ദുര്‍മ്മാര്‍ഗ്ഗത്തിന്റെയും പാപപങ്കിലമായ പാതയിലൂടെ ഓടുമ്പോഴും സഭയുടെയും സമൂഹത്തിന്റെയും വാത്സല്യവാന്മാരായിത്തന്നെ മുന്നോട്ടു പോകുമ്പോള്‍ തങ്ങളുടെ പ്രവൃത്തികള്‍ ദൈവവും അംഗീകരിച്ചുവെന്നു ഇക്കൂട്ടര്‍ കരുതുന്നു. യിസ്രായേലിന്റെ രാജാവായ ദാവീദും അപ്രകാരം കരുതിയ ഒരു മനുഷ്യനായിരുന്നു, തന്റെ പടയാളിയായ ഊരീയാവിന്റെ ഭാര്യയുമായി അവന്‍ പാപം ചെയ്തു. അതു മറയ്ക്കുവാനായി ഊരീയാവിനെ ചതിയില്‍ കൊലപ്പെടുത്തി. ഭര്‍ത്താവിന്റെ മരണത്തിന്റെ വിലാപകാലം കഴിഞ്ഞപ്പോള്‍ ബത്ത്-ശേബയെ ഭാര്യയാക്കിയ രാജാവിന്റെ മഹാമനസ്‌കതയില്‍ പ്രജകള്‍ ആനന്ദിച്ചു. ദൈവത്തിന്റെ സന്നിധിയിലുള്ള ആരാധന ദാവീദ് അഭംഗുരം തുടര്‍ന്നു. ബത്ത്-ശേബ ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചപ്പോള്‍ ദൈവം തന്റെ പ്രവൃത്തികളില്‍ പ്രസാദിച്ച്, അനുഗ്രഹിച്ചിരിക്കുകയാണെന്ന് ദാവീദ് കരുതി. എന്നാല്‍ ഒരു ദിവസം ദൈവം തന്റെ പ്രവാചകനെ അവന്റെ അടുക്കലേക്ക് അയച്ചു. ഒരു ഉപമയിലൂടെ അവന്റെ പാപത്തിലേക്കു വിരല്‍ ചൂണ്ടി. ''ആ മനുഷ്യന്‍ നീ തന്നെ'' എന്ന നാഥാന്‍ പ്രവാചകന്റെ ശബ്ദം കേട്ട ദാവീദ് ഞെട്ടി. ഒരു ദുര്‍ബല നിമിഷത്തില്‍ അവന്‍ ചെയ്തുപോയ പാപത്തിന് കൊടുക്കേണ്ടിവന്ന വില വളരെ വലുതായിരുന്നു. 

                      സഹോദരാ! സഹോദരീ! ദാവീദിനെപ്പോലെ പാപപങ്കിലമായ പാതയിലൂടെ ഓടിയിട്ടും, കുഴപ്പങ്ങളൊന്നും സംഭവിക്കാത്തതുകൊണ്ട് ദൈവം നിനക്കനുകൂലമാണെന്നു ധരിച്ചുകൊണ്ട് ബാഹ്യമായ ആചാരാനുഷ്ഠാനങ്ങളുടെയും ആരാധനകളുടെയും തണലില്‍ നീ മുമ്പോട്ടു പോകുകയാണോ? ലൗകികമായ നേട്ടങ്ങള്‍ക്ക് കോട്ടം വരാത്തതുകൊണ്ട് ദൈവം അനുകൂലമാണെന്ന് ധരിച്ചിരിക്കുകയാണോ? മാസങ്ങള്‍ കഴിഞ്ഞായിരിക്കാം. ഒരുപക്ഷേ വര്‍ഷങ്ങള്‍ കഴിഞ്ഞായിരിക്കാം ദൈവം നിന്റെ പാപങ്ങള്‍ നിരത്തിവയ്ക്കുന്നത്. അപ്പോള്‍ കൊടുക്കേണ്ട വില അതുവരെയുള്ള സകല നേട്ടങ്ങളെയും തകര്‍ക്കുന്നതായിരിക്കുമെന്ന് നീ മനസ്സിലാക്കുമോ? 

പാപി ഞാനേശുവേ എന്‍ പാപങ്ങള്‍ 

രക്താംബരം പോലെയെന്നാകിലും 

യേശുവേ... എന്നേശുവേ... ചേര്‍ക്ക നിന്‍ മാര്‍വ്വിങ്കല്‍ 

ഏഴയിന്‍ പാപമോര്‍ക്കാതെ നീ.                                          ഞാന്‍ വരുന്നേശുവേ....

തിരുവെഴുത്ത്

ദിവസം 50ദിവസം 52

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com