അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം
ഭക്തിയുടെ കുപ്പായമണിഞ്ഞു പരസ്യമായി ആരാധനകളിലും ആചാരാനുഷ്ഠാനങ്ങളിലും സജീവമായി പങ്കെടുക്കുകയും രഹസ്യമായി പാപത്തിന്റെ വഴികളില്‍ ജീവിക്കുകയും ചെയ്യുമ്പോള്‍ ഉടനടി യാതൊരു ദോഷവും സംഭവിക്കാത്തതുകൊണ്ട് ദൈവം തങ്ങളുടെ പ്രവൃത്തി അംഗീകരിക്കുന്നുവെന്നു കരുതി അനേകര്‍ മുമ്പോട്ടു പോകുന്നു. സഭയിലും സമൂഹത്തിലും ഇങ്ങനെയുള്ളവര്‍ക്ക് സ്ഥാനമാനങ്ങളും സ്വാധീനങ്ങളും വളരെയധികമാണ്. ദൈവത്തിന്റെ മൗനം തങ്ങളുടെ ചെയ്തികള്‍ക്കുള്ള അംഗീകാരമായി കരുതുന്ന അവര്‍ ദൈവത്തിന്റെ ചട്ടങ്ങളുടെ വക്താക്കളായി, വിശ്വാസ സംരക്ഷണത്തെക്കുറിച്ചും പാരമ്പര്യങ്ങളെക്കുറിച്ചും ഊറ്റം കൊള്ളുകയും, കര്‍ത്താവിനെ വാസ്തവമായി രുചിച്ചറിയുന്നവരെ പീഡിപ്പിക്കുകയും ചെയ്യുന്നവരാണ്. ദൈവത്തിന്റെ വചനങ്ങള്‍ വളച്ചൊടിച്ച് തങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ വ്യാഖ്യാനിക്കുന്ന ഇവര്‍ക്ക് ശാസന വെറുപ്പാണ്. ഇങ്ങനെ ഭക്തിയുടെ മറവില്‍ പകല്‍ ആരാധനയും, ഇരുട്ടിന്റെ മറവില്‍ ദൈവം വെറുക്കുന്ന പാപങ്ങളുമായി മുമ്പോട്ടു പോകുന്നവരുടെ പ്രതിഫലവും ദൈവം വിവരിക്കുന്നുണ്ട്. പാപിയായ മനുഷ്യന്റെ മാനസാന്തരത്തിനായി ദീര്‍ഘക്ഷമയുള്ളവനായ ദൈവം മൗനമായി കാത്തിരിക്കുമെങ്കിലും ആ മൗനത്തെ അനുവാദമായി വ്യാഖ്യാനിച്ച് മനുഷ്യന്‍ വീണ്ടും വീണ്ടും പാപത്തിലാഴ്ന്നിറങ്ങുമ്പോള്‍ താന്‍ അവനെ കീറിക്കളയുമെന്ന് യഹോവയാം ദൈവം അരുളിച്ചെയ്യുന്നു. മാത്രമല്ല, ആ ക്രൂരമായ ശിക്ഷയില്‍നിന്ന് ആര്‍ക്കും അവനെ വിടുവിക്കുവാന്‍ സാദ്ധ്യമല്ലെന്ന് ദൈവം വ്യക്തമാക്കുന്നു.
സഹോദരാ! സഹോദരീ! ജീവിതം സുഗമമായി മുമ്പോട്ടു പോകുന്നതിനാല്‍ ദൈവം നിന്റെ പാപസ്വഭാവങ്ങളെ അംഗീകരിച്ചുവെന്ന ധാരണയിലാണോ നീ മുമ്പോട്ടു പോകുന്നത്. ആരാധനകളിലോ മറ്റു ശുശ്രൂഷകളിലോ ക്രമമായി പങ്കെടുക്കാതിരുന്നിട്ടും കുഴപ്പമൊന്നുമില്ലാത്തതുകൊണ്ട് ദൈവം നിനക്ക് അനുകൂലമെന്നു നീ കരുതുന്നുവോ? നിന്റെ പാപപ്രവൃത്തികളൊക്കെയും ദൈവം നിന്റെ മുമ്പില്‍ നിരത്തിവയ്ക്കുന്നതിനുമുമ്പ്, ഈ നിമിഷങ്ങളില്‍ത്തന്നെ നിന്റെ പാപത്തെ കണ്ടുപിടിച്ച് അവയെ ഉപേക്ഷിച്ച് ദൈവത്തിന്റെ ശിക്ഷയെ ഒഴിവാക്കുമോ?
പാപി ഞാന്‍ മഹാപാപി ഞാന്‍
വരുന്നു നിന്‍ സവിധേ
തള്ളരുതേഴയെ തള്ളരുതേ
എന്നേശു കര്‍ത്താവേ! കരയുമ്പോള്‍...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com