ന്യായാധിപന്മാർ 16:1-14
ന്യായാധിപന്മാർ 16:1-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനന്തരം ശിംശോൻ ഗസ്സയിൽ ചെന്ന് അവിടെ ഒരു വേശ്യയെ കണ്ട് അവളുടെ അടുക്കൽ ചെന്നു. ശിംശോൻ ഇവിടെ വന്നിരിക്കുന്നു എന്നു ഗസ്യർക്ക് അറിവുകിട്ടി; അവർ വന്നു വളഞ്ഞ് അവനെ പിടിപ്പാൻ രാത്രി മുഴുവനും പട്ടണവാതിൽക്കൽ പതിയിരുന്നു; നേരം വെളുക്കുമ്പോൾ അവനെ കൊന്നുകളയാം എന്നു പറഞ്ഞു രാത്രി മുഴുവനും അനങ്ങാതിരുന്നു. ശിംശോൻ അർധരാത്രിവരെ കിടന്നുറങ്ങി അർധരാത്രിയിൽ എഴുന്നേറ്റു പട്ടണവാതിലിന്റെ കതകും കട്ടിളക്കാൽരണ്ടും ഓടാമ്പലോടുകൂടെ പറിച്ചെടുത്തു ചുമലിൽവച്ചു പുറപ്പെട്ട് ഹെബ്രോനെതിരേയുള്ള മലമുകളിൽ കൊണ്ടുപോയി. അതിന്റെശേഷം അവൻ സോരേക് താഴ്വരയിൽ ദെലീലാ എന്നു പേരുള്ള ഒരു സ്ത്രീയെ സ്നേഹിച്ചു. ഫെലിസ്ത്യപ്രഭുക്കന്മാർ അവളുടെ അടുക്കൽ വന്ന് അവളോട്: നീ അവനെ വശീകരിച്ച് അവന്റെ മഹാശക്തി ഏതിൽ എന്നും ഞങ്ങൾ അവനെ പിടിച്ചുകെട്ടി ഒതുക്കേണ്ടതിന് എങ്ങനെ സാധിക്കും എന്നും അറിഞ്ഞുകൊൾക; ഞങ്ങൾ ഓരോരുത്തൻ ആയിരത്തൊരുനൂറു വെള്ളിപ്പണം വീതം നിനക്കു തരാം എന്നു പറഞ്ഞു. അങ്ങനെ ദെലീലാ ശിംശോനോട്: നിന്റെ മഹാശക്തി ഏതിൽ ആകുന്നു? ഏതിനാൽ നിന്നെ ബന്ധിച്ച് ഒതുക്കാം? എനിക്കു പറഞ്ഞുതരേണം എന്നു പറഞ്ഞു. ശിംശോൻ അവളോട്: ഒരിക്കലും ഉണങ്ങാതെ പച്ചയായ ഏഴു ഞാണുകൊണ്ട് എന്നെ ബന്ധിച്ചാൽ എന്റെ ബലം ക്ഷയിച്ച് ഞാൻ ശേഷം മനുഷ്യരെപ്പോലെ ആകും എന്നു പറഞ്ഞു. ഫെലിസ്ത്യപ്രഭുക്കന്മാർ ഉണങ്ങാത്ത ഏഴു പച്ച ഞാൺ അവളുടെ അടുക്കൽ കൊണ്ടുവന്നു; അവകൊണ്ട് അവൾ അവനെ ബന്ധിച്ചു. അവളുടെ ഉൾമുറിയിൽ പതിയിരിപ്പുകാർ പാർത്തിരുന്നു. അവൾ അവനോട്: ശിംശോനേ, ഫെലിസ്ത്യർ ഇതാ വരുന്നു എന്നു പറഞ്ഞു. ഉടനെ അവൻ തീ തൊട്ട ചണനൂൽപോലെ ഞാണുകളെ പൊട്ടിച്ചുകളഞ്ഞു; അവന്റെ ശക്തിയുടെ രഹസ്യം വെളിപ്പെട്ടതുമില്ല. പിന്നെ ദെലീലാ ശിംശോനോട്: നീ എന്നെ ചതിച്ച് എന്നോടു ഭോഷ്കു പറഞ്ഞു; നിന്നെ ഏതിനാൽ ബന്ധിക്കാം എന്ന് ഇപ്പോൾ എനിക്കു പറഞ്ഞുതരേണം എന്നു പറഞ്ഞു. അവൻ അവളോട്: ഒരിക്കലും പെരുമാറിയിട്ടില്ലാത്ത പുതിയ കയർകൊണ്ട് എന്നെ ബന്ധിച്ചാൽ എന്റെ ബലം ക്ഷയിച്ച് ഞാൻ ശേഷം മനുഷ്യരെപ്പോലെ ആകും എന്നു പറഞ്ഞു. ദെലീലാ പുതിയ കയർ വാങ്ങി അവനെ ബന്ധിച്ചിട്ട്: ശിംശോനേ, ഫെലിസ്ത്യർ ഇതാ വരുന്നു എന്ന് അവനോടു പറഞ്ഞു. പതിയിരിപ്പുകാർ ഉൾമുറിയിൽ ഉണ്ടായിരുന്നു. അവനോ ഒരു നൂൽപോലെ തന്റെ കൈമേൽനിന്ന് അതു പൊട്ടിച്ചുകളഞ്ഞു. ദെലീലാ ശിംശോനോട്: ഇതുവരെ നീ എന്നെ ചതിച്ച് എന്നോടു ഭോഷ്കു പറഞ്ഞു; നിന്നെ ഏതിനാൽ ബന്ധിക്കാമെന്ന് എനിക്കു പറഞ്ഞുതരേണം എന്നു പറഞ്ഞു. അവൻ അവളോട്: എന്റെ തലയിലെ ഏഴു ജട നൂൽപാവിൽ ചേർത്തു നെയ്താൽ സാധിക്കും എന്നു പറഞ്ഞു. അവൾ അങ്ങനെ ചെയ്തു കുറ്റി അടിച്ചുറപ്പിച്ചും വച്ച് അവനോട്: ശിംശോനേ, ഫെലിസ്ത്യർ ഇതാ വരുന്നു എന്നു പറഞ്ഞു. അവൻ ഉറക്കമുണർന്നു നെയ്ത്തുതടിയുടെ കുറ്റിയും പാവും പറിച്ചെടുത്തുകളഞ്ഞു.
ന്യായാധിപന്മാർ 16:1-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഒരു ദിവസം ശിംശോൻ ഫെലിസ്ത്യനഗരമായ ഗസ്സയിലേക്കു പോയി; അവിടെ ഒരു വേശ്യയെ കണ്ട് അവളുടെ അടുക്കൽ ചെന്നു. ശിംശോൻ അവിടെയുണ്ടെന്ന് അറിവുകിട്ടി; ഗസ്സനിവാസികൾ നഗരം വളഞ്ഞു; അയാളെ പിടികൂടാൻ നഗരവാതില്‌ക്കൽ കാത്തിരുന്നു. “നേരം വെളുക്കുന്നതുവരെ കാത്തിരിക്കാം; പ്രഭാതത്തിൽ അവനെ കൊല്ലാം” എന്നു പറഞ്ഞ് അവർ രാത്രി മുഴുവൻ പതിയിരുന്നു. അർധരാത്രിവരെ ശിംശോൻ അവിടെ കിടന്നു. പിന്നീട് എഴുന്നേറ്റു നഗരവാതിൽ കതകും കട്ടിളക്കാലും ഓടാമ്പലോടുകൂടി ഇളക്കിയെടുത്ത് തോളിൽ വഹിച്ചുകൊണ്ട് ഹെബ്രോനു മുമ്പിലുള്ള മലമുകളിലേക്കു പോയി. അതിനുശേഷം ശിംശോൻ സോരെക് താഴ്‌വരയിൽ വസിച്ചിരുന്ന ദെലീലാ എന്ന സ്‍ത്രീയെ സ്നേഹിച്ചു. ഫെലിസ്ത്യപ്രഭുക്കന്മാർ അവളെ സമീപിച്ചു പറഞ്ഞു: “നീ അവനെ വശീകരിച്ച് അവന്റെ വൻശക്തിക്കു കാരണം എന്തെന്നും എങ്ങനെ അവനെ ബന്ധിച്ചു കീഴ്പെടുത്താമെന്നും മനസ്സിലാക്കുക. പ്രതിഫലമായി ഞങ്ങൾ ഓരോരുത്തരും ആയിരത്തി ഒരുനൂറു വെള്ളിനാണയം നിനക്കു തരാം.” ദെലീലാ ശിംശോനോടു പറഞ്ഞു: “അങ്ങയുടെ ശക്തികേന്ദ്രം എവിടം എന്നും അങ്ങയെ എങ്ങനെ ബന്ധിച്ചു കീഴ്പെടുത്താമെന്നും എന്നോടു പറയുക.” ശിംശോൻ അവളോടു പറഞ്ഞു: “ഉണങ്ങാത്ത ഏഴു പുതിയ ഞാൺകൊണ്ട് എന്നെ ബന്ധിച്ചാൽ എന്റെ ശക്തി ക്ഷയിക്കും; ഞാൻ മറ്റു മനുഷ്യരെപ്പോലെ ആയിത്തീരും.” ഫെലിസ്ത്യ പ്രഭുക്കന്മാർ ഉണങ്ങാത്ത ഏഴു പുതിയ ഞാൺ അവളെ ഏല്പിച്ചു; അവകൊണ്ട് അവൾ അയാളെ ബന്ധിച്ചു. അവൾ ഏതാനും പേരെ ഉള്ളറയിൽ പതിയിരുത്തിയിരുന്നു. അവൾ പറഞ്ഞു: “ശിംശോനേ, ഇതാ ഫെലിസ്ത്യർ അങ്ങയെ വളഞ്ഞിരിക്കുന്നു.” ഉടൻ അഗ്നി ചണനാരിനെ എന്നപോലെ ആ ഞാണുകളെല്ലാം അയാൾ പൊട്ടിച്ചുകളഞ്ഞു. അയാളുടെ ശക്തിയുടെ രഹസ്യം അവർക്കു വെളിവായില്ല. ദെലീലാ ശിംശോനോടു പറഞ്ഞു: “അങ്ങ് എന്നെ കബളിപ്പിച്ചു; എന്നോടു കളവായിരുന്നല്ലോ പറഞ്ഞത്; അങ്ങയെ എങ്ങനെ ബന്ധിക്കാം എന്ന് ഇനിയെങ്കിലും പറഞ്ഞുതരിക.” “ഒന്നിനും ഉപയോഗിച്ചിട്ടില്ലാത്ത പുത്തൻ കയറുകൊണ്ട് എന്നെ ബന്ധിച്ചാൽ എന്റെ ശക്തി ക്ഷയിക്കും; ഞാൻ മറ്റു മനുഷ്യരെപ്പോലെ ആയിത്തീരുകയും ചെയ്യും.” പുതിയ കയറുകൊണ്ട് അയാളെ ബന്ധിച്ച ശേഷം ദെലീലാ പറഞ്ഞു: “ശിംശോനേ, ഫെലിസ്ത്യർ അങ്ങയെ വളഞ്ഞിരിക്കുന്നു.” ഏതാനും പേർ ഉള്ളറയിൽ പതിയിരിക്കുന്നുണ്ടായിരുന്നു; തന്നെ ബന്ധിച്ചിരുന്ന കയർ ഒരു നൂലുപോലെ ശിംശോൻ പൊട്ടിച്ചുകളഞ്ഞു. ദെലീലാ ശിംശോനോട്: “ഇതാ, ഇപ്പോഴും അങ്ങ് എന്നെ കബളിപ്പിച്ചു; എന്നോടു നുണ പറഞ്ഞു; അങ്ങയെ എങ്ങനെ ബന്ധിക്കാമെന്നു പറഞ്ഞുതരിക. “അയാൾ അവളോടു പറഞ്ഞു: “എന്റെ തലയിലെ ഏഴു ജട ആണിയിൽ ഉറപ്പിച്ച് പാവിൽ ചേർത്തു നെയ്താൽ എന്റെ ശക്തി ക്ഷയിക്കുകയും ഞാൻ മറ്റു മനുഷ്യരെപ്പോലെ ആയിത്തീരുകയും ചെയ്യും.” ശിംശോൻ ഉറങ്ങിയപ്പോൾ ദെലീലാ അപ്രകാരം ചെയ്തു; പിന്നീട് ശിംശോനോടു പറഞ്ഞു: “ഫെലിസ്ത്യർ ഇതാ, അങ്ങയെ വളഞ്ഞിരിക്കുന്നു.” അയാൾ ഉണർന്ന് ആണിയും തറിയും പാവുമെല്ലാം വലിച്ചുപറിച്ചുകളഞ്ഞു.
ന്യായാധിപന്മാർ 16:1-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അനന്തരം ശിംശോൻ ഫെലിസ്ത്യ പട്ടണമായ ഗസ്സയിൽ ചെന്നു അവിടെ ഒരു വേശ്യയെ കണ്ടു അവളുടെ അടുക്കൽ ചെന്നു. “ശിംശോൻ ഇവിടെ വന്നിരിക്കുന്നു” എന്നു ഗസ്യർക്ക് അറിവ് കിട്ടിയപ്പോൾ, അവർ വന്ന് ആ സ്ഥലം വളഞ്ഞ് അവനെ പിടിപ്പാൻ രാത്രിമുഴുവനും പട്ടണവാതില്ക്കൽ പതിയിരുന്നു. “നേരം വെളുക്കുമ്പോൾ അവനെ കൊന്നുകളയാം” എന്നു പറഞ്ഞ് രാത്രിമുഴുവനും അനങ്ങാതിരുന്നു. ശിംശോൻ അർദ്ധരാത്രിവരെ കിടന്നുറങ്ങി. പിന്നീട് എഴുന്നേറ്റ് പട്ടണവാതിലിന്‍റെ കതകും കട്ടളക്കാൽ രണ്ടും ഓടാമ്പലോടുകൂടെ പറിച്ചെടുത്ത് ചുമലിൽ വച്ചു ഹെബ്രോനെതിരെയുള്ള മലമുകളിൽ കൊണ്ടുപോയി. അതിന്റെശേഷം അവൻ സോരേക് താഴ്വരയിൽ ദെലീലാ എന്നു പേരുള്ള ഒരു സ്ത്രീയെ സ്നേഹിച്ചു. ഫെലിസ്ത്യ പ്രഭുക്കന്മാർ അവളുടെ അടുക്കൽവന്ന് അവളോട്: “നീ അവനെ വശീകരിച്ച് അവന്റെ മഹാശക്തി ഏതിൽ എന്നും അവനെ എങ്ങനെ കീഴ്പെടുത്താൻ സാധിക്കും എന്നും അറിഞ്ഞുകൊൾക; ഞങ്ങൾ ഓരോരുത്തൻ ആയിരത്തൊരുനൂറ് വെള്ളിപ്പണം വീതം നിനക്ക് തരാം” എന്നു പറഞ്ഞു. അങ്ങനെ ദെലീലാ ശിംശോനോട്: “നിന്റെ മഹാശക്തി ഏതിൽ ആകുന്നു? ഏതിനാൽ നിന്നെ ബന്ധിച്ച് കീഴ്പെടുത്താം? എനിക്ക് പറഞ്ഞുതരേണം” എന്നു പറഞ്ഞു. ശിംശോൻ അവളോട്: “ഉണങ്ങാത്ത, പച്ചയായ ഏഴു ഞാൺ കൊണ്ട് എന്നെ ബന്ധിച്ചാൽ എന്റെ ബലം ക്ഷയിച്ച് ഞാൻ ശേഷം മനുഷ്യരെപ്പോലെ ആകും” എന്നു പറഞ്ഞു. ഫെലിസ്ത്യ പ്രഭുക്കന്മാർ ഉണങ്ങാത്ത ഏഴു പച്ച ഞാൺ അവളുടെ അടുക്കൽ കൊണ്ടുവന്നു; അവകൊണ്ടു അവൾ അവനെ ബന്ധിച്ചു. അവളുടെ ഉൾമുറിയിൽ പതിയിരിപ്പുകാർ പാർത്തിരുന്നു. അവൾ അവനോട്: “ശിംശോനേ, ഫെലിസ്ത്യർ ഇതാ വരുന്നു” എന്നു പറഞ്ഞു. ഉടനെ അവൻ തീ തൊട്ട ചണനൂൽപോലെ ഞാണുകളെ പൊട്ടിച്ചുകളഞ്ഞു; അവന്റെ ശക്തിയുടെ രഹസ്യം വെളിപ്പെട്ടതുമില്ല. പിന്നെ ദെലീലാ ശിംശോനോട്: “നീ എന്നെ ചതിച്ച് എന്നോട് കള്ളം പറഞ്ഞിരിക്കുന്നു; നിന്നെ ഏതിനാൽ ബന്ധിക്കാം എന്ന് ഇപ്പോൾ പറഞ്ഞുതരേണം” എന്നു പറഞ്ഞു. അവൻ അവളോട്: “ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത പുതിയ കയർ കൊണ്ട് എന്നെ ബന്ധിച്ചാൽ എന്റെ ബലം ക്ഷയിച്ച് ഞാൻ ശേഷം മനുഷ്യരെപ്പോലെ ആകും” എന്നു പറഞ്ഞു. ദെലീലാ പുതിയ കയർ വാങ്ങി അവനെ ബന്ധിച്ചിട്ട്: “ശിംശോനേ, ഫെലിസ്ത്യർ ഇതാ വരുന്നു” എന്ന് അവനോട് പറഞ്ഞു. പതിയിരിപ്പുകാർ മുറിയിൽ ഉണ്ടായിരുന്നു. അവനോ ഒരു നൂൽപോലെ തന്റെ കൈമേൽനിന്ന് അത് പൊട്ടിച്ചുകളഞ്ഞു. ദെലീലാ ശിംശോനോട്: “ഇതുവരെ നീ എന്നെ ചതിച്ചു എന്നോട് കള്ളം പറഞ്ഞു; നിന്നെ ഏതിനാൽ ബന്ധിക്കാമെന്ന് പറഞ്ഞുതരേണം” എന്നു പറഞ്ഞു. അവൻ അവളോട്: “എന്റെ തലയിലെ ഏഴു ജട നൂല്പാവിൽ ചേർത്ത് നെയ്താൽ സാധിക്കും” എന്നു പറഞ്ഞു. അവൾ അത് നൂല്പാവിന്‍റെ കുറ്റിയോട് ദൃഢമായി ബന്ധിച്ച്, അവനോട്: “ശിംശോനേ, ഫെലിസ്ത്യർ ഇതാ വരുന്നു” എന്നു പറഞ്ഞു; അവൻ ഉറക്കമുണർന്ന് നെയ്ത്തുതടിയുടെ കുറ്റിയും പാവും പറിച്ചെടുത്തുകളഞ്ഞു.
ന്യായാധിപന്മാർ 16:1-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അനന്തരം ശിംശോൻ ഗസ്സയിൽ ചെന്നു അവിടെ ഒരു വേശ്യയെ കണ്ടു അവളുടെ അടുക്കൽ ചെന്നു. ശിംശോൻ ഇവിടെ വന്നിരിക്കുന്നു എന്നു ഗസ്യർക്കു അറിവുകിട്ടി; അവർ വന്നു വളഞ്ഞു അവനെ പിടിപ്പാൻ രാത്രിമുഴുവനും പട്ടണവാതില്ക്കൽ പതിയിരുന്നു; നേരം വെളുക്കുമ്പോൾ അവനെ കൊന്നുകളയാം എന്നു പറഞ്ഞു രാത്രിമുഴുവനും അനങ്ങാതിരുന്നു. ശിംശോൻ അർദ്ധരാത്രിവരെ കിടന്നുറങ്ങി അർദ്ധരാത്രിയിൽ എഴുന്നേറ്റു പട്ടണവാതിലിന്റെ കതകും കട്ടളക്കാൽ രണ്ടും ഓടാമ്പലോടുകൂടെ പറിച്ചെടുത്തു ചുമലിൽവെച്ചു പുറപ്പെട്ടു ഹെബ്രോന്നെതിരെയുള്ള മലമുകളിൽ കൊണ്ടുപോയി. അതിന്റെശേഷം അവൻ സോരേക്ക് താഴ്‌വരയിൽ ദെലീലാ എന്നു പേരുള്ള ഒരു സ്ത്രീയെ സ്നേഹിച്ചു. ഫെലിസ്ത പ്രഭുക്കന്മാർ അവളുടെ അടുക്കൽ വന്നു അവളോടു: നീ അവനെ വശീകരിച്ചു അവന്റെ മഹാശക്തി ഏതിൽ എന്നും ഞങ്ങൾ അവനെ പിടിച്ചുകെട്ടി ഒതുക്കേണ്ടതിന്നു എങ്ങനെ സാധിക്കും എന്നും അറിഞ്ഞുകൊൾക; ഞങ്ങൾ ഓരോരുത്തൻ ആയിരത്തൊരുനൂറു വെള്ളിപ്പണം വീതം നിനക്കു തരാം എന്നു പറഞ്ഞു. അങ്ങനെ ദെലീലാ ശിംശോനോടു: നിന്റെ മഹാശക്തി ഏതിൽ ആകുന്നു? ഏതിനാൽ നിന്നെ ബന്ധിച്ചു ഒതുക്കാം? എനിക്കു പറഞ്ഞുതരേണം എന്നു പറഞ്ഞു. ശിംശോൻ അവളോടു: ഒരിക്കലും ഉണങ്ങാതെ പച്ചയായ ഏഴു ഞാണുകൊണ്ടു എന്നെ ബന്ധിച്ചാൽ എന്റെ ബലം ക്ഷയിച്ചു ഞാൻ ശേഷം മനുഷ്യരെപ്പോലെ ആകും എന്നു പറഞ്ഞു. ഫെലിസ്ത്യപ്രഭുക്കന്മാർ ഉണങ്ങാത്ത ഏഴു പച്ച ഞാണു അവളുടെ അടുക്കൽ കൊണ്ടുവന്നു; അവകൊണ്ടു അവൾ അവനെ ബന്ധിച്ചു. അവളുടെ ഉൾമുറിയിൽ പതിയിരിപ്പുകാർ പാർത്തിരുന്നു. അവൾ അവനോടു: ശിംശോനേ, ഫെലിസ്ത്യർ ഇതാ വരുന്നു എന്നു പറഞ്ഞു. ഉടനെ അവൻ തീ തൊട്ട ചണനൂൽപോലെ ഞാണുകളെ പൊട്ടിച്ചുകളഞ്ഞു; അവന്റെ ശക്തിയുടെ രഹസ്യം വെളിപ്പെട്ടതുമില്ല. പിന്നെ ദെലീലാ ശിംശോനോടു: നീ എന്നെ ചതിച്ചു എന്നോടു ഭോഷ്കു പറഞ്ഞു; നിന്നെ ഏതിനാൽ ബന്ധിക്കാം എന്നു ഇപ്പോൾ എനിക്കു പറഞ്ഞുതരേണം എന്നു പറഞ്ഞു. അവൻ അവളോടു: ഒരിക്കലും പെരുമാറീട്ടില്ലാത്ത പുതിയ കയർകൊണ്ടു എന്നെ ബന്ധിച്ചാൽ എന്റെ ബലം ക്ഷയിച്ചു ഞാൻ ശേഷം മനുഷ്യരെപ്പോലെ ആകും എന്നു പറഞ്ഞു. ദെലീലാ പുതിയ കയർ വാങ്ങി അവനെ ബന്ധിച്ചിട്ടു: ശിംശോനേ, ഫെലിസ്ത്യർ ഇതാ വരുന്നു എന്നു അവനോടു പറഞ്ഞു. പതിയിരിപ്പുകാർ ഉൾമുറിയിൽ ഉണ്ടായിരുന്നു. അവനോ ഒരു നൂൽപോലെ തന്റെ കൈമേൽനിന്നു അതു പൊട്ടിച്ചുകളഞ്ഞു. ദെലീലാ ശിംശോനോടു: ഇതുവരെ നീ എന്നെ ചതിച്ചു എന്നോടു ഭോഷ്കു പറഞ്ഞു; നിന്നെ ഏതിനാൽ ബന്ധിക്കാമെന്നു എനിക്കു പറഞ്ഞുതരേണം എന്നു പറഞ്ഞു. അവൻ അവളോടു: എന്റെ തലയിലെ ഏഴു ജട നൂല്പാവിൽ ചേർത്തു നെയ്താൽ സാധിക്കും എന്നു പറഞ്ഞു. അവൾ അങ്ങനെ ചെയ്തു കുറ്റി അടിച്ചുറപ്പിച്ചുംവെച്ചു അവനോടു: ശിംശോനേ, ഫെലിസ്ത്യർ ഇതാ വരുന്നു എന്നു പറഞ്ഞു അവൻ ഉറക്കമുണർന്നു നെയ്ത്തുതടിയുടെ കുറ്റിയും പാവും പറിച്ചെടുത്തുകളഞ്ഞു.
ന്യായാധിപന്മാർ 16:1-14 സമകാലിക മലയാളവിവർത്തനം (MCV)
ഒരു ദിവസം ശിംശോൻ ഗസ്സായിലേക്കുപോയി അവിടെ ഒരു വേശ്യയെ കണ്ടുമുട്ടി, ആ രാത്രി അവളോടൊപ്പം ചെലവഴിക്കുന്നതിനുവേണ്ടിപ്പോയി. “ശിംശോൻ ഇവിടെ വന്നിരിക്കുന്നു!” എന്നു ഗസ്സായിലുള്ളവർക്ക് അറിവുകിട്ടി; അവർ അവിടം വളഞ്ഞു. അദ്ദേഹത്തെ പിടിക്കാൻ ആ രാത്രിമുഴുവൻ നഗരകവാടത്തിൽ പതിയിരുന്നു. “നേരം വെളുക്കുമ്പോൾ നമുക്ക് അയാളെ കൊല്ലാം,” എന്നു പറഞ്ഞ് രാത്രിമുഴുവനും അവർ അനങ്ങാതിരുന്നു. എന്നാൽ ശിംശോൻ അവിടെ അർധരാത്രിവരെമാത്രം കിടന്നശേഷം, എഴുന്നേറ്റ് പട്ടണകവാടത്തിന്റെ കതകുകൾ കട്ടിളക്കാൽ രണ്ടുംകൂടെ പറിച്ചെടുത്ത്, വെവ്വേറെയാക്കി തോളിൽവെച്ച് ഹെബ്രോനുനേരേയുള്ള മലമുകളിലേക്കു കൊണ്ടുപോയി. ചില നാളുകൾക്കുശേഷം സോരേക് താഴ്വരയിൽ ദലീല എന്നു പേരുള്ള ഒരു സ്ത്രീയുമായി അദ്ദേഹം സ്നേഹത്തിലായി. ഫെലിസ്ത്യപ്രഭുക്കന്മാർ അവളുടെ അടുത്തുചെന്ന്, “നീ അയാളെ വശീകരിച്ച് അയാളുടെ മഹാശക്തി ഏതിൽനിന്ന് എന്ന് ഗ്രഹിച്ച്, ഞങ്ങൾക്ക് അയാളെ പിടിച്ചുകെട്ടി കീഴടക്കാൻ എങ്ങനെ സാധിക്കും എന്നു മനസ്സിലാക്കണം. എങ്കിൽ ഞങ്ങൾ ഓരോരുത്തരും നിനക്ക് ആയിരത്തി ഒരുനൂറു ശേക്കേൽ വെള്ളിവീതം തരാം” എന്നു പറഞ്ഞു. അങ്ങനെ ദലീല ശിംശോനോടു ചോദിച്ചു: “അങ്ങയുടെ മഹാശക്തിയുടെ രഹസ്യമെന്താണ്? അങ്ങയെ എങ്ങനെ ബന്ധിച്ച് കീഴടക്കാം എന്നു ദയവായി എന്നോടു പറയുക.” ശിംശോൻ മറുപടി പറഞ്ഞു: “ഉണങ്ങാത്ത പുതിയ ഏഴു ഞാണുകൊണ്ട് എന്നെ ബന്ധിച്ചാൽ എന്റെ ബലം ക്ഷയിച്ച് ഞാൻ മറ്റുമനുഷ്യരെപ്പോലെ ആകും.” ഫെലിസ്ത്യപ്രഭുക്കന്മാർ ഉണങ്ങാത്ത ഏഴു പുതിയ ഞാൺ കൊണ്ടുവന്ന് അവൾക്കുകൊടുത്തു. അവൾ അവകൊണ്ട് അദ്ദേഹത്തെ ബന്ധിച്ചു. ഉൾമുറിയിൽ അവൾ ആളുകളെ ഒളിപ്പിച്ചിരുന്നു. പിന്നെ അവൾ ശിംശോനോട് പറഞ്ഞു: “ശിംശോനേ, ഇതാ ഫെലിസ്ത്യർ വരുന്നു!” എന്നാൽ അദ്ദേഹം, തീ ചണനൂലിനെ എന്നപോലെ ഞാണുകളെ പൊട്ടിച്ചുകളഞ്ഞു. ഇതുമൂലം അദ്ദേഹത്തിന്റെ ശക്തിയുടെ രഹസ്യം വെളിവായതുമില്ല. പിന്നെ ദലീല ശിംശോനോട്, “അങ്ങ് എന്നെ കബളിപ്പിച്ചു; എന്നോടു നുണ പറഞ്ഞു; അങ്ങയെ ഏതിനാൽ കീഴടക്കാം എന്ന് ഇപ്പോൾ എനിക്ക് പറഞ്ഞുതരണം” എന്നു പറഞ്ഞു. അദ്ദേഹം പറഞ്ഞു: “മുമ്പൊരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത ഒരു പുതിയ കയർകൊണ്ട് എന്നെ ബന്ധിച്ചാൽ എന്റെ ബലം ക്ഷയിച്ച് ഞാൻ മറ്റുള്ളവരെപ്പോലെ ആകും.” ദലീല ഒരു പുതിയ കയർകൊണ്ട് അവനെ ബന്ധിച്ചു; ഉൾമുറിയിൽ പതിയിരിപ്പുകാരെ ഇരുത്തിയിട്ട് അവൾ ശിംശോനോട് പറഞ്ഞു: “ശിംശോനേ, ഇതാ ഫെലിസ്ത്യർ വരുന്നു!” എന്നാൽ അദ്ദേഹം തന്റെ കൈയിൽ കെട്ടിയിരുന്ന കയർ ഒരു നൂൽപോലെ പൊട്ടിച്ചുകളഞ്ഞു. ദലീല ശിംശോനോട് പറഞ്ഞു: “ഇതുവരെ അങ്ങ് എന്നെ കബളിപ്പിച്ചു. എന്നോട് നുണ പറഞ്ഞു. അങ്ങയെ എങ്ങനെ ബന്ധിക്കാമെന്ന് എന്നോടു പറയണം.” അദ്ദേഹം മറുപടി പറഞ്ഞു: “എന്റെ തലയിലെ ഏഴു ജട നൂൽപ്പാവിൽച്ചേർത്ത് ആണിയുറപ്പിച്ച് നെയ്താൽ ഞാൻ മറ്റുമനുഷ്യരെപ്പോലെ ബലഹീനനായിത്തീരും.” അങ്ങനെ, അദ്ദേഹം ഉറങ്ങിയപ്പോൾ ദലീല അദ്ദേഹത്തിന്റെ തലയിലെ ഏഴു ജടയെടുത്ത് പാവിനോടുചേർത്തു നെയ്ത് ആണികൊണ്ട് ഉറപ്പിക്കുകയും ചെയ്തു. വീണ്ടും അവൾ അദ്ദേഹത്തോട് വിളിച്ചുപറഞ്ഞു: “ശിംശോനേ, ഇതാ ഫെലിസ്ത്യർ വരുന്നു!” അദ്ദേഹം ഉറക്കമുണർന്ന് ആണിയും തറിയും നൂൽപ്പാവും പറിച്ചെടുത്തുകളഞ്ഞു.