പ്രവൃത്തികൾ 7:17-29

പ്രവൃത്തികൾ 7:17-29 IRVMAL

“ദൈവം അബ്രാഹാമിനോട് അരുളിച്ചെയ്ത വാഗ്ദത്തകാലം അടുത്തപ്പോൾ ജനം മിസ്രയീമിൽ പെരുകിയിരുന്നു. ഒടുവിൽ യോസേഫിനെ അറിയാത്ത വേറൊരു രാജാവ് മിസ്രയീമിൽ വാണു. ആ രാജാവ് നമ്മുടെ വംശത്തോട് ഉപായം പ്രയോഗിച്ച് നമ്മുടെ പിതാക്കന്മാരെ കഷ്ടപ്പെടുത്തുകയും, അവരുടെ ശിശുക്കൾ ജീവനോടിരിക്കാതിരിപ്പാൻ തക്കവണ്ണം അവരെ ഉപേക്ഷിക്കുവാനും നിര്‍ബ്ബന്ധിച്ചു. “ആ കാലത്ത് മോശെ ജനിച്ചു; അവൻ ദൈവത്തിന്‍റെ മുമ്പാകെ അതിസുന്ദരനായിരുന്നു, അവനെ മൂന്നു മാസം തന്‍റെ അപ്പന്‍റെ വീട്ടിൽ പോറ്റിവളർത്തി. പിന്നെ അവനെ പുറത്തുകളഞ്ഞപ്പോൾ ഫറവോന്‍റെ മകൾ അവനെ എടുത്ത് തന്‍റെ സ്വന്തം മകനായി വളർത്തി. മോശെ മിസ്രയീമ്യരുടെ സകല ജ്ഞാനവും അഭ്യസിച്ചു, വാക്കിലും പ്രവൃത്തിയിലും സമർത്ഥനായിത്തീർന്നു. അവനു നാല്പത് വയസ്സ് തികയാറായപ്പോൾ യിസ്രായേൽ മക്കളായ തന്‍റെ സഹോദരന്മാരെ ചെന്നു കാണണമെന്ന് മനസ്സിൽ തോന്നി. അവൻ യിസ്രായേല്യനായ ഒരുവൻ ഉപദ്രവിക്കപ്പെടുന്നത് കണ്ടിട്ട് അവനെ പിന്തുണച്ച് മിസ്രയീമ്യനെ അടിച്ചുകൊന്നു, ഉപദ്രവിക്കപ്പെട്ടവനുവേണ്ടി പ്രതികാരം ചെയ്തു. താൻ മുഖാന്തരം ദൈവം അവർക്ക് രക്ഷ നൽകുമെന്ന് സഹോദരന്മാർ ഗ്രഹിക്കും എന്നു മോശെ വിചാരിച്ചു; എങ്കിലും അവർ ഗ്രഹിച്ചില്ല. പിറ്റെന്നാൾ ചില യിസ്രായേല്യർ കലഹിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ അവരുടെ അടുക്കൽവന്ന് അവരെ സമാധാനപ്പെടുത്തുവാൻ ശ്രമിച്ചുകൊണ്ട് അവരോട്; ‘പുരുഷന്മാരെ, നിങ്ങൾ സഹോദരന്മാരല്ലോ; തമ്മിൽ അന്യായം ചെയ്യുന്നത് എന്ത്?’ എന്നു പറഞ്ഞു. എന്നാൽ കൂട്ടുകാരനോട് അന്യായം ചെയ്യുന്നവൻ അവനെ ഉന്തിക്കളഞ്ഞു: ‘നിന്നെ ഞങ്ങൾക്ക് അധികാരിയും ന്യായകർത്താവും ആക്കിയത് ആർ? ഇന്നലെ മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാൻ ഭാവിക്കുന്നുവോ?’ എന്നു പറഞ്ഞു. ഈ വാക്ക് കേട്ടിട്ടു മോശെ ഓടിപ്പോയി മിദ്യാൻദേശത്ത് ചെന്നു അവിടെ പരദേശിയായി പാർത്തു, അവിടെവച്ച് അവനു രണ്ടു പുത്രന്മാർ ജനിച്ചു.