സങ്കീർത്തനങ്ങൾ 102:1-17

സങ്കീർത്തനങ്ങൾ 102:1-17 MALOVBSI

യഹോവേ, എന്റെ പ്രാർഥന കേൾക്കേണമേ; എന്റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ. കഷ്ടദിവസത്തിൽ നിന്റെ മുഖം എനിക്കു മറയ്ക്കരുതേ; നിന്റെ ചെവി എങ്കലേക്കു ചായിക്കേണമേ; ഞാൻ വിളിക്കുന്ന നാളിൽ വേഗത്തിൽ എനിക്ക് ഉത്തരമരുളേണമേ. എന്റെ നാളുകൾ പുകപോലെ കഴിഞ്ഞുപോകുന്നു; എന്റെ അസ്ഥികൾ തീക്കൊള്ളിപോലെ വെന്തിരിക്കുന്നു. എന്റെ ഹൃദയം അരിഞ്ഞ പുല്ലുപോലെ ഉണങ്ങിയിരിക്കുന്നു; ഞാൻ ഭക്ഷണം കഴിപ്പാൻ മറന്നുപോകുന്നു. എന്റെ ഞരക്കത്തിന്റെ ഒച്ച നിമിത്തം എന്റെ അസ്ഥികൾ മാംസത്തോടു പറ്റുന്നു. ഞാൻ മരുഭൂമിയിലെ വേഴാമ്പൽപോലെ ആകുന്നു; ശൂന്യസ്ഥലത്തെ മൂങ്ങപോലെ തന്നെ. ഞാൻ ഉറക്കിളച്ചിരിക്കുന്നു; വീട്ടിന്മുകളിൽ തനിച്ചിരിക്കുന്ന കുരികിൽപോലെ ആകുന്നു. എന്റെ ശത്രുക്കൾ ഇടവിടാതെ എന്നെ നിന്ദിക്കുന്നു; എന്നോടു ചീറുന്നവർ എന്റെ പേർ ചൊല്ലി ശപിക്കുന്നു. ഞാൻ അപ്പംപോലെ ചാരം തിന്നുന്നു; എന്റെ പാനീയത്തിൽ കണ്ണുനീർ കലക്കുന്നു; നിന്റെ കോപവും ക്രോധവും ഹേതുവായിട്ടുതന്നെ; നീ എന്നെ എടുത്ത് എറിഞ്ഞുകളഞ്ഞുവല്ലോ. എന്റെ ആയുസ്സ് ചാഞ്ഞുപോകുന്ന നിഴൽപോലെയാകുന്നു; ഞാൻ പുല്ലുപോലെ ഉണങ്ങിപ്പോകുന്നു. നീയോ, യഹോവേ, എന്നേക്കുമുള്ളവൻ; നിന്റെ നാമം തലമുറതലമുറയായി നിലനില്ക്കുന്നു. നീ എഴുന്നേറ്റ് സീയോനോടു കരുണ കാണിക്കും; അവളോടു കൃപ കാണിപ്പാനുള്ള കാലം, അതേ, അതിനു സമയം വന്നിരിക്കുന്നു. നിന്റെ ദാസന്മാർക്ക് അവളുടെ കല്ലുകളോടു താൽപര്യവും അവളുടെ പൂഴിയോട് അലിവും തോന്നുന്നു. യഹോവ സീയോനെ പണികയും തന്റെ മഹത്ത്വത്തിൽ പ്രത്യക്ഷനാകയും അവൻ അഗതികളുടെ പ്രാർഥന കടാക്ഷിക്കയും അവരുടെ പ്രാർഥന നിരസിക്കാതെയിരിക്കയും ചെയ്തതുകൊണ്ട് ജാതികൾ യഹോവയുടെ നാമത്തെയും ഭൂമിയിലെ സകല രാജാക്കന്മാരും നിന്റെ മഹത്ത്വത്തെയും ഭയപ്പെടും.