2 ദിനവൃത്താന്തം 8

8
1ശലോമോൻ യഹോവയുടെ ആലയവും തന്റെ അരമനയും ഇരുപത് സംവത്സരം കൊണ്ടു പണിതശേഷം 2ഹൂരാം ശലോമോനു കൊടുത്ത പട്ടണങ്ങളെ ശലോമോൻ പണിതുറപ്പിച്ച് അവിടെ യിസ്രായേല്യരെ പാർപ്പിച്ചു. 3അനന്തരം ശലോമോൻ ഹമാത്ത്-സോബയിലേക്കു പോയി അതിനെ ജയിച്ചു; 4അവൻ മരുഭൂമിയിൽ തദ്മോരും ഹമാത്തിൽ അവൻ പണിതിരുന്ന സംഭാരനഗരങ്ങളുമെല്ലാം ഉറപ്പിച്ചു. 5അവൻ മേലത്തെ ബേത്ത്-ഹോരോനും താഴത്തെ ബേത്ത്-ഹോരോനും മതിലുകളോടും വാതിലുകളോടും ഓടാമ്പലുകളോടും കൂടിയ ഉറപ്പുള്ള പട്ടണങ്ങളായും 6ബാലാത്തും ശലോമോനുണ്ടായിരുന്ന സകല സംഭാരനഗരങ്ങളും സകല രഥനഗരങ്ങളും കുതിരച്ചേവകർക്കുള്ള പട്ടണങ്ങളും യെരൂശലേമിലും ലെബാനോനിലും തന്റെ രാജ്യത്ത് എല്ലാടവും പണിവാൻ ശലോമോൻ ആഗ്രഹിച്ചതൊക്കെയും പണിതു. 7ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിങ്ങനെ യിസ്രായേലിൽ ഉൾപ്പെടാത്ത ശേഷിപ്പുള്ള സകല ജനത്തെയും 8യിസ്രായേല്യർ സംഹരിക്കാതെ പിന്നീടും ദേശത്തു ശേഷിച്ചിരുന്ന അവരുടെ മക്കളെയും ശലോമോൻ ഇന്നുവരെയും ഊഴിയവേലക്കാരാക്കി. 9യിസ്രായേല്യരിൽനിന്നോ ശലോമോൻ ആരെയും തന്റെ വേലയ്ക്കു ദാസന്മാരാക്കിയില്ല; അവർ യോദ്ധാക്കളും അവന്റെ സേനാനായകശ്രേഷ്ഠന്മാരും രഥങ്ങൾക്കും കുതിരച്ചേവകർക്കും അധിപന്മാരും ആയിരുന്നു. 10ശലോമോൻരാജാവിന്റെ പ്രധാന ഉദ്യോഗസ്ഥന്മാരും ജനത്തിന്റെ മേൽവിചാരകന്മാരുമായ ഇവർ ഇരുനൂറ്റമ്പതു പേർ ആയിരുന്നു. 11ശലോമോൻ ഫറവോന്റെ മകളെ ദാവീദിന്റെ നഗരത്തിൽനിന്ന് താൻ അവൾക്കുവേണ്ടി പണിത അരമനയിൽ കൊണ്ടുപോയി പാർപ്പിച്ചു; യിസ്രായേൽരാജാവായ ദാവീദിന്റെ അരമനയിൽ എന്റെ ഭാര്യ പാർക്കരുത്; യഹോവയുടെ പെട്ടകം അവിടെ വന്നിരിക്കയാൽ അതു വിശുദ്ധമല്ലോ എന്ന് അവൻ പറഞ്ഞു.
12ശലോമോൻ താൻ മണ്ഡപത്തിനു മുമ്പിൽ പണിത യഹോവയുടെ യാഗപീഠത്തിന്മേൽ 13അതതു ദിവസത്തേക്ക് വേണ്ടിയിരുന്നതുപോലെ മോശെയുടെ കല്പനപ്രകാരം ശബ്ബത്തുകളിലും അമാവാസികളിലും ഉത്സവങ്ങളിലും പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവത്തിൽ, വാരോത്സവത്തിൽ, കൂടാരങ്ങളുടെ ഉത്സവത്തിൽ ഇങ്ങനെ ആണ്ടിൽ മൂന്നു പ്രാവശ്യവും യഹോവയ്ക്കു ഹോമയാഗങ്ങളെ കഴിച്ചുപോന്നു. 14അവൻ തന്റെ അപ്പനായ ദാവീദിന്റെ നിയമപ്രകാരം പുരോഹിതന്മാരുടെ കൂറുകളെ അവരുടെ ശുശ്രൂഷയ്ക്കും അതതു ദിവസം വേണ്ടിയിരുന്നതുപോലെ സ്തോത്രം ചെയ്‍വാനും പുരോഹിതന്മാരുടെ മുമ്പിൽ ശുശ്രൂഷിപ്പാനും ലേവ്യരെ അവരുടെ പ്രവൃത്തികൾക്കും വാതിൽക്കാവല്ക്കാരെ അവരുടെ കൂറുകൾക്കൊത്തവണ്ണം അതതു വാതിലിനും നിയമിച്ചു; ഇങ്ങനെയായിരുന്നു ദൈവപുരുഷനായ ദാവീദിന്റെ കല്പന. 15യാതൊരു കാര്യത്തിലും ഭണ്ഡാരത്തെ സംബന്ധിച്ചും പുരോഹിതന്മാരോടും ലേവ്യരോടും ഉണ്ടായ രാജകല്പന അവർ വിട്ടുമാറിയില്ല. 16യഹോവയുടെ ആലയത്തിന് അടിസ്ഥാനമിട്ട നാൾമുതൽ അതു തീരുംവരെ ശലോമോന്റെ പ്രവൃത്തിയൊക്കെയും സാധ്യമായിവന്നു; അങ്ങനെ യഹോവയുടെ ആലയം പണിതുതീർന്നു.
17ആ കാലത്തും ശലോമോൻ എദോംദേശത്ത് കടല്ക്കരയിലുള്ള എസ്യോൻ-ഗേബെരിലേക്കും ഏലോത്തിലേക്കും പോയി. 18ഹൂരാം തന്റെ ദാസന്മാർ മുഖാന്തരം കപ്പലുകളെയും സമുദ്രപരിചയമുള്ള ആളുകളെയും അവന്റെ അടുക്കൽ അയച്ചു; അവർ ശലോമോന്റെ ദാസന്മാരോടുകൂടെ ഓഫീരിലേക്കു ചെന്നു നാനൂറ്റമ്പത് താലന്ത് പൊന്നു വാങ്ങി ശലോമോൻരാജാവിന്റെ അടുക്കൽ കൊണ്ടുവന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

2 ദിനവൃത്താന്തം 8: MALOVBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക

Videos for 2 ദിനവൃത്താന്തം 8