2 ദിനവൃത്താന്തം 6

6
1അപ്പോൾ ശലോമോൻ: താൻ കൂരിരുളിൽ വസിക്കുമെന്നു യഹോവ അരുളിച്ചെയ്തിരിക്കുന്നു; 2എങ്കിലും ഞാൻ നിനക്ക് ഒരു നിവാസാലയം, നിനക്ക് എന്നേക്കും വസിപ്പാൻ ഒരു സ്ഥലം പണിതിരിക്കുന്നു എന്നു പറഞ്ഞു. 3പിന്നെ യിസ്രായേൽസഭ മുഴുവനും നില്ക്കെ രാജാവ് തന്റെ മുഖം തിരിച്ചു യിസ്രായേലിന്റെ സർവസഭയെയും അനുഗ്രഹിച്ചു പറഞ്ഞത് എന്തെന്നാൽ: 4എന്റെ അപ്പനായ ദാവീദിനോടു തിരുവായ്കൊണ്ട് അരുളിച്ചെയ്തതു തൃക്കൈകൊണ്ടു നിവർത്തിച്ചിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ. 5എന്റെ ജനത്തെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാൾമുതൽ എന്റെ നാമം ഇരിക്കേണ്ടതിന് ഒരു ആലയം പണിവാൻ ഞാൻ യിസ്രായേലിന്റെ സകല ഗോത്രങ്ങളിലും ഒരു പട്ടണവും തിരഞ്ഞെടുത്തില്ല; എന്റെ ജനമായ യിസ്രായേലിനു പ്രഭുവായിരിപ്പാൻ ഞാൻ ഒരുത്തനെയും തിരഞ്ഞെടുത്തതുമില്ല. 6എങ്കിലും എന്റെ നാമം ഇരിക്കേണ്ടതിനു യെരൂശലേമിനെയും എന്റെ ജനമായ യിസ്രായേലിനെ വാഴുവാൻ ദാവീദിനെയും ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു എന്ന് അവൻ അരുളിച്ചെയ്തു. 7യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം പണിയേണം എന്ന് എന്റെ അപ്പനായ ദാവീദിന് താൽപര്യം ഉണ്ടായിരുന്നു. 8എന്നാൽ യഹോവ എന്റെ അപ്പനായ ദാവീദിനോട്: എന്റെ നാമത്തിന് ഒരു ആലയം പണിയേണമെന്നു നിനക്കു താൽപര്യം ഉണ്ടായല്ലോ; ഇങ്ങനെ താൽപര്യം ഉണ്ടായതു നല്ലത്; 9എങ്കിലും ആലയം പണിയേണ്ടതു നീയല്ല; നിന്റെ കടിപ്രദേശത്തുനിന്നുദ്ഭവിക്കുന്ന മകൻ തന്നെ എന്റെ നാമത്തിന് ആലയം പണിയും എന്നു കല്പിച്ചു. 10അങ്ങനെ യഹോവ താൻ അരുളിച്ചെയ്ത വചനം നിവർത്തിച്ചിരിക്കുന്നു; യഹോവ വാഗ്ദാനം ചെയ്തതുപോലെ എന്റെ അപ്പനായ ദാവീദിനു പകരം ഞാൻ എഴുന്നേറ്റു യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരുന്നു യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം പണിതിരിക്കുന്നു. 11യഹോവ യിസ്രായേൽമക്കളോട് ചെയ്ത നിയമം ഉള്ള പെട്ടകം ഞാൻ അതിൽ വച്ചിട്ടുണ്ട്.
12അനന്തരം അവൻ യഹോവയുടെ യാഗപീഠത്തിൻമുമ്പിൽ യിസ്രായേലിന്റെ സർവസഭയുടെയും സമക്ഷത്തു നിന്നുംകൊണ്ടു കൈ മലർത്തി; 13ശലോമോൻ അഞ്ചു മുഴം നീളവും അഞ്ചു മുഴം വീതിയും മൂന്നു മുഴം ഉയരവുമായിട്ട് താമ്രംകൊണ്ട് ഒരു പീഠം ഉണ്ടാക്കി പ്രാകാരത്തിന്റെ നടുവിൽ വച്ചിരുന്നു; അതിൽ അവൻ കയറിനിന്ന് യിസ്രായേലിന്റെ സർവസഭയ്ക്കും മുമ്പാകെ മുട്ടുകുത്തി ആകാശത്തേക്കു കൈ മലർത്തി 14പറഞ്ഞത് എന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂർണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാർക്കായി നിയമവും ദയയും പാലിക്കുന്നവനായ നിന്നെപ്പോലെ സ്വർഗത്തിലും ഭൂമിയിലും ഒരു ദൈവവും ഇല്ല. 15നീ എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസനു ചെയ്ത വാഗ്ദാനം പാലിച്ചിരിക്കുന്നു; തിരുവായ്കൊണ്ട് അരുളിച്ചെയ്തത് ഇന്നു കാണുംപോലെ തൃക്കൈകൊണ്ടു നിവർത്തിച്ചുമിരിക്കുന്നു. 16ആകയാൽ യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസനോട്: നീ എന്റെ മുമ്പാകെ നടന്നതുപോലെ നിന്റെ പുത്രന്മാരും എന്റെ ന്യായപ്രമാണപ്രകാരം നടക്കേണ്ടതിനു തങ്ങളുടെ വഴി സൂക്ഷിക്കമാത്രം ചെയ്താൽ യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരിപ്പാൻ നിനക്ക് ഒരു പുരുഷൻ എന്റെ മുമ്പാകെ ഇല്ലാതെ വരികയില്ല എന്ന് അരുളിച്ചെയ്തിരിക്കുന്നതു നിവർത്തിക്കേണമേ. 17യിസ്രായേലിന്റെ ദൈവമായ യഹോവേ, നിന്റെ ദാസനായ ദാവീദിനോട് നീ അരുളിച്ചെയ്ത വചനം ഒത്തുവരുമാറാകട്ടെ. 18എന്നാൽ ദൈവം യഥാർഥമായി ഭൂമിയിൽ മനുഷ്യരോടുകൂടെ വസിക്കുമോ? സ്വർഗത്തിലും സ്വർഗാധിസ്വർഗത്തിലും നീ അടങ്ങുകയില്ലല്ലോ; പിന്നെ ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിൽ അടങ്ങുന്നത് എങ്ങനെ? 19എങ്കിലും എന്റെ ദൈവമായ യഹോവേ, അടിയൻ തിരുമുമ്പിൽ കഴിക്കുന്ന നിലവിളിയും പ്രാർഥനയും കേൾക്കേണ്ടതിന് അടിയന്റെ പ്രാർഥനയിലേക്കും യാചനയിലേക്കും തിരിഞ്ഞു കടാക്ഷിക്കേണമേ. 20അടിയൻ ഈ സ്ഥലത്തുവച്ചു കഴിക്കുന്ന പ്രാർഥന കേൾക്കേണ്ടതിനു നിന്റെ നാമം സ്ഥാപിക്കുമെന്ന് നീ അരുളിച്ചെയ്ത സ്ഥലമായ ഈ ആലയത്തിന്മേൽ രാവും പകലും തൃക്കൺപാർത്തരുളേണമേ. 21ഈ സ്ഥലത്തുവച്ച് പ്രാർഥിപ്പാനിരിക്കുന്ന അടിയന്റെയും നിന്റെ ജനമായ യിസ്രായേലിന്റെയും യാചനകളെ കേൾക്കേണമേ; നിന്റെ വാസസ്ഥലമായ സ്വർഗത്തിൽനിന്നു കേൾക്കേണമേ; കേട്ടു ക്ഷമിക്കേണമേ. 22ഒരുത്തൻ തന്റെ കൂട്ടുകാരനോട് കുറ്റം ചെയ്കയും അവൻ അവനെക്കൊണ്ടു സത്യം ചെയ്യിക്കേണ്ടതിനു കാര്യം സത്യത്തിനു വയ്ക്കയും അവൻ ഈ ആലയത്തിൽ നിന്റെ യാഗപീഠത്തിനു മുമ്പാകെ വന്നു സത്യം ചെയ്കയും ചെയ്താൽ 23നീ സ്വർഗത്തിൽനിന്നു കേട്ടു പ്രവർത്തിച്ചു ദുഷ്ടന്റെ നടപ്പ് അവന്റെ തലമേൽത്തന്നെ വരുത്തി പ്രതികാരം ചെയ്‍വാനും നീതിമാന്റെ നീതിക്ക് ഒത്തവണ്ണം അവനു നല്കി നീതീകരിപ്പാനും അടിയങ്ങൾക്കു ന്യായം പാലിച്ചുതരേണമേ. 24നിന്റെ ജനമായ യിസ്രായേൽ നിന്നോടു പാപം ചെയ്ക നിമിത്തം അവർ ശത്രുവിനോടു തോറ്റിട്ടു തിരിഞ്ഞു നിന്റെ നാമത്തെ സ്വീകരിച്ചുകൊണ്ട് ഈ ആലയത്തിൽവച്ചു നിന്റെ മുമ്പാകെ പ്രാർഥിക്കയും യാചിക്കയും ചെയ്താൽ 25നീ സ്വർഗത്തിൽനിന്നു കേട്ട് നിന്റെ ജനമായ യിസ്രായേലിന്റെ പാപം ക്ഷമിച്ച് നീ അവർക്കും അവരുടെ പിതാക്കന്മാർക്കും കൊടുത്ത ദേശത്തേക്ക് അവരെ തിരിച്ചു വരുത്തേണമേ. 26അവർ നിന്നോടു പാപം ചെയ്കകൊണ്ട് ആകാശം അടഞ്ഞു മഴ പെയ്യാതിരിക്കുമ്പോൾ അവർ ഈ സ്ഥലത്തിലേക്കു തിരിഞ്ഞു പ്രാർഥിച്ച് നിന്റെ നാമം സ്വീകരിക്കയും നീ അവരെ താഴ്ത്തിയതുകൊണ്ട് അവർ തങ്ങളുടെ പാപങ്ങളെ വിട്ടുതിരിയുകയും ചെയ്താൽ, 27നീ സ്വർഗത്തിൽനിന്നു കേട്ട് നിന്റെ ദാസന്മാരുടെയും നിന്റെ ജനമായ യിസ്രായേലിന്റെയും പാപം ക്ഷമിച്ച് അവർ നടക്കേണ്ടുന്ന നല്ലവഴി അവരെ ഉപദേശിക്കയും നിന്റെ ജനത്തിന് അവകാശമായി കൊടുത്ത നിന്റെ ദേശത്ത് മഴ പെയ്യിക്കയും ചെയ്യേണമേ. 28ദേശത്ത് ക്ഷാമമോ മഹാമാരിയോ വെൺകതിർ, വിഷമഞ്ഞ്, വെട്ടുക്കിളി, തുള്ളൻ എന്നിവയോ ഉണ്ടായാൽ, അവരുടെ ശത്രുക്കൾ അവരുടെ പട്ടണങ്ങളുള്ള ദേശത്തിൽ അവരെ നിരോധിച്ചാൽ, വല്ല വ്യാധിയോ വല്ല ദീനമോ ഉണ്ടായാൽ, 29യാതൊരുത്തനെങ്കിലും നിന്റെ ജനമായ യിസ്രായേൽ മുഴുവനെങ്കിലും വല്ല പ്രാർഥനയും യാചനയും കഴിക്കയും ഓരോരുത്തൻ താന്താന്റെ വ്യാധിയും ദുഃഖവും അറിഞ്ഞ് ഈ ആലയത്തിങ്കലേക്കു തിരിഞ്ഞു കൈ മലർത്തുകയും ചെയ്താൽ, 30നീ നിന്റെ വാസസ്ഥലമായ സ്വർഗത്തിൽനിന്നു കേട്ട് ക്ഷമിക്കയും 31ഞങ്ങളുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്ത് അവർ ജീവിച്ചിരിക്കും കാലത്തൊക്കെയും നിന്റെ വഴികളിൽ നടപ്പാൻ തക്കവണ്ണം നിന്നെ ഭയപ്പെടേണ്ടതിനു നീ ഓരോരുത്തന്റെ ഹൃദയം അറിയുന്നതുപോലെ, ഓരോരുത്തന് അവനവന്റെ നടപ്പുപോലെയൊക്കെയും നല്കയും ചെയ്യേണമേ; നീ മാത്രമല്ലോ മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങളെ അറിയുന്നത്. 32നിന്റെ ജനമായ യിസ്രായേലിൽ ഉള്ളവനല്ലാത്ത അന്യജാതിക്കാരൻ നിന്റെ മഹത്ത്വമുള്ള നാമവും ബലമുള്ള കൈയും നീട്ടിയിരിക്കുന്ന ഭുജവും ഹേതുവായി ദൂരദേശത്തുനിന്നു വന്നാൽ-അവർ ഈ ആലയത്തിൽ വന്നു പ്രാർഥിക്കും നിശ്ചയം- 33നീ നിന്റെ വാസസ്ഥലമായ സ്വർഗത്തിൽനിന്നു കേട്ട് ഭൂമിയിലെ സകല ജാതികളും നിന്റെ ജനമായ യിസ്രായേൽ എന്നപോലെ നിന്റെ നാമത്തെ അറിഞ്ഞു നിന്നെ ഭയപ്പെടുകയും ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിനു നിന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്നു എന്ന് അറികയും ചെയ്യേണ്ടതിന് അന്യജാതിക്കാരൻ നിന്നോടു പ്രാർഥിക്കുന്നതൊക്കെയും ചെയ്തുകൊടുക്കേണമേ. 34നീ നിന്റെ ജനത്തെ അയയ്ക്കുന്ന വഴിയിൽ അവർ തങ്ങളുടെ ശത്രുക്കളോടു യുദ്ധം ചെയ്‍വാൻ പുറപ്പെടുമ്പോൾ നീ തിരഞ്ഞെടുത്ത ഈ നഗരത്തിലേക്കും ഞാൻ നിന്റെ നാമത്തിനു പണിതിരിക്കുന്ന ഈ ആലയത്തിലേക്കും തിരിഞ്ഞു നിന്നോടു പ്രാർഥിച്ചാൽ 35നീ സ്വർഗത്തിൽനിന്ന് അവരുടെ പ്രാർഥനയും യാചനയും കേട്ട് അവർക്കു ന്യായം പാലിച്ചുകൊടുക്കേണമേ. 36അവർ നിന്നോടു പാപം ചെയ്കയും - പാപം ചെയ്യാത്ത മനുഷ്യൻ ഇല്ലല്ലോ-നീ അവരോടു കോപിച്ച് അവരെ ശത്രുക്കൾക്ക് ഏല്പിക്കയും അവർ അവരെ ദൂരത്തോ സമീപത്തോ ഉള്ള ദേശത്തേക്കു ബദ്ധരാക്കി കൊണ്ടുപോകയും ചെയ്താൽ 37അവരെ പിടിച്ചുകൊണ്ടു പോയിരിക്കുന്ന ദേശത്തുവച്ച് അവർ തങ്ങളുടെ ഹൃദയത്തിൽ ഉണർന്നു പ്രവാസദേശത്തുവച്ച്: ഞങ്ങൾ പാപം ചെയ്ത് അകൃത്യവും ദുഷ്ടതയും പ്രവർത്തിച്ചിരിക്കുന്നു എന്നു പറഞ്ഞ് നിന്നോടു യാചിക്കയും 38അവരെ പിടിച്ചു കൊണ്ടുപോയ പ്രവാസദേശത്തുവച്ച് അവർ പൂർണഹൃദയത്തോടും പൂർണമനസ്സോടുംകൂടെ നിങ്കലേക്കു തിരിഞ്ഞ് നീ അവരുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തേക്കും നീ തിരഞ്ഞെടുത്ത നഗരത്തിലേക്കും ഞാൻ നിന്റെ നാമത്തിനു പണിതിരിക്കുന്ന ഈ ആലയത്തിലേക്കും നോക്കി പ്രാർഥിക്കയും ചെയ്താൽ 39നീ നിന്റെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന് അവരുടെ പ്രാർഥനയും യാചനകളും കേട്ട് അവർക്കു ന്യായം പാലിച്ചുകൊടുത്തു നിന്നോടു പാപം ചെയ്ത നിന്റെ ജനത്തോടു ക്ഷമിക്കേണമേ. 40ഇപ്പോഴും എന്റെ ദൈവമേ, ഈ സ്ഥലത്തുവച്ചു കഴിക്കുന്ന പ്രാർഥനയ്ക്കു നിന്റെ കണ്ണു തുറന്നും നിന്റെ ചെവി ശ്രദ്ധിച്ചും ഇരിക്കേണമേ. 41ആകയാൽ യഹോവയായ ദൈവമേ, നീയും നിന്റെ ബലത്തിന്റെ പെട്ടകവും എഴുന്നേറ്റു നിന്റെ വിശ്രാമത്തിലേക്കു വരേണമേ; യഹോവയായ ദൈവമേ, നിന്റെ പുരോഹിതന്മാർ രക്ഷാവസ്ത്രം ധരിക്കയും നിന്റെ ഭക്തന്മാർ നന്മയിൽ സന്തോഷിക്കയും ചെയ്യുമാറാകട്ടെ. 42യഹോവയായ ദൈവമേ, നിന്റെ അഭിഷിക്തന്റെ മുഖം ത്യജിച്ചുകളയരുതേ; നിന്റെ ദാസനായ ദാവീദിനോടുള്ള കൃപകളെ ഓർക്കേണമേ.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

2 ദിനവൃത്താന്തം 6: MALOVBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക

Videos for 2 ദിനവൃത്താന്തം 6