2 ദിനവൃത്താന്തം 29

29
1യെഹിസ്കീയാവ് ഇരുപത്തിയഞ്ചാം വയസ്സിൽ വാഴ്ച തുടങ്ങി; ഇരുപത്തിയൊമ്പതു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മയ്ക്ക് അബീയാ എന്നു പേർ. അവൾ സെഖര്യാവിന്റെ മകൾ ആയിരുന്നു. 2അവൻ തന്റെ അപ്പനായ ദാവീദ് ചെയ്തതുപോലെയൊക്കെയും യഹോവയ്ക്കു പ്രസാദമായുള്ളതു ചെയ്തു. 3അവൻ തന്റെ വാഴ്ചയുടെ ഒന്നാം ആണ്ടിൽ ഒന്നാം മാസത്തിൽ യഹോവയുടെ ആലയത്തിന്റെ വാതിലുകൾ തുറന്ന് അറ്റകുറ്റം തീർത്തു. 4അവൻ പുരോഹിതന്മാരെയും ലേവ്യരെയും വരുത്തി കിഴക്കേ വിശാലസ്ഥലത്ത് ഒന്നിച്ചുകൂട്ടി അവരോടു പറഞ്ഞതെന്തെന്നാൽ: 5ലേവ്യരേ, എന്റെ വാക്കു കേൾപ്പിൻ; ഇപ്പോൾ നിങ്ങൾ നിങ്ങളെത്തന്നെ ശുദ്ധീകരിച്ച് നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയുടെ ആലയത്തെയും ശുദ്ധീകരിച്ച് വിശുദ്ധമന്ദിരത്തിൽ നിന്നു മലിനത നീക്കിക്കളവിൻ. 6നമ്മുടെ പിതാക്കന്മാർ അകൃത്യം ചെയ്തു, നമ്മുടെ ദൈവമായ യഹോവയ്ക്ക് അനിഷ്ടമായുള്ളത് പ്രവർത്തിച്ച് അവനെ ഉപേക്ഷിക്കയും യഹോവയുടെ നിവാസത്തിങ്കൽനിന്നു മുഖം തിരിച്ച് അതിനു പുറംകാട്ടുകയും ചെയ്തുവല്ലോ. 7അവർ മണ്ഡപത്തിന്റെ വാതിലുകൾ അടച്ചു, വിളക്കു കെടുത്തി, വിശുദ്ധമന്ദിരത്തിൽ യിസ്രായേലിന്റെ ദൈവത്തിനു ധൂപം കാണിക്കാതെയും ഹോമയാഗം കഴിക്കാതെയും ഇരുന്നു. 8അതുകൊണ്ട് യഹോവയുടെ കോപം യെഹൂദായുടെയും യെരൂശലേമിന്റെയുംമേൽ വന്നു; നിങ്ങൾ സ്വന്ത കണ്ണാൽ കാണുന്നതുപോലെ അവൻ അവരെ നടുക്കത്തിനും അമ്പരപ്പിനും ഹാസ്യത്തിനും വിഷയമാക്കിത്തീർത്തിരിക്കുന്നു. 9നമ്മുടെ പിതാക്കന്മാർ വാളിനാൽ വീഴുകയും, നമ്മുടെ പുത്രന്മാരും പുത്രിമാരും നമ്മുടെ ഭാര്യമാരും ഇതുനിമിത്തം പ്രവാസത്തിൽ ആകയും ചെയ്തിരിക്കുന്നു. 10ഇപ്പോൾ യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ഉഗ്രകോപം നമ്മെ വിട്ടുമാറേണ്ടതിന് അവനോട് ഒരു നിയമം ചെയ്‍വാൻ എനിക്കു താൽപര്യം ഉണ്ട്. 11എന്റെ മക്കളേ, ഇപ്പോൾ ഉപേക്ഷ കാണിക്കരുത്; തന്നെ ശുശ്രൂഷിക്കേണ്ടതിന് തന്റെ സന്നിധിയിൽ നില്പാനും തനിക്കു ശുശ്രൂഷക്കാരായി ധൂപം കാട്ടുവാനും യഹോവ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നുവല്ലോ.
12അപ്പോൾ കെഹാത്യരിൽ അമാസായിയുടെ മകൻ മഹത്ത്, അസര്യാവിന്റെ മകൻ യോവേൽ, മെരാര്യരിൽ അബ്‍ദിയുടെ മകൻ കീശ്, യെഹല്ലലേലിന്റെ മകൻ അസര്യാവ്; ഗേർശോന്യരിൽ സിമ്മയുടെ മകൻ യോവാഹ്, 13യോവാ ഹിന്റെ മകൻ ഏദെൻ; എലീസാഫാന്യരിൽ സിമ്രി, യെയൂവേൽ; ആസാഫ്യരിൽ സെഖര്യാവ്, മത്ഥന്യാവ്; 14ഹേമാന്യരിൽ യെഹൂവേൽ, ശിമെയി; യെദൂഥൂന്യരിൽ ശിമെയ്യാവ്, ഉസ്സീയേൽ എന്നീ ലേവ്യർ എഴുന്നേറ്റു. 15തങ്ങളുടെ സഹോദരന്മാരെ ഒന്നിച്ചുകൂട്ടി തങ്ങളെത്തന്നെ വിശുദ്ധീകരിച്ചു യഹോവയുടെ വചനപ്രകാരം രാജാവിന്റെ കല്പന അനുസരിച്ച് യഹോവയുടെ ആലയത്തെ വെടിപ്പാക്കുവാൻ വന്നു. 16പുരോഹിതന്മാർ യഹോവയുടെ ആലയത്തിന്റെ അകം വെടിപ്പാക്കുവാൻ അതിൽ കടന്നു യഹോവയുടെ ആലയത്തിൽ കണ്ട മലിനതയൊക്കെയും പുറത്ത് യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തിൽ കൊണ്ടുവന്നു; ലേവ്യർ അതു കൊണ്ടുപോയി കിദ്രോൻതോട്ടിൽ ഇട്ടുകളഞ്ഞു. 17ഒന്നാം മാസം ഒന്നാം തീയതി അവർ വിശുദ്ധീകരിപ്പാൻ തുടങ്ങി; എട്ടാം തീയതി അവർ യഹോവയുടെ മണ്ഡപത്തിങ്കൽ എത്തി; ഇങ്ങനെ അവർ എട്ടു ദിവസംകൊണ്ട് യഹോവയുടെ ആലയം വിശുദ്ധീകരിച്ചു; ഒന്നാം മാസം പതിനാറാം തീയതി തീർത്തു. 18യെഹിസ്കീയാരാജാവിന്റെ അടുക്കൽ അകത്തു ചെന്ന്; ഞങ്ങൾ യഹോവയുടെ ആലയം മുഴുവനും ഹോമപീഠവും അതിന്റെ ഉപകരണങ്ങളൊക്കെയും കാഴ്ചയപ്പത്തിന്റെ മേശയും അതിന്റെ ഉപകരണങ്ങളൊക്കെയും വെടിപ്പാക്കി, 19ആഹാസ്‍രാജാവ് തന്റെ വാഴ്ച കാലത്ത് തന്റെ ദ്രോഹത്താൽ നീക്കിക്കളഞ്ഞ ഉപകരണങ്ങളൊക്കെയും നന്നാക്കി വിശുദ്ധീകരിച്ചിരിക്കുന്നു; അവ യഹോവയുടെ യാഗപീഠത്തിൻ മുമ്പിൽ ഉണ്ട് എന്നു പറഞ്ഞു.
20യെഹിസ്കീയാരാജാവ് കാലത്തെ എഴുന്നേറ്റ് നഗരാധിപതികളെ കൂട്ടി യഹോവയുടെ ആലയത്തിലേക്കു ചെന്നു. 21അവർ രാജത്വത്തിനും വിശുദ്ധമന്ദിരത്തിനും യെഹൂദായ്ക്കും വേണ്ടി ഏഴു കാളയെയും ഏഴ് ആട്ടുകൊറ്റനെയും ഏഴു കുഞ്ഞാടിനെയും പാപയാഗത്തിനായിട്ട് ഏഴു വെള്ളാട്ടുകൊറ്റനെയും കൊണ്ടുവന്നു; അവയെ യഹോവയുടെ യാഗപീഠത്തിന്മേൽ യാഗംകഴിപ്പാൻ അവൻ അഹരോന്യരായ പുരോഹിതന്മാരോടു കല്പിച്ചു. 22അങ്ങനെ അവർ കാളകളെ അറുത്തു; പുരോഹിതന്മാർ രക്തം വാങ്ങി യാഗപീഠത്തിന്മേൽ തളിച്ചു; ആട്ടുകൊറ്റന്മാരെ അറുത്ത് രക്തം യാഗപീഠത്തിന്മേൽ തളിച്ചു; കുഞ്ഞാടുകളെ അറുത്ത് രക്തം യാഗപീഠത്തിന്മേൽ തളിച്ചു. 23പിന്നെ അവർ പാപയാഗത്തിനുള്ള വെള്ളാട്ടുകൊറ്റന്മാരെ രാജാവിന്റെയും സഭയുടെയും മുമ്പിൽ കൊണ്ടുവന്നു; അവർ അവയുടെമേൽ കൈ വച്ചു. 24പുരോഹിതന്മാർ അവയെ അറുത്ത് എല്ലാ യിസ്രായേലിനും പ്രായശ്ചിത്തം വരുത്തേണ്ടതിന് അവയുടെ രക്തം യാഗപീഠത്തിന്മേൽ പാപയാഗമായി അർപ്പിച്ചു; എല്ലാ യിസ്രായേലിനുംവേണ്ടി ഹോമയാഗവും പാപയാഗവും കഴിക്കേണം എന്ന് രാജാവ് കല്പിച്ചിരുന്നു. 25അവൻ ദാവീദിന്റെയും രാജാവിന്റെ ദർശകനായ ഗാദിന്റെയും നാഥാൻപ്രവാചകന്റെയും കല്പനപ്രകാരം ലേവ്യരെ കൈത്താളങ്ങളോടും വീണകളോടും കിന്നരങ്ങളോടുംകൂടെ യഹോവയുടെ ആലയത്തിൽ നിർത്തി; അങ്ങനെ പ്രവാചകന്മാർ മുഖാന്തരം യഹോവ കല്പിച്ചിരുന്നു. 26ലേവ്യർ ദാവീദിന്റെ വാദ്യങ്ങളോടും പുരോഹിതന്മാർ കാഹളങ്ങളോടുംകൂടെ നിന്നു. 27പിന്നെ യെഹിസ്കീയാവ് യാഗപീഠത്തിന്മേൽ ഹോമയാഗം കഴിപ്പാൻ കല്പിച്ചു. ഹോമയാഗം തുടങ്ങിയപ്പോൾതന്നെ അവർ കാഹളങ്ങളോടും യിസ്രായേൽരാജാവായ ദാവീദിന്റെ വാദ്യങ്ങളോടുംകൂടെ യഹോവയ്ക്കു പാട്ടുപാടുവാൻ തുടങ്ങി. 28ഉടനെ സർവസഭയും നമസ്കരിച്ചു, സംഗീതക്കാർ പാടുകയും കാഹളക്കാർ ഊതുകയും ചെയ്തു; ഇതൊക്കെയും ഹോമയാഗം കഴിയുന്നതുവരെ ചെയ്തുകൊണ്ടിരുന്നു. 29യാഗം കഴിച്ചു തീർന്നപ്പോൾ രാജാവും കൂടെ ഉണ്ടായിരുന്ന എല്ലാവരും വണങ്ങി നമസ്കരിച്ചു. 30പിന്നെ യെഹിസ്കീയാരാജാവും പ്രഭുക്കന്മാരും ലേവ്യരോടു ദാവീദിന്റെയും ആസാഫ്ദർശകന്റെയും വചനങ്ങളാൽ യഹോവയ്ക്ക് സ്തോത്രം ചെയ്‍വാൻ കല്പിച്ചു. അവർ സന്തോഷത്തോടെ സ്തോത്രം ചെയ്ത് തലകുനിച്ചു നമസ്കരിച്ചു. 31നിങ്ങൾ ഇപ്പോൾ യഹോവയ്ക്കു നിങ്ങളെത്തന്നെ നിവേദിച്ചിരിക്കുന്നു; അടുത്തുവന്ന് യഹോവയുടെ ആലയത്തിൽ ഹനനയാഗങ്ങളും സ്തോത്രയാഗങ്ങളും കൊണ്ടുവരുവിൻ എന്നു യെഹിസ്കീയാവ് പറഞ്ഞു; അങ്ങനെ സഭ ഹനനയാഗങ്ങളും സ്തോത്രയാഗങ്ങളും നല്ല മനസ്സുള്ളവർ എല്ലാവരും ഹോമയാഗങ്ങളും കൊണ്ടുവന്നു. 32സഭ കൊണ്ടുവന്ന ഹോമയാഗങ്ങളുടെ എണ്ണം കാള എഴുപത്, ആട്ടുകൊറ്റൻ നൂറ്, കുഞ്ഞാട് ഇരുനൂറ്; ഇവയൊക്കെയും യഹോവയ്ക്കു ഹോമയാഗത്തിനായിരുന്നു. 33നിവേദിതവസ്തുക്കളോ അറുനൂറ് കാളയും മൂവായിരം ആടും ആയിരുന്നു. 34പുരോഹിതന്മാർ ചുരുക്കമായിരുന്നതിനാൽ ഹോമയാഗങ്ങളെല്ലാം തോലുരിപ്പാൻ അവർക്കു കഴിഞ്ഞില്ല; അതുകൊണ്ട് അവരുടെ സഹോദരന്മാരായ ലേവ്യർ ആ വേല തീരുവോളവും പുരോഹിതന്മാരൊക്കെയും തങ്ങളെത്തന്നെ വിശുദ്ധീകരിക്കുവോളവും അവരെ സഹായിച്ചു; തങ്ങളെത്തന്നെ വിശുദ്ധീകരിക്കുന്നതിൽ ലേവ്യർ പുരോഹിതന്മാരെക്കാൾ അധികം ഉത്സാഹമുള്ളവരായിരുന്നു. 35ഹോമയാഗങ്ങൾ സമാധാനയാഗങ്ങൾക്കുള്ള മേദസ്സിനോടും ഹോമയാഗങ്ങൾക്കുള്ള പാനീയയാഗങ്ങളോടുംകൂടെ അനവധിയായിരുന്നു. ഇങ്ങനെ യഹോവയുടെ ആലയത്തിലെ ആരാധന യഥാസ്ഥാനത്തായി. 36ദൈവം ജനത്തിന് ഒരുക്കിക്കൊടുത്തതിൽ യെഹിസ്കീയാവും സകല ജനവും സന്തോഷിച്ചു; കാര്യം ക്ഷണത്തിലല്ലോ നടന്നത്.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

2 ദിനവൃത്താന്തം 29: MALOVBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക

Videos for 2 ദിനവൃത്താന്തം 29