2 ദിനവൃത്താന്തം 28

28
1ആഹാസ് വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപതു വയസ്സായിരുന്നു; അവൻ പതിനാറു സംവത്സരം യെരൂശലേമിൽ വാണു; എന്നാൽ തന്റെ പിതാവായ ദാവീദ് ചെയ്തതുപോലെ യഹോവയ്ക്ക് പ്രസാദമായുള്ളതു ചെയ്തില്ല. 2അവൻ യിസ്രായേൽരാജാക്കന്മാരുടെ വഴികളിൽ നടന്നു ബാൽവിഗ്രഹങ്ങളെ വാർത്തുണ്ടാക്കി. 3അവൻ ബെൻ-ഹിന്നോം താഴ്വരയിൽ ധൂപം കാട്ടുകയും യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു യഹോവ നീക്കിക്കളഞ്ഞ ജാതികളുടെ മ്ലേച്ഛാചാരപ്രകാരം തന്റെ പുത്രന്മാരെ അഗ്നിപ്രവേശം ചെയ്യിക്കയും ചെയ്തു. 4അവൻ പൂജാഗിരികളിലും ഓരോ പച്ചവൃക്ഷത്തിൻകീഴിലും ബലികഴിച്ചും ധൂപംകാട്ടിയും പോന്നു. 5ആകയാൽ അവന്റെ ദൈവമായ യഹോവ അവനെ അരാംരാജാവിന്റെ കൈയിൽ ഏല്പിച്ചു; അവർ അവനെ തോല്പിച്ച് അവരിൽ അസംഖ്യം പേരെ പിടിച്ച് ദമ്മേശെക്കിലേക്കു കൊണ്ടുപോയി. അവൻ യിസ്രായേൽരാജാവിന്റെ കൈയിലും ഏല്പിക്കപ്പെട്ടു; അവനും അവനെ അതികഠിനമായി തോല്പിച്ചു. 6അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതുകൊണ്ട് രെമല്യാവിന്റെ മകനായ പെക്കഹ് യെഹൂദായിൽ ഒരു ലക്ഷത്തി ഇരുപതിനായിരം പേരെ ഒരേ ദിവസം സംഹരിച്ചു; അവരെല്ലാവരും പരാക്രമശാലികൾ ആയിരുന്നു. 7എഫ്രയീമ്യവീരനായ സിക്രിരാജകുമാരനായ മയശേയാവെയും രാജധാനിവിചാരകനായ അസ്രീക്കാമിനെയും രാജാവിനു രണ്ടാമനായിരുന്ന എല്ക്കാനയെയും കൊന്നുകളഞ്ഞു. 8യിസ്രായേല്യർ തങ്ങളുടെ സഹോദരജനത്തിൽ സ്ത്രീകളും പുത്രന്മാരും പുത്രിമാരുമായി രണ്ടുലക്ഷം പേരെ പിടിച്ചു കൊണ്ടുപോയി, വളരെ കൊള്ളയിട്ടു കൊള്ളയും ശമര്യയിലേക്കു കൊണ്ടുപോയി. 9എന്നാൽ ഓദേദ് എന്ന പേരോടെ യഹോവയുടെ ഒരു പ്രവാചകൻ അവിടെ ഉണ്ടായിരുന്നു; അവൻ ശമര്യയിലേക്കു വന്ന സൈന്യത്തെ എതിരേറ്റുചെന്ന് അവരോടു പറഞ്ഞത്: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ യെഹൂദായോടു കോപിച്ചിരിക്കകൊണ്ട് അവരെ നിങ്ങളുടെ കൈയിൽ ഏല്പിച്ചു; നിങ്ങൾ അവരെ ആകാശപര്യന്തം എത്തുന്ന ക്രോധത്തോടെ സംഹരിച്ചിരിക്കുന്നു. 10ഇപ്പോഴോ നിങ്ങൾ യെഹൂദ്യരെയും യെരൂശലേമ്യരെയും ദാസീദാസന്മാരായി കീഴടക്കുവാൻ ഭാവിക്കുന്നു; നിങ്ങളുടെ പക്കലും നിങ്ങളുടെ ദൈവമായ യഹോവയോടുള്ള അകൃത്യങ്ങൾ ഇല്ലയോ? 11ആകയാൽ ഞാൻ പറയുന്നതു കേൾപ്പിൻ; നിങ്ങളുടെ സഹോദരന്മാരിൽനിന്നു നിങ്ങൾ പിടിച്ചുകൊണ്ടുവന്ന ബദ്ധന്മാരെ വിട്ടയയ്പിൻ; അല്ലെങ്കിൽ യഹോവയുടെ ഉഗ്രകോപം നിങ്ങളുടെമേൽ ഇരിക്കും. 12അപ്പോൾ യോഹാനാന്റെ മകൻ അസര്യാവ്, മെശില്ലേമോത്തിന്റെ മകൻ ബേരെഖ്യാവ്, ശല്ലൂമിന്റെ മകൻ യെഹിസ്കീയാവ്, ഹദ്ളായിയുടെ മകൻ അമാസാ എന്നിങ്ങനെ എഫ്രയീമ്യതലവന്മാരിൽ ചിലർ യുദ്ധത്തിൽനിന്നു വന്നവരോട് എതിർത്തുനിന്ന് അവരോട്: 13നിങ്ങൾ ബദ്ധന്മാരെ ഇവിടെ കൊണ്ടുവരരുത്; നാം തന്നെ യഹോവയോട് അകൃത്യം ചെയ്തിരിക്കെ നമ്മുടെ പാപങ്ങളോടും അകൃത്യത്തോടും ഇനിയും കൂട്ടുവാൻ നിങ്ങൾ ഭാവിക്കുന്നു; നമുക്കു വലിയൊരു അകൃത്യം ഉണ്ട്; ഉഗ്രകോപം യിസ്രായേലിന്മേൽ ഇരിക്കുന്നുവല്ലോ എന്നു പറഞ്ഞു. 14അപ്പോൾ പ്രഭുക്കന്മാരും സർവസഭയും കാൺകെ ആയുധപാണികൾ ബദ്ധന്മാരെയും കൊള്ളയെയും വിട്ടയച്ചു. 15പേർ ചൊല്ലി വിളിക്കപ്പെട്ട ആളുകൾ എഴുന്നേറ്റു ബദ്ധന്മാരെ കൂട്ടി അവരിൽ നഗ്നന്മാരായവരെയൊക്കെയും കൊള്ളയിലെ വസ്ത്രം ധരിപ്പിച്ചു; അവരെ ഉടുപ്പിച്ചു ചെരിപ്പും ഇടുവിച്ചശേഷം അവർക്കു തിന്മാനും കുടിപ്പാനും കൊടുത്ത് എണ്ണയും തേപ്പിച്ചു; ക്ഷീണിച്ചുപോയവരെയൊക്കെയും കഴുതപ്പുറത്തു കയറ്റി, ഈന്തപ്പട്ടണമായ യെരീഹോവിൽ അവരുടെ സഹോദരന്മാരുടെ അടുക്കൽ കൊണ്ടുചെന്നാക്കി ശമര്യക്കു മടങ്ങിപ്പോയി.
16ആ കാലത്ത് ആഹാസ്‍രാജാവ് തന്നെ സഹായിക്കേണ്ടതിന് അശ്ശൂർരാജാക്കന്മാരുടെ അടുക്കൽ ആളയച്ചു. 17എദോമ്യർ പിന്നെയും വന്ന് യെഹൂദ്യരെ തോല്പിക്കയും ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോകയും ചെയ്തു. 18ഫെലിസ്ത്യരും താഴ്വീതിയിലും യെഹൂദായുടെ തെക്കും ഉള്ള പട്ടണങ്ങളെ ആക്രമിച്ചു ബേത്ത്-ശേമെശും അയ്യാലോനും ഗെദേരോത്തും സോഖോവും അതിനോടു ചേർന്ന ഗ്രാമങ്ങളും തിമ്നായും അതിനോടു ചേർന്ന ഗ്രാമങ്ങളും ഗിംസോവും അതിനോടു ചേർന്ന ഗ്രാമങ്ങളും പിടിച്ച് അവിടെ പാർത്തു. 19യിസ്രായേൽരാജാവായ ആഹാസ് യെഹൂദായിൽ നിർമ്മര്യാദം കാണിച്ച് യഹോവയോടു മഹാദ്രോഹം ചെയ്തതുകൊണ്ട് അവന്റെ നിമിത്തം യഹോവ യെഹൂദായെ താഴ്ത്തി. 20അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസർ അവന്റെ അടുക്കൽ വന്നിട്ട് അവനെ ബലപ്പെടുത്താതെ ഞെരുക്കിയതേയുള്ളൂ. 21ആഹാസ് യഹോവയുടെ ആലയത്തിൽനിന്നും രാജധാനിയിൽനിന്നും പ്രഭുക്കന്മാരുടെ പക്കൽനിന്നും കവർന്നെടുത്ത് അശ്ശൂർരാജാവിനു കൊടുത്തു; എങ്കിലും ഇതിനാൽ അവനു സഹായം ഉണ്ടായില്ല. 22ആഹാസ്‍രാജാവ് തന്റെ കഷ്ടകാലത്തുകൂടെയും യഹോവയോട് അധികം ദ്രോഹം ചെയ്തു. 23എങ്ങനെയെന്നാൽ: അരാംരാജാക്കന്മാരുടെ ദേവന്മാർ അവരെ സഹായിച്ചതുകൊണ്ട് അവർ എന്നെയും സഹായിക്കേണ്ടതിന് ഞാൻ അവർക്കു ബലികഴിക്കും എന്നു പറഞ്ഞ് അവൻ തന്നെ തോല്പിച്ച ദമ്മേശെക്കിലെ ദേവന്മാർക്കു ബലികഴിച്ചു; എന്നാൽ അവ അവനും എല്ലാ യിസ്രായേലിനും നാശകാരണമായി ഭവിച്ചു. 24ആഹാസ് ദൈവാലയത്തിലെ ഉപകരണങ്ങളെ എടുത്ത് ദൈവാലയത്തിലെ ഉപകരണങ്ങളെ ഉടച്ചു, യഹോവയുടെ ആലയത്തിന്റെ വാതിലുകൾ അടച്ചുകളഞ്ഞ് യെരൂശലേമിന്റെ ഓരോ മൂലയിലും ബലിപീഠങ്ങൾ ഉണ്ടാക്കി. 25അന്യദേവന്മാർക്കു ധൂപം കാട്ടുവാൻ അവൻ യെഹൂദായിലെ ഓരോ പട്ടണത്തിലും പൂജാഗിരി കൾ ഉണ്ടാക്കി തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ കോപിപ്പിച്ചു. 26അവന്റെ മറ്റുള്ള വൃത്താന്തങ്ങളും സകല പ്രവൃത്തികളും ആദ്യവസാനം യെഹൂദായിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നു. 27ആഹാസ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ യെരൂശലേംനഗരത്തിൽ അടക്കം ചെയ്തു. യിസ്രായേൽരാജാക്കന്മാരുടെ കല്ലറകളിൽ കൊണ്ടുവന്നില്ലതാനും; അവന്റെ മകനായ യെഹിസ്കീയാവ് അവനു പകരം രാജാവായി.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

2 ദിനവൃത്താന്തം 28: MALOVBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക

Videos for 2 ദിനവൃത്താന്തം 28