YouVersion Logo
Search Icon

ഇയ്യോബ് 29

29
1ഇയ്യോബ് പിന്നെയും സുഭാഷിതം ചൊല്ലിയതെന്തെന്നാൽ:
2അയ്യോ പണ്ടത്തെ മാസങ്ങളിലെപ്പോലെ ദൈവം എന്നെ കാത്തുപോന്ന നാളുകളിലെപ്പോലെ
ഞാൻ ആയെങ്കിൽ കൊള്ളായിരുന്നു.
3അന്ന് അവന്റെ ദീപം എന്റെ തലയ്ക്കു മീതെ പ്രകാശിച്ചു;
അവന്റെ വെളിച്ചത്താൽ ഞാൻ ഇരുട്ടിൽക്കൂടി നടന്നു.
4എന്റെ കൂടാരത്തിനു ദൈവത്തിന്റെ സഖ്യത ഉണ്ടായിരിക്കയും
സർവശക്തൻ എന്നോടുകൂടെ വസിക്കയും
5എന്റെ മക്കൾ എന്റെ ചുറ്റും ഇരിക്കയും ചെയ്ത
എന്റെ ശുഭകാലത്തിലെപ്പോലെ ഞാൻ ആയെങ്കിൽ കൊള്ളായിരുന്നു.
6അന്നു ഞാൻ എന്റെ കാലുകളെ വെണ്ണകൊണ്ടു കഴുകി;
പാറ എനിക്കു തൈലനദികളെ ഒഴുക്കിത്തന്നു.
7ഞാൻ പുറപ്പെട്ട് പട്ടണത്തിലേക്കു പടിവാതിൽക്കൽ ചെന്നു.
വിശാലസ്ഥലത്ത് എന്റെ ഇരിപ്പിടം വയ്ക്കുമ്പോൾ
8യൗവനക്കാർ എന്നെ കണ്ടിട്ട് ഒളിക്കും;
വൃദ്ധന്മാർ എഴുന്നേറ്റുനില്ക്കും.
9പ്രഭുക്കന്മാർ സംസാരം നിർത്തി,
കൈകൊണ്ടു വായ് പൊത്തും.
10ശ്രേഷ്ഠന്മാരുടെ ശബ്ദം അടങ്ങും;
അവരുടെ നാവ് അണ്ണാക്കോടു പറ്റും.
11എന്റെ വാക്കു കേട്ട ചെവി എന്നെ വാഴ്ത്തും;
എന്നെ കണ്ട കണ്ണ് എനിക്കു സാക്ഷ്യം നല്കും.
12നിലവിളിച്ച എളിയവനെയും അനാഥനെയും തുണയറ്റവനെയും ഞാൻ വിടുവിച്ചു.
13നശിക്കുമാറായവന്റെ അനുഗ്രഹം എന്റെമേൽ വന്നു;
വിധവയുടെ ഹൃദയത്തെ ഞാൻ സന്തോഷംകൊണ്ട് ആർക്കുമാറാക്കി.
14ഞാൻ നീതിയെ ധരിച്ചു; അത് എന്റെ ഉടുപ്പായിരുന്നു;
എന്റെ ന്യായം ഉത്തരീയവും തലപ്പാവും പോലെയായിരുന്നു.
15ഞാൻ കുരുടനു കണ്ണും മുടന്തനു കാലും ആയിരുന്നു.
16ദരിദ്രന്മാർക്ക് ഞാൻ അപ്പനായിരുന്നു;
ഞാൻ അറിയാത്തവന്റെ വ്യവഹാരം പരിശോധിച്ചു.
17നീതികെട്ടവന്റെ അണപ്പല്ല് ഞാൻ തകർത്തു;
അവന്റെ പല്ലിൻ ഇടയിൽനിന്ന് ഇരയെ പറിച്ചെടുത്തു.
18എന്റെ കൂട്ടിൽവച്ചു ഞാൻ മരിക്കും;
ഹോൽപക്ഷിയെപ്പോലെ ഞാൻ ദീർഘായുസ്സോടെ ഇരിക്കും.
19എന്റെ വേർ വെള്ളത്തോളം പടർന്നുചെല്ലുന്നു;
എന്റെ കൊമ്പിന്മേൽ മഞ്ഞ് രാപാർക്കുന്നു.
20എന്റെ മഹത്ത്വം എന്നിൽ പച്ചയായിരിക്കുന്നു;
എന്റെ വില്ല് എന്റെ കൈയിൽ പുതുകുന്നു എന്നു ഞാൻ പറഞ്ഞു.
21മനുഷ്യർ കാത്തിരുന്ന് എന്റെ വാക്ക് കേൾക്കും;
എന്റെ ആലോചന കേൾപ്പാൻ മിണ്ടാതിരിക്കും.
22ഞാൻ സംസാരിച്ചശേഷം അവർ മിണ്ടുകയില്ല;
എന്റെ മൊഴി അവരുടെമേൽ ഇറ്റിറ്റു വീഴും.
23മഴയ്ക്ക് എന്നപോലെ അവർ എനിക്കായി കാത്തിരിക്കും;
പിന്മഴയ്ക്കെന്നപോലെ അവർ വായ് പിളർക്കും.
24അവർ നിരാശപ്പെട്ടിരിക്കുമ്പോൾ
ഞാൻ അവരെ നോക്കി പുഞ്ചിരിയിടും;
എന്റെ മുഖപ്രസാദം അവർ മങ്ങിക്കയുമില്ല.
25ഞാൻ അവരുടെ വഴി തിരഞ്ഞെടുത്ത് തലവനായിട്ട് ഇരിക്കും;
സൈന്യസഹിതനായ രാജാവിനെപ്പോലെയും ദുഃഖിതന്മാരെ ആശ്വസിപ്പിക്കുന്നവനെപ്പോലെയും ഞാൻ വസിക്കും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in