YouVersion Logo
Search Icon

ഇയ്യോബ് 28

28
1വെള്ളിക്ക് ഒരു ഉദ്ഭവസ്ഥാനവും പൊന്ന് ഊതിക്കഴിപ്പാൻ ഒരു സ്ഥലവും ഉണ്ട്.
2ഇരുമ്പു മണ്ണിൽനിന്നെടുക്കുന്നു;
കല്ലുരുക്കി ചെമ്പെടുക്കുന്നു.
3മനുഷ്യൻ അന്ധകാരത്തിന് ഒരതിർ വയ്ക്കുന്നു;
കൂരിരുളിലെയും അന്ധതമസ്സിലെയും കല്ലിനെ അങ്ങേയറ്റംവരെ ശോധനചെയ്യുന്നു.
4പാർപ്പുള്ളേടത്തുനിന്നു ദൂരെ അവർ കുഴി കുത്തുന്നു;
കടന്നുപോകുന്ന കാലിന് അവർ മറന്നുപോയവർ തന്നെ;
മനുഷ്യർക്ക് അകലെ അവർ തൂങ്ങി ആടുന്നു.
5ഭൂമിയിൽനിന്ന് ആഹാരം ഉണ്ടാകുന്നു; അതിന്റെ അധോഭാഗം
തീകൊണ്ടെന്നപോലെ മറിയുന്നു.
6അതിലെ പാറകൾ നീലരത്നത്തിന്റെ ഉൽപത്തിസ്ഥാനം;
കനകപ്പൊടിയും അതിൽ ഉണ്ട്.
7അതിന്റെ പാത കഴുകൻ അറിയുന്നില്ല;
പരുന്തിന്റെ കണ്ണ് അതിനെ കണ്ടിട്ടില്ല.
8പുളച്ച കാട്ടുമൃഗങ്ങൾ അതിൽ ചവിട്ടിയിട്ടില്ല;
ഘോരസിംഹം അതിലെ നടന്നിട്ടുമില്ല.
9അവർ തീക്കൽപാറയിലേക്കു കൈനീട്ടുന്നു;
പർവതങ്ങളെ അവർ വേരോടെ മറിച്ചുകളയുന്നു.
10അവർ പാറകളുടെ ഇടയിൽക്കൂടി നടകളെ വെട്ടുന്നു;
അവരുടെ കണ്ണ് വിലയേറിയ വസ്തുക്കളെയൊക്കെയും കാണുന്നു.
11അവർ നീരൊഴുക്കുകളെ ചോരാതവണ്ണം അടച്ചുനിർത്തുന്നു;
ഗുപ്തമായിരിക്കുന്നത് അവർ വെളിച്ചത്തു കൊണ്ടുവരുന്നു.
12എന്നാൽ ജ്ഞാനം എവിടെ കണ്ടുകിട്ടും?
വിവേകത്തിന്റെ ഉദ്ഭവസ്ഥാനം എവിടെ?
13അതിന്റെ വില മനുഷ്യൻ അറിയുന്നില്ല;
ജീവനുള്ളവരുടെ ദേശത്ത് അതിനെ കണ്ടെത്തുന്നില്ല.
14അത് എന്നിൽ ഇല്ല എന്ന് ആഴി പറയുന്നു;
അത് എന്റെ പക്കൽ ഇല്ല എന്നു സമുദ്രവും പറയുന്നു.
15തങ്കം കൊടുത്താൽ അതു കിട്ടുന്നതല്ല;
അതിന്റെ വിലയായി വെള്ളി തൂക്കിക്കൊടുക്കാറുമില്ല.
16ഓഫീർപൊന്നോ വിലയേറിയ ഗോമേദകമോ നീലരത്നമോ ഒന്നും അതിന് ഈടാകുന്നതല്ല;
17സ്വർണവും സ്ഫടികവും അതിനോട് ഒക്കുന്നില്ല;
തങ്കംകൊണ്ടുള്ള പണ്ടങ്ങൾക്ക് അതിനെ മാറിക്കൊടുപ്പാറില്ല.
18പവിഴത്തിന്റെയും പളുങ്കിന്റെയും പേർ മിണ്ടുകേ വേണ്ടാ;
ജ്ഞാനത്തിന്റെ വില മുത്തുകളിലും കവിഞ്ഞതല്ലോ.
19കൂശിലെ പുഷ്പരാഗം അതിനോട് ഒക്കുന്നില്ല;
തങ്കംകൊണ്ട് അതിന്റെ വില മതിക്കാവുന്നതുമല്ല.
20പിന്നെ ജ്ഞാനം എവിടെനിന്നു വരുന്നു?
വിവേകത്തിന്റെ ഉദ്ഭവസ്ഥാനം എവിടെ?
21അതു സകല ജീവികളുടെയും കണ്ണുകൾക്കു മറഞ്ഞിരിക്കുന്നു;
ആകാശത്തിലെ പക്ഷികൾക്ക് അതു ഗുപ്തമായിരിക്കുന്നു.
22ഞങ്ങളുടെ ചെവികൊണ്ട് അതിന്റെ കേൾവി കേട്ടിട്ടുണ്ട്
എന്നു നരകവും മരണവും പറയുന്നു.
23ദൈവം അതിന്റെ വഴി അറിയുന്നു;
അതിന്റെ ഉദ്ഭവസ്ഥാനം അവനു നിശ്ചയമുണ്ട്.
24അവൻ ഭൂമിയുടെ അറ്റങ്ങളോളവും നോക്കുന്നു;
ആകാശത്തിന്റെ കീഴിലൊക്കെയും കാണുന്നു.
25അവൻ കാറ്റിനെ തൂക്കിനോക്കുകയും വെള്ളത്തിന്റെ അളവ് നിശ്ചയിക്കയും ചെയ്യുന്നു.
26അവൻ മഴയ്ക്ക് ഒരു നിയമവും ഇടിമിന്നലിന് ഒരു വഴിയും ഉണ്ടാക്കിയപ്പോൾ
27അവൻ അതു കണ്ടു വർണിക്കയും അതു സ്ഥാപിച്ചു പരിശോധിക്കയും ചെയ്തു.
28കർത്താവിനോടുള്ള ഭക്തി തന്നെ ജ്ഞാനം;
ദോഷം അകന്നു നടക്കുന്നതുതന്നെ വിവേകം എന്ന് അവൻ മനുഷ്യനോട് അരുളിച്ചെയ്തു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in