YouVersion Logo
Search Icon

ഇയ്യോബ് 29

29
1ഇയ്യോബ് പിന്നെയും സുഭാഷിതം ചൊല്ലിയതെന്തെന്നാൽ:
2അയ്യോ പണ്ടത്തെ മാസങ്ങളിലെപ്പോലെ ദൈവം എന്നെ കാത്തുപോന്ന നാളുകളിലെപ്പോലെ
ഞാൻ ആയെങ്കിൽ കൊള്ളായിരുന്നു.
3അന്ന് അവന്റെ ദീപം എന്റെ തലയ്ക്കു മീതെ പ്രകാശിച്ചു;
അവന്റെ വെളിച്ചത്താൽ ഞാൻ ഇരുട്ടിൽക്കൂടി നടന്നു.
4എന്റെ കൂടാരത്തിനു ദൈവത്തിന്റെ സഖ്യത ഉണ്ടായിരിക്കയും
സർവശക്തൻ എന്നോടുകൂടെ വസിക്കയും
5എന്റെ മക്കൾ എന്റെ ചുറ്റും ഇരിക്കയും ചെയ്ത
എന്റെ ശുഭകാലത്തിലെപ്പോലെ ഞാൻ ആയെങ്കിൽ കൊള്ളായിരുന്നു.
6അന്നു ഞാൻ എന്റെ കാലുകളെ വെണ്ണകൊണ്ടു കഴുകി;
പാറ എനിക്കു തൈലനദികളെ ഒഴുക്കിത്തന്നു.
7ഞാൻ പുറപ്പെട്ട് പട്ടണത്തിലേക്കു പടിവാതിൽക്കൽ ചെന്നു.
വിശാലസ്ഥലത്ത് എന്റെ ഇരിപ്പിടം വയ്ക്കുമ്പോൾ
8യൗവനക്കാർ എന്നെ കണ്ടിട്ട് ഒളിക്കും;
വൃദ്ധന്മാർ എഴുന്നേറ്റുനില്ക്കും.
9പ്രഭുക്കന്മാർ സംസാരം നിർത്തി,
കൈകൊണ്ടു വായ് പൊത്തും.
10ശ്രേഷ്ഠന്മാരുടെ ശബ്ദം അടങ്ങും;
അവരുടെ നാവ് അണ്ണാക്കോടു പറ്റും.
11എന്റെ വാക്കു കേട്ട ചെവി എന്നെ വാഴ്ത്തും;
എന്നെ കണ്ട കണ്ണ് എനിക്കു സാക്ഷ്യം നല്കും.
12നിലവിളിച്ച എളിയവനെയും അനാഥനെയും തുണയറ്റവനെയും ഞാൻ വിടുവിച്ചു.
13നശിക്കുമാറായവന്റെ അനുഗ്രഹം എന്റെമേൽ വന്നു;
വിധവയുടെ ഹൃദയത്തെ ഞാൻ സന്തോഷംകൊണ്ട് ആർക്കുമാറാക്കി.
14ഞാൻ നീതിയെ ധരിച്ചു; അത് എന്റെ ഉടുപ്പായിരുന്നു;
എന്റെ ന്യായം ഉത്തരീയവും തലപ്പാവും പോലെയായിരുന്നു.
15ഞാൻ കുരുടനു കണ്ണും മുടന്തനു കാലും ആയിരുന്നു.
16ദരിദ്രന്മാർക്ക് ഞാൻ അപ്പനായിരുന്നു;
ഞാൻ അറിയാത്തവന്റെ വ്യവഹാരം പരിശോധിച്ചു.
17നീതികെട്ടവന്റെ അണപ്പല്ല് ഞാൻ തകർത്തു;
അവന്റെ പല്ലിൻ ഇടയിൽനിന്ന് ഇരയെ പറിച്ചെടുത്തു.
18എന്റെ കൂട്ടിൽവച്ചു ഞാൻ മരിക്കും;
ഹോൽപക്ഷിയെപ്പോലെ ഞാൻ ദീർഘായുസ്സോടെ ഇരിക്കും.
19എന്റെ വേർ വെള്ളത്തോളം പടർന്നുചെല്ലുന്നു;
എന്റെ കൊമ്പിന്മേൽ മഞ്ഞ് രാപാർക്കുന്നു.
20എന്റെ മഹത്ത്വം എന്നിൽ പച്ചയായിരിക്കുന്നു;
എന്റെ വില്ല് എന്റെ കൈയിൽ പുതുകുന്നു എന്നു ഞാൻ പറഞ്ഞു.
21മനുഷ്യർ കാത്തിരുന്ന് എന്റെ വാക്ക് കേൾക്കും;
എന്റെ ആലോചന കേൾപ്പാൻ മിണ്ടാതിരിക്കും.
22ഞാൻ സംസാരിച്ചശേഷം അവർ മിണ്ടുകയില്ല;
എന്റെ മൊഴി അവരുടെമേൽ ഇറ്റിറ്റു വീഴും.
23മഴയ്ക്ക് എന്നപോലെ അവർ എനിക്കായി കാത്തിരിക്കും;
പിന്മഴയ്ക്കെന്നപോലെ അവർ വായ് പിളർക്കും.
24അവർ നിരാശപ്പെട്ടിരിക്കുമ്പോൾ
ഞാൻ അവരെ നോക്കി പുഞ്ചിരിയിടും;
എന്റെ മുഖപ്രസാദം അവർ മങ്ങിക്കയുമില്ല.
25ഞാൻ അവരുടെ വഴി തിരഞ്ഞെടുത്ത് തലവനായിട്ട് ഇരിക്കും;
സൈന്യസഹിതനായ രാജാവിനെപ്പോലെയും ദുഃഖിതന്മാരെ ആശ്വസിപ്പിക്കുന്നവനെപ്പോലെയും ഞാൻ വസിക്കും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy