YouVersion Logo
Search Icon

ഇയ്യോബ് 30

30
1ഇപ്പോഴോ എന്നിലും പ്രായം കുറഞ്ഞവർ എന്നെ നോക്കി ചിരിക്കുന്നു;
അവരുടെ അപ്പന്മാരെ എന്റെ ആട്ടിൻകൂട്ടത്തിന്റെ നായ്ക്കളോടുകൂടെ ആക്കുവാൻപോലും ഞാൻ നിരസിക്കുമായിരുന്നു.
2അവരുടെ കൈയൂറ്റംകൊണ്ട് എനിക്കെന്തു പ്രയോജനം?
അവരുടെ യൗവനശക്തി നശിച്ചുപോയല്ലോ.
3ബുദ്ധിമുട്ടും വിശപ്പുംകൊണ്ട് അവർ മെലിഞ്ഞിരിക്കുന്നു;
ശൂന്യത്തിന്റെയും നിർജനദേശത്തിന്റെയും
ഇരുട്ടിൽ അവർ വരണ്ട നിലം കടിച്ചുകാരുന്നു.
4അവർ കുറുംകാട്ടിൽ മണൽച്ചീര പറിക്കുന്നു;
കാട്ടുകിഴങ്ങ് അവർക്ക് ആഹാരമായിരിക്കുന്നു.
5ജനമധ്യേനിന്ന് അവരെ ഓടിച്ചുകളയുന്നു;
കള്ളനെപ്പോലെ അവരെ ആട്ടിക്കളയുന്നു.
6താഴ്വരപ്പിളർപ്പുകളിൽ അവർ പാർക്കേണ്ടിവരുന്നു;
മൺകുഴികളിലും പാറയുടെ ഗഹ്വരങ്ങളിലും തന്നെ.
7കുറുംകാട്ടിൽ അവർ കുതറുന്നു;
തൂവയുടെ കീഴെ അവർ ഒന്നിച്ചുകൂടുന്നു.
8അവർ ഭോഷന്മാരുടെ മക്കൾ,
നീചന്മാരുടെ മക്കൾ; അവരെ ദേശത്തുനിന്നു ചമ്മട്ടികൊണ്ട് അടിച്ചോടിക്കുന്നു.
9ഇപ്പോഴോ ഞാൻ അവരുടെ പാട്ടായിരിക്കുന്നു;
അവർക്കു പഴഞ്ചൊല്ലായിത്തീർന്നിരിക്കുന്നു.
10അവർ എന്നെ അറച്ച് അകന്നു നില്ക്കുന്നു;
എന്നെ കണ്ടു തുപ്പുവാൻ ശങ്കിക്കുന്നില്ല.
11അവൻ തന്റെ കയറഴിച്ച് എന്നെ ക്ലേശിപ്പിച്ചതുകൊണ്ട്
അവർ എന്റെ മുമ്പിൽ കടിഞ്ഞാൺ അയച്ചുവിട്ടിരിക്കുന്നു.
12വലത്തുഭാഗത്തു നീചപ്പരിഷ എഴുന്നേറ്റ് എന്റെ കാൽ ഉന്തുന്നു;
അവർ നാശമാർഗങ്ങളെ എന്റെ നേരേ നിരത്തുന്നു.
13അവർ എന്റെ പാതയെ നശിപ്പിക്കുന്നു;
അവർ തന്നെ തുണയറ്റവർ ആയിരിക്കെ എന്റെ അപായത്തിനായി ശ്രമിക്കുന്നു.
14വിസ്താരമുള്ള തുറവിൽക്കൂടി എന്നപോലെ അവർ ആക്രമിച്ചുവരുന്നു;
ഇടിവിന്റെ നടുവിൽ അവർ എന്റെമേൽ ഉരുണ്ടുകയറുന്നു.
15ഘോരത്വങ്ങൾ എന്റെ നേരേ തിരിഞ്ഞിരിക്കുന്നു;
കാറ്റുപോലെ എന്റെ മഹത്ത്വത്തെ പാറ്റിക്കളയുന്നു;
എന്റെ ക്ഷേമവും മേഘംപോലെ കടന്നുപോകുന്നു.
16ഇപ്പോൾ എന്റെ പ്രാണൻ എന്റെ ഉള്ളിൽ തൂകിപ്പോകുന്നു;
കഷ്ടകാലം എന്നെ പിടിച്ചിരിക്കുന്നു.
17രാത്രി എന്റെ അസ്ഥികളെ തുളച്ചെടുത്തു കളയുന്നു; എന്നെ കടിച്ചുകാരുന്നവർ ഉറങ്ങുന്നതുമില്ല.
18ഉഗ്രബലത്താൽ എന്റെ വസ്ത്രം വിരൂപമായിരിക്കുന്നു;
അങ്കിയുടെ കഴുത്തുപോലെ എന്നോടു പറ്റിയിരിക്കുന്നു.
19അവൻ എന്നെ ചെളിയിൽ ഇട്ടിരിക്കുന്നു;
ഞാൻ പൊടിക്കും ചാരത്തിനും തുല്യമായിരിക്കുന്നു.
20ഞാൻ നിന്നോടു നിലവിളിക്കുന്നു;
നീ ഉത്തരം അരുളുന്നില്ല;
ഞാൻ എഴുന്നേറ്റുനില്ക്കുന്നു; നീ എന്നെ തുറിച്ചുനോക്കുന്നതേയുള്ളൂ.
21നീ എന്റെ നേരേ ക്രൂരനായിത്തീർന്നിരിക്കുന്നു;
നിന്റെ കൈയുടെ ശക്തിയാൽ നീ എന്നെ പീഡിപ്പിക്കുന്നു.
22നീ എന്നെ കാറ്റിൻപുറത്തു കയറ്റി ഓടിക്കുന്നു;
കൊടുങ്കാറ്റിൽ നീ എന്നെ ലയിപ്പിച്ചുകളയുന്നു.
23മരണത്തിലേക്കും സകല ജീവികളും ചെന്നുചേരുന്ന വീട്ടിലേക്കും
നീ എന്നെ കൊണ്ടുപോകുമെന്നു ഞാൻ അറിയുന്നു.
24എങ്കിലും വീഴുമ്പോൾ കൈ നീട്ടുകയില്ലയോ? അപായത്തിൽ അതു നിമിത്തം നിലവിളിക്കയില്ലയോ?
25കഷ്ടകാലം വന്നവനുവേണ്ടി ഞാൻ കരഞ്ഞിട്ടില്ലയോ?
എളിയവനുവേണ്ടി എന്റെ മനസ്സ് വ്യസനിച്ചിട്ടില്ലയോ?
26ഞാൻ നന്മയ്ക്കു നോക്കിയിരുന്നപ്പോൾ തിന്മ വന്നു.
വെളിച്ചത്തിനായി കാത്തിരുന്നപ്പോൾ ഇരുട്ടു വന്നു.
27എന്റെ കുടൽ അമരാതെ തിളയ്ക്കുന്നു;
കഷ്ടകാലം എനിക്കു വന്നിരിക്കുന്നു.
28ഞാൻ കറുത്തവനായി നടക്കുന്നു; വെയിൽകൊണ്ടല്ലതാനും.
ഞാൻ സഭയിൽ എഴുന്നേറ്റു നിലവിളിക്കുന്നു.
29ഞാൻ കുറുക്കന്മാർക്കു സഹോദരനും ഒട്ടകപ്പക്ഷികൾക്കു കൂട്ടാളിയും ആയിരിക്കുന്നു.
30എന്റെ ത്വക്ക് കറുത്തു പൊളിഞ്ഞു വീഴുന്നു;
എന്റെ അസ്ഥി ഉഷ്ണംകൊണ്ട് കരിഞ്ഞിരിക്കുന്നു.
31എന്റെ കിന്നരനാദം വിലാപമായും
എന്റെ കുഴലൂത്ത് കരച്ചലായും തീർന്നിരിക്കുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy