സങ്കീർത്തനങ്ങൾ 51:1-4

സങ്കീർത്തനങ്ങൾ 51:1-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ദൈവമേ, അവിടുത്തെ അചഞ്ചല സ്നേഹത്തിനൊത്തവിധം എന്നോടു കനിവുണ്ടാകണമേ. അവിടുത്തെ മഹാകരുണയ്‍ക്കൊത്തവിധം എന്റെ പാപങ്ങൾ മായിച്ചുകളയണമേ. എന്റെ അകൃത്യങ്ങൾ നിശ്ശേഷം കഴുകിക്കളയണമേ, എന്റെ പാപം നീക്കി എന്നെ ശുദ്ധീകരിക്കണമേ. എന്റെ അപരാധങ്ങൾ ഞാനറിയുന്നു, എന്റെ പാപങ്ങളെക്കുറിച്ച് ഞാൻ എപ്പോഴും ബോധവാനാണ്. അങ്ങേക്കെതിരെ, അതേ അങ്ങേക്ക് എതിരായി തന്നെ, ഞാൻ പാപം ചെയ്തു. അവിടുത്തെ മുമ്പിൽ തിന്മ പ്രവർത്തിച്ചു. നീതിയുക്തമായാണ് അവിടുന്ന് എന്നെ കുറ്റം വിധിച്ചത്. അവിടുത്തെ ന്യായവിധി കുറ്റമറ്റതുതന്നെ.

സങ്കീർത്തനങ്ങൾ 51:1-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ദൈവമേ, അങ്ങേയുടെ ദയയ്ക്കു തക്കവണ്ണം എന്നോട് കൃപയുണ്ടാകേണമേ; അങ്ങേയുടെ ബഹുവിധമായ കാരുണ്യപ്രകാരം എന്‍റെ ലംഘനങ്ങൾ മായിച്ചുകളയേണമേ. എന്നെ നന്നായി കഴുകി എന്‍റെ അകൃത്യം പോക്കണമേ; എന്‍റെ പാപം നീക്കി എന്നെ വെടിപ്പാക്കേണമേ. എന്‍റെ ലംഘനങ്ങൾ ഞാൻ അറിയുന്നു; എന്‍റെ പാപം എപ്പോഴും എന്‍റെ മുമ്പിൽ ഇരിക്കുന്നു. അങ്ങയോടു തന്നെ ഞാൻ പാപംചെയ്തു; അവിടുത്തേക്ക് അനിഷ്ടമായത് ഞാൻ ചെയ്തിരിക്കുന്നു. സംസാരിക്കുമ്പോൾ അവിടുന്ന് നീതിമാനായും വിധിക്കുമ്പോൾ നിർമ്മലനായും ഇരിയ്ക്കുന്നുവല്ലോ.

സങ്കീർത്തനങ്ങൾ 51:1-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ദൈവമേ, നിന്റെ ദയെക്കു തക്കവണ്ണം എന്നോടു കൃപയുണ്ടാകേണമേ; നിന്റെ കരുണയുടെ ബഹുത്വപ്രകാരം എന്റെ ലംഘനങ്ങളെ മായിച്ചുകളയേണമേ. എന്നെ നന്നായി കഴുകി എന്റെ അകൃത്യം പോക്കേണമേ; എന്റെ പാപം നീക്കി എന്നെ വെടിപ്പാക്കേണമേ. എന്റെ ലംഘനങ്ങളെ ഞാൻ അറിയുന്നു; എന്റെ പാപം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു. നിന്നോടു തന്നേ ഞാൻ പാപം ചെയ്തു; നിനക്കു അനിഷ്ടമായുള്ളതു ഞാൻ ചെയ്തിരിക്കുന്നു. സംസാരിക്കുമ്പോൾ നീ നീതിമാനായും വിധിക്കുമ്പോൾ നിർമ്മലനായും ഇരിക്കേണ്ടതിന്നു തന്നേ.

സങ്കീർത്തനങ്ങൾ 51:1-4 സമകാലിക മലയാളവിവർത്തനം (MCV)

ദൈവമേ, അവിടത്തെ അചഞ്ചലസ്നേഹത്തിന് അനുയോജ്യമായവിധത്തിൽ, അടിയനോടു കരുണയുണ്ടാകണമേ; അങ്ങയുടെ മഹാകാരുണ്യംനിമിത്തം എന്റെ ലംഘനങ്ങൾ മായിച്ചുകളയണമേ. എന്റെ എല്ലാവിധ അകൃത്യങ്ങളും കഴുകിക്കളഞ്ഞ് എന്റെ പാപത്തിൽനിന്ന് എന്നെ ശുദ്ധീകരിക്കണമേ. എന്റെ അതിക്രമങ്ങൾ ഞാനറിയുന്നു, എന്റെ പാപം എപ്പോഴും എന്റെ കൺമുമ്പിലുണ്ട്. അവിടത്തേക്കെതിരായി, അവിടത്തോടുമാത്രം ഞാൻ പാപംചെയ്തിരിക്കുന്നു അവിടത്തെ ദൃഷ്ടിയിൽ ഞാൻ തിന്മ പ്രവർത്തിച്ചിരിക്കുന്നു; ആകയാൽ അവിടത്തെ ന്യായത്തീർപ്പുകൾ നീതിയുക്തവും അവിടത്തെ വിധിന്യായം ന്യായയുക്തവുമാകുന്നു.