സങ്കീർത്തനങ്ങൾ 30:1-5

സങ്കീർത്തനങ്ങൾ 30:1-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവേ, ഞാൻ നിന്നെ പുകഴ്ത്തുന്നു; നീ എന്നെ ഉദ്ധരിച്ചിരിക്കുന്നു; എന്റെ ശത്രുക്കൾ എന്നെക്കുറിച്ചു സന്തോഷിപ്പാൻ നീ ഇടയാക്കിയതുമില്ല. എന്റെ ദൈവമായ യഹോവേ; ഞാൻ നിന്നോടു നിലവിളിച്ചു; നീ എന്നെ സൗഖ്യമാക്കുകയും ചെയ്തു. യഹോവേ, നീ എന്റെ പ്രാണനെ പാതാളത്തിൽനിന്നു കരേറ്റിയിരിക്കുന്നു; ഞാൻ കുഴിയിൽ ഇറങ്ങിപ്പോകാതിരിക്കേണ്ടതിനു നീ എനിക്ക് ജീവരക്ഷ വരുത്തിയിരിക്കുന്നു. യഹോവയുടെ വിശുദ്ധന്മാരേ, അവനു സ്തുതിപാടുവിൻ; അവന്റെ വിശുദ്ധനാമത്തിനു സ്തോത്രം ചെയ്‍വിൻ. അവന്റെ കോപം ക്ഷണനേരത്തേക്കേയുള്ളൂ; അവന്റെ പ്രസാദമോ ജീവപര്യന്തമുള്ളത്; സന്ധ്യയിങ്കൽ കരച്ചൽ വന്നു രാപാർക്കും; ഉഷസ്സിലോ ആനന്ദഘോഷം വരുന്നു.

സങ്കീർത്തനങ്ങൾ 30:1-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരാ, ഞാൻ അങ്ങയെ പ്രകീർത്തിക്കും; അവിടുന്ന് എന്നെ രക്ഷിച്ചുവല്ലോ; ശത്രു എന്നെ നിന്ദിക്കാൻ അവിടുന്ന് ഇടയാക്കിയില്ല. എന്റെ ദൈവമായ സർവേശ്വരാ, ഞാൻ സഹായത്തിനായി നിലവിളിച്ചു; അവിടുന്ന് എനിക്കു സൗഖ്യം നല്‌കി. അവിടുന്നെന്റെ പ്രാണനെ മരണത്തിൽനിന്ന് രക്ഷിച്ചിരിക്കുന്നു. മരണഗർത്തത്തിൽ പതിക്കുന്നവരുടെ ഇടയിൽനിന്ന് അവിടുന്നെന്നെ രക്ഷിച്ചു. ഭക്തജനങ്ങളേ, സർവേശ്വരനു സ്തുതിഗീതം പാടുക; അവിടുത്തെ പരിശുദ്ധനാമത്തിനു സ്തോത്രം അർപ്പിക്കുക. അവിടുത്തെ കോപം ക്ഷണനേരത്തേക്കു മാത്രം; അവിടുത്തെ പ്രസാദമോ ആജീവനാന്തമുള്ളത്; രാത്രി മുഴുവൻ കരയേണ്ടിവന്നേക്കാം; എന്നാൽ പ്രഭാതത്തോടെ സന്തോഷം വന്നുചേരുന്നു.

സങ്കീർത്തനങ്ങൾ 30:1-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യഹോവേ, ഞാൻ അങ്ങയെ പുകഴ്ത്തുന്നു; അവിടുന്ന് എന്നെ ഉദ്ധരിച്ചിരിക്കുന്നു; എന്‍റെ ശത്രുക്കൾ എന്നെക്കുറിച്ച് സന്തോഷിക്കുവാൻ അവിടുന്ന് സന്ദർഭം ഉണ്ടാക്കിയതുമില്ല. എന്‍റെ ദൈവമായ യഹോവേ, അങ്ങേയോട് ഞാൻ നിലവിളിച്ചു; അവിടുന്ന് എന്നെ സൗഖ്യമാക്കുകയും ചെയ്തു. യഹോവേ, അവിടുന്ന് എന്‍റെ പ്രാണനെ പാതാളത്തിൽനിന്ന് കയറ്റിയിരിക്കുന്നു; കുഴിയിൽ ഇറങ്ങി പോകുന്നവരുടെ ഇടയിൽനിന്ന് അവിടുന്ന് എനിക്ക് ജീവരക്ഷ വരുത്തിയിരിക്കുന്നു. യഹോവയുടെ വിശുദ്ധന്മാരേ, കർത്താവിന് സ്തുതിപാടുവിൻ; അവിടുത്തെ വിശുദ്ധനാമത്തിന് സ്തോത്രം ചെയ്‌വിൻ. അവിടുത്തെ കോപം ക്ഷണനേരത്തേക്കേയുള്ളു; അവിടുത്തെ പ്രസാദമോ ജീവപര്യന്തമുള്ളത്; സന്ധ്യയ്ക്ക് കരച്ചിൽ വന്ന് രാത്രിയിൽ വസിക്കും; ഉഷസ്സിലാകട്ടെ ആനന്ദഘോഷം വരുന്നു.

സങ്കീർത്തനങ്ങൾ 30:1-5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവേ, ഞാൻ നിന്നെ പുകഴ്ത്തുന്നു; നീ എന്നെ ഉദ്ധരിച്ചിരിക്കുന്നു; എന്റെ ശത്രുക്കൾ എന്നെക്കുറിച്ചു സന്തോഷിപ്പാൻ നീ ഇടയാക്കിയതുമില്ല. എന്റെ ദൈവമായ യഹോവേ, ഞാൻ നിന്നോടു നിലവിളിച്ചു; നീ എന്നെ സൗഖ്യമാക്കുകയും ചെയ്തു. യഹോവേ, നീ എന്റെ പ്രാണനെ പാതാളത്തിൽനിന്നു കരേറ്റിയിരിക്കുന്നു; ഞാൻ കുഴിയിൽ ഇറങ്ങിപ്പോകാതിരിക്കേണ്ടതിന്നു നീ എനിക്കു ജീവരക്ഷ വരുത്തിയിരിക്കുന്നു. യഹോവയുടെ വിശുദ്ധന്മാരേ, അവന്നു സ്തുതിപാടുവിൻ; അവന്റെ വിശുദ്ധനാമത്തിന്നു സ്തോത്രം ചെയ്‌വിൻ. അവന്റെ കോപം ക്ഷണനേരത്തേക്കേയുള്ളു; അവന്റെ പ്രസാദമോ ജീവപര്യന്തമുള്ളതു; സന്ധ്യയിങ്കൽ കരച്ചൽ വന്നു രാപാർക്കും; ഉഷസ്സിലോ ആനന്ദഘോഷം വരുന്നു.

സങ്കീർത്തനങ്ങൾ 30:1-5 സമകാലിക മലയാളവിവർത്തനം (MCV)

യഹോവേ, ഞാൻ അങ്ങയെ പുകഴ്ത്തും, ആഴത്തിൽനിന്ന് അവിടന്ന് എന്നെ ഉദ്ധരിച്ചിരിക്കുന്നു എന്റെ ശത്രുക്കൾ എന്റെമേൽ വിജയം ഘോഷിക്കാൻ അങ്ങ് അനുവദിച്ചില്ല. എന്റെ ദൈവമായ യഹോവേ, സഹായത്തിനായി ഞാൻ വിളിച്ചപേക്ഷിച്ചു, അങ്ങ് എന്നെ സൗഖ്യമാക്കി. യഹോവേ, പാതാളത്തിൽനിന്ന് അവിടന്ന് എന്നെ കരകയറ്റിയിരിക്കുന്നു; കുഴിയിൽ ഇറങ്ങാതവണ്ണം അവിടന്നെന്റെ ജീവൻ കാത്തുപാലിച്ചിരിക്കുന്നു. യഹോവയുടെ വിശ്വസ്തരേ, അവിടത്തേക്ക് സ്തുതിപാടുക; അവിടത്തെ വിശുദ്ധനാമത്തെ വാഴ്ത്തുക. കാരണം അവിടത്തെ കോപം ക്ഷണനേരത്തേക്കുമാത്രം, എന്നാൽ അവിടത്തെ പ്രസാദം ആജീവനാന്തം നിലനിൽക്കും; വിലാപം ഒരു രാത്രിമാത്രം നിലനിൽക്കുന്നു, എന്നാൽ പ്രഭാതത്തിൽ ആനന്ദഘോഷം വരവായി.