സങ്കീർത്തനങ്ങൾ 25:14-22

സങ്കീർത്തനങ്ങൾ 25:14-22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവയുടെ സഖിത്വം തന്റെ ഭക്തന്മാർക്ക് ഉണ്ടാകും; അവൻ തന്റെ നിയമം അവരെ അറിയിക്കുന്നു. എന്റെ കണ്ണ് എപ്പോഴും യഹോവയിങ്കലേക്കാകുന്നു; അവൻ എന്റെ കാലുകളെ വലയിൽ നിന്നു വിടുവിക്കും. എങ്കലേക്കു തിരിഞ്ഞ് എന്നോടു കരുണയുണ്ടാകേണമേ; ഞാൻ ഏകാകിയും അരിഷ്ടനും ആകുന്നു. എനിക്കു മനഃപീഡകൾ വർധിച്ചിരിക്കുന്നു; എന്റെ സങ്കടങ്ങളിൽനിന്ന് എന്നെ വിടുവിക്കേണമേ. എന്റെ അരിഷ്ടതയും അതിവേദനയും നോക്കേണമേ; എന്റെ സകല പാപങ്ങളും ക്ഷമിക്കേണമേ. എന്റെ ശത്രുക്കളെ നോക്കേണമേ; അവർ പെരുകിയിരിക്കുന്നു; അവർ കഠിനദ്വേഷത്തോടെ എന്നെ ദ്വേഷിക്കുന്നു; എന്റെ പ്രാണനെ കാത്ത് എന്നെ വിടുവിക്കേണമേ; നിന്നെ ശരണമാക്കിയിരിക്കയാൽ ഞാൻ ലജ്ജിച്ചുപോകരുതേ. നിഷ്കളങ്കതയും നേരും എന്നെ പരിപാലിക്കുമാറാകട്ടെ; ഞാൻ നിങ്കൽ പ്രത്യാശ വച്ചിരിക്കുന്നുവല്ലോ. ദൈവമേ, യിസ്രായേലിനെ അവന്റെ സകല കഷ്ടങ്ങളിൽനിന്നും വീണ്ടെടുക്കേണമേ.

സങ്കീർത്തനങ്ങൾ 25:14-22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരൻ തന്റെ ഭക്തന്മാരോടു സൗഹൃദം കാണിക്കുന്നു. അവിടുത്തെ ഉടമ്പടി അവർക്കു വെളിപ്പെടുത്തുന്നു. സർവേശ്വരനെ ഞാൻ എപ്പോഴും നോക്കിക്കൊണ്ടിരിക്കുന്നു; അവിടുന്നെന്റെ കാലുകളെ കെണിയിൽ നിന്നു വിടുവിക്കുന്നു. നാഥാ, തൃക്കൺപാർത്താലും എന്നോടു കരുണയുണ്ടാകണമേ; ഞാൻ ഏകാകിയും പീഡിതനുമാണല്ലോ. മനഃക്ലേശങ്ങളിൽനിന്ന് എന്നെ മോചിപ്പിക്കണമേ; എന്റെ സങ്കടങ്ങളിൽനിന്ന് എന്നെ വിടുവിക്കണമേ. എന്റെ കഷ്ടതയും വേദനയും ഓർത്ത് എന്റെ സകല പാപങ്ങളും ക്ഷമിക്കണമേ. എന്റെ ശത്രുക്കൾ എത്ര വളരെയാണെന്നു കാണണമേ; അവർ എന്നെ എത്ര കഠിനമായി ദ്വേഷിക്കുന്നു; അവിടുന്ന് എന്റെ ജീവനെ സംരക്ഷിക്കണമേ; ലജ്ജിക്കാൻ എനിക്ക് ഇടവരുത്തരുതേ; ഞാൻ അങ്ങയെ അഭയം പ്രാപിച്ചിരിക്കുന്നുവല്ലോ. എന്റെ നിഷ്കളങ്കതയും സത്യസന്ധതയും എന്നെ സംരക്ഷിക്കട്ടെ; ഞാനങ്ങയിൽ പ്രത്യാശയർപ്പിച്ചിരിക്കുന്നുവല്ലോ. ദൈവമേ, ഇസ്രായേൽജനതയെ സകല കഷ്ടതകളിൽനിന്നും വിടുവിക്കണമേ.

സങ്കീർത്തനങ്ങൾ 25:14-22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യഹോവയുടെ സഖിത്വം തന്‍റെ ഭക്തന്മാർക്ക് ഉണ്ടാകും; അവിടുന്ന് തന്‍റെ നിയമം അവരെ അറിയിക്കുന്നു. എന്‍റെ കണ്ണ് എപ്പോഴും യഹോവയിങ്കലേക്കാകുന്നു; കർത്താവ് എന്‍റെ കാലുകളെ വലയിൽനിന്ന് വിടുവിക്കും. എന്നിലേക്ക് തിരിഞ്ഞ് എന്നോട് കരുണയുണ്ടാകണമേ; ഞാൻ ഏകാകിയും അരിഷ്ടനും ആകുന്നു. എന്‍റെ മനഃപീഡകൾ വർദ്ധിച്ചിരിക്കുന്നു; എന്‍റെ സങ്കടങ്ങളിൽനിന്ന് എന്നെ വിടുവിക്കേണമേ. എന്‍റെ അരിഷ്ടതയും അതിവേദനയും നോക്കണമേ; എന്‍റെ സകലപാപങ്ങളും ക്ഷമിക്കേണമേ. എന്‍റെ ശത്രുക്കൾ എത്രയെന്ന് നോക്കണമേ; അവർ പെരുകിയിരിക്കുന്നു; അവർ കഠിനദ്വേഷത്തോടെ എന്നെ ദ്വേഷിക്കുന്നു; എന്‍റെ പ്രാണനെ കാത്ത് എന്നെ വിടുവിക്കേണമേ; അങ്ങയെ ശരണമാക്കിയിരിക്കുകയാൽ ഞാൻ ലജ്ജിച്ചുപോകരുതേ. നിഷ്കളങ്കതയും നേരും എന്നെ പരിപാലിക്കുമാറാകട്ടെ; ഞാൻ അങ്ങയിൽ പ്രത്യാശ വച്ചിരിക്കുന്നുവല്ലോ. ദൈവമേ, യിസ്രായേലിനെ അവന്‍റെ സകലകഷ്ടങ്ങളിൽനിന്നും വീണ്ടെടുക്കണമേ.

സങ്കീർത്തനങ്ങൾ 25:14-22 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവയുടെ സഖിത്വം തന്റെ ഭക്തന്മാർക്കു ഉണ്ടാകും; അവൻ തന്റെ നിയമം അവരെ അറിയിക്കുന്നു. എന്റെ കണ്ണു എപ്പോഴും യഹോവയിങ്കലേക്കാകുന്നു; അവൻ എന്റെ കാലുകളെ വലയിൽനിന്നു വിടുവിക്കും. എങ്കലേക്കു തിരിഞ്ഞു എന്നോടു കരുണയുണ്ടാകേണമേ; ഞാൻ ഏകാകിയും അരിഷ്ടനും ആകുന്നു. എനിക്കു മനഃപീഡകൾ വർദ്ധിച്ചിരിക്കുന്നു; എന്റെ സങ്കടങ്ങളിൽനിന്നു എന്നെ വിടുവിക്കേണമേ. എന്റെ അരിഷ്ടതയും അതിവേദനയും നോക്കേണമേ; എന്റെ സകലപാപങ്ങളും ക്ഷമിക്കേണമേ. എന്റെ ശത്രുക്കളെ നോക്കേണമേ; അവർ പെരുകിയിരിക്കുന്നു; അവർ കഠിനദ്വേഷത്തോടെ എന്നെ ദ്വേഷിക്കുന്നു; എന്റെ പ്രാണനെ കാത്തു എന്നെ വിടുവിക്കേണമേ; നിന്നെ ശരണമാക്കിയിരിക്കയാൽ ഞാൻ ലജ്ജിച്ചുപോകരുതേ. നിഷ്കളങ്കതയും നേരും എന്നെ പരിപാലിക്കുമാറാകട്ടെ; ഞാൻ നിങ്കൽ പ്രത്യാശവെച്ചിരിക്കുന്നുവല്ലോ. ദൈവമേ, യിസ്രായേലിനെ അവന്റെ സകലകഷ്ടങ്ങളിൽനിന്നും വീണ്ടെടുക്കേണമേ.

സങ്കീർത്തനങ്ങൾ 25:14-22 സമകാലിക മലയാളവിവർത്തനം (MCV)

യഹോവയെ ഭയപ്പെടുന്നവർക്ക് അവിടന്ന് തന്റെ രഹസ്യം വെളിപ്പെടുത്തുന്നു; അവിടന്ന് തന്റെ ഉടമ്പടിയുടെ ജ്ഞാനം അവർക്കു പകരുന്നു. എന്റെ ദൃഷ്ടി എപ്പോഴും യഹോവയുടെമേൽ ആകുന്നു, കാരണം അവിടന്ന് എന്നെ എന്റെ ശത്രുവിന്റെ കെണിയിൽനിന്നു മോചിപ്പിക്കുന്നു. എന്റെനേർക്കു തിരിഞ്ഞ് എന്നോട് കരുണയുണ്ടാകണമേ, കാരണം, ഞാൻ ഏകാകിയും പീഡിതനും ആകുന്നു. എന്റെ ഹൃദയവ്യഥ അത്യന്തം വർധിച്ചിരിക്കുന്നു എന്റെ ദുരിതങ്ങളിൽനിന്ന് എന്നെ വിടുവിക്കണമേ. എന്റെ അരിഷ്ടതയും ദുരിതവും ശ്രദ്ധിക്കണമേ എന്റെ പാപങ്ങളെല്ലാം ക്ഷമിക്കണമേ. എന്റെ ശത്രുക്കൾ എത്ര അസംഖ്യമെന്ന് നോക്കണമേ അവരെന്നെ എത്ര കഠിനമായി വെറുക്കുന്നു! എന്റെ ജീവനെ കാത്ത് എന്നെ മോചിപ്പിക്കണമേ; എന്നെ ലജ്ജയിലേക്കു തള്ളിയിടരുതേ, കാരണം അങ്ങയിൽ ഞാൻ അഭയംതേടുന്നു. പരമാർഥതയും നീതിനിഷ്ഠയും എന്നെ കാത്തുസംരക്ഷിക്കട്ടെ, കാരണം യഹോവേ, എന്റെ പ്രത്യാശ അങ്ങയിൽ ആകുന്നല്ലോ. ദൈവമേ, ഇസ്രായേലിനെ വീണ്ടെടുക്കണമേ, അവരുടെ സകലവിധ ദുരിതങ്ങളിൽനിന്നുംതന്നെ!