സങ്കീർത്തനങ്ങൾ 17:6-12
സങ്കീർത്തനങ്ങൾ 17:6-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവമേ, ഞാൻ നിന്നോട് അപേക്ഷിച്ചിരിക്കുന്നു; നീ എനിക്കുത്തരമരുളുമല്ലോ; നിന്റെ ചെവി എങ്കലേക്കു ചായിച്ച് എന്റെ അപേക്ഷ കേൾക്കേണമേ. നിന്നെ ശരണമാക്കുന്നവരെ അവരോട് എതിർക്കുന്നവരുടെ കൈയിൽനിന്നു നിന്റെ വലംകൈയാൽ രക്ഷിക്കുന്നവനായുള്ളോവേ, നിന്റെ അദ്ഭുതകാരുണ്യം കാണിക്കേണമേ. കണ്ണിന്റെ കൃഷ്ണമണിപോലെ എന്നെ കാക്കേണമേ; എന്നെ കൊള്ളയിടുന്ന ദുഷ്ടന്മാരും എന്നെ ചുറ്റിവളയുന്ന പ്രാണശത്രുക്കളും എന്നെ പിടിക്കാതവണ്ണം നിന്റെ ചിറകിന്റെ നിഴലിൽ എന്നെ മറച്ചുകൊള്ളേണമേ. അവർ തങ്ങളുടെ ഹൃദയത്തെ അടച്ചിരിക്കുന്നു; വായ്കൊണ്ട് വമ്പു പറയുന്നു. അവർ ഇപ്പോൾ ഞങ്ങളുടെ കാലടി തുടർന്നു ഞങ്ങളെ വളഞ്ഞിരിക്കുന്നു; ഞങ്ങളെ നിലത്തു തള്ളിയിടുവാൻ ദൃഷ്‍ടിവയ്ക്കുന്നു. കടിച്ചുകീറുവാൻ കൊതിക്കുന്ന സിംഹംപോലെയും മറവിടങ്ങളിൽ പതിയിരിക്കുന്ന ബാലസിംഹംപോലെയും തന്നെ.
സങ്കീർത്തനങ്ങൾ 17:6-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവമേ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു, അവിടുന്ന് എനിക്കുത്തരമരുളുമല്ലോ, അവിടുന്ന് എങ്കലേക്കു തിരിഞ്ഞ് എന്റെ അപേക്ഷ കേൾക്കണമേ. അങ്ങയിൽ അഭയം പ്രാപിക്കുന്നവരെ വലങ്കൈ നീട്ടി, ശത്രുക്കളിൽനിന്നു രക്ഷിക്കുന്ന നാഥാ, അവിടുത്തെ മഹത്തായ സ്നേഹം കാട്ടിയാലും. കണ്ണിന്റെ കൃഷ്ണമണിപോലെ എന്നെ കാക്കണമേ, അവിടുത്തെ ചിറകിന്റെ നിഴലിൽ എന്നെ മറച്ചുകൊളളണമേ. എന്നെ നശിപ്പിക്കുന്ന ദുഷ്ടരിൽനിന്നും എന്നെ വലയം ചെയ്യുന്ന കൊടിയ ശത്രുക്കളിൽനിന്നും എന്നെ രക്ഷിക്കണമേ. അവരുടെ ഹൃദയത്തിൽ അനുകമ്പയില്ല, അവരുടെ അധരങ്ങൾ വമ്പു പറയുന്നു, അവർ എന്റെ കാലടികൾ പിന്തുടർന്ന് എന്നെ വളയുന്നു; അവർ എന്നെ നിലംപരിചാക്കാൻ തക്കംനോക്കുന്നു. കടിച്ചുകീറാൻ വെമ്പൽകൊള്ളുന്ന സിംഹത്തെപ്പോലെയാണവർ. ആക്രമിക്കാൻ മറവിടങ്ങളിൽ പതിയിരിക്കുന്ന സിംഹക്കുട്ടിയെപ്പോലെ തന്നെ.
സങ്കീർത്തനങ്ങൾ 17:6-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദൈവമേ, ഞാൻ അങ്ങേയോട് അപേക്ഷിച്ചിരിക്കുന്നു; അവിടുന്ന് എനിക്ക് ഉത്തരമരുളുമല്ലോ; ചെവി എങ്കലേക്ക് ചായിച്ചു എന്റെ അപേക്ഷ കേൾക്കേണമേ. അങ്ങയെ ശരണമാക്കുന്നവരെ അവരോട് എതിർക്കുന്നവരുടെ കയ്യിൽനിന്ന് വലങ്കയ്യാൽ രക്ഷിക്കുന്ന യഹോവേ, അങ്ങേയുടെ അത്ഭുതകാരുണ്യം കാണിക്കേണമേ. കണ്ണിന്റെ കൃഷ്ണമണിപോലെ എന്നെ കാക്കേണമേ; എന്നെ കൊള്ളയിടുന്ന ദുഷ്ടന്മാരും എന്നെ വളയുന്ന പ്രാണശത്രുക്കളും എന്നെ പിടിക്കാതെ അങ്ങേയുടെ ചിറകിന്‍റെ നിഴലിൽ എന്നെ മറച്ചുകൊള്ളേണമേ. അവർ അവരുടെ ഹൃദയം അടച്ചിരിക്കുന്നു; വായ്കൊണ്ട് അവർ വമ്പു പറയുന്നു. അവർ ഇപ്പോൾ ഞങ്ങളുടെ കാലടികളെ പിന്തുടർന്ന് ഞങ്ങളെ വളഞ്ഞിരിക്കുന്നു; ഞങ്ങളെ നിലത്തു തള്ളിയിടുവാൻ ദൃഷ്ടിവക്കുന്നു. കടിച്ചുകീറുവാൻ കൊതിക്കുന്ന സിംഹംപോലെയും മറവിടങ്ങളിൽ പതിയിരിക്കുന്ന ബാലസിംഹംപോലെയും തന്നെ.
സങ്കീർത്തനങ്ങൾ 17:6-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദൈവമേ, ഞാൻ നിന്നോടു അപേക്ഷിച്ചിരിക്കുന്നു; നീ എനിക്കുത്തരമരുളുമല്ലോ; നിന്റെ ചെവി എങ്കലേക്കു ചായിച്ചു എന്റെ അപേക്ഷ കേൾക്കേണമേ. നിന്നെ ശരണമാക്കുന്നവരെ അവരോടു എതിർക്കുന്നവരുടെ കയ്യിൽനിന്നു നിന്റെ വലങ്കയ്യാൽ രക്ഷിക്കുന്നവനായുള്ളോവേ, നിന്റെ അത്ഭുതകാരുണ്യം കാണിക്കേണമേ. കണ്ണിന്റെ കൃഷ്ണമണിപോലെ എന്നെ കാക്കേണമേ; എന്നെ കൊള്ളയിടുന്ന ദുഷ്ടന്മാരും എന്നെ ചുറ്റിവളയുന്ന പ്രാണശത്രുക്കളും എന്നെ പിടിക്കാതവണ്ണം നിന്റെ ചിറകിന്റെ നിഴലിൽ എന്നെ മറെച്ചുകൊള്ളേണമേ. അവർ തങ്ങളുടെ ഹൃദയത്തെ അടെച്ചിരിക്കുന്നു; വായ് കൊണ്ടു വമ്പു പറയുന്നു. അവർ ഇപ്പോൾ ഞങ്ങളുടെ കാലടി തുടർന്നു ഞങ്ങളെ വളഞ്ഞിരിക്കുന്നു; ഞങ്ങളെ നിലത്തു തള്ളിയിടുവാൻ ദൃഷ്ടിവെക്കുന്നു. കടിച്ചുകീറുവാൻ കൊതിക്കുന്ന സിംഹം പോലെയും മറവിടങ്ങളിൽ പതിയിരിക്കുന്ന ബാലസിംഹംപോലെയും തന്നേ.
സങ്കീർത്തനങ്ങൾ 17:6-12 സമകാലിക മലയാളവിവർത്തനം (MCV)
എന്റെ ദൈവമേ, ഞാൻ അങ്ങയോടു വിളിച്ചപേക്ഷിക്കുന്നു; എന്റെനേർക്കു ചെവിചായ്ച്ച്, എന്റെ പ്രാർഥന കേൾക്കണമേ. അവിടത്തെ അചഞ്ചലസ്നേഹത്തിന്റെ അത്ഭുതം എനിക്ക് വെളിപ്പെടുത്തണമേ, അങ്ങയിൽ അഭയംതേടുന്നവരെ അവിടത്തെ വലങ്കൈയാൽ ശത്രുക്കളിൽനിന്ന് രക്ഷിക്കണമേ. എന്നെ അവിടത്തെ കൺമണിപോലെ കാത്തുസൂക്ഷിക്കണമേ; അവിടത്തെ ചിറകിൻനിഴലിൽ എന്നെ മറയ്ക്കണമേ, എന്നെ വധിക്കാൻ വലയംചെയ്തിരിക്കുന്ന ശത്രുക്കളിൽനിന്നും, എന്നെ ഉപദ്രവിക്കുന്ന ദുഷ്ടരിൽനിന്നുംതന്നെ. അവർ തങ്ങളുടെ കഠിനഹൃദയം കൊട്ടിയടച്ചിരിക്കുന്നു, അവരുടെ അധരം അഹങ്കാരത്തോടെ സംസാരിക്കുന്നു. അവർ എന്നെ പിൻതുടർന്നു കണ്ടെത്തിയിരിക്കുന്നു, അവരെന്നെ വളഞ്ഞിരിക്കുന്നു, എന്നെ തറപറ്റിക്കുന്നതിനായി അവർ ജാഗ്രതയോടെ പ്രവർത്തിക്കുന്നു. ഇരയ്ക്കായി വിശന്നിരിക്കുന്ന സിംഹത്തെപ്പോലെയാണവർ, ഇരയ്ക്കുമേൽ ചാടിവീഴാൻ പതിയിരിക്കുന്ന സിംഹക്കുട്ടിയെപ്പോലെയും.