സങ്കീർത്തനങ്ങൾ 148:1-14

സങ്കീർത്തനങ്ങൾ 148:1-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവയെ സ്തുതിപ്പിൻ; സ്വർഗത്തിൽനിന്നു യഹോവയെ സ്തുതിപ്പിൻ; ഉന്നതങ്ങളിൽ അവനെ സ്തുതിപ്പിൻ. അവന്റെ സകല ദൂതന്മാരുമായുള്ളോരേ, അവനെ സ്തുതിപ്പിൻ; അവന്റെ സർവസൈന്യവുമേ, അവനെ സ്തുതിപ്പിൻ; സൂര്യചന്ദ്രന്മാരേ, അവനെ സ്തുതിപ്പിൻ; പ്രകാശമുള്ള സകല നക്ഷത്രങ്ങളുമായുള്ളോവേ, അവനെ സ്തുതിപ്പിൻ. സ്വർഗാധിസ്വർഗവും ആകാശത്തിനു മീതെയുള്ള വെള്ളവും ആയുള്ളോവേ, അവനെ സ്തുതിപ്പിൻ. അവൻ കല്പിച്ചിട്ട് അവ സൃഷ്‍ടിക്കപ്പെട്ടിരിക്കയാൽ അവ യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ. അവൻ അവയെ സദാകാലത്തേക്കും സ്ഥിരമാക്കി; ലംഘിക്കരുതാത്ത ഒരു നിയമം വച്ചുമിരിക്കുന്നു. തിമിംഗലങ്ങളും എല്ലാ ആഴികളുമായുള്ളോവേ, ഭൂമിയിൽനിന്നു യഹോവയെ സ്തുതിപ്പിൻ. തീയും കന്മഴയും ഹിമവും ആവിയും, അവന്റെ വചനം അനുഷ്ഠിക്കുന്ന കൊടുങ്കാറ്റും, പർവതങ്ങളും സകല കുന്നുകളും, ഫലവൃക്ഷങ്ങളും സകല ദേവദാരുക്കളും, മൃഗങ്ങളും സകല കന്നുകാലികളും, ഇഴജന്തുക്കളും പറവജാതികളും, ഭൂമിയിലെ രാജാക്കന്മാരും സകല വംശങ്ങളും, ഭൂമിയിലെ പ്രഭുക്കന്മാരും സകല ന്യായാധിപന്മാരും, യുവാക്കളും യുവതികളും, വൃദ്ധന്മാരും ബാലന്മാരും, ഇവരൊക്കെയും യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ; അവന്റെ നാമം മാത്രം ഉയർന്നിരിക്കുന്നത്. അവന്റെ മഹത്ത്വം ഭൂമിക്കും ആകാശത്തിനും മേലായിരിക്കുന്നു. തന്നോട് അടുത്തിരിക്കുന്ന ജനമായി യിസ്രായേൽമക്കളായ തന്റെ സകല ഭക്തന്മാർക്കും പുകഴ്ചയായി അവൻ സ്വജനത്തിന് ഒരു കൊമ്പിനെ ഉയർത്തിയിരിക്കുന്നു. യഹോവയെ സ്തുതിപ്പിൻ.

സങ്കീർത്തനങ്ങൾ 148:1-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരനെ സ്തുതിക്കുവിൻ, സ്വർഗത്തിൽനിന്നു സർവേശ്വരനെ സ്തുതിക്കുവിൻ. ഉന്നതങ്ങളിൽനിന്ന് അവിടുത്തെ സ്തുതിക്കുവിൻ. അവിടുത്തെ ദൂതന്മാരേ, സർവേശ്വരനെ സ്തുതിക്കുവിൻ. സ്വർഗീയ സേനകളേ, അവിടുത്തെ സ്തുതിക്കുവിൻ. സൂര്യചന്ദ്രന്മാരേ, അവിടുത്തെ സ്തുതിക്കുവിൻ മിന്നുന്ന നക്ഷത്രങ്ങളേ, അവിടുത്തെ സ്തുതിക്കുവിൻ അത്യുന്നത സ്വർഗമേ, അവിടുത്തെ സ്തുതിക്കുവിൻ. ആകാശത്തിനു മീതെയുള്ള ജലരാശിയേ, അവിടുത്തെ സ്തുതിക്കുവിൻ. അവ സർവേശ്വരന്റെ നാമത്തെ സ്തുതിക്കട്ടെ. അവിടുന്നു കല്പിച്ചു, അവ സൃഷ്‍ടിക്കപ്പെട്ടു. അവിടുന്ന് അവയെ ശാശ്വതമായി സ്ഥാപിച്ചിരിക്കുന്നു. അവയ്‍ക്ക് അലംഘനീയമായ അതിർത്തികൾ അവിടുന്നു നിശ്ചയിച്ചിരിക്കുന്നു. ഭൂമിയിൽനിന്നു സർവേശ്വരനെ സ്തുതിക്കുവിൻ. കടലിലെ ഭീകരജന്തുക്കളും അഗാധങ്ങളും അവിടുത്തെ സ്തുതിക്കട്ടെ. അഗ്നിയും കന്മഴയും മഞ്ഞും പൊടിമഞ്ഞും അവിടുത്തെ ആജ്ഞ നിറവേറ്റുന്ന കൊടുങ്കാറ്റും അവിടുത്തെ സ്തുതിക്കട്ടെ. പർവതങ്ങളും കുന്നുകളും ഫലവൃക്ഷങ്ങളും ദേവദാരുക്കളും മൃഗങ്ങളും കന്നുകാലികളും ഇഴജന്തുക്കളും പറവകളും സർവേശ്വരനെ സ്തുതിക്കട്ടെ. ഭൂമിയിലെ രാജാക്കന്മാരും ജനതകളും പ്രഭുക്കന്മാരും അധിപതികളും അവിടുത്തെ സ്തുതിക്കട്ടെ. യുവാക്കളും യുവതികളും വൃദ്ധരും കുട്ടികളും സർവേശ്വരന്റെ നാമത്തെ സ്തുതിക്കട്ടെ. അവിടുത്തെ നാമം മാത്രമാണ് അത്യുന്നതം. അവിടുത്തെ മഹത്ത്വം ഭൂമിയെയും ആകാശത്തെയുംകാൾ ഉയർന്നിരിക്കുന്നു. അവിടുന്നു തന്റെ ജനത്തിന് ഒരു കൊമ്പ് ഉയർത്തിയിരിക്കുന്നു. തന്നോടു ചേർന്നു നില്‌ക്കുന്ന ഇസ്രായേൽജനത്തിന്റെ മഹത്ത്വത്തിനായി തന്നെ. സർവേശ്വരനെ സ്തുതിക്കുവിൻ!

സങ്കീർത്തനങ്ങൾ 148:1-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യഹോവയെ സ്തുതിക്കുവിൻ; സ്വർഗ്ഗത്തിൽനിന്ന് യഹോവയെ സ്തുതിക്കുവിൻ; ഉന്നതങ്ങളിൽ കർത്താവിനെ സ്തുതിക്കുവിൻ. ദൈവത്തിന്‍റെ സകല ദൂതന്മാരുമേ, അവിടുത്തെ സ്തുതിക്കുവിൻ; ദൈവത്തിന്‍റെ സർവ്വസൈന്യവുമേ, അവിടുത്തെ സ്തുതിക്കുവിൻ; സൂര്യചന്ദ്രന്മാരേ അവിടുത്തെ സ്തുതിക്കുവിൻ; പ്രകാശമുള്ള സകല നക്ഷത്രങ്ങളുമേ, അവിടുത്തെ സ്തുതിക്കുവിൻ. സ്വർഗ്ഗാധിസ്വർഗ്ഗവും ആകാശത്തിനു മീതെയുള്ള വെള്ളവും ആയുള്ളവയേ, അവിടുത്തെ സ്തുതിക്കുവിൻ. ദൈവം കല്പിച്ചിട്ട് അവ സൃഷ്ടിക്കപ്പെട്ടിരിക്കുകയാൽ അവ യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ. ദൈവം അവയെ സദാകാലത്തേക്കും സ്ഥിരമാക്കി; ലംഘിക്കരുതാത്ത ഒരു നിയമം വച്ചിരിക്കുന്നു. തിമിംഗലങ്ങളും എല്ലാ ആഴികളുമേ, ഭൂമിയിൽനിന്ന് യഹോവയെ സ്തുതിക്കുവിൻ. തീയും കല്മഴയും ഹിമവും, കാർമേഘവും ദൈവത്തിന്‍റെ വചനം അനുസരിക്കുന്ന കൊടുങ്കാറ്റും, അവിടുത്തെ സ്തുതിക്കട്ടെ. പർവ്വതങ്ങളും എല്ലാ കുന്നുകളും, ഫലവൃക്ഷങ്ങളും സകലദേവദാരുക്കളും, മൃഗങ്ങളും സകല കന്നുകാലികളും, ഇഴജന്തുക്കളും പറവജാതികളും, അവിടുത്തെ സ്തുതിക്കട്ടെ. ഭൂമിയിലെ രാജാക്കന്മാരും സകലവംശങ്ങളും, ഭൂമിയിലെ പ്രഭുക്കന്മാരും സകലന്യായാധിപന്മാരും, യുവാക്കളും യുവതികളും, വൃദ്ധന്മാരും ബാലന്മാരും, യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ. ഇവരൊക്കയും യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ; ദൈവത്തിന്‍റെ നാമം മാത്രമാകുന്നു ഉയർന്നിരിക്കുന്നത്. കർത്താവിന്‍റെ മഹത്വം ഭൂമിക്കും ആകാശത്തിനും മുകളിലായിരിക്കുന്നു. തന്നോട് അടുത്തിരിക്കുന്ന ജനമായി യിസ്രായേൽ മക്കളായ തന്‍റെ സകലഭക്തന്മാർക്കും പുകഴ്ചയായി ദൈവം സ്വജനത്തിന് ഒരു കൊമ്പ് ഉയർത്തിയിരിക്കുന്നു.

സങ്കീർത്തനങ്ങൾ 148:1-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവയെ സ്തുതിപ്പിൻ; സ്വർഗ്ഗത്തിൽനിന്നു യഹോവയെ സ്തുതിപ്പിൻ; ഉന്നതങ്ങളിൽ അവനെ സ്തുതിപ്പിൻ. അവന്റെ സകല ദൂതന്മാരുമായുള്ളോരേ, അവനെ സ്തുതിപ്പിൻ; അവന്റെ സർവ്വസൈന്യവുമേ, അവനെ സ്തുതിപ്പിൻ; സൂര്യചന്ദ്രന്മാരേ, അവനെ സ്തുതിപ്പിൻ; പ്രകാശമുള്ള സകല നക്ഷത്രങ്ങളുമായുള്ളോവേ, അവനെ സ്തുതിപ്പിൻ. സ്വർഗ്ഗാധിസ്വർഗ്ഗവും ആകാശത്തിന്നു മീതെയുള്ള വെള്ളവും ആയുള്ളോവേ, അവനെ സ്തുതിപ്പിൻ. അവൻ കല്പിച്ചിട്ടു അവ സൃഷ്ടിക്കപ്പെട്ടിരിക്കയാൽ അവ യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ. അവൻ അവയെ സദാകാലത്തേക്കും സ്ഥിരമാക്കി; ലംഘിക്കരുതാത്ത ഒരു നിയമം വെച്ചുമിരിക്കുന്നു. തിമിംഗലങ്ങളും എല്ലാ ആഴികളുമായുള്ളോവേ, ഭൂമിയിൽനിന്നു യഹോവയെ സ്തുതിപ്പിൻ. തീയും കല്മഴയും ഹിമവും ആവിയും, അവന്റെ വചനം അനുഷ്ഠിക്കുന്ന കൊടുങ്കാറ്റും, പർവ്വതങ്ങളും സകലകുന്നുകളും, ഫലവൃക്ഷങ്ങളും സകലദേവദാരുക്കളും, മൃഗങ്ങളും സകലകന്നുകാലികളും, ഇഴജന്തുക്കളും പറവജാതികളും, ഭൂമിയിലെ രാജാക്കന്മാരും സകലവംശങ്ങളും, ഭൂമിയിലെ പ്രഭുക്കന്മാരും സകലന്യായാധിപന്മാരും, യുവാക്കളും യുവതികളും, വൃദ്ധന്മാരും ബാലന്മാരും, ഇവരൊക്കയും യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ; അവന്റെ നാമം മാത്രം ഉയർന്നിരിക്കുന്നതു. അവന്റെ മഹത്വം ഭൂമിക്കും ആകാശത്തിന്നും മേലായിരിക്കുന്നു. തന്നോടു അടുത്തിരിക്കുന്ന ജനമായി യിസ്രായേൽമക്കളായ തന്റെ സകലഭക്തന്മാർക്കും പുകഴ്ചയായി അവൻ സ്വജനത്തിന്നു ഒരു കൊമ്പിനെ ഉയർത്തിയിരിക്കുന്നു. യഹോവയെ സ്തുതിപ്പിൻ.

സങ്കീർത്തനങ്ങൾ 148:1-14 സമകാലിക മലയാളവിവർത്തനം (MCV)

യഹോവയെ വാഴ്ത്തുക. സ്വർഗത്തിൽനിന്ന് യഹോവയെ വാഴ്ത്തുക; ഉന്നതങ്ങളിൽ അവിടത്തെ വാഴ്ത്തുക. യഹോവയുടെ സകലദൂതഗണങ്ങളേ, അവിടത്തെ വാഴ്ത്തുക; അവിടത്തെ സർവ സ്വർഗീയസൈന്യവുമേ, അവിടത്തെ വാഴ്ത്തുക. സൂര്യചന്ദ്രന്മാരേ, അവിടത്തെ വാഴ്ത്തുക; പ്രകാശമുള്ള എല്ലാ നക്ഷത്രങ്ങളുമേ, അവിടത്തെ വാഴ്ത്തുക. സ്വർഗാധിസ്വർഗങ്ങളേ, ആകാശത്തിനുമീതേയുള്ള ജലസഞ്ചയമേ, അവിടത്തെ വാഴ്ത്തുക. അവ യഹോവയുടെ നാമത്തെ വാഴ്ത്തട്ടെ, കാരണം അവിടന്ന് കൽപ്പിച്ചു, അവ സൃഷ്ടിക്കപ്പെട്ടു; അവിടന്ന് അവ എന്നെന്നേക്കുമായി സ്ഥാപിച്ചിരിക്കുന്നു— മാഞ്ഞുപോകാത്ത ഒരു ഉത്തരവ് അവിടന്ന് പുറപ്പെടുവിച്ചിരിക്കുന്നു. സമുദ്രത്തിലെ ഭീകരജീവികളേ, ആഴിയുടെ അഗാധസ്ഥലങ്ങളേ, ഭൂമിയിൽനിന്ന് യഹോവയെ വാഴ്ത്തുക, തീയും കന്മഴയും മഞ്ഞും മേഘങ്ങളും അവിടത്തെ ആജ്ഞ അനുസരിക്കുന്ന കൊടുങ്കാറ്റും പർവതങ്ങളും സകലകുന്നുകളും ഫലവൃക്ഷങ്ങളും എല്ലാ ദേവദാരുക്കളും കാട്ടുമൃഗങ്ങളും കന്നുകാലികളും ഇഴജന്തുക്കളും പറവകളും ഭൂമിയിലെ രാജാക്കന്മാരും എല്ലാ രാഷ്ട്രങ്ങളും ഭൂമിയിലെ എല്ലാ പ്രഭുക്കന്മാരും എല്ലാ ഭരണകർത്താക്കളും യുവാക്കളും യുവതികളും വൃദ്ധരും കുട്ടികളും. ഇവയെല്ലാം യഹോവയുടെ നാമത്തെ വാഴ്ത്തട്ടെ, അവിടത്തെ നാമംമാത്രം ശ്രേഷ്ഠമായിരിക്കുന്നു; അവിടത്തെ പ്രതാപം ഭൂമിക്കും ആകാശത്തിനുംമേൽ ഉന്നതമായിരിക്കുന്നു. തന്റെ ഹൃദയത്തോട് അടുത്തിരിക്കുന്ന ജനമായ, തന്റെ വിശ്വസ്തസേവകരായിരിക്കുന്ന ഇസ്രായേലിന്റെ പുകഴ്ചയ്ക്കായി, അവിടന്ന് ഒരു കൊമ്പ് ഉയർത്തിയിരിക്കുന്നു.