സങ്കീർത്തനങ്ങൾ 144:1-15
സങ്കീർത്തനങ്ങൾ 144:1-15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ പാറയാകുന്ന യഹോവ വാഴ്ത്തപ്പെട്ടവൻ; അവൻ യുദ്ധത്തിന് എന്റെ കൈകളെയും പോരിന് എന്റെ വിരലുകളെയും അഭ്യസിപ്പിക്കുന്നു. എന്റെ ദയയും എന്റെ കോട്ടയും എന്റെ ഗോപുരവും എന്റെ രക്ഷകനും എന്റെ പരിചയും ഞാൻ ശരണമാക്കിയവനും എന്റെ ജനത്തെ എനിക്കു കീഴാക്കിത്തരുന്നവനും അവൻ തന്നെ. യഹോവേ, മനുഷ്യനെ നീ ഗണ്യമാക്കുവാൻ അവൻ എന്ത്? മർത്യപുത്രനെ നീ വിചാരിപ്പാൻ അവൻ എന്തുമാത്രം? മനുഷ്യൻ ഒരു ശ്വാസത്തിനു തുല്യമത്രെ. അവന്റെ ആയുഷ്കാലം കടന്നുപോകുന്ന നിഴൽപോലെയാകുന്നു. യഹോവേ, ആകാശം ചായിച്ച് ഇറങ്ങിവരേണമേ; പർവതങ്ങൾ പുകയുവാൻ തക്കവണ്ണം അവയെ തൊടേണമേ. മിന്നലിനെ അയച്ച് അവരെ ചിതറിക്കേണമേ; നിന്റെ അസ്ത്രങ്ങൾ എയ്ത് അവരെ തോല്പിക്കേണമേ. ഉയരത്തിൽനിന്നു തൃക്കൈ നീട്ടി എന്നെ വിടുവിക്കേണമേ; പെരുവെള്ളത്തിൽനിന്നും അന്യജാതിക്കാരുടെ കൈയിൽനിന്നും എന്നെ രക്ഷിക്കേണമേ! അവരുടെ വായ് ഭോഷ്കു സംസാരിക്കുന്നു; അവരുടെ വലംകൈ വ്യാജമുള്ള വലംകൈയാകുന്നു. ദൈവമേ, ഞാൻ നിനക്കു പുതിയൊരു പാട്ടു പാടും; പത്തു കമ്പിയുള്ള വീണകൊണ്ടു ഞാൻ നിനക്കു കീർത്തനം ചെയ്യും. നീ രാജാക്കന്മാർക്കു ജയം നല്കുകയും നിന്റെ ദാസനായ ദാവീദിനെ ദോഷകരമായ വാളിങ്കൽനിന്നു രക്ഷിക്കയും ചെയ്യുന്നുവല്ലോ. അന്യജാതിക്കാരുടെ കൈയിൽനിന്ന് എന്നെ വിടുവിച്ചു രക്ഷിക്കേണമേ; അവരുടെ വായ് ഭോഷ്കു സംസാരിക്കുന്നു; അവരുടെ വലംകൈ വ്യാജമുള്ള വലംകൈ ആകുന്നു. ഞങ്ങളുടെ പുത്രന്മാർ ബാല്യത്തിൽ തഴച്ചു വളരുന്ന തൈകൾപോലെയും ഞങ്ങളുടെ പുത്രിമാർ അരമനയുടെ മാതിരിയായി കൊത്തിയ മൂലത്തൂണുകൾപോലെയും ഇരിക്കട്ടെ. ഞങ്ങളുടെ കളപ്പുരകൾ വിവിധ ധാന്യം നല്കുവാൻ തക്കവണ്ണം നിറഞ്ഞിരിക്കട്ടെ. ഞങ്ങളുടെ ആടുകൾ ഞങ്ങളുടെ പുല്പുറങ്ങളിൽ ആയിരമായും പതിനായിരമായും പെറ്റുപെരുകട്ടെ. ഞങ്ങളുടെ കാളകൾ ചുമടു ചുമക്കട്ടെ; മതിൽ തകർക്കുന്നതും പടയ്ക്ക് പുറപ്പെടുന്നതും ഞങ്ങളുടെ വീഥികളിൽ നിലവിളിയും ഇല്ലാതിരിക്കട്ടെ. ഈ സ്ഥിതിയിൽ ഇരിക്കുന്ന ജനം ഭാഗ്യമുള്ളത്; യഹോവ ദൈവമായിരിക്കുന്ന ജനം ഭാഗ്യമുള്ളതു തന്നെ.
സങ്കീർത്തനങ്ങൾ 144:1-15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ അഭയശിലയായ സർവേശ്വരൻ വാഴ്ത്തപ്പെടട്ടെ. അവിടുന്ന് എന്നെ യുദ്ധമുറകൾ പരിശീലിപ്പിക്കുന്നു. പട പൊരുതാൻ എന്നെ അഭ്യസിപ്പിക്കുന്നു. അവിടുന്ന് എന്റെ അഭയശിലയും എന്റെ കോട്ടയുമാണ്. എന്റെ അഭയസങ്കേതവും രക്ഷകനും പരിചയും അവിടുന്നാണ്, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു. അവിടുന്നു ജനതകളെ കീഴടക്കുന്നു. സർവേശ്വരാ, അവിടുന്നു മനുഷ്യനെ ഓർക്കുവാൻ അവന് എന്തു മേന്മ? അവിടുത്തെ പരിഗണന ലഭിക്കുവാൻ അവന് എന്ത് അർഹത? മനുഷ്യൻ ഒരു ശ്വാസത്തിനു തുല്യനാണ്; അവന്റെ ജീവിതം കടന്നുപോകുന്ന നിഴൽ പോലെയാകുന്നു. സർവേശ്വരാ, അങ്ങ് ആകാശം ഭേദിച്ചു ഇറങ്ങിവരണമേ. അവിടുന്നു പർവതങ്ങളെ സ്പർശിക്കണമേ; അവ പുകയട്ടെ. അവിടുന്നു മിന്നൽ അയച്ചു ശത്രുക്കളെ ചിതറിക്കണമേ, അസ്ത്രങ്ങൾ അയച്ച് അവരെ തുരത്തണമേ. അവിടുന്ന് ഉയരത്തിൽനിന്നു കൈ നീട്ടി, പെരുവെള്ളത്തിൽനിന്ന് എന്നെ വലിച്ചെടുക്കണമേ. അന്യജനതകളുടെ പിടിയിൽനിന്ന് എന്നെ രക്ഷിക്കണമേ. അവർ വ്യാജം സംസാരിക്കുന്നു. വലങ്കൈ ഉയർത്തി കള്ളസ്സത്യം ചെയ്യുന്നു. ദൈവമേ, ഞാൻ അങ്ങേക്കു പുതിയ പാട്ടു പാടും. പത്തു കമ്പിയുള്ള വീണ മീട്ടി ഞാൻ അങ്ങയെ സ്തുതിക്കും. അവിടുന്നാണ് രാജാക്കന്മാർക്കു വിജയം നല്‌കുന്നത്. അവിടുന്നാണ് അവിടുത്തെ ദാസനായ ദാവീദിനെ രക്ഷിക്കുന്നത്. ക്രൂരരായ ശത്രുക്കളിൽനിന്ന് എന്നെ രക്ഷിക്കണമേ. വിജാതീയരുടെ കൈയിൽനിന്ന് എന്നെ മോചിപ്പിക്കണമേ. അവർ വ്യാജം സംസാരിക്കുന്നു. വലങ്കൈ ഉയർത്തി കള്ളസ്സത്യം ചെയ്യുന്നു. ഞങ്ങളുടെ പുത്രന്മാർ മുളയിലേ തഴച്ചുവളരുന്ന ചെടികൾപോലെയും ഞങ്ങളുടെ പുത്രിമാർ കൊട്ടാരത്തിലെ ശില്പസുന്ദരമായ തൂണുകൾപോലെയും ആയിരിക്കട്ടെ. എല്ലാവിധ ധാന്യങ്ങൾകൊണ്ടും ഞങ്ങളുടെ കളപ്പുരകൾ നിറഞ്ഞിരിക്കട്ടെ. ഞങ്ങളുടെ ആടുകൾ മേച്ചിൽപ്പുറങ്ങളിൽ ആയിരവും പതിനായിരവുമായി പെരുകട്ടെ. ഞങ്ങളുടെ കന്നുകാലികൾ വന്ധ്യതയോ അകാലപ്രസവമോ ഇല്ലാതെ സമൃദ്ധമായി വർധിക്കട്ടെ. ഞങ്ങളുടെ തെരുവീഥികളിൽ ദീനരോദനം കേൾക്കാതിരിക്കട്ടെ. ഇപ്രകാരം അനുഗ്രഹിക്കപ്പെട്ട ജനം ഭാഗ്യമുള്ളത്. സർവേശ്വരൻ ദൈവമായുള്ള ജനത അനുഗ്രഹിക്കപ്പെട്ടത്.
സങ്കീർത്തനങ്ങൾ 144:1-15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്‍റെ പാറയാകുന്ന യഹോവ വാഴ്ത്തപ്പെട്ടവൻ; അവിടുന്ന് യുദ്ധത്തിന് എന്റെ കൈകളെയും പോരിന് എന്റെ വിരലുകളെയും അഭ്യസിപ്പിക്കുന്നു. എന്റെ ദയയും എന്റെ കോട്ടയും എന്റെ ഗോപുരവും എന്റെ രക്ഷകനും എന്റെ പരിചയും ഞാൻ ശരണമാക്കിയവനും യഹോവ രാജ്യങ്ങളെ എന്‍റെ കീഴില്‍ തോല്പ്പിക്കുമാറാക്കുന്നു. യഹോവേ, മനുഷ്യനെ അങ്ങ് ഗണ്യമാക്കുവാൻ അവൻ എന്തുണ്ട്? മനുഷ്യനെ അങ്ങ് വിചാരിക്കുവാൻ അവൻ എന്തുമാത്രം? മനുഷ്യൻ ഒരു ശ്വാസത്തിനു തുല്യമത്രെ. അവന്റെ ആയുഷ്കാലം കടന്നുപോകുന്ന നിഴൽപോലെയാകുന്നു. യഹോവേ, ആകാശം ചായിച്ച് ഇറങ്ങിവരേണമേ; പർവ്വതങ്ങൾ പുകയുവാൻ തക്കവണ്ണം അവയെ തൊടേണമേ. മിന്നൽ അയച്ച് അവരെ ചിതറിക്കേണമേ; അങ്ങേയുടെ അസ്ത്രങ്ങൾ എയ്ത് അവരെ തോല്പിക്കേണമേ. ഉയരത്തിൽനിന്ന് തൃക്കൈ നീട്ടി എന്നെ വിടുവിക്കേണമേ; പെരുവെള്ളത്തിൽനിന്നും അന്യജനതകളുടെ കൈയിൽനിന്നും എന്നെ രക്ഷിക്കേണമേ! അവരുടെ വായ് ഭോഷ്ക് സംസാരിക്കുന്നു; അവരുടെ വലങ്കൈ വ്യാജമുള്ള വലങ്കയ്യാകുന്നു. ദൈവമേ, ഞാൻ അങ്ങേയ്ക്കായി പുതിയ ഒരു പാട്ടുപാടും; പത്തു കമ്പിയുള്ള വീണകൊണ്ട് ഞാൻ അങ്ങേക്ക് കീർത്തനം ചെയ്യും. നീ രാജാക്കന്മാർക്കു ജയം നല്കുകയും അങ്ങേയുടെ ദാസനായ ദാവീദിനെ മരണകരമായ വാളിൽനിന്ന് രക്ഷിക്കുകയും ചെയ്യുന്നുവല്ലോ. അന്യജനതകളുടെ കൈയിൽനിന്ന് എന്നെ വിടുവിച്ച് രക്ഷിക്കേണമേ; അവരുടെ വായ് ഭോഷ്ക് സംസാരിക്കുന്നു; അവരുടെ വലങ്കൈ വ്യാജമുള്ള വലങ്കയ്യാകുന്നു. ഞങ്ങളുടെ പുത്രന്മാർ ബാല്യത്തിൽ തഴച്ചുവളരുന്ന തൈകൾപോലെയും ഞങ്ങളുടെ പുത്രിമാർ അരമനയ്ക്കായി കൊത്തിയ മൂലത്തൂണുകൾപോലെയും ആയിരിക്കട്ടെ. ഞങ്ങളുടെ കളപ്പുരകൾ വിവിധ ധാന്യം നല്കുവാന്തക്കവണ്ണം നിറഞ്ഞിരിക്കട്ടെ. ഞങ്ങളുടെ ആടുകൾ ഞങ്ങളുടെ പുല്പുറങ്ങളിൽ ആയിരമായും പതിനായിരമായും പെറ്റുപെരുകട്ടെ. ഞങ്ങളുടെ കാളകൾ ചുമട് ചുമക്കട്ടെ; മതിൽ തകർക്കുന്നതും പടയ്ക്കു പുറപ്പെടുന്നതും ഞങ്ങളുടെ വീഥികളിൽ നിലവിളിയും ഇല്ലാതെയിരിക്കട്ടെ. ഈ സ്ഥിതിയിൽ ഇരിക്കുന്ന ജനം ഭാഗ്യമുള്ളത്; യഹോവ ദൈവമായിരിക്കുന്ന ജനം ഭാഗ്യമുള്ളതു തന്നെ.
സങ്കീർത്തനങ്ങൾ 144:1-15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്റെ പാറയാകുന്ന യഹോവ വാഴ്ത്തപ്പെട്ടവൻ; അവൻ യുദ്ധത്തിന്നു എന്റെ കൈകളെയും പോരിന്നു എന്റെ വിരലുകളെയും അഭ്യസിപ്പിക്കുന്നു. എന്റെ ദയയും എന്റെ കോട്ടയും എന്റെ ഗോപുരവും എന്റെ രക്ഷകനും എന്റെ പരിചയും ഞാൻ ശരണമാക്കിയവനും എന്റെ ജനത്തെ എനിക്കു കീഴാക്കിത്തരുന്നവനും അവൻ തന്നേ. യഹോവേ, മനുഷ്യനെ നീ ഗണ്യമാക്കുവാൻ അവൻ എന്തു? മർത്യപുത്രനെ നീ വിചാരിപ്പാൻ അവൻ എന്തുമാത്രം? മനുഷ്യൻ ഒരു ശ്വാസത്തിന്നു തുല്യമത്രെ. അവന്റെ ആയുഷ്കാലം കടന്നുപോകുന്ന നിഴൽപോലെയാകുന്നു. യഹോവേ, ആകാശം ചായിച്ചു ഇറങ്ങിവരേണമേ; പർവ്വതങ്ങൾ പുകയുവാൻ തക്കവണ്ണം അവയെ തൊടേണമേ. മിന്നലിനെ അയച്ചു അവരെ ചിതറിക്കേണമേ; നിന്റെ അസ്ത്രങ്ങൾ എയ്തു അവരെ തോല്പിക്കേണമേ. ഉയരത്തിൽനിന്നു തൃക്കൈ നീട്ടി എന്നെ വിടുവിക്കേണമേ; പെരുവെള്ളത്തിൽനിന്നും അന്യജാതിക്കാരുടെ കയ്യിൽനിന്നും എന്നെ രക്ഷിക്കേണമേ! അവരുടെ വായ് ഭോഷ്കു സംസാരിക്കുന്നു; അവരുടെ വലങ്കൈ വ്യാജമുള്ള വലങ്കയ്യാകുന്നു. ദൈവമേ, ഞാൻ നിനക്കു പുതിയോരു പാട്ടുപാടും; പത്തു കമ്പിയുള്ള വീണകൊണ്ടു ഞാൻ നിനക്കു കീർത്തനം ചെയ്യും. നീ രാജാക്കന്മാർക്കു ജയം നല്കുകയും നിന്റെ ദാസനായ ദാവീദിനെ ദോഷകരമായ വാളിങ്കൽനിന്നു രക്ഷിക്കയും ചെയ്യുന്നുവല്ലോ. അന്യജാതിക്കാരുടെ കയ്യിൽനിന്നു എന്നെ വിടുവിച്ചു രക്ഷിക്കേണമേ; അവരുടെ വായ് ഭോഷ്കു സംസാരിക്കുന്നു; അവരുടെ വലങ്കൈ വ്യാജമുള്ള വലങ്കയ്യാകുന്നു. ഞങ്ങളുടെ പുത്രന്മാർ ബാല്യത്തിൽ തഴെച്ചു വളരുന്ന തൈകൾപോലെയും ഞങ്ങളുടെ പുത്രിമാർ അരമനയുടെ മാതിരിയായി കൊത്തിയ മൂലത്തൂണുകൾപോലെയും ഇരിക്കട്ടെ. ഞങ്ങളുടെ കളപ്പുരകൾ വിവിധധാന്യം നല്കുവാന്തക്കവണ്ണം നിറഞ്ഞിരിക്കട്ടെ. ഞങ്ങളുടെ ആടുകൾ ഞങ്ങളുടെ പുല്പുറങ്ങളിൽ ആയിരമായും പതിനായിരമായും പെറ്റുപെരുകട്ടെ. ഞങ്ങളുടെ കാളകൾ ചുമടു ചുമക്കട്ടെ; മതിൽ തകർക്കുന്നതും പടെക്കു പുറപ്പെടുന്നതും ഞങ്ങളുടെ വീഥികളിൽ നിലവിളിയും ഇല്ലാതിരിക്കട്ടെ. ഈ സ്ഥിതിയിൽ ഇരിക്കുന്ന ജനം ഭാഗ്യമുള്ളതു; യഹോവ ദൈവമായിരിക്കുന്ന ജനം ഭാഗ്യമുള്ളതു തന്നേ.
സങ്കീർത്തനങ്ങൾ 144:1-15 സമകാലിക മലയാളവിവർത്തനം (MCV)
എന്റെ പാറയാകുന്ന യഹോവ വാഴ്ത്തപ്പെട്ടവൻ, അവിടന്ന് എന്റെ കരങ്ങളെ യുദ്ധത്തിനായും എന്റെ വിരലുകളെ പോരാട്ടത്തിനായും ഒരുക്കുന്നു. അവിടന്ന് എന്നെ സ്നേഹിക്കുന്ന ദൈവവും എന്റെ കോട്ടയും, എന്റെ സുരക്ഷിതസ്ഥാനവും എന്റെ വിമോചകനും, ജനതകളെ എന്റെമുമ്പിൽ അടിയറവുപറയിക്കുന്ന എന്റെ പരിചയും എന്റെ അഭയസ്ഥാനവും ആകുന്നു. യഹോവേ, അങ്ങയുടെ ശ്രദ്ധയിൽപ്പെടാൻമാത്രം മർത്യൻ എന്തുള്ളൂ? അങ്ങയുടെ പരിഗണനയിൽ വരുന്നതിന് കേവലം മാനവർക്ക് എന്താണർഹത? മനുഷ്യർ ഒരു ശ്വാസംമാത്രം; അവരുടെ ദിനങ്ങൾ ക്ഷണികമായ നിഴൽപോലെ. യഹോവേ, സ്വർഗം തുറന്ന് ഇറങ്ങിവരണമേ; പർവതങ്ങൾ സ്പർശിക്കണമേ, അവിടെനിന്നും പുകപടലങ്ങൾ ഉയരട്ടെ. മിന്നൽ അയച്ച് ശത്രുഗണത്തെ ചിതറിക്കണമേ; അങ്ങയുടെ അസ്ത്രങ്ങൾ എയ്ത് അവരെ തുരത്തണമേ. ഉയരത്തിൽനിന്നും തൃക്കരം നീട്ടി; പെരുവെള്ളത്തിൽനിന്നും വിദേശികളുടെ കൈയിൽനിന്നും എന്നെ രക്ഷിക്കണമേ, അവരുടെ വായിൽ വ്യാജം നിറഞ്ഞിരിക്കുന്നു, അവരുടെ വലതുകരങ്ങളിൽ വഞ്ചന വാഴുന്നു. എന്റെ ദൈവമേ, അങ്ങേക്കു ഞാൻ ഒരു നവഗാനം ആലപിക്കും; പത്തുകമ്പിയുള്ള വീണ മീട്ടി അങ്ങേക്കു ഞാനൊരു സംഗീതമാലപിക്കും, രാജാക്കന്മാർക്ക് വിജയം നൽകുകയും അവിടത്തെ ദാസനായ ദാവീദിനെ രക്ഷിക്കുകയും ചെയ്യുന്ന അങ്ങേക്കുതന്നെ. നാശകരമായ വാളിൽനിന്നും എന്നെ രക്ഷിക്കണമേ; വിദേശികളുടെ കൈയിൽനിന്നും എന്നെ മോചിപ്പിക്കണമേ, അവരുടെ വായിൽ വ്യാജം നിറഞ്ഞിരിക്കുന്നു, അവരുടെ വലതുകരങ്ങളിൽ വഞ്ചന വാഴുന്നു. നമ്മുടെ പുത്രന്മാർ അവരുടെ യൗവനത്തിൽ നന്നായി പരിചരിച്ച വൃക്ഷങ്ങൾപോലെയും, നമ്മുടെ പുത്രിമാർ രാജകൊട്ടാരങ്ങളിലെ കൊത്തിയെടുത്ത അലംകൃത സ്തംഭങ്ങൾപോലെയും ആകും. നമ്മുടെ കളപ്പുരകൾ സമൃദ്ധമാകും; എല്ലാവിധ ധാന്യങ്ങളാലുംതന്നെ. ഞങ്ങളുടെ ആടുകൾ പുൽപ്പുറങ്ങളിൽ പെറ്റുപെരുകം, ആയിരങ്ങളായും പതിനായിരങ്ങളായും; നമ്മുടെ കാളക്കൂറ്റന്മാർ അധികഭാരം വലിക്കും. മതിലുകൾ ഇടിക്കപ്പെടുകയില്ല, ആരും ബന്ദികളാക്കപ്പെടുന്നില്ല, ഞങ്ങളുടെ തെരുവുകളിൽ ദീനരോദനവുമില്ല. ഇവയെല്ലാം യാഥാർഥ്യമായിരിക്കുന്ന ജനം അനുഗൃഹീതർ; യഹോവ ദൈവമായിരിക്കുന്ന ജനം അനുഗൃഹീതർ.