സങ്കീർത്തനങ്ങൾ 106:16-33

സങ്കീർത്തനങ്ങൾ 106:16-33 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

പാളയത്തിൽവച്ച് അവർ മോശെയോടും യഹോവയുടെ വിശുദ്ധനായ അഹരോനോടും അസൂയപ്പെട്ടു. ഭൂമി പിളർന്നു ദാഥാനെ വിഴുങ്ങി; അബീരാമിന്റെ കൂട്ടത്തെയും മൂടിക്കളഞ്ഞു. അവരുടെ കൂട്ടത്തിൽ തീ കത്തി; അഗ്നിജ്വാല ദുഷ്ടന്മാരെ ദഹിപ്പിച്ചുകളഞ്ഞു. അവർ ഹോറേബിൽവച്ചു ഒരു കാളക്കുട്ടിയെ ഉണ്ടാക്കി; വാർത്തുണ്ടാക്കിയ വിഗ്രഹത്തെ നമസ്കരിച്ചു. ഇങ്ങനെ അവർ തങ്ങളുടെ മഹത്ത്വമായവനെ പുല്ലു തിന്നുന്ന കാളയോടു സദൃശനാക്കിത്തീർത്തു. മിസ്രയീമിൽ വലിയ കാര്യങ്ങളും ഹാമിന്റെ ദേശത്ത് അദ്ഭുതപ്രവൃത്തികളും ചെങ്കടലിങ്കൽ ഭയങ്കരകാര്യങ്ങളും ചെയ്തവനായി തങ്ങളുടെ രക്ഷിതാവായ ദൈവത്തെ അവർ മറന്നുകളഞ്ഞു. ആകയാൽ അവരെ നശിപ്പിക്കുമെന്ന് അവൻ അരുളിച്ചെയ്തു; അവന്റെ വൃതനായ മോശെ കോപത്തെ ശമിപ്പിപ്പാൻ അവന്റെ സന്നിധിയിൽ പിളർപ്പിൽ നിന്നില്ലെങ്കിൽ അവൻ അവരെ നശിപ്പിച്ചുകളയുമായിരുന്നു. അവർ മനോഹരദേശത്തെ നിരസിച്ചു; അവന്റെ വചനത്തെ വിശ്വസിച്ചതുമില്ല. അവർ തങ്ങളുടെ കൂടാരങ്ങളിൽവച്ചു പിറുപിറുത്തു; യഹോവയുടെ വചനം കേൾക്കാതെയിരുന്നു. അതുകൊണ്ട് അവൻ: മരുഭൂമിയിൽ അവരെ വീഴിക്കുമെന്നും അവരുടെ സന്തതിയെ ജാതികളുടെ ഇടയിൽ നശിപ്പിക്കുമെന്നും അവരെ ദേശങ്ങളിൽ ചിതറിച്ചുകളയുമെന്നും അവർക്കു വിരോധമായി തന്റെ കൈ ഉയർത്തി സത്യം ചെയ്തു. അനന്തരം അവർ ബാൽപെയോരിനോടു ചേർന്നു; പ്രേതങ്ങൾക്കുള്ള ബലികളെ തിന്നു. ഇങ്ങനെ അവർ തങ്ങളുടെ ക്രിയകളാൽ അവനെ കോപിപ്പിച്ചു; പെട്ടെന്ന് ഒരു ബാധ അവർക്കു തട്ടി. അപ്പോൾ ഫീനെഹാസ് എഴുന്നേറ്റു ശിക്ഷ നടത്തി; ബാധ നിർത്തലാകയും ചെയ്തു. അത് എന്നേക്കും തലമുറതലമുറയായി അവന് നീതിയായി എണ്ണിയിരിക്കുന്നു. മെരീബാവെള്ളത്തിങ്കലും അവർ അവനെ കോപിപ്പിച്ചു; അവരുടെ നിമിത്തം മോശെക്കും ദോഷം ഭവിച്ചു. അവർ അവന്റെ മനസ്സിനെ കോപിപ്പിച്ചതുകൊണ്ട് അവൻ അധരങ്ങളാൽ അവിവേകം സംസാരിച്ചുപോയി.

സങ്കീർത്തനങ്ങൾ 106:16-33 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

മരുഭൂമിയിൽ പാളയമടിച്ചിരുന്നപ്പോൾ, അവർ മോശയോടും സർവേശ്വരന്റെ വിശുദ്ധദാസനായ അഹരോനോടും അസൂയാലുക്കളായി. അപ്പോൾ ഭൂമി പിളർന്നു ദാഥാനെ വിഴുങ്ങി; അബീരാമിന്റെ കൂട്ടത്തെ മൂടിക്കളഞ്ഞു. ദൈവം അവരുടെ അനുയായികളുടെ ഇടയിലേക്ക് അഗ്നി അയച്ചു. അഗ്നിജ്വാല ദുഷ്ടന്മാരെ ദഹിപ്പിച്ചുകളഞ്ഞു. അവർ ഹോരേബിൽവച്ച് ഒരു കാളക്കുട്ടിയെ ഉണ്ടാക്കി. വാർത്തുണ്ടാക്കിയ ആ വിഗ്രഹത്തെ ആരാധിച്ചു. ഇങ്ങനെ അവർ ദൈവത്തിനു നല്‌കേണ്ട മഹത്ത്വം പുല്ലു തിന്നുന്ന കാളയുടെ വിഗ്രഹത്തിനു നല്‌കി. അവർ തങ്ങളുടെ രക്ഷകനായ ദൈവത്തെ മറന്നു. ഈജിപ്തിൽ വൻകാര്യങ്ങൾ പ്രവർത്തിച്ച ദൈവത്തെതന്നെ. ഹാമിന്റെ ദേശത്ത്, അവിടുന്നു പ്രവർത്തിച്ച അദ്ഭുതങ്ങളും, ചെങ്കടലിൽവച്ചു പ്രവർത്തിച്ച വിസ്മയജനകമായ പ്രവൃത്തികളും അവർ വിസ്മരിച്ചു. അവരെ നശിപ്പിക്കുമെന്നു ദൈവം അരുളിച്ചെയ്തപ്പോൾ, അവിടുന്നു തിരഞ്ഞെടുത്ത മോശ ജനത്തിനു മറയായി തിരുമുമ്പിൽ നിന്നില്ലായിരുന്നെങ്കിൽ, അവിടുത്തെ ക്രോധം അവരെ നിശ്ശേഷം നശിപ്പിക്കുമായിരുന്നു. അവർ മനോഹരമായ ദേശം നിരസിച്ചു. അവർ ദൈവത്തിന്റെ വാഗ്ദാനം വിശ്വസിച്ചില്ലല്ലോ. അവർ തങ്ങളുടെ കൂടാരങ്ങളിലിരുന്നു പിറുപിറുത്തു. സർവേശ്വരന്റെ സ്വരം ശ്രദ്ധിച്ചില്ല. അതുകൊണ്ടു മരുഭൂമിയിൽവച്ച് അവരെ നശിപ്പിക്കുമെന്നും, അവരുടെ സന്തതികളെ അന്യജനതകളുടെയും രാജ്യങ്ങളുടെയും ഇടയിൽ ചിതറിക്കുമെന്നും അവിടുന്നു കരമുയർത്തി സത്യം ചെയ്തു. അവർ പെയോരിൽ ബാൽദേവനെ ആരാധിച്ചു, മരിച്ചവർക്ക് അർപ്പിച്ച വസ്തുക്കൾ ഭക്ഷിച്ചു. ഇങ്ങനെ അവർ തങ്ങളുടെ പ്രവൃത്തികളാൽ സർവേശ്വരനെ പ്രകോപിപ്പിച്ചു. അവരുടെ ഇടയിൽ പകർച്ചവ്യാധി പടർന്നു പിടിച്ചു. അപ്പോൾ ഫീനെഹാസ് ഇടപെട്ടു കുറ്റക്കാരെ ശിക്ഷിച്ചു. അതോടെ പകർച്ചവ്യാധി ശമിച്ചു. അദ്ദേഹത്തിന്റെ പ്രവൃത്തി നീതിയായി കണക്കാക്കപ്പെടുന്നു. അത് അങ്ങനെതന്നെ എന്നേക്കും കരുതപ്പെടുന്നു. മെരീബാജലാശയത്തിനടുത്തുവച്ചും അവർ ദൈവത്തെ പ്രകോപിപ്പിച്ചു, അവരുടെ പ്രവൃത്തികൾമൂലം മോശയ്‍ക്കും ദോഷമുണ്ടായി. അവർ മോശയെ വല്ലാതെ കോപിപ്പിച്ചതിനാൽ, അദ്ദേഹം അവിവേകമായി സംസാരിച്ചു.

സങ്കീർത്തനങ്ങൾ 106:16-33 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

പാളയത്തിൽവച്ച് അവർ മോശെയോടും യഹോവയുടെ വിശുദ്ധനായ അഹരോനോടും അസൂയപ്പെട്ടു. ഭൂമി പിളർന്ന് ദാഥാനെ വിഴുങ്ങി; അബീരാമിന്‍റെ കൂട്ടത്തെയും മൂടിക്കളഞ്ഞു. അവരുടെ കൂട്ടത്തിൽ തീ കത്തി; അഗ്നിജ്വാല ദുഷ്ടന്മാരെ ദഹിപ്പിച്ചുകളഞ്ഞു. അവർ ഹോരേബിൽവച്ച് ഒരു കാളക്കുട്ടിയെ ഉണ്ടാക്കി; വാർത്തുണ്ടാക്കിയ വിഗ്രഹത്തെ നമസ്കരിച്ചു. ഇങ്ങനെ അവർ അവരുടെ മഹത്വമായവനെ പുല്ല് തിന്നുന്ന കാളയോട് സദൃശനാക്കി മാറ്റി. മിസ്രയീമിൽ വലിയ കാര്യങ്ങളും ഹാമിന്‍റെ ദേശത്ത് അത്ഭുതപ്രവൃത്തികളും ചെങ്കടലിൽ ഭയങ്കരകാര്യങ്ങളും ചെയ്തവനായ അവരുടെ രക്ഷിതാവായ ദൈവത്തെ അവർ മറന്നു. ആകയാൽ അവരെ നശിപ്പിക്കുമെന്ന് ദൈവം അരുളിച്ചെയ്തു; അവിടുത്തെ വൃതനായ മോശെ കോപത്തെ ശമിപ്പിക്കുവാൻ അവിടുത്തെ സന്നിധിയിൽ പിളർപ്പിൽ നിന്നില്ലായിരുന്നെങ്കിൽ ദൈവം അവരെ നശിപ്പിച്ചുകളയുമായിരുന്നു. അവർ മനോഹരദേശത്തെ നിരസിച്ചു; അവിടുത്തെ വചനം വിശ്വസിച്ചതുമില്ല. അവർ അവരുടെ കൂടാരങ്ങളിൽവച്ച് പിറുപിറുത്തു; യഹോവയുടെ വചനം കേൾക്കാതെയിരുന്നു. അതുകൊണ്ട് ദൈവം അവരെ മരുഭൂമിയിൽ വീഴിക്കുമെന്നും അവരുടെ സന്തതിയെ ജനതകളുടെ ഇടയിൽ നശിപ്പിക്കുമെന്നും അവരെ ദേശങ്ങളിൽ ചിതറിച്ചുകളയുമെന്നും അവർക്ക് വിരോധമായി തന്‍റെ കൈ ഉയർത്തി സത്യംചെയ്തു. അനന്തരം അവർ ബാൽ-പെയോരിനോട് ചേർന്നു; മരിച്ചവർക്കുള്ള ബലികൾ തിന്നു. ഇങ്ങനെ അവർ അവരുടെ ക്രിയകളാൽ കർത്താവിനെ കോപിപ്പിച്ചു; പെട്ടെന്ന് അവർക്ക് ഒരു ബാധ തട്ടി. അപ്പോൾ ഫീനെഹാസ് എഴുന്നേറ്റ് ശിക്ഷ നടത്തി; ബാധ നിന്നുപോകുകയും ചെയ്തു. അത് തലമുറതലമുറയായി എന്നേക്കും അവന് നീതിയായി എണ്ണിയിരിക്കുന്നു. മെരീബാവെള്ളത്തിങ്കലും അവർ ദൈവത്തെ കോപിപ്പിച്ചു; അവരുടെ നിമിത്തം മോശെക്കും ദോഷം ഭവിച്ചു. അവർ അവനെ കോപിപ്പിച്ചതുകൊണ്ട് അവൻ അധരങ്ങളാൽ അവിവേകം സംസാരിച്ചുപോയി.

സങ്കീർത്തനങ്ങൾ 106:16-33 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

പാളയത്തിൽവെച്ചു അവർ മോശെയോടും യഹോവയുടെ വിശുദ്ധനായ അഹരോനോടും അസൂയപ്പെട്ടു. ഭൂമി പിളർന്നു ദാഥാനെ വിഴുങ്ങി; അബീരാമിന്റെ കൂട്ടത്തെയും മൂടിക്കളഞ്ഞു. അവരുടെ കൂട്ടത്തിൽ തീ കത്തി; അഗ്നിജ്വാല ദുഷ്ടന്മാരെ ദഹിപ്പിച്ചുകളഞ്ഞു. അവർ ഹോരേബിൽവെച്ചു ഒരു കാളക്കുട്ടിയെ ഉണ്ടാക്കി; വാർത്തുണ്ടാക്കിയ വിഗ്രഹത്തെ നമസ്കരിച്ചു. ഇങ്ങനെ അവർ തങ്ങളുടെ മഹത്വമായവനെ പുല്ലു തിന്നുന്ന കാളയോടു സദ്രശനാക്കി തീർത്തു. മിസ്രയീമിൽ വലിയ കാര്യങ്ങളും ഹാമിന്റെ ദേശത്തു അത്ഭുതപ്രവൃത്തികളും ചെങ്കടലിങ്കൽ ഭയങ്കരകാര്യങ്ങളും ചെയ്തവനായി തങ്ങളുടെ രക്ഷിതാവായ ദൈവത്തെ അവർ മറന്നുകളഞ്ഞു. ആകയാൽ അവരെ നശിപ്പിക്കുമെന്നു അവൻ അരുളിച്ചെയ്തു; അവന്റെ വൃതനായ മോശെ കോപത്തെ ശമിപ്പിപ്പാൻ അവന്റെ സന്നിധിയിൽ പിളർപ്പിൽ നിന്നില്ലെങ്കിൽ അവൻ അവരെ നശിപ്പിച്ചുകളയുമായിരുന്നു. അവർ മനോഹരദേശത്തെ നിരസിച്ചു; അവന്റെ വചനത്തെ വിശ്വസിച്ചതുമില്ല. അവർ തങ്ങളുടെ കൂടാരങ്ങളിൽവെച്ചു പിറുപിറുത്തു; യഹോവയുടെ വചനം കേൾക്കാതെയിരുന്നു. അതുകൊണ്ടു അവൻ: മരുഭൂമിയിൽ അവരെ വീഴിക്കുമെന്നും അവരുടെ സന്തതിയെ ജാതികളുടെ ഇടയിൽ നശിപ്പിക്കുമെന്നും അവരെ ദേശങ്ങളിൽ ചിതറിച്ചുകളയുമെന്നും അവർക്കു വിരോധമായി തന്റെ കൈ ഉയർത്തി സത്യംചെയ്തു. അനന്തരം അവർ ബാൽപെയോരിനോടു ചേർന്നു; പ്രേതങ്ങൾക്കുള്ള ബലികളെ തിന്നു. ഇങ്ങനെ അവർ തങ്ങളുടെ ക്രിയകളാൽ അവനെ കോപിപ്പിച്ചു; പെട്ടെന്നു ഒരു ബാധ അവർക്കു തട്ടി. അപ്പോൾ ഫീനെഹാസ് എഴുന്നേറ്റു ശിക്ഷ നടത്തി; ബാധ നിർത്തലാകയും ചെയ്തു. അതു എന്നേക്കും തലമുറതലമുറയായി അവന്നു നീതിയായിഎണ്ണിയിരിക്കുന്നു. മെരീബാവെള്ളത്തിങ്കലും അവർ അവനെ കോപിപ്പിച്ചു; അവരുടെനിമിത്തം മോശെക്കും ദോഷം ഭവിച്ചു. അവർ അവന്റെ മനസ്സിനെ കോപിപ്പിച്ചതുകൊണ്ടു അവൻ അധരങ്ങളാൽ അവിവേകം സംസാരിച്ചുപോയി.

സങ്കീർത്തനങ്ങൾ 106:16-33 സമകാലിക മലയാളവിവർത്തനം (MCV)

പാളയത്തിൽവെച്ച് അവർ മോശയോടും യഹോവയ്ക്കായി വിശുദ്ധീകരിക്കപ്പെട്ട അഹരോനോടും അസൂയപ്പെട്ടു. ഭൂമി വായ്‌പിളർന്ന് ദാഥാനെ വിഴുങ്ങി; അബീരാമിന്റെ സംഘത്തെ മൂടിക്കളഞ്ഞു. അവരുടെ അനുയായികൾക്കിടയിൽ അഗ്നി ജ്വലിച്ചു; ആ ദുഷ്ടരെ അഗ്നിജ്വാല ദഹിപ്പിച്ചുകളഞ്ഞു. ഹോരേബിൽവെച്ച് അവർ ഒരു കാളക്കിടാവിനെ ഉണ്ടാക്കി; വാർത്തുണ്ടാക്കിയ വിഗ്രഹത്തിനുമുന്നിൽ അവർ മുട്ടുമടക്കി. അവർ തങ്ങളുടെ തേജസ്സേറിയ ദൈവത്തിന്റെ സ്ഥാനത്ത് പുല്ലുതിന്നുന്ന കാളയുടെ പ്രതിമയെ തെരഞ്ഞെടുത്തു. ഈജിപ്റ്റിൽ മഹത്തരമായ കാര്യങ്ങൾ‍ചെയ്ത തങ്ങളുടെ വിമോചകനായ ദൈവത്തെ അവർ മറന്നു, ഹാമിന്റെ ദേശത്തുചെയ്ത അത്ഭുതങ്ങളും ചെങ്കടലിൽ അരങ്ങേറിയ ഭയങ്കരകാര്യങ്ങളുംതന്നെ. അതിനാൽ അവർക്ക് ഉന്മൂലനാശംവരുത്തുമെന്ന് അങ്ങ് അരുളിച്ചെയ്തു— എന്നാൽ അവിടന്ന് തെരഞ്ഞെടുത്ത മോശ അങ്ങേക്കും അവിടത്തെ ജനത്തിനും മധ്യേനിന്നു, അങ്ങയുടെ ക്രോധത്താൽ ജനത്തെ നശിപ്പിക്കാതിരിക്കുന്നതിനായിത്തന്നെ. അവർ മനോഹരദേശത്തെ നിരസിച്ചു; അവിടത്തെ വാഗ്ദാനം അവർ വിശ്വസിച്ചതുമില്ല. തങ്ങളുടെ കൂടാരങ്ങളിലിരുന്നവർ പിറുപിറുത്തു യഹോവയുടെ ശബ്ദം അനുസരിച്ചതുമില്ല. അതുകൊണ്ട് അവിടന്ന് അവരെ മരുഭൂമിയിൽ വീഴ്ത്തുമെന്നും അവരുടെ സന്തതികളെ രാഷ്ട്രങ്ങൾക്കിടയിൽ ചിതറിച്ച്, വിദൂരദേശങ്ങളിലേക്കവരെ നാടുകടത്തുമെന്നും അവിടന്ന് കൈ ഉയർത്തി അവരോട് ശപഥംചെയ്തു. അവർ പെയോരിലെ ബാലിനോട് ചേർന്നു ജീവനില്ലാത്ത ദേവന്മാർക്ക് അർപ്പിച്ച ബലിപ്രസാദം അവർ ഭക്ഷിച്ചു; തങ്ങളുടെ അധർമപ്രവൃത്തികളാൽ അവർ യഹോവയെ കോപിപ്പിച്ചു, ഒരു മഹാമാരി അവർക്കിടയിൽ പൊട്ടിപ്പുറപ്പെട്ടു. എന്നാൽ ഫീനെഹാസ് എഴുന്നേറ്റ് അവസരോചിതമായി പ്രവർത്തിച്ചു, മഹാമാരി നിലയ്ക്കുകയും ചെയ്തു. അത് അദ്ദേഹത്തിന് നീതിയായി കണക്കിടപ്പെട്ടു; അനന്തമായി ഇനിയും വരാനിരിക്കുന്ന തലമുറകളിലേക്കും. മെരീബാജലാശയത്തിനരികെവെച്ച് അവർ യഹോവയെ കോപിപ്പിച്ചു, അത് മോശയ്ക്ക് അനർഥഹേതുവായിത്തീർന്നു. അവർ ദൈവത്തിന്റെ ആത്മാവിനെതിരേ മത്സരിച്ചു, അധരംകൊണ്ട് അദ്ദേഹം അവിവേകവാക്കുകൾ സംസാരിച്ചു.