വിലാപങ്ങൾ 3:1-26
വിലാപങ്ങൾ 3:1-26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ അവന്റെ കോപത്തിന്റെ വടികൊണ്ടു കഷ്ടംകണ്ട പുരുഷനാകുന്നു. അവൻ എന്നെ വെളിച്ചത്തിലല്ല, ഇരുട്ടിലത്രേ നടത്തിക്കൊണ്ടു പോന്നിരിക്കുന്നത്. അതേ, അവൻ ഇടവിടാതെ പിന്നെയും പിന്നെയും തന്റെ കൈ എന്റെ നേരേ തിരിക്കുന്നു. എന്റെ മാംസത്തെയും ത്വക്കിനെയും അവൻ ജീർണമാക്കി, എന്റെ അസ്ഥികളെ തകർത്തിരിക്കുന്നു. അവൻ എന്റെ നേരേ പണിതു, നഞ്ചും പ്രയാസവും എന്നെ ചുറ്റുമാറാക്കിയിരിക്കുന്നു. ശാശ്വതമൃതന്മാരെപ്പോലെ അവൻ എന്നെ ഇരുട്ടിൽ പാർപ്പിച്ചിരിക്കുന്നു. പുറത്തു പോകുവാൻ കഴിയാതവണ്ണം അവൻ എന്നെ വേലി കെട്ടിയടച്ച് എന്റെ ചങ്ങലയെ ഭാരമാക്കിയിരിക്കുന്നു. ഞാൻ കൂകി നിലവിളിച്ചാലും അവൻ എന്റെ പ്രാർഥന തടുത്തുകളയുന്നു. വെട്ടുകല്ലുകൊണ്ട് അവൻ എന്റെ വഴി അടച്ച്, എന്റെ പാതകളെ വികടമാക്കിയിരിക്കുന്നു. അവൻ എനിക്കു പതിയിരിക്കുന്ന കരടിയെപ്പോലെയും മറഞ്ഞുനില്ക്കുന്ന സിംഹത്തെപ്പോലെയും ആകുന്നു. അവൻ എന്റെ വഴികളെ തെറ്റിച്ച് എന്നെ കടിച്ചുകീറി ശൂന്യമാക്കിയിരിക്കുന്നു. അവൻ വില്ലു കുലച്ച് എന്നെ അമ്പിനു ലാക്കാക്കിയിരിക്കുന്നു. അവൻ തന്റെ പൂണിയിലെ അമ്പുകളെ എന്റെ അന്തരംഗങ്ങളിൽ തറപ്പിച്ചിരിക്കുന്നു. ഞാൻ എന്റെ സർവജനത്തിനും പരിഹാസവും ഇടവിടാതെ അവരുടെ പാട്ടും ആയിത്തീർന്നിരിക്കുന്നു. അവൻ എന്നെ കയ്പുകൊണ്ടു നിറച്ചു, കാഞ്ഞിരംകൊണ്ട് മത്തുപിടിപ്പിച്ചിരിക്കുന്നു; അവൻ കല്ലുകൊണ്ട് എന്റെ പല്ലു തകർത്ത്, എന്നെ വെണ്ണീരിൽ ഇട്ടുരുട്ടിയിരിക്കുന്നു. നീ എന്റെ പ്രാണനെ സമാധാനത്തിൽനിന്നു നീക്കി; ഞാൻ സുഖം മറന്നിരിക്കുന്നു. എന്റെ മഹത്ത്വവും യഹോവയിങ്കലുള്ള എന്റെ പ്രത്യാശയും പൊയ്പോയല്ലോ എന്ന് ഞാൻ പറഞ്ഞു. നീ എന്റെ കഷ്ടതയും അരിഷ്ടതയും കാഞ്ഞിരവും കയ്പും ഓർക്കേണമേ. എന്റെ പ്രാണൻ എന്റെ ഉള്ളിൽ എപ്പോഴും അവയെ ഓർത്ത് ഉരുകിയിരിക്കുന്നു. ഇതു ഞാൻ ഓർക്കും; അതുകൊണ്ടു ഞാൻ പ്രത്യാശിക്കും. നാം മുടിഞ്ഞുപോകാതിരിക്കുന്നത് യഹോവയുടെ ദയ ആകുന്നു; അവന്റെ കരുണ തീർന്നുപോയിട്ടില്ലല്ലോ; അതു രാവിലെതോറും പുതിയതും നിന്റെ വിശ്വസ്തത വലിയതും ആകുന്നു. യഹോവ എന്റെ ഓഹരി എന്ന് എന്റെ ഉള്ളം പറയുന്നു; അതുകൊണ്ട് ഞാൻ അവനിൽ പ്രത്യാശവയ്ക്കുന്നു. തന്നെ കാത്തിരിക്കുന്നവർക്കും തന്നെ അന്വേഷിക്കുന്നവനും യഹോവ നല്ലവൻ. യഹോവയുടെ രക്ഷയ്ക്കായി മിണ്ടാതെ കാത്തിരിക്കുന്നതു നല്ലത്.
വിലാപങ്ങൾ 3:1-26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുത്തെ ഉഗ്രകോപത്തിന്റെ ദണ്ഡനം സഹിച്ചവനാണു ഞാൻ, അവിടുന്ന് എന്നെ പ്രകാശത്തിലേക്കല്ല കൂരിരുട്ടിലേക്കു തള്ളിയിട്ടിരിക്കുന്നു. അവിടുത്തെ കരം ഇടവിടാതെ എന്റെമേൽ പതിക്കുന്നു. അവിടുന്നെന്റെ മാംസവും ത്വക്കും ജീർണിപ്പിച്ച് അസ്ഥികളെ തകർക്കുകയും ചെയ്തിരിക്കുന്നു. അവിടുന്ന് അയച്ചിരിക്കുന്ന ഉഗ്രശോകവും വേദനയും എന്നെ പൊതിഞ്ഞിരിക്കുന്നു. പണ്ടേ മരിച്ചവനെപ്പോലെ അവിടുന്നെന്നെ ഇരുട്ടിൽ പാർപ്പിച്ചിരിക്കുന്നു. പുറത്തുകടക്കാൻ കഴിയാത്തവിധം എന്റെ ചുറ്റും അവിടുന്നു മതിൽകെട്ടി ഭാരമേറിയ ചങ്ങലകൊണ്ടെന്നെ ബന്ധിച്ചു. സഹായത്തിനുവേണ്ടി ഞാൻ കരഞ്ഞു വിളിക്കുന്നെങ്കിലും എന്റെ പ്രാർഥന അവിടുന്നു കേൾക്കുന്നില്ല. അവിടുന്നു ചെത്തിയൊരുക്കിയ കല്ലുകൊണ്ട് എന്റെ വഴി കെട്ടിയടച്ചു. എന്റെ പാതകളെ ദുർഗമമാക്കി അവിടുന്നെനിക്കു പതിയിരിക്കുന്ന കരടിയെപ്പോലെയും ഒളിച്ചിരിക്കുന്ന സിംഹത്തെപ്പോലെയും ആകുന്നു. അവിടുന്നെന്നെ വഴിതെറ്റിച്ചു കൊണ്ടുപോയി കടിച്ചു കീറിയിരിക്കുന്നു; അവിടുന്നെന്നെ കൈവെടിഞ്ഞിരിക്കുന്നു. അവിടുന്നു വില്ലു കുലച്ചു തന്റെ അമ്പിന് എന്നെ ഉന്നമാക്കിയിരിക്കുന്നു. അവിടുത്തെ പൂണിയിലെ അമ്പുകൾകൊണ്ട് എന്റെ അന്തരംഗം കുത്തിത്തുളച്ചിരിക്കുന്നു. ഞാൻ എല്ലാവരുടെയും പരിഹാസപാത്രമായിരിക്കുന്നു; എപ്പോഴും അവരുടെ പാട്ടിനു വിഷയവുമായിരിക്കുന്നു. അവിടുന്നെന്നെ കയ്പുകൊണ്ടു നിറച്ചു കാഞ്ഞിരം കൊണ്ടെന്നെ മത്തുപിടിപ്പിച്ചിരിക്കുന്നു. കല്ലു കടിച്ചു പല്ലു തകരാനും ചാരം തിന്നാനും അവിടുന്നെനിക്ക് ഇടവരുത്തി. സമാധാനമെനിക്ക് നഷ്ടമായിരിക്കുന്നു; സന്തോഷമെന്തെന്ന് ഞാൻ മറന്നു. എന്റെ ശക്തിയും സർവേശ്വരനിലുള്ള എന്റെ പ്രത്യാശയും പൊയ്പോയിരിക്കുന്നു. എന്റെ കഷ്ടതയും അലച്ചിലും കയ്പും ഉഗ്രയാതനയും ഓർക്കണമേ. ഞാൻ എപ്പോഴും അവയെ ഓർത്തു വിഷാദിച്ചിരിക്കുന്നു. ഒരു കാര്യം ഓർക്കുമ്പോൾ എനിക്കു പ്രത്യാശയുണ്ട്. സർവേശ്വരന്റെ അചഞ്ചലസ്നേഹം ഒരിക്കലും നിലച്ചുപോകുന്നില്ല. അവിടുത്തെ കാരുണ്യത്തിന് അറുതിയുമില്ല. പ്രഭാതംതോറും അതു പുതുതായിരിക്കും; അവിടുത്തെ വിശ്വസ്തത ഉന്നതവുമായിരിക്കും. സർവേശ്വരനാണെന്റെ സർവസ്വവും; അവിടുന്നാണെന്റെ പ്രത്യാശ. സർവേശ്വരനെ കാത്തിരിക്കുകയും അന്വേഷിക്കുകയും ചെയ്യുന്നവർക്ക് അവിടുന്നു നല്ലവനാകുന്നു. സർവേശ്വരൻ രക്ഷിക്കാൻവേണ്ടി ക്ഷമയോടെ കാത്തിരിക്കുന്നത് ഉത്തമം.
വിലാപങ്ങൾ 3:1-26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞാൻ അവന്റെ കോപത്തിന്‍റെ വടികൊണ്ട് കഷ്ടത കണ്ട പുരുഷനാകുന്നു. അവിടുന്ന് എന്നെ വെളിച്ചത്തിലല്ല, ഇരുട്ടിലത്രേ നടക്കുമാറാക്കിയത്. അതേ, അവിടുത്തെ കരം എന്‍റെ നേരെ തിരിക്കുന്നു ഇടവിടാതെ എന്‍റെ നേരെ തിരിക്കുന്നു. എന്‍റെ മാംസവും ത്വക്കും അവിടുന്ന് ജീർണ്ണമാക്കി, എന്റെ അസ്ഥികളെ തകർത്തിരിക്കുന്നു. അവിടുന്ന് എന്നെ ആക്രമിച്ച്, കയ്പും പ്രയാസവും ചുറ്റുമതിലാക്കിയിരിക്കുന്നു. പണ്ടേ മരിച്ചവനെപ്പോലെ അവിടുന്ന് എന്നെ ഇരുട്ടിൽ പാർപ്പിച്ചിരിക്കുന്നു പുറത്തു പോകുവാൻ കഴിയാതവണ്ണം അവിടുന്ന് എന്നെ വേലികെട്ടിയടച്ച് എന്‍റെ ചങ്ങലയെ ഭാരമാക്കിയിരിക്കുന്നു. ഞാൻ കൂകി നിലവിളിച്ചാലും അവിടുന്ന് എന്‍റെ പ്രാർത്ഥന തടുത്തുകളയുന്നു. വെട്ടുകല്ലുകൊണ്ട് അവിടുന്ന് എന്‍റെ വഴി അടച്ച്, എന്റെ പാതകളെ വളയുമാറാക്കിയിരിക്കുന്നു. അവിടുന്ന് എനിക്ക് പതിയിരിക്കുന്ന കരടിയെപ്പോലെയും മറഞ്ഞുനില്ക്കുന്ന സിംഹത്തെപ്പോലെയും ആകുന്നു. അവിടുന്ന് എന്‍റെ വഴികളെ തെറ്റിച്ച് എന്നെ കടിച്ചുകീറി ശൂന്യമാക്കിയിരിക്കുന്നു. അവിടുന്ന് വില്ലു കുലച്ച് എന്നെ അമ്പിന് ലക്ഷ്യമാക്കിയിരിക്കുന്നു. തന്‍റെ ആവനാഴിയിലെ അമ്പുകളെ അവിടുന്ന് എന്‍റെ അന്തരംഗങ്ങളിൽ തറപ്പിച്ചിരിക്കുന്നു. ഞാൻ എന്‍റെ സർവ്വജനത്തിനും പരിഹാസവും ഇടവിടാതെ അവരുടെ പാട്ടും ആയിത്തീർന്നിരിക്കുന്നു. അവിടുന്ന് എന്നെ കൈപ്പുകൊണ്ട് നിറച്ച്, കാഞ്ഞിരംകൊണ്ട് മത്തുപിടിപ്പിച്ചിരിക്കുന്നു. അവിടുന്ന് കല്ലുകൊണ്ടു എന്‍റെ പല്ല് തകർത്ത്, എന്നെ വെണ്ണീരിൽ ഇട്ടുരുട്ടിയിരിക്കുന്നു. അങ്ങ് എന്‍റെ പ്രാണനിൽ നിന്ന് സമാധാനം നീക്കി; ഞാൻ സുഖം മറന്നിരിക്കുന്നു. എന്റെ മഹത്വവും യഹോവയിലുള്ള എന്‍റെ പ്രത്യാശയും പൊയ്പ്പോയല്ലോ എന്നു ഞാൻ പറഞ്ഞു. അങ്ങ് എന്‍റെ കഷ്ടതയും അരിഷ്ടതയും കാഞ്ഞിരവും കയ്പും ഓർക്കേണമേ. എന്റെ പ്രാണൻ എന്റെ ഉള്ളിൽ എപ്പോഴും അവയെ ഓർത്തു ഉരുകിയിരിക്കുന്നു. ഇത് ഞാൻ ഓർക്കും; അതുകൊണ്ട് ഞാൻ പ്രത്യാശിക്കും. നാം നശിച്ചുപോകാതിരിക്കുന്നത് യഹോവയുടെ ദയ ആകുന്നു; അവിടുത്തെ കരുണ തീർന്ന് പോയിട്ടില്ലല്ലോ; അത് രാവിലെതോറും പുതിയതും അവിടുത്തെ വിശ്വസ്തത വലിയതും ആകുന്നു. യഹോവ എന്റെ ഓഹരി എന്നു എന്റെ ഉള്ളം പറയുന്നു; അതുകൊണ്ട് ഞാൻ അങ്ങയിൽ പ്രത്യാശവക്കുന്നു. തന്നെ കാത്തിരിക്കുന്നവർക്കും തന്നെ അന്വേഷിക്കുന്നവനും യഹോവ നല്ലവൻ. യഹോവയുടെ രക്ഷക്കായി മിണ്ടാതെ കാത്തിരിക്കുന്നത് നല്ലത്.
വിലാപങ്ങൾ 3:1-26 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞാൻ അവന്റെ കോപത്തിന്റെ വടികൊണ്ടു കഷ്ടം കണ്ട പുരുഷനാകുന്നു. അവൻ എന്നെ വെളിച്ചത്തിലല്ല, ഇരുട്ടിലത്രേ നടത്തിക്കൊണ്ടു പോന്നിരിക്കുന്നതു. അതേ, അവൻ ഇടവിടാതെ പിന്നെയും പിന്നെയും തന്റെ കൈ എന്റെ നേരെ തിരിക്കുന്നു. എന്റെ മാംസത്തെയും ത്വക്കിനെയും അവൻ ജീർണ്ണമാക്കി, എന്റെ അസ്ഥികളെ തകർത്തിരിക്കുന്നു. അവൻ എന്റെ നേരെ പണിതു, നഞ്ചും പ്രയാസവും എന്നെ ചുറ്റുമാറാക്കിയിരിക്കുന്നു. ശാശ്വതമൃതന്മാരെപ്പോലെ അവൻ എന്നെ ഇരുട്ടിൽ പാർപ്പിച്ചിരിക്കുന്നു. പുറത്തു പോകുവാൻ കഴിയാതവണ്ണം അവൻ എന്നെ വേലികെട്ടിയടച്ചു എന്റെ ചങ്ങലയെ ഭാരമാക്കിയിരിക്കുന്നു. ഞാൻ കൂകി നിലവിളിച്ചാലും അവൻ എന്റെ പ്രാർത്ഥന തടുത്തുകളയുന്നു. വെട്ടുകല്ലുകൊണ്ടു അവൻ എന്റെ വഴി അടെച്ചു, എന്റെ പാതകളെ വികടമാക്കിയിരിക്കുന്നു. അവൻ എനിക്കു പതിയിരിക്കുന്ന കരടിയെപ്പോലെയും മറഞ്ഞുനില്ക്കുന്ന സിംഹത്തെപ്പോലെയും ആകുന്നു. അവൻ എന്റെ വഴികളെ തെറ്റിച്ചു എന്നെ കടിച്ചുകീറി ശൂന്യമാക്കിയിരിക്കുന്നു. അവൻ വില്ലു കുലെച്ചു എന്നെ അമ്പിന്നു ലാക്കാക്കിയിരിക്കുന്നു. അവൻ തന്റെ പൂണിയിലെ അമ്പുകളെ എന്റെ അന്തരംഗങ്ങളിൽ തറെപ്പിച്ചിരിക്കുന്നു. ഞാൻ എന്റെ സർവ്വജനത്തിന്നും പരിഹാസവും ഇടവിടാതെ അവരുടെ പാട്ടും ആയിത്തീർന്നിരിക്കുന്നു. അവൻ എന്നെ കൈപ്പുകൊണ്ടു നിറെച്ചു, കാഞ്ഞിരംകൊണ്ടു മത്തുപിടിപ്പിച്ചിരിക്കുന്നു. അവൻ കല്ലുകൊണ്ടു എന്റെ പല്ലു തകർത്തു, എന്നെ വെണ്ണീരിൽ ഇട്ടുരുട്ടിയിരിക്കുന്നു. നീ എന്റെ പ്രാണനെ സമാധാനത്തിൽനിന്നു നീക്കി; ഞാൻ സുഖം മറന്നിരിക്കുന്നു. എന്റെ മഹത്വവും യഹോവയിങ്കലുള്ള എന്റെ പ്രത്യാശയും പൊയ്പോയല്ലോ എന്നു ഞാൻ പറഞ്ഞു. നീ എന്റെ കഷ്ടതയും അരിഷ്ടതയും കാഞ്ഞിരവും കൈപ്പും ഓർക്കേണമേ. എന്റെ പ്രാണൻ എന്റെ ഉള്ളിൽ എപ്പോഴും അവയെ ഓർത്തു ഉരുകിയിരിക്കുന്നു. ഇതു ഞാൻ ഓർക്കും; അതുകൊണ്ടു ഞാൻ പ്രത്യാശിക്കും. നാം മുടിഞ്ഞുപോകാതിരിക്കുന്നതു യഹോവയുടെ ദയ ആകുന്നു; അവന്റെ കരുണ തീർന്നു പോയിട്ടില്ലല്ലോ; അതു രാവിലെതോറും പുതിയതും നിന്റെ വിശ്വസ്ഥത വലിയതും ആകുന്നു. യഹോവ എന്റെ ഓഹരി എന്നു എന്റെ ഉള്ളം പറയുന്നു; അതുകൊണ്ടു ഞാൻ അവനിൽ പ്രത്യാശവെക്കുന്നു. തന്നെ കാത്തിരിക്കുന്നവർക്കും തന്നെ അന്വേഷിക്കുന്നവന്നും യഹോവ നല്ലവൻ. യഹോവയുടെ രക്ഷെക്കായി മിണ്ടാതെ കാത്തിരിക്കുന്നതു നല്ലതു.
വിലാപങ്ങൾ 3:1-26 സമകാലിക മലയാളവിവർത്തനം (MCV)
യഹോവയുടെ ക്രോധത്തിന്റെ വടികൊണ്ട് കഷ്ടത അനുഭവിച്ച മനുഷ്യനാണ് ഞാൻ. അവിടന്നെന്നെ ആട്ടിയകറ്റി എന്നെ വെളിച്ചത്തിലേക്കല്ല, ഇരുട്ടിലേക്കുതന്നെ നടക്കുമാറാക്കി; അവിടത്തെ കരം അവിടന്ന് എന്റെനേരേ തിരിച്ചു വീണ്ടും വീണ്ടും, ദിവസം മുഴുവനുംതന്നെ. എന്റെ ത്വക്കും എന്റെ മാംസവും ഉരുകിപ്പൊയ്ക്കൊണ്ടിരിക്കുന്നു, എന്റെ അസ്ഥികൾ അവിടന്ന് തകർക്കുകയും ചെയ്തിരിക്കുന്നു. കയ്‌പിനാലും കഠിനയാതനയാലും അവിടന്ന് എന്നെ ഉപരോധിക്കുകയും എന്നെ വളയുകയും ചെയ്തിരിക്കുന്നു. പണ്ടേ മരിച്ചവരെപ്പോലെ അവിടന്ന് എന്നെ ഇരുളിൽ പാർപ്പിക്കുന്നു. രക്ഷപ്പെടാൻ കഴിയാത്തവിധം അവിടന്ന് എന്റെ ചുറ്റും മതിലുയർത്തി; ഭാരമുള്ള ചങ്ങലകളാൽ അവിടന്ന് എന്നെ തളർത്തിയുമിരിക്കുന്നു. സഹായത്തിനായി ഞാൻ മുറവിളികൂട്ടിയാലും നിലവിളിച്ചാലും അവിടന്ന് എന്റെ പ്രാർഥനയെ നിഷേധിക്കുന്നു. അവിടന്ന് പാറക്കെട്ടുകളാൽ എന്റെ വഴി അടച്ചു; എന്റെ പാതകൾ അവിടന്ന് ദുർഗമമാക്കി. ഇരയ്ക്കായി പതുങ്ങിക്കിടക്കുന്ന കരടിയെപ്പോലെ, ഒളിവിടങ്ങളിലെ സിംഹത്തെപ്പോലെ, അവിടന്ന് എന്നെ വഴിയിൽനിന്ന് വലിച്ചിഴച്ച്, ഛിന്നഭിന്നമാക്കി, നിസ്സഹായനായി എന്നെ ഉപേക്ഷിച്ചിരിക്കുന്നു. അവിടന്ന് വില്ലുകുലയ്ക്കുകയും അവിടത്തെ അമ്പുകൾ എന്നെ ലക്ഷ്യമാക്കുകയും ചെയ്തിരിക്കുന്നു. അവിടത്തെ ആവനാഴിയിൽനിന്നുള്ള അമ്പുകളാൽ അവിടന്ന് എന്റെ ഹൃദയം കുത്തിത്തുളച്ചു. ഞാൻ എന്റെ എല്ലാ ജനത്തിനും പരിഹാസവിഷയമായി; ദിവസംമുഴുവനും പാട്ടിലൂടെ അവർ എന്നെ പരിഹസിക്കുന്നു. അവിടന്ന് എന്നെ കയ്‌പുചീരകൊണ്ടു നിറച്ചു, കാഞ്ഞിരം എനിക്കു കുടിക്കാൻ നൽകിയിരിക്കുന്നു. അവിടന്ന് ചരലുകൊണ്ട് എന്റെ പല്ലു തകർത്തു; അവിടന്ന് എന്നെ പൂഴിയിൽ ഇട്ട് ഉരുട്ടുകയും ചെയ്തു. എനിക്ക് സമാധാനം നിഷേധിക്കപ്പെട്ടു; ഐശ്വര്യം എന്തെന്ന് ഞാൻ മറന്നുപോയി. അതുകൊണ്ട്, “എന്റെ മഹത്ത്വവും യഹോവയിൽനിന്ന് ഞാൻ പ്രത്യാശിച്ചതെല്ലാംതന്നെ പൊയ്പ്പോയിരിക്കുന്നു,” എന്നു ഞാൻ പറയുന്നു. എന്റെ കഷ്ടവും എന്റെ ഉഴൽച്ചയും കയ്‌പും കാഞ്ഞിരവും ഞാൻ ഓർക്കുന്നു. ഞാൻ അവയെ നന്നായി ഓർക്കുന്നു, എന്റെ പ്രാണൻ എന്റെയുള്ളിൽ വിഷാദപൂർണമായി. എങ്കിലും ഞാൻ ഇത് ഓർക്കും അതുകൊണ്ട് എനിക്ക് പ്രത്യാശയുണ്ട്: യഹോവയുടെ മഹാസ്നേഹംനിമിത്തം ഞാൻ നശിപ്പിക്കപ്പെട്ടില്ല അവിടത്തെ കരുണകൾ തീർന്നുപോകുന്നില്ല. അവ പ്രഭാതംതോറും പുതിയതാകുന്നു; അവിടത്തെ വിശ്വസ്തത വലിയതുമാകുന്നു. ഞാൻ എന്നോടുതന്നെ പറയുന്നു, “യഹോവ എന്റെ ഓഹരി; അതുകൊണ്ട് ഞാൻ അവിടത്തേക്കായി കാത്തിരിക്കും.” തന്നിൽ പ്രത്യാശ അർപ്പിച്ചിരിക്കുന്നവർക്കും തന്നെ അന്വേഷിക്കുന്നവർക്കും യഹോവ നല്ലവൻ; രക്ഷ യഹോവയിൽനിന്നും വരുന്നതിനായി ക്ഷമയോടെ കാത്തിരിക്കുന്നത് നല്ലത്.