ഹോശേയ 11:1-4
ഹോശേയ 11:1-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യിസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു; മിസ്രയീമിൽനിന്നു ഞാൻ എന്റെ മകനെ വിളിച്ചു. അവരെ വിളിക്കുന്തോറും അവർ വിട്ടകന്നു പോയി; ബാൽബിംബങ്ങൾക്ക് അവർ ബലികഴിച്ചു, വിഗ്രഹങ്ങൾക്ക് ധൂപം കാട്ടി. ഞാൻ എഫ്രയീമിനെ നടപ്പാൻ ശീലിപ്പിച്ചു; ഞാൻ അവരെ എന്റെ ഭുജങ്ങളിൽ എടുത്തു; എങ്കിലും ഞാൻ അവരെ സൗഖ്യമാക്കി എന്ന് അവർ അറിഞ്ഞില്ല. മനുഷ്യപാശങ്ങൾകൊണ്ട്, സ്നേഹബന്ധനങ്ങൾ കൊണ്ടു തന്നെ, ഞാൻ അവരെ വലിച്ചു; അവരുടെ താടിയെല്ലിന്മേലുള്ള നുകം നീക്കിക്കളയുന്നവനെപ്പോലെ ഞാൻ അവർക്ക് ആയിരുന്നു; ഞാൻ അവർക്ക് തീൻ ഇട്ടുകൊടുത്തു.
ഹോശേയ 11:1-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു; ഈജിപ്തിൽനിന്നു ഞാൻ എന്റെ മകനെ വിളിച്ചു. ഞാൻ വിളിക്കുന്തോറും അവർ അകന്നുപൊയ്‍ക്കൊണ്ടിരുന്നു. അകന്നുപോകുന്തോറും അവർ ബാൽദേവന്മാർക്കു ബലിയും വിഗ്രഹങ്ങൾക്കു ധൂപവും അർപ്പിച്ചുകൊണ്ടിരുന്നു. ഞാനാണ് എഫ്രയീമിനെ നടക്കാൻ ശീലിപ്പിച്ചത്; എന്റെ കൈകളിൽ ഞാൻ അവരെ എടുത്തുകൊണ്ടു നടന്നു. എന്നിട്ടും ഞാൻ ആണ് അവർക്കു സൗഖ്യം നല്‌കിയതെന്ന് അവർ അറിഞ്ഞില്ല. സ്നേഹത്തിന്റെ കയർകൊണ്ടും കരുണയുടെ പാശംകൊണ്ടും ഞാൻ അവരെ നയിച്ചു. അവരുടെ താടിയെല്ലിൽനിന്നു നുകം അയച്ചുകൊടുക്കുന്നവനെപ്പോലെ ഞാൻ വർത്തിച്ചു. ഞാൻ കുനിഞ്ഞ് അവർക്ക് ആഹാരം നല്‌കി.
ഹോശേയ 11:1-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“യിസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു; മിസ്രയീമിൽ നിന്ന് ഞാൻ എന്റെ മകനെ വിളിച്ചു. എന്നാൽ, ഞാൻ അവരെ വിളിക്കുന്തോറും അവർ എന്നെ വിട്ടകന്നുപോയി; ബാല്‍ ബിംബങ്ങൾക്ക് അവർ ബലികഴിച്ചു, വിഗ്രഹങ്ങൾക്ക് ധൂപം കാട്ടി. ഞാൻ എഫ്രയീമിനെ നടക്കുവാൻ പരിശീലിപ്പിച്ചു; ഞാൻ അവരെ എന്റെ ഭുജങ്ങളിൽ എടുത്തു; എങ്കിലും ഞാൻ അവരെ സൗഖ്യമാക്കി എന്ന് അവർ അറിഞ്ഞില്ല. ഞാൻ മനുഷ്യകരുണയുടെ ചരടുകൾകൊണ്ട്, സ്നേഹബന്ധനങ്ങൾ കൊണ്ട് തന്നെ, ഞാൻ അവരെ നയിച്ചു; അവരുടെ കഴുത്തിൽനിന്ന് നുകം നീക്കിക്കളയുന്നവനെപ്പോലെ അവർക്ക് ഞാൻ ആയിരുന്നു; ഞാൻ കുനിഞ്ഞ് അവർക്ക് ഭക്ഷണം ഇട്ടുകൊടുത്തു.
ഹോശേയ 11:1-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യിസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു; മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചു. അവരെ വിളിക്കുന്തോറും അവർ വിട്ടകന്നുപോയി; ബാൽബിംബങ്ങൾക്കു അവർ ബലികഴിച്ചു, വിഗ്രഹങ്ങൾക്കു ധൂപം കാട്ടി. ഞാൻ എഫ്രയീമിനെ നടപ്പാൻ ശീലിപ്പിച്ചു; ഞാൻ അവരെ എന്റെ ഭുജങ്ങളിൽ എടുത്തു; എങ്കിലും ഞാൻ അവരെ സൗഖ്യമാക്കി എന്നു അവർ അറിഞ്ഞില്ല. മനുഷ്യപാശങ്ങൾകൊണ്ടു, സ്നേഹബന്ധനങ്ങൾകൊണ്ടു തന്നേ, ഞാൻ അവരെ വലിച്ചു; അവരുടെ താടിയെല്ലിന്മേലുള്ള നുകം നീക്കിക്കളയുന്നവനെപ്പോലെ ഞാൻ അവർക്കു ആയിരുന്നു; ഞാൻ അവർക്കു തീൻ ഇട്ടുകൊടുത്തു.
ഹോശേയ 11:1-4 സമകാലിക മലയാളവിവർത്തനം (MCV)
“ഇസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു, ഈജിപ്റ്റിൽനിന്ന് ഞാൻ എന്റെ പുത്രനെ വിളിച്ചുവരുത്തി. എന്നാൽ, ഞാൻ ഇസ്രായേലിനെ വിളിക്കുന്തോറും അവർ എന്നെ വിട്ടകന്നുപോയി. അവർ ബാലിനു ബലിയർപ്പിച്ചു വിഗ്രഹങ്ങൾക്കു ധൂപംകാട്ടി. എഫ്രയീമിനെ നടക്കാൻ ശീലിപ്പിച്ചത് ഞാനാണ്, ഞാൻ അവരെ ഭുജങ്ങളിൽ എടുത്തു; എങ്കിലും, അവരെ സൗഖ്യമാക്കിയത് ഞാൻ ആണെന്ന് അവർ മനസ്സിലാക്കിയില്ല. ഞാൻ മനുഷ്യകരുണയുടെ ചരടുകൾകൊണ്ടും സ്നേഹത്തിന്റെ ബന്ധനങ്ങൾകൊണ്ടും അവരെ നടത്തി; ഞാൻ അവരുടെ കഴുത്തിൽനിന്ന് നുകം നീക്കി, ഒരു ശിശുവിനെ തലോടാനായി ഉയർത്തുന്ന ഒരുവനെപ്പോലെ ആയിരുന്നു ഞാൻ അവർക്ക്, അവരെ തീറ്റുന്നതിനായി ഞാൻ കുനിഞ്ഞു.