അപ്പൊ. പ്രവൃത്തികൾ 18:12-23

അപ്പൊ. പ്രവൃത്തികൾ 18:12-23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഗല്ലിയോൻ അഖായയിൽ ദേശാധിപതിയായി വാഴുമ്പോൾ യെഹൂദന്മാർ പൗലൊസിന്റെ നേരേ ഒരുമനപ്പെട്ട് എഴുന്നേറ്റു, അവനെ ന്യായാസനത്തിന്റെ മുമ്പാകെ കൊണ്ടുചെന്നു: ഇവൻ ന്യായപ്രമാണത്തിനു വിരോധമായി ദൈവത്തെ ഭജിപ്പാൻ മനുഷ്യരെ സമ്മതിപ്പിക്കുന്നു എന്നു പറഞ്ഞു. പൗലൊസ് വായ്തുറപ്പാൻ ഭാവിക്കുമ്പോൾ ഗല്ലിയോൻ യെഹൂദന്മാരോട്: യെഹൂദന്മാരേ, വല്ല അന്യായമോ വല്ലാത്ത പാതകമോ ആയിരുന്നെങ്കിൽ ഞാൻ ക്ഷമയോടെ നിങ്ങളുടെ സങ്കടം കേൾക്കുമായിരുന്നു. വചനത്തെയും നാമങ്ങളെയും നിങ്ങളുടെ ന്യായപ്രമാണത്തെയും സംബന്ധിച്ചുള്ള തർക്കസംഗതികൾ എങ്കിലോ നിങ്ങൾതന്നെ നോക്കിക്കൊൾവിൻ; ഈ വകയ്ക്കു ന്യായാധിപതി ആകുവാൻ എനിക്കു മനസ്സില്ല എന്നു പറഞ്ഞ് അവരെ ന്യായാസനത്തിങ്കൽനിന്നു പുറത്താക്കി. എല്ലാവരും പള്ളിപ്രമാണിയായ സോസ്ഥനേസിനെ പിടിച്ചു ന്യായാസനത്തിന്റെ മുമ്പിൽവച്ച് അടിച്ചു; ഇത് ഒന്നും ഗല്ലിയോൻ കൂട്ടാക്കിയില്ല. പൗലൊസ് പിന്നെയും കുറെനാൾ പാർത്തശേഷം സഹോദരന്മാരോടു യാത്ര പറഞ്ഞിട്ട്, തനിക്ക് ഒരു നേർച്ച ഉണ്ടായിരുന്നതിനാൽ കെംക്രയയിൽവച്ചു തല ക്ഷൗരം ചെയ്യിച്ചിട്ടു പ്രിസ്കില്ലയോടും അക്വിലാസിനോടുംകൂടെ കപ്പൽ കയറി സുറിയയിലേക്കു പുറപ്പെട്ട് എഫെസൊസിൽ എത്തി അവരെ അവിടെ വിട്ടു, അവൻ പള്ളിയിൽ ചെന്നു യെഹൂദന്മാരോടു സംഭാഷിച്ചു. കുറെക്കൂടെ താമസിക്കേണം എന്ന് അവർ അപേക്ഷിച്ചിട്ട് അവൻ സമ്മതിക്കാതെ: ദൈവഹിതമുണ്ടെങ്കിൽ ഞാൻ നിങ്ങളുടെ അടുക്കൽ മടങ്ങിവരും എന്നു പറഞ്ഞു വിടവാങ്ങി എഫെസൊസിൽനിന്നു കപ്പൽ നീക്കി, കൈസര്യയിൽ വന്നിറങ്ങി, യെരൂശലേമിലേക്കു ചെന്ന്, സഭയെ വന്ദനം ചെയ്തിട്ട് അന്ത്യൊക്യയിലേക്കു പോയി. അവിടെ കുറെനാൾ താമസിച്ചശേഷം പുറപ്പെട്ട്, ക്രമത്താലെ ഗലാത്യദേശത്തിലും ഫ്രുഗ്യയിലും സഞ്ചരിച്ചു ശിഷ്യന്മാരെയൊക്കെയും ഉറപ്പിച്ചു.

അപ്പൊ. പ്രവൃത്തികൾ 18:12-23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഗല്ലിയോൻ, അഖായയിലെ ദേശാധിപതിയായി വാഴുമ്പോൾ യെഹൂദന്മാർ പൗലൊസിനെതിരെ ഏകാഭിപ്രായത്തോടെ സംഘടിച്ച് അദ്ദേഹത്തെ പിടിച്ച് കോടതിയിൽ ഹാജരാക്കി. “യെഹൂദമതനിയമം അനുവദിക്കാത്തവിധം ദൈവത്തെ ആരാധിക്കുവാൻ ഈ മനുഷ്യൻ ജനങ്ങളെ പ്രേരിപ്പിക്കുന്നു” എന്ന കുറ്റം അവർ അദ്ദേഹത്തിൽ ആരോപിച്ചു. പൗലൊസ് മറുപടി പറയുവാൻ ഭാവിച്ചപ്പോൾ ഗല്ലിയോൻ ഇപ്രകാരം പറഞ്ഞു: “അല്ലയോ യെഹൂദന്മാരേ, എന്തെങ്കിലും അന്യായമോ അധർമമോ ആയിരുന്നെങ്കിൽ നിങ്ങളുടെ സങ്കടം ഞാൻ ക്ഷമയോടെ കേൾക്കാമായിരുന്നു. എന്നാൽ ചില വാക്കുകളുടെയും നാമങ്ങളുടെയും നിങ്ങളുടെ ധർമശാസ്ത്രത്തിന്റെയും പ്രശ്നമാണെങ്കിൽ, നിങ്ങൾതന്നെ തീരുമാനിച്ചുകൊള്ളുക; ഇങ്ങനെയുള്ള കാര്യങ്ങളുടെ വിധികർത്താവാകുവാൻ എനിക്കു സമ്മതമില്ല.” അദ്ദേഹം അവരെ കോടതിയിൽനിന്നു പുറത്താക്കുകയും ചെയ്തു. അവർ എല്ലാവരുംകൂടി സുനഗോഗിന്റെ അധികാരിയായ സോസ്ഥനേസിനെ പിടിച്ച് കോടതിയുടെ മുമ്പിൽ വച്ചുതന്നെ അടിച്ചു. പക്ഷേ ഗല്ലിയോൻ ഇതൊന്നും ഗൗനിച്ചില്ല. പൗലൊസ് കുറെനാൾകൂടി കൊരിന്തിൽ പാർത്തു. പിന്നീട് അവിടെയുള്ള സഹോദരന്മാരോടു യാത്രപറഞ്ഞ് സിറിയയിലേക്കു കപ്പൽകയറി. പ്രിസ്കില്ലയും അക്വിലായും അദ്ദേഹത്തിന്റെകൂടെ ഉണ്ടായിരുന്നു. ഒരു നേർച്ച ഉണ്ടായിരുന്നതിനാൽ കെംക്രയിൽവച്ച് അദ്ദേഹം തല മുണ്ഡനംചെയ്തു. എഫെസൊസിൽ എത്തിയപ്പോൾ കൂടെയുണ്ടായിരുന്നവരെ അവിടെ വിട്ടു. അദ്ദേഹം അവിടത്തെ സുനഗോഗിൽ ചെന്ന് യെഹൂദന്മാരോടു സംവാദം നടത്തി. കുറെനാൾകൂടി അവിടെ പാർക്കുവാൻ അവർ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. “ദൈവം അനുവദിച്ചാൽ ഞാൻ മടങ്ങിവരാം” എന്നു പറഞ്ഞ് അവരോടു വിടവാങ്ങിക്കൊണ്ട് എഫെസൊസിൽനിന്നു കപ്പൽകയറി. കൈസര്യയിൽ ഇറങ്ങി അദ്ദേഹം സഭയെ അഭിവാദനം ചെയ്തു. പിന്നീട് അന്ത്യോക്യയിലേക്കു പോയി; അവിടെ കുറെനാൾ പ്രവർത്തിച്ചശേഷം ഗലാത്യ, ഫ്രുഗ്യ എന്നീ പ്രദേശങ്ങളിൽ സഞ്ചരിച്ച് വിശ്വാസികളെ ധൈര്യപ്പെടുത്തി.

അപ്പൊ. പ്രവൃത്തികൾ 18:12-23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ഗല്ലിയോൻ അഖായയിൽ ഭരണാധികാരിയായി വാഴുമ്പോൾ യെഹൂദന്മാർ പൗലോസിന്‍റെ നേരെ ഒരുമനപ്പെട്ട് എഴുന്നേറ്റ്, അവനെ ന്യായാസനത്തിൻ്റെ മുമ്പാകെ കൊണ്ടുചെന്നു: “ഇവൻ ന്യായപ്രമാണത്തിന് വിരോധമായി ദൈവത്തെ ആരാധിക്കുവാൻ മനുഷ്യരെ സമ്മതിപ്പിക്കുന്നു” എന്നു പറഞ്ഞു. പൗലൊസ് സംസാരിക്കാൻ ഭാവിക്കുമ്പോൾ ഗല്ലിയോൻ യെഹൂദന്മാരോട്: “യെഹൂദന്മാരേ, വല്ല അന്യായമോ കുറ്റകൃത്യമോ ആയിരുന്നെങ്കിൽ ഞാൻ ക്ഷമയോടെ നിങ്ങളുടെ സങ്കടം കേൾക്കുമായിരുന്നു. എന്നാൽ വചനത്തെയും നാമങ്ങളെയും നിങ്ങളുടെ ന്യായപ്രമാണത്തെയും സംബന്ധിച്ചുള്ള തർക്കസംഗതികൾ ആണെങ്കിൽ നിങ്ങൾതന്നെ നോക്കിക്കൊൾവിൻ; ഈ വകയ്ക്ക് ന്യായാധിപതി ആകുവാൻ എനിക്ക് മനസ്സില്ല” എന്നു പറഞ്ഞ് അവരെ ന്യായാസനത്തിങ്കൽനിന്ന് പുറത്താക്കി. എല്ലാവരും പള്ളിപ്രമാണിയായ സോസ്ഥനേസിനെ പിടിച്ച് ന്യായാസനത്തിൻ്റെ മുമ്പിൽവച്ച് അടിച്ചു; ഇതു ഒന്നും ഗല്ലിയോൻ കാര്യമാക്കിയില്ല. പൗലൊസ് പിന്നെയും കുറേനാൾ കൊരിന്ത്യയിൽ പാർത്തശേഷം സഹോദരന്മാരോട് യാത്ര പറഞ്ഞിട്ട്, താൻ ഒരു നേർച്ച ചെയ്തതിനാൽ കെംക്രയയിൽവച്ച് തല ക്ഷൗരം ചെയ്യിച്ചിട്ട് പ്രിസ്കില്ലയോടും അക്വിലാസിനോടും കൂടെ കപ്പൽ കയറി സിറിയയിലേക്ക് പുറപ്പെട്ടു, എഫെസൊസിൽ എത്തി അവരെ അവിടെ വിട്ടിട്ട്; അവൻ പള്ളിയിൽ ചെന്നു യെഹൂദന്മാരോട് യേശുവിനെ കുറിച്ച് സംഭാഷിച്ചു. കുറെ കൂടെ താമസിക്കേണം എന്നു യെഹൂദന്മാർ അപേക്ഷിച്ചിട്ടും അവൻ സമ്മതിക്കാതെ: “ദൈവഹിതമുണ്ടെങ്കിൽ ഞാൻ നിങ്ങളുടെ അടുക്കൽ മടങ്ങിവരും” എന്നു പറഞ്ഞു വിടവാങ്ങി എഫെസൊസിൽനിന്ന് കപ്പൽ കയറി. കൈസര്യയിൽ വന്നിറങ്ങി, യെരൂശലേമിലേക്കു ചെന്നു, സഭയെ വന്ദനം ചെയ്തിട്ട് അന്ത്യൊക്യയിലേക്ക് പോയി. അവിടെ കുറേനാൾ താമസിച്ചശേഷം പുറപ്പെട്ടു, ഗലാത്യദേശത്തിലൂടെയും ഫ്രുഗ്യയിലൂടെയും സഞ്ചരിച്ച് ശിഷ്യന്മാരെ ഒക്കെയും പ്രോത്സാഹിപ്പിച്ചു.

അപ്പൊ. പ്രവൃത്തികൾ 18:12-23 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഗല്ലിയോൻ അഖായയിൽ ദേശാധിപതിയായി വാഴുമ്പോൾ യെഹൂദന്മാർ പൗലൊസിന്റെ നേരെ ഒരുമനപ്പെട്ടു എഴുന്നേറ്റു, അവനെ ന്യായാസനത്തിന്റെ മുമ്പാകെ കൊണ്ടുചെന്നു: ഇവൻ ന്യായപ്രമാണത്തിന്നു വിരോധമായി ദൈവത്തെ ഭജിപ്പാൻ മനുഷ്യരെ സമ്മതിപ്പിക്കുന്നു എന്നു പറഞ്ഞു. പൗലൊസ് വായ്തുറപ്പാൻ ഭാവിക്കുമ്പോൾ ഗല്ലിയോൻ യെഹൂദന്മാരോടു: യെഹൂദന്മാരേ, വല്ല അന്യായമോ വല്ലാത്ത പാതകമോ ആയിരുന്നെങ്കിൽ ഞാൻ ക്ഷമയോടെ നിങ്ങളുടെ സങ്കടം കേൾക്കുമായിരുന്നു. വചനത്തെയും നാമങ്ങളെയും നിങ്ങളുടെ ന്യായപ്രമാണത്തെയും സംബന്ധിച്ചുള്ള തർക്കസംഗതികൾ എങ്കിലോ നിങ്ങൾ തന്നേ നോക്കിക്കൊൾവിൻ; ഈ വകെക്കു ന്യായാധിപതി ആകുവാൻ എനിക്കു മനസ്സില്ല എന്നു പറഞ്ഞു അവരെ ന്യായാസനത്തിങ്കൽനിന്നു പുറത്താക്കി. എല്ലാവരും പള്ളിപ്രമാണിയായ സോസ്ഥനേസിനെ പിടിച്ചു ന്യായാസനത്തിന്റെ മുമ്പിൽ വെച്ചു അടിച്ചു; ഇതു ഒന്നും ഗല്ലിയോൻ കൂട്ടാക്കിയില്ല. പൗലൊസ് പിന്നെയും കുറെനാൾ പാർത്തശേഷം സഹോദരന്മാരോടു യാത്ര പറഞ്ഞിട്ടു, തനിക്കു ഒരു നേർച്ച ഉണ്ടായിരുന്നതിനാൽ കെംക്രയയിൽ വെച്ചു തല ക്ഷൗരം ചെയ്യിച്ചിട്ടു പ്രിസ്കില്ലയോടും അക്വിലാസിനോടും കൂടെ കപ്പൽ കയറി സുറിയയിലേക്കു പുറപ്പെട്ടു എഫെസോസിൽ എത്തി അവരെ അവിടെ വിട്ടു; അവൻ പള്ളിയിൽ ചെന്നു യെഹൂദന്മാരോടു സംഭാഷിച്ചു. കുറെ കൂടെ താമസിക്കേണം എന്നു അവർ അപേക്ഷിച്ചിട്ടു അവൻ സമ്മതിക്കാതെ: ദൈവഹിതമുണ്ടെങ്കിൽ ഞാൻ നിങ്ങളുടെ അടുക്കൽ മടങ്ങിവരും എന്നു പറഞ്ഞു വിടവാങ്ങി എഫെസൊസിൽനിന്നു കപ്പൽ നീക്കി, കൈസര്യയിൽ വന്നിറങ്ങി, യെരൂശലേമിലേക്കു ചെന്നു, സഭയെ വന്ദനം ചെയ്തിട്ടു അന്തൊക്ക്യയിലേക്കു പോയി. അവിടെ കുറെനാൾ താമസിച്ച ശേഷം പുറപ്പെട്ടു, ക്രമത്താലെ ഗലാത്യദേശത്തിലും ഫ്രുഗ്യയിലും സഞ്ചരിച്ചു ശിഷ്യന്മാരെ ഒക്കെയും ഉറപ്പിച്ചു.

അപ്പൊ. പ്രവൃത്തികൾ 18:12-23 സമകാലിക മലയാളവിവർത്തനം (MCV)

ഗല്ലിയോൻ അഖായയിലെ ഭരണാധികാരിയായിരിക്കുമ്പോൾ യെഹൂദന്മാർ സംഘടിതരായി പൗലോസിനെതിരേ തിരിഞ്ഞ് അദ്ദേഹത്തെ ന്യായാസനത്തിന്റെ മുമ്പിൽ കൊണ്ടുചെന്നു: “ഈ മനുഷ്യൻ യെഹൂദനിയമത്തിനു വിപരീതമായ രീതിയിൽ ദൈവത്തെ ആരാധിക്കാൻ മനുഷ്യരെ നിർബന്ധിക്കുന്നു,” എന്ന് അവർ ആരോപണം ഉന്നയിച്ചു. പൗലോസ് സംസാരിക്കാൻ ഒരുങ്ങുമ്പോൾ ഗല്ലിയോൻ യെഹൂദരോട്, “ഇയാൾ ചെയ്ത എന്തെങ്കിലും അപരാധമോ ഗുരുതരമായ കുറ്റമോ സംബന്ധിച്ചാണു യെഹൂദരായ നിങ്ങൾക്കു പരാതിയുള്ളതെങ്കിൽ ഞാൻ ക്ഷമയോടെ അതു കേൾക്കുമായിരുന്നു. എന്നാൽ, ഇതു നിങ്ങളുടെ സ്വന്തം ന്യായപ്രമാണത്തിലെ വാക്കുകളും നാമങ്ങളും സംബന്ധിച്ചുള്ള പ്രശ്നങ്ങളാണ്. ഇതു നിങ്ങൾതന്നെ പരിഹരിക്കുക. ഇങ്ങനെയുള്ള കാര്യങ്ങൾക്കു ന്യായാധിപതിയായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല” എന്നു പറഞ്ഞു. അങ്ങനെ അദ്ദേഹം അവരെ കോടതിമുറിയിൽനിന്ന് പുറത്താക്കി. അപ്പോൾ അവർ പള്ളിമുഖ്യനായ സോസ്തനേസിന്റെനേരേ തിരിഞ്ഞ് അയാളെ പിടിച്ചു കോടതിയുടെമുമ്പിൽവെച്ച് അടിച്ചു. എന്നാൽ, ഗല്ലിയോൻ ഇതൊന്നും ഗൗനിച്ചില്ല. പൗലോസ് കുറെക്കാലംകൂടി കൊരിന്തിൽ താമസിച്ചു. പിന്നീട് സഹോദരങ്ങളെ വിട്ടു കപ്പൽകയറി സിറിയയിലേക്കു യാത്രയായി; പ്രിസ്കില്ലയും അക്വിലാസും അദ്ദേഹത്തോടൊപ്പം യാത്രചെയ്തു. പൗലോസിന് ഒരു നേർച്ച ഉണ്ടായിരുന്നതുകൊണ്ട്, യാത്രയ്ക്കുമുമ്പ് കെംക്രയയിൽവെച്ച് അദ്ദേഹം തല മുണ്ഡനംചെയ്യിച്ചു. അവർ എഫേസോസിലെത്തി. പൗലോസ് പ്രിസ്കില്ലയെയും അക്വിലാസിനെയും അവിടെ വിട്ടു. അദ്ദേഹം തനിയേ പള്ളിയിൽ ചെന്ന് യെഹൂദരോടു സംവാദം നടത്തി. തങ്ങളോടുകൂടെ കൂടുതൽ സമയം ചെലവഴിക്കണമെന്ന് അവർ അപേക്ഷിച്ചെങ്കിലും അദ്ദേഹമതു നിരസിച്ചു. “ദൈവഹിതമെങ്കിൽ ഞാൻ മടങ്ങിവരും” എന്നു വിടവാങ്ങുമ്പോൾ അവർക്കു വാക്കു കൊടുത്തു. അതിനുശേഷം എഫേസോസിൽനിന്ന് അദ്ദേഹം കപ്പൽകയറി. കൈസര്യയിൽ കരയ്ക്കിറങ്ങി സഭയെ അഭിവാദനംചെയ്തശേഷം അദ്ദേഹം അന്ത്യോക്യയിലേക്കു യാത്രയായി. അന്ത്യോക്യയിൽ കുറെക്കാലം ചെലവഴിച്ചശേഷം പൗലോസ് അവിടെനിന്നു യാത്രതിരിച്ചു. ഗലാത്യ, ഫ്രുഗ്യ എന്നീ പ്രദേശങ്ങളിലെല്ലാം സഞ്ചരിച്ച് അവിടെയുള്ള ശിഷ്യരെ വിശ്വാസത്തിൽ ഉറപ്പിച്ചു.