2 കൊരിന്ത്യർ 12:1-6
2 കൊരിന്ത്യർ 12:1-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പ്രശംസിക്കുന്നതിനാൽ പ്രയോജനമില്ല എങ്കിലും അത് ആവശ്യമായിരിക്കുന്നു. ഞാൻ കർത്താവിന്റെ ദർശനങ്ങളെയും വെളിപ്പാടുകളെയും കുറിച്ചു പറവാൻ പോകുന്നു. ക്രിസ്തുവിലുള്ള ഒരു മനുഷ്യനെ ഞാൻ അറിയുന്നു: അവൻ പതിന്നാലു സംവത്‍സരം മുമ്പേ മൂന്നാം സ്വർഗത്തോളം എടുക്കപ്പെട്ടു; ശരീരത്തോടെയോ എന്ന് ഞാൻ അറിയുന്നില്ല, ശരീരം കൂടാതെയോ എന്നും അറിയുന്നില്ല; ദൈവം അറിയുന്നു. ആ മനുഷ്യൻ പറുദീസയോളം എടുക്കപ്പെട്ടു; ശരീരത്തോടെയോ ശരീരം കൂടാതെയോ എന്ന് ഞാൻ അറിയുന്നില്ല; ദൈവം അറിയുന്നു. മനുഷ്യന് ഉച്ചരിപ്പാൻ പാടില്ലാത്തതും പറഞ്ഞുകൂടാത്തതുമായ വാക്കുകളെ അവൻ കേട്ടു എന്ന് ഞാൻ അറിയുന്നു. അവനെക്കുറിച്ചു ഞാൻ പ്രശംസിക്കും; എന്നെക്കുറിച്ചോ എന്റെ ബലഹീനതകളിൽ അല്ലാതെ ഞാൻ പ്രശംസിക്കയില്ല. ഞാൻ പ്രശംസിപ്പാൻ വിചാരിച്ചാലും മൂഢനാകയില്ല; സത്യമല്ലോ പറയുന്നത്; എങ്കിലും എന്നെ കാണുന്നതിനും എന്റെ വായിൽനിന്നു കേൾക്കുന്നതിനും മീതെ ആരും എന്നെക്കുറിച്ചു നിരൂപിക്കരുത് എന്നുവച്ചു ഞാൻ അടങ്ങുന്നു.
2 കൊരിന്ത്യർ 12:1-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആത്മപ്രശംസകൊണ്ട് പ്രയോജനമൊന്നുമില്ലെങ്കിലും എനിക്കു സ്വയം പ്രശംസിക്കേണ്ടിയിരിക്കുന്നു. കർത്താവ് എനിക്കു നല്‌കിയ ദർശനങ്ങളെയും വെളിപാടുകളെയും കുറിച്ച് ഞാൻ ഇനി പറയട്ടെ: പതിനാലു വർഷം മുമ്പ് മൂന്നാം സ്വർഗത്തിലേക്ക് ഉയർത്തപ്പെട്ട ഒരു ക്രൈസ്തവപുരുഷനെ എനിക്കറിയാം; ശരീരത്തോടുകൂടിയോ ശരീരം കൂടാതെയോ എന്ന് എനിക്ക് അറിഞ്ഞുകൂടാ-ദൈവം അറിയുന്നു. ആ മനുഷ്യൻ പറുദീസയിലേക്ക് ഉയർത്തപ്പെട്ടു-ശരീരത്തോടുകൂടിയോ ശരീരം കൂടാതെയോ എന്ന് എനിക്ക് അറിഞ്ഞുകൂടാ. അതു ദൈവം അറിയുന്നു- അവാച്യവും മനുഷ്യാധരങ്ങൾക്ക് ഉച്ചരിക്കുവാനാവാത്തതുമായ കാര്യങ്ങൾ അയാൾ കേട്ടു. ഈ മനുഷ്യനെക്കുറിച്ചു ഞാൻ അഭിമാനംകൊള്ളും- എന്നാൽ ഞാൻ എത്ര ബലഹീനനാണെന്നു സൂചിപ്പിക്കുന്ന കാര്യങ്ങളിലല്ലാതെ മറ്റൊന്നിലും എനിക്കു പ്രശംസിക്കുവാനില്ല. ഞാൻ പ്രശംസിക്കുകയാണെങ്കിൽത്തന്നെ ഞാൻ ഭോഷനാകുകയില്ല. ഞാൻ പറയുന്നതു സത്യമാണല്ലോ. എങ്കിലും ഒരുവൻ എന്നിൽ കാണുകയും എന്നിൽനിന്നു കേൾക്കുകയും ചെയ്യുന്നതിൽ അധികമായി എന്നെപ്പറ്റി ചിന്തിക്കണമെന്നു ഞാൻ ആഗ്രഹിക്കാത്തതുകൊണ്ട് ആത്മപ്രശംസ ചെയ്യുന്നില്ല.
2 കൊരിന്ത്യർ 12:1-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പ്രശംസിക്കുന്നതിനാൽ പ്രയോജനമില്ല എങ്കിലും അത് ആവശ്യമായിരിക്കുന്നു. ഞാൻ കർത്താവിന്റെ ദർശനങ്ങളെയും വെളിപ്പാടുകളെയും കുറിച്ച് പറയുവാൻ പോകുന്നു. ക്രിസ്തുവിലുള്ള ഒരു മനുഷ്യനെ ഞാൻ അറിയുന്നു: അവൻ പതിനാല് വർഷം മുമ്പെ മൂന്നാം സ്വർഗ്ഗത്തോളം എടുക്കപ്പെട്ടു; ശരീരത്തോടെയോ എന്നു ഞാൻ അറിയുന്നില്ല, ശരീരം കൂടാതെയോ എന്നുമറിയുന്നില്ല; ദൈവം അറിയുന്നു. ആ മനുഷ്യൻ പറുദീസയോളം എടുക്കപ്പെട്ടു എന്നും - ശരീരത്തോടെയോ എന്നു ഞാൻ അറിയുന്നില്ല; ശരീരം കൂടാതെയോ എന്നും അറിയുന്നില്ല; ദൈവം അറിയുന്നു. മനുഷ്യന് ഉച്ചരിക്കുവാൻ പാടില്ലാത്തതും പറഞ്ഞുകൂടാത്തതുമായ വാക്കുകളെ അവൻ കേട്ടു എന്നും ഞാൻ അറിയുന്നു. അങ്ങനെയുള്ള ഒരുവനെക്കുറിച്ച് ഞാൻ പ്രശംസിക്കും; എന്നെക്കുറിച്ചോ എന്റെ ബലഹീനതകളിൽ അല്ലാതെ ഞാൻ പ്രശംസിക്കുകയില്ല. ഞാൻ പ്രശംസിക്കുവാൻ ആശിച്ചാലും മൂഢനാകയില്ല; എന്തെന്നാൽ ഞാൻ സത്യം പറയും; എങ്കിലും എന്നെ കാണുന്നതിനും എന്നിൽനിന്ന് കേൾക്കുന്നതിനും ഉപരി ആരും എന്നെക്കുറിച്ച് ചിന്തിക്കരുത് എന്നുവച്ച് ഞാൻ അതിൽനിന്ന് അകന്നുനിൽക്കുന്നു.
2 കൊരിന്ത്യർ 12:1-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പ്രശംസിക്കുന്നതിനാൽ പ്രയോജനമില്ല എങ്കിലും അതു ആവശ്യമായിരിക്കുന്നു. ഞാൻ കർത്താവിന്റെ ദർശനങ്ങളെയും വെളിപ്പാടുകളെയും കുറിച്ചു പറവാൻ പോകുന്നു. ക്രിസ്തുവിലുള്ള ഒരു മനുഷ്യനെ ഞാൻ അറിയുന്നു: അവൻ പതിന്നാലു സംവത്സരം മുമ്പെ മൂന്നാം സ്വർഗ്ഗത്തോളം എടുക്കപ്പെട്ടു; ശരീരത്തോടെയോ എന്നു ഞാൻ അറിയുന്നില്ല, ശരീരം കൂടാതെയോ എന്നുമറിയുന്നില്ല; ദൈവം അറിയുന്നു. ആ മനുഷ്യൻ പരദീസയോളം എടുക്കപ്പെട്ടു; ശരീരത്തോടെയോ ശരീരം കൂടാതെയോ എന്നു ഞാൻ അറിയുന്നില്ല; ദൈവം അറിയുന്നു. മനുഷ്യന്നു ഉച്ചരിപ്പാൻ പാടില്ലാത്തതും പറഞ്ഞുകൂടാത്തതുമായ വാക്കുകളെ അവൻ കേട്ടു എന്നു ഞാൻ അറിയുന്നു. അവനെക്കുറിച്ചു ഞാൻ പ്രശംസിക്കും; എന്നെക്കുറിച്ചോ എന്റെ ബലഹീനതകളിൽ അല്ലാതെ ഞാൻ പ്രശംസിക്കയില്ല. ഞാൻ പ്രശംസിപ്പാൻ വിചാരിച്ചാലും മൂഢനാകയില്ല; സത്യമല്ലോ പറയുന്നതു; എങ്കിലും എന്നെ കാണുന്നതിനും എന്റെ വായിൽനിന്നു കേൾക്കുന്നതിനും മീതെ ആരും എന്നെക്കുറിച്ചു നിരൂപിക്കരുതു എന്നുവെച്ചു ഞാൻ അടങ്ങുന്നു.
2 കൊരിന്ത്യർ 12:1-6 സമകാലിക മലയാളവിവർത്തനം (MCV)
പ്രശംസകൊണ്ടു പ്രയോജനമില്ലെങ്കിലും അത് ആവശ്യമായിരിക്കുന്നു. ഇനി ഞാൻ കർത്താവിൽനിന്നുള്ള ദർശനങ്ങളെയും വെളിപ്പാടുകളെയുംകുറിച്ചു പ്രതിപാദിക്കാം. —ക്രിസ്തുവിലുള്ള ഒരു മനുഷ്യനെ എനിക്കറിയാം—പതിന്നാലു വർഷംമുമ്പ് ഞാൻ മൂന്നാംസ്വർഗംവരെ എടുക്കപ്പെട്ടു. അത് ശരീരത്തോടുകൂടിയോ ശരീരംകൂടാതെയോ എന്ന് എനിക്കറിഞ്ഞുകൂടാ, ദൈവത്തിനറിയാം. ഈ ഞാൻ പറുദീസവരെ എടുക്കപ്പെട്ടു. ശരീരത്തോടുകൂടിയോ ശരീരംകൂടാതെയോ എന്ന് എനിക്കറിഞ്ഞുകൂടാ, ദൈവം അറിയുന്നു. അവാച്യവും വർണിക്കാൻ അനുവാദമില്ലാത്തതുമായ വാക്കുകൾ ഞാൻ കേട്ടു. ഈ അനുഭവങ്ങളെക്കുറിച്ച് ഞാൻ പ്രശംസിക്കും. എന്നാൽ, ഞാൻ ആത്മപ്രശംസ ചെയ്യുന്നത് എന്റെ ബലഹീനതകളെക്കുറിച്ചുമാത്രമാണ്. പ്രശംസിക്കണമെന്ന് ആഗ്രഹിച്ചാലും ഞാൻ ഭോഷനാകുകയില്ല, കാരണം, ഞാൻ പറയുന്നത് സത്യമാണ്. എങ്കിലും, ഞാൻ പ്രവർത്തിക്കുന്നതിനും പ്രസംഗിക്കുന്നതിനും അപ്പുറമായി ആരും എന്നെക്കുറിച്ചു ചിന്തിക്കാതിരിക്കേണ്ടതിനു ഞാൻ അതിൽനിന്ന് പിൻവാങ്ങുകയാണ്.