2 ദിനവൃത്താന്തം 34:1-8
2 ദിനവൃത്താന്തം 34:1-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യോശീയാവ് വാഴ്ച തുടങ്ങിയപ്പോൾ അവന് എട്ടു വയസ്സായിരുന്നു; അവൻ മുപ്പത്തൊന്നു സംവത്സരം യെരൂശലേമിൽ വാണു. അവൻ യഹോവയ്ക്കു പ്രസാദമായുള്ളതു ചെയ്തു; തന്റെ പിതാവായ ദാവീദിന്റെ വഴികളിൽ വലത്തോട്ടോ ഇടത്തോട്ടോ മാറാതെ നടന്നു. അവന്റെ വാഴ്ചയുടെ എട്ടാം ആണ്ടിൽ, അവന്റെ യൗവനത്തിൽതന്നെ, അവൻ തന്റെ പിതാവായ ദാവീദിന്റെ ദൈവത്തെ അന്വേഷിച്ചുതുടങ്ങി; പന്ത്രണ്ടാം ആണ്ടിൽ അവൻ പൂജാഗിരികളെയും അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയും ബിംബങ്ങളെയും നീക്കി യെഹൂദായെയും യെരൂശലേമിനെയും വെടിപ്പാക്കുവാൻ തുടങ്ങി. അവൻ കാൺകെ അവർ ബാൽവിഗ്രഹങ്ങളുടെ ബലിപീഠങ്ങളെ ഇടിച്ചുകളഞ്ഞു. അവയ്ക്കു മീതെയുള്ള സൂര്യസ്തംഭങ്ങളെ അവൻ വെട്ടിക്കളഞ്ഞു; അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയും ബിംബങ്ങളെയും തകർത്തു പൊടിയാക്കി, അവയ്ക്കു ബലികഴിച്ചവരുടെ കല്ലറകളിന്മേൽ വിതറിച്ചു. അവൻ പൂജാരികളുടെ അസ്ഥികളെ അവരുടെ ബലിപീഠങ്ങളിന്മേൽ ദഹിപ്പിക്കയും യെഹൂദായെയും യെരൂശലേമിനെയും വെടിപ്പാക്കുകയും ചെയ്തു. അങ്ങനെ തന്നെ അവൻ മനശ്ശെയുടെയും എഫ്രയീമിന്റെയും ശിമെയോന്റെയും പട്ടണങ്ങളിൽ നഫ്താലിവരെയും ചുറ്റിലും അവരുടെ ശൂന്യസ്ഥലങ്ങളിൽ ചെയ്തു. അവൻ ബലിപീഠങ്ങളെ ഇടിച്ച് അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയുമെല്ലാം തകർത്തു പൊടിയാക്കി, യിസ്രായേൽദേശത്ത് എല്ലാടവും സകല സൂര്യസ്തംഭങ്ങളെയും വെട്ടിക്കളഞ്ഞു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു. അവന്റെ വാഴ്ചയുടെ പതിനെട്ടാം ആണ്ടിൽ ദേശത്തെയും ആലയത്തെയും വെടിപ്പാക്കിയശേഷം അവൻ അസല്യാവിന്റെ മകനായ ശാഫാനെയും നഗരാധിപതിയായ മയശേയാവെയും യോവാശിന്റെ മകനായ രായസക്കാരൻ യോവാഹിനെയും തന്റെ ദൈവമായ യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർപ്പാൻ നിയോഗിച്ചു.
2 ദിനവൃത്താന്തം 34:1-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വാഴ്ച ആരംഭിച്ചപ്പോൾ യോശിയായ്‍ക്ക് എട്ടു വയസ്സായിരുന്നു. മുപ്പത്തൊന്നു വർഷം അദ്ദേഹം യെരൂശലേമിൽ ഭരണം നടത്തി. സർവേശ്വരനു പ്രസാദകരമാംവിധം യോശീയാ ജീവിച്ചു. തന്റെ പൂർവപിതാവായ ദാവീദിന്റെ മാർഗത്തിൽനിന്ന് അല്പംപോലും വ്യതിചലിച്ചില്ല. തന്റെ വാഴ്ചയുടെ എട്ടാം വർഷം, കൗമാരദശയിൽത്തന്നെ പൂർവപിതാവായ ദാവീദിന്റെ ദൈവത്തെ ആരാധിക്കാൻ തുടങ്ങി; പന്ത്രണ്ടാം വർഷം പൂജാഗിരികളും അശേരാപ്രതിഷ്ഠകളും കൊത്തിയും വാർത്തുമുണ്ടാക്കിയ വിഗ്രഹങ്ങളും നീക്കിക്കളഞ്ഞ് യെഹൂദ്യയെയും യെരൂശലേമിനെയും ശുദ്ധീകരിക്കുന്ന പ്രവൃത്തി ആരംഭിച്ചു. അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ഭൃത്യന്മാർ ബാലിന്റെ ബലിപീഠങ്ങൾ ഇടിച്ചുനിരത്തി; അവയുടെ മുകളിലുണ്ടായിരുന്ന ധൂപപീഠങ്ങൾ വെട്ടിവീഴ്ത്തി; അശേരാപ്രതിഷ്ഠകളും വാർത്തും കൊത്തിയും നിർമ്മിച്ച വിഗ്രഹങ്ങളും തകർത്തു പൊടിയാക്കി. അവയ്‍ക്കു ബലി അർപ്പിച്ചിരുന്നവരുടെ കല്ലറകളുടെ മുകളിൽ അതു വിതറി. വിജാതീയ പുരോഹിതന്മാരുടെ അസ്ഥികൾ അവർ ആരാധിച്ചിരുന്ന ബലിപീഠങ്ങളിൽ വച്ചുതന്നെ ഹോമിച്ചു; അങ്ങനെ യെഹൂദായെയും യെരൂശലേമിനെയും ശുദ്ധീകരിച്ചു. മനശ്ശെ, എഫ്രയീം, ശിമെയോൻ തുടങ്ങി നഫ്താലിവരെയുള്ള ഗോത്രങ്ങൾക്കവകാശപ്പെട്ട പട്ടണങ്ങളിലും പ്രാന്തപ്രദേശങ്ങളിലും ഇപ്രകാരം പ്രവർത്തിച്ചു. ബലിപീഠങ്ങൾ ഇടിച്ചുനിരത്തി; അശേരാപ്രതിഷ്ഠകളും വിഗ്രഹങ്ങളും തകർത്തു പൊടിയാക്കി; ഇസ്രായേൽ ദേശത്തെങ്ങുമുള്ള ധൂപപീഠങ്ങളും ഇടിച്ചു തകർത്തു; പിന്നീട് അദ്ദേഹം യെരൂശലേമിലേക്കു മടങ്ങി. തന്റെ വാഴ്ചയുടെ പതിനെട്ടാം വർഷം യോശീയാ, ദേശവും ആലയവും ശുദ്ധീകരിച്ചതിനു ശേഷം അസല്യായുടെ പുത്രൻ ശാഫാനെയും നഗരാധിപനായ മയശെയായെയും യോവാശിന്റെ പുത്രനും രാജാവിന്റെ എഴുത്തുകാരനും രേഖകൾ സൂക്ഷിക്കുന്നവനുമായ യോവാഹിനെയും തന്റെ ദൈവമായ സർവേശ്വരന്റെ ആലയത്തിന്റെ കേടുപാടുകൾ തീർക്കാൻ നിയോഗിച്ചു.
2 ദിനവൃത്താന്തം 34:1-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യോശീയാവ് വാഴ്ച തുടങ്ങിയപ്പോൾ അവന് എട്ട് വയസ്സായിരുന്നു; അവൻ മുപ്പത്തിയൊന്നു വര്‍ഷം യെരൂശലേമിൽ വാണു. അവൻ യഹോവയ്ക്കു പ്രസാദമായതു ചെയ്തു; തന്റെ പിതാവായ ദാവീദിന്റെ വഴികളിൽ, വലത്തോട്ടോ ഇടത്തോട്ടോ മാറാതെ നടന്നു. അവന്റെ വാഴ്ചയുടെ എട്ടാം ആണ്ടിൽ, അവൻ ചെറുപ്പമായിരുന്നപ്പോൾ തന്നെ, അവൻ തന്റെ പിതാവായ ദാവീദിന്റെ ദൈവത്തെ അന്വേഷിച്ചുതുടങ്ങി; പന്ത്രണ്ടാം ആണ്ടിൽ അവൻ പൂജാഗിരികളും അശേരാപ്രതിഷ്ഠകളും വിഗ്രഹങ്ങളും ബിംബങ്ങളും നീക്കി യെഹൂദയും യെരൂശലേമും വെടിപ്പാക്കുവാൻ തുടങ്ങി. അവൻ കാൺകെ അവർ ബാല്‍ വിഗ്രഹങ്ങളുടെ ബലിപീഠങ്ങൾ ഇടിച്ചുകളഞ്ഞു; അവയ്ക്കു മീതെയുള്ള ധൂപപീഠങ്ങൾ അവൻ വെട്ടിക്കളഞ്ഞു. അശേരാപ്രതിഷ്ഠകളും വിഗ്രഹങ്ങളും ബിംബങ്ങളും തകർത്ത് പൊടിയാക്കി, അവയ്ക്കു ബലികഴിച്ചവരുടെ കല്ലറകളിന്മേൽ വിതറിച്ചു. അവൻ പൂജാരികളുടെ അസ്ഥികൾ അവരുടെ ബലിപീഠങ്ങളിന്മേൽ ദഹിപ്പിക്കയും യെഹൂദായെയും യെരൂശലേമിനെയും വെടിപ്പാക്കുകയും ചെയ്തു. അങ്ങനെ തന്നെ അവൻ മനശ്ശെയുടെയും എഫ്രയീമിന്റെയും ശിമെയോന്റെയും പട്ടണങ്ങളിൽ നഫ്താലിവരെ ശുദ്ധീകരണ പ്രവർത്തി ചെയ്തു. അവൻ ബലിപീഠങ്ങളെ ഇടിച്ച് അശേരാപ്രതിഷ്ഠകളും വിഗ്രഹങ്ങളും തകർത്തു പൊടിയാക്കി, യിസ്രായേൽദേശം മുഴുവൻ സകല ധൂപപീഠങ്ങളും വെട്ടിക്കളഞ്ഞ ശേഷം യെരൂശലേമിലേക്കു മടങ്ങിപ്പോന്നു. അവന്റെ വാഴ്ചയുടെ പതിനെട്ടാം ആണ്ടിൽ യിസ്രായേൽ ദേശവും ആലയവും വെടിപ്പാക്കിയശേഷം അവൻ അസല്യാവിന്‍റെ മകൻ ശാഫാനെയും നഗരാധിപതി മയശേയാവെയും യോവാശിന്‍റെ മകൻ കൊട്ടാരം കാര്യസ്ഥനായ യോവാഹിനെയും തന്റെ ദൈവമായ യഹോവയുടെ ആലയത്തിന്‍റെ കേടുപാട് തീർപ്പാൻ നിയോഗിച്ചു.
2 ദിനവൃത്താന്തം 34:1-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യോശീയാവു വാഴ്ച തുടങ്ങിയപ്പോൾ അവന്നു എട്ടു വയസ്സായിരുന്നു; അവൻ മുപ്പത്തൊന്നു സംവത്സരം യെരൂശലേമിൽ വാണു. അവൻ യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു; തന്റെ പിതാവായ ദാവീദിന്റെ വഴികളിൽ വലത്തോട്ടോ ഇടത്തോട്ടോ മാറാതെ നടന്നു. അവന്റെ വാഴ്ചയുടെ എട്ടാം ആണ്ടിൽ, അവന്റെ യൗവനത്തിൽ തന്നേ, അവൻ തന്റെ പിതാവായ ദാവീദിന്റെ ദൈവത്തെ അന്വേഷിച്ചുതുടങ്ങി; പന്ത്രണ്ടാം ആണ്ടിൽ അവൻ പൂജാഗിരികളെയും അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയും ബിംബങ്ങളെയും നീക്കി യെഹൂദയെയും യെരൂശലേമിനെയും വെടിപ്പാക്കുവാൻ തുടങ്ങി. അവൻ കാൺകെ അവർ ബാൽവിഗ്രഹങ്ങളുടെ ബലിപീഠങ്ങളെ ഇടിച്ചുകളഞ്ഞു; അവെക്കു മീതെയുള്ള സൂര്യസ്തംഭങ്ങളെ അവൻ വെട്ടിക്കളഞ്ഞു; അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയും ബീംബങ്ങളെയും തകർത്തു പൊടിയാക്കി, അവെക്കു ബലികഴിച്ചവരുടെ കല്ലറകളിന്മേൽ വിതറിച്ചു. അവൻ പൂജാരികളുടെ അസ്ഥികളെ അവരുടെ ബലിപീഠങ്ങളിന്മേൽ ദഹിപ്പിക്കയും യെഹൂദയെയും യെരൂശലേമിനെയും വെടിപ്പാക്കുകയും ചെയ്തു. അങ്ങനെതന്നേ അവൻ മനശ്ശെയുടെയും എഫ്രയീമിന്റെയും ശിമെയോന്റെയും പട്ടണങ്ങളിൽ നഫ്താലിവരെയും ചുറ്റിലും അവരുടെ ശൂന്യസ്ഥലങ്ങളിൽ ചെയ്തു. അവൻ ബലിപീഠങ്ങളെ ഇടിച്ചു അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയുമെല്ലാം തകർത്തു പൊടിയാക്കി, യിസ്രായേൽദേശത്തു എല്ലാടവും സകലസൂര്യസ്തംഭങ്ങളെയും വെട്ടിക്കളഞ്ഞു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു. അവന്റെ വാഴ്ചയുടെ പതിനെട്ടാം ആണ്ടിൽ ദേശത്തെയും ആലയത്തെയും വെടിപ്പാക്കിയശേഷം അവൻ അസല്യാവിന്റെ മകനായ ശാഫാനെയും നഗരാധിപതിയായ മയശേയാവെയും യോവാശിന്റെ മകനായ രായസക്കാരൻ യോവാഹിനെയും തന്റെ ദൈവമായ യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർപ്പാൻ നിയോഗിച്ചു.
2 ദിനവൃത്താന്തം 34:1-8 സമകാലിക മലയാളവിവർത്തനം (MCV)
രാജാവാകുമ്പോൾ യോശിയാവിന് എട്ടു വയസ്സായിരുന്നു. അദ്ദേഹം മുപ്പത്തിയൊന്നു വർഷം ജെറുശലേമിൽ വാണു. യോശിയാവ് യഹോവയുടെ ദൃഷ്ടിയിൽ നീതിയായുള്ളതു പ്രവർത്തിച്ചു. അദ്ദേഹം തന്റെ പൂർവപിതാവായ ദാവീദിന്റെ വഴികളിൽത്തന്നെ ജീവിച്ചു; അതുവിട്ട് ഇടത്തോട്ടോ വലത്തോട്ടോ മാറിയതുമില്ല. തന്റെ ഭരണത്തിന്റെ എട്ടാംവർഷം, അദ്ദേഹം നന്നേ ചെറുപ്പമായിരിക്കുമ്പോൾത്തന്നെ, യോശിയാവ് തന്റെ പൂർവപിതാവായ ദാവീദിന്റെ ദൈവത്തെ അന്വേഷിക്കാൻ തുടങ്ങി. പന്ത്രണ്ടാംവർഷം, ക്ഷേത്രങ്ങളും അശേരാപ്രതിഷ്ഠകളും കൊത്തുപണിയിൽ തീർത്ത ബിംബങ്ങളും വാർത്തുണ്ടാക്കിയ പ്രതിമകളും നിർമാർജനംചെയ്ത് യെഹൂദ്യയെയും ജെറുശലേമിനെയും ശുദ്ധീകരിക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ ഉത്തരവനുസരിച്ച് ജനം ബാലിന്റെ ബലിപീഠങ്ങൾ തകർത്തു; അവയ്ക്കു മുകളിൽ ഉണ്ടായിരുന്ന ധൂപബലിപീഠങ്ങളും വെട്ടിനുറുക്കി. അശേരാപ്രതിഷ്ഠകളും കൊത്തുപണിയിൽ തീർത്ത ബിംബങ്ങളും വാർത്തുണ്ടാക്കിയ പ്രതിമകളും അവർ അടിച്ചുതകർത്തു പൊടിയാക്കി; ആ പൊടി അവയ്ക്കു ബലികൾ അർപ്പിച്ചിരുന്നവരുടെ ശവകുടീരങ്ങളിൽ വിതറി. പൂജാരികളുടെ അസ്ഥികൾ അദ്ദേഹം അവരുടെ ബലിപീഠങ്ങളിൽ ദഹിപ്പിച്ചു; ഇങ്ങനെ അദ്ദേഹം യെഹൂദ്യയെയും ജെറുശലേമിനെയും ശുദ്ധീകരിച്ചു. മനശ്ശെ, എഫ്രയീം, ശിമെയോൻ എന്നിവരുടെ നഗരങ്ങളിലും നഫ്താലിവരെയും അവയ്ക്കുചുറ്റും നശിച്ചുകിടന്ന ഇടങ്ങളിലും അവർ ഇപ്രകാരംതന്നെ ചെയ്തു. അങ്ങനെ അവർ ഇസ്രായേലിലെല്ലാം ബലിപീഠങ്ങൾ ഇടിച്ചുനിരത്തുകയും അശേരാപ്രതിഷ്ഠകളും ബിംബങ്ങളും തകർത്തു പൊടിയാക്കുകയും ധൂപബലിപീഠങ്ങളെല്ലാം വെട്ടിനുറുക്കുകയും ചെയ്തു. അതിനുശേഷം യോശിയാവ് ജെറുശലേമിലേക്കു മടങ്ങി. യോശിയാവിന്റെ ഭരണത്തിന്റെ പതിനെട്ടാംവർഷം നാടും ദൈവാലയവും ശുദ്ധീകരിച്ചുകഴിഞ്ഞപ്പോൾ, അസല്യാവിന്റെ മകനായ ശാഫാനെയും നഗരാധിപതിയായ മയസേയാവിനെയും രാജകീയ രേഖാപാലകനും യോവാശിന്റെ മകനുമായ യോവാഹിനെയും തന്റെ ദൈവമായ യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റങ്ങൾ തീർക്കുന്നതിനായി അദ്ദേഹം നിയോഗിച്ചു.