1 ശമൂവേൽ 23:13-29
1 ശമൂവേൽ 23:13-29 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അപ്പോൾ ദാവീദും അറുനൂറു പേരോളം ഉള്ള അവന്റെ ആളുകളും കെയീലയെ വിട്ടു പുറപ്പെട്ട് തരം കണ്ടേടത്തു സഞ്ചരിച്ചു. ദാവീദ് കെയീല വിട്ട് ഓടിപ്പോയി എന്ന് ശൗൽ അറിഞ്ഞപ്പോൾ അവൻ യാത്ര നിർത്തിവച്ചു. ദാവീദ് മരുഭൂമിയിലെ ദുർഗങ്ങളിൽ താമസിച്ചു. സീഫ്മരുഭൂമിയിലെ മലനാട്ടിൽ പാർത്തു; ഇക്കാലത്തൊക്കെയും ശൗൽ അവനെ തിരഞ്ഞുകൊണ്ടിരുന്നു; എങ്കിലും ദൈവം അവനെ അവന്റെ കൈയിൽ ഏല്പിച്ചില്ല. തന്റെ ജീവനെ തേടി ശൗൽ പുറപ്പെട്ടിരിക്കുന്നു എന്നു ദാവീദ് കണ്ടു; അന്നു ദാവീദ് സീഫ്മരുഭൂമിയിലെ ഒരു കാട്ടിൽ ആയിരുന്നു. അനന്തരം ശൗലിന്റെ മകനായ യോനാഥാൻ പുറപ്പെട്ട് ആ കാട്ടിൽ ദാവീദിന്റെ അടുക്കൽ ചെന്ന് അവനെ ദൈവത്തിൽ ധൈര്യപ്പെടുത്തി അവനോട്: ഭയപ്പെടേണ്ടാ, എന്റെ അപ്പനായ ശൗലിന് നിന്നെ പിടികിട്ടുകയില്ല; നീ യിസ്രായേലിനു രാജാവാകും; അന്നു ഞാൻ നിനക്കു രണ്ടാമനും ആയിരിക്കും; അത് എന്റെ അപ്പനായ ശൗലും അറിയുന്നു എന്നു പറഞ്ഞു. ഇങ്ങനെ അവർ തമ്മിൽ യഹോവയുടെ സന്നിധിയിൽ ഉടമ്പടി ചെയ്തു; ദാവീദ് കാട്ടിൽ താമസിക്കയും യോനാഥാൻ വീട്ടിലേക്കു പോകയും ചെയ്തു. അനന്തരം സീഫ്യർ ഗിബെയയിൽ ശൗലിന്റെ അടുക്കൽ വന്നു: ദാവീദ് ഞങ്ങളുടെ സമീപം മരുഭൂമിക്ക് തെക്കുള്ള ഹഖീലമലയിലെ വനദുർഗങ്ങളിൽ ഒളിച്ചിരിക്കുന്നു. ആകയാൽ രാജാവേ, തിരുമനസ്സിലെ ആഗ്രഹംപോലെ വന്നുകൊള്ളേണം; അവനെ രാജാവിന്റെ കൈയിൽ ഏല്പിച്ചുതരുന്ന കാര്യം ഞങ്ങൾ ഏറ്റിരിക്കുന്നു എന്നു പറഞ്ഞു. അതിന് ശൗൽ പറഞ്ഞത്: നിങ്ങൾക്ക് എന്നോടു മനസ്സലിവ് തോന്നിയിരിക്കകൊണ്ടു നിങ്ങൾ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവർ. നിങ്ങൾ പോയി ഇനിയും സൂക്ഷ്മമായി അന്വേഷിച്ച് അവന്റെ സഞ്ചാരം എവിടെയൊക്കെ ആകുന്നു എന്നും അവിടങ്ങളിൽ അവനെ കണ്ടവർ ആരെല്ലാമെന്നും അറിഞ്ഞുകൊൾവിൻ; അവൻ വലിയ ഉപായി ആകുന്നു എന്നു ഞാൻ കേട്ടിരിക്കുന്നു. ആകയാൽ അവൻ ഒളിച്ചിരിക്കുന്ന ഒളിവിടങ്ങളെല്ലാം കണ്ടറിഞ്ഞുവന്ന് സൂക്ഷ്മവിവരം എന്നെ അറിയിപ്പിൻ; ഞാൻ നിങ്ങളോടുകൂടെ പോരും; അവൻ ദേശത്ത് എങ്ങാനും ഉണ്ടെന്നുവരികിൽ ഞാൻ അവനെ യെഹൂദാ സഹസ്രങ്ങളിലൊക്കെയും അന്വേഷിച്ചു പിടിക്കും. അങ്ങനെ അവർ പുറപ്പെട്ട് ശൗലിനു മുമ്പേ സീഫിലേക്കു പോയി; എന്നാൽ ദാവീദും അവന്റെ ആളുകളും മരുഭൂമിയുടെ തെക്ക് അരാബായിലെ മാവോൻമരുവിൽ ആയിരുന്നു. ശൗലും അവന്റെ പടജ്ജനവും അവനെ തിരയുവാൻ പുറപ്പെട്ടു. അത് ദാവീദിന് അറിവു കിട്ടിയപ്പോൾ അവൻ മാവോൻമരുവിലെ സേലയിൽ ചെന്നു താമസിച്ചു. ശൗൽ അതു കേട്ടപ്പോൾ മാവോൻമരുവിൽ ദാവീദിനെ പിന്തുടർന്നു. ശൗൽ പർവതത്തിന്റെ ഇപ്പുറത്തും ദാവീദും ആളുകളും പർവതത്തിന്റെ അപ്പുറത്തുംകൂടി നടന്നു; ശൗലിനെ ഒഴിഞ്ഞുപോകുവാൻ ദാവീദ് ബദ്ധപ്പെട്ടു; ശൗലും പടജ്ജനവും ദാവീദിനെയും അവന്റെ ആളുകളെയും വളഞ്ഞുപിടിപ്പാൻ അടുത്തു. അപ്പോൾ ശൗലിന്റെ അടുക്കൽ ഒരു ദൂതൻ വന്നു: ക്ഷണം വരേണം; ഫെലിസ്ത്യർ ദേശത്തെ ആക്രമിച്ചിരിക്കുന്നു എന്നു പറഞ്ഞു. ഉടനെ ശൗൽ ദാവീദിനെ പിന്തുടരുന്നതു വിട്ട് ഫെലിസ്ത്യരുടെ നേരേ പോയി; ആകയാൽ ആ സ്ഥലത്തിനു സേല-ഹമ്മാഹ്ലെക്കോത്ത് എന്നു പേരായി. ദാവീദോ അവിടം വിട്ട് കയറിപ്പോയി ഏൻ-ഗെദിയിലെ ദുർഗങ്ങളിൽ ചെന്നു പാർത്തു.
1 ശമൂവേൽ 23:13-29 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഉടൻതന്നെ ദാവീദും അവന്റെ കൂടെയുള്ള അറുനൂറു പേരും അവിടെനിന്നു പുറത്തു കടന്ന് എങ്ങോട്ടെന്നില്ലാതെ യാത്ര ചെയ്തു. കെയീലാ പട്ടണത്തിൽനിന്നു ദാവീദ് രക്ഷപെട്ടു എന്ന് അറിഞ്ഞപ്പോൾ ശൗൽ തന്റെ യാത്ര നിർത്തിവച്ചു. ദാവീദ് സീഫ് മരുഭൂമിയിലെ കുന്നുകളിലും ഒളിസങ്കേതങ്ങളിലും പാർത്തു. അദ്ദേഹത്തെ കണ്ടുപിടിക്കാൻ ശൗൽ തുടരെ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ സർവേശ്വരൻ ദാവീദിനെ അദ്ദേഹത്തിന്റെ കൈയിൽ ഏല്പിച്ചുകൊടുത്തില്ല; തന്നെ കൊല്ലാൻ ശൗൽ അന്വേഷിച്ചു നടക്കുന്ന വിവരം ദാവീദ് അറിഞ്ഞു. അന്നു ദാവീദ് സീഫ്മരുഭൂമിയിലെ ഹോരേശിലായിരുന്നു. ശൗലിന്റെ പുത്രനായ യോനാഥാൻ അവിടെയെത്തി ദാവീദിനെ ദൈവത്തിൽ ധൈര്യപ്പെടുത്തി; അവൻ പറഞ്ഞു: “ഭയപ്പെടേണ്ടാ, എന്റെ പിതാവായ ശൗലിന് നിന്നെ പിടികൂടാൻ കഴിയുകയില്ല; നീ ഇസ്രായേലിന്റെ രാജാവാകും. ഞാൻ രണ്ടാമനായിരിക്കും. ഇത് എന്റെ പിതാവിനറിയാം.” അവർ ഇരുവരും സർവേശ്വരന്റെ സന്നിധിയിൽ ഉടമ്പടി ചെയ്തു. ദാവീദ് ഹോരേശിൽ പാർത്തു; യോനാഥാൻ വീട്ടിലേക്കു മടങ്ങിപ്പോയി. സീഫിലെ ആളുകൾ ഗിബെയായിൽ ശൗലിനെ സമീപിച്ചു പറഞ്ഞു: “മരുഭൂമിക്കു തെക്ക് ഞങ്ങൾക്കു സമീപം ഹഖീലാപർവതത്തിലെ ഹോരേശിലെ ദുർഗങ്ങളിൽ ദാവീദ് ഒളിച്ചുപാർക്കുന്നു; രാജാവേ, അങ്ങേക്ക് ഇഷ്ടമുള്ളപ്പോൾ വന്നാലും; അവനെ അങ്ങയുടെ കൈയിൽ ഞങ്ങൾ ഏല്പിച്ചുതരാം.” ശൗൽ പറഞ്ഞു: “നിങ്ങൾക്ക് എന്നോടു കരുണതോന്നിയല്ലോ! സർവേശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ; നിങ്ങൾ പോയി ഒന്നുകൂടി സൂക്ഷ്മമായി തിരക്കുവിൻ; അവൻ ഒളിച്ചിരിക്കുന്നതു എവിടെയാണെന്നും ആരെല്ലാം അവനെ കണ്ടിട്ടുണ്ടെന്നും മനസ്സിലാക്കണം; അവൻ വലിയ സൂത്രശാലിയാണെന്നു ഞാൻ കേട്ടിട്ടുണ്ട്. അവന്റെ ഒളിവിടങ്ങൾ സൂക്ഷ്മമായി മനസ്സിലാക്കിയശേഷം എന്നെ വിവരം അറിയിക്കുവിൻ; അപ്പോൾ ഞാൻ നിങ്ങളുടെ കൂടെ വരാം; അവൻ യെഹൂദ്യദേശത്ത് എവിടെയെങ്കിലും ഉണ്ടെങ്കിൽ അവിടത്തെ ജനസഹസ്രങ്ങളിൽനിന്നു ഞാൻ അവനെ അന്വേഷിച്ചു കണ്ടുപിടിക്കും.” ശൗൽ പുറപ്പെടുന്നതിനു മുമ്പേ അവർ സീഫിലേക്കു മടങ്ങി. എന്നാൽ ദാവീദും കൂടെയുള്ളവരും യെഹൂദ്യമരുഭൂമിക്കു തെക്കുള്ള അരാബായിലെ മാവോൻ മരുഭൂമിയിലായിരുന്നു. ശൗലും ഭ്യത്യന്മാരും ദാവീദിനെ അന്വേഷിച്ചു പുറപ്പെട്ടു; ഈ വിവരമറിഞ്ഞ് ദാവീദ് മാവോൻ മരുഭൂമിയിലുള്ള പാറക്കെട്ടിൽ ചെന്നു പാർത്തു. ശൗൽ അതു കേട്ടു ദാവീദിനെ പിന്തുടർന്നു. ശൗലും ഭൃത്യന്മാരും മലയുടെ ഒരു വശത്തുകൂടെയും ദാവീദും കൂടെയുള്ളവരും മറുവശത്തുകൂടെയും നീങ്ങി. ശൗലിൽനിന്നു രക്ഷപെടാൻ അവർ ബദ്ധപ്പെടുകയായിരുന്നു. അവരെ വളഞ്ഞുപിടിക്കാൻ ശൗലും ഭൃത്യന്മാരും അടുത്തുകൊണ്ടിരുന്നു. അപ്പോൾ ഒരു ദൂതൻ ഓടിവന്നു ശൗലിനോടു പറഞ്ഞു: “വേഗം മടങ്ങിവരിക; ഫെലിസ്ത്യർ നമ്മുടെ ദേശം ആക്രമിക്കുന്നു.” ഇതറിഞ്ഞു ദാവീദിനെ പിന്തുടരുന്നതു മതിയാക്കി ശൗൽ ഫെലിസ്ത്യരെ നേരിടാൻ പുറപ്പെട്ടു. അതുകൊണ്ട് ആ സ്ഥലത്തിനു രക്ഷപെടലിന്റെ പാറ എന്നു പേരുണ്ടായി. ദാവീദ് അവിടെനിന്ന് എൻ-ഗെദിയിലെ ദുർഗങ്ങളിൽ ചെന്നു പാർത്തു.
1 ശമൂവേൽ 23:13-29 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അപ്പോൾ ദാവീദും അറുനൂറ് പേരുള്ള അവന്‍റെ ആളുകളും കെയീലയിൽ നിന്ന് പുറത്തുകടന്ന്, അവർക്ക് രക്ഷപെടുവാൻ പറ്റുന്ന സ്ഥലത്തേയ്ക്ക് സഞ്ചരിച്ചു. ദാവീദ് കെയീലയിൽ നിന്ന് ഓടിപ്പോയി എന്നു ശൗല്‍ അറിഞ്ഞപ്പോൾ അവൻ യാത്ര അവസാനിപ്പിച്ചു. ദാവീദ് മരുഭൂമിയിലെ ദുർഗ്ഗങ്ങളിൽ താമസിച്ചു. സീഫ് മരുഭൂമിയിലെ മലനാട്ടിലുള്ള ദുർഗ്ഗങ്ങളിൽ താമസിച്ചു; ശൗല്‍ അവനെ എപ്പോഴും അന്വേഷിച്ചുകൊണ്ടിരുന്നു; എങ്കിലും ദൈവം ദാവീദിനെ അവന്‍റെ കയ്യിൽ ഏല്പിച്ചില്ല. തന്റെ ജീവനെ തേടി ശൗല്‍ പുറപ്പെട്ടിരിക്കുന്നു എന്നു ദാവീദ് അറിഞ്ഞ്; അന്ന് ദാവീദ് സീഫ് മരുഭൂമിയിലെ ഒരു കാട്ടിൽ ആയിരുന്നു. അപ്പോൾ ശൗലിന്‍റെ മകനായ യോനാഥാൻ, കാട്ടിൽ ദാവീദിന്റെ അടുക്കൽ ചെന്നു. അവനെ ദൈവത്തിൽ ധൈര്യപ്പെടുത്തി. യോനാഥാൻ അവനോട്: “ഭയപ്പെടേണ്ടാ, എന്റെ അപ്പനായ ശൗലിന് നിനക്ക് ഹാനി വരുത്താൻ കഴിയുകയില്ല; നീ യിസ്രായേലിനു രാജാവാകും; അന്ന് എനിക്ക് രണ്ടാമത്തെ സ്ഥാനം ആയിരിക്കും; അത് എന്റെ അപ്പനായ ശൗല്‍ അറിയുന്നു” എന്നു പറഞ്ഞു. ഇങ്ങനെ അവർ തമ്മിൽ യഹോവയുടെ സന്നിധിയിൽ ഉടമ്പടിചെയ്തു. ദാവീദ് കാട്ടിൽ താമസിക്കുകയും യോനാഥാൻ വീട്ടിലേക്കു പോകുകയും ചെയ്തു. അതിനുശേഷം സീഫ്യർ ഗിബെയയിൽ ശൗലിന്റെ അടുക്കൽ വന്നു: “ദാവീദ് ഞങ്ങളുടെ സമീപം മരുഭൂമിക്ക് തെക്കുള്ള ഹഖീലാമലയിലെ വനദുർഗ്ഗങ്ങളിൽ ഒളിച്ചിരിക്കുന്നു. അതുകൊണ്ട് രാജാവേ, തിരുമനസ്സിലെ ആഗ്രഹംപോലെ വന്നുകൊള്ളേണം; അവനെ രാജാവിന്റെ കയ്യിൽ ഏല്പിച്ചുതരുന്ന കാര്യം ഞങ്ങൾ ഏറ്റിരിക്കുന്നു” എന്നു പറഞ്ഞു. അതിന് ശൗല്‍ പറഞ്ഞത്: “നിങ്ങൾക്ക് എന്നോട് മനസ്സലിവുള്ളതിനാൽ നിങ്ങൾ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവർ. നിങ്ങൾ പോയി ഇനിയും സൂക്ഷ്മമായി അന്വേഷിച്ച്, അവൻ എവിടെയൊക്കെ പോകുന്നു എന്നും, അവിടെ അവനെ കണ്ടവർ ആരെല്ലാമെന്നും അറിഞ്ഞുകൊൾവിൻ; അവൻ വലിയ ഉപായി ആകുന്നു എന്നു ഞാൻ കേട്ടിരിക്കുന്നു. അതുകൊണ്ട് അവൻ ഒളിച്ചിരിക്കുന്ന സ്ഥലങ്ങളെല്ലാം കൃത്യമായി അറിഞ്ഞുവന്ന് ആ വിവരം എന്നെ അറിയിക്കുവിൻ; ഞാൻ നിങ്ങളോടുകൂടെ വരാം; അവൻ യെഹൂദാദേശത്ത് എവിടെയെങ്കിലും ഉണ്ടെങ്കിൽ ഞാൻ അവനെ അവിടുത്തെ ജനസഹസ്രങ്ങളിലൊക്കെയും അന്വേഷിച്ച് കണ്ടുപിടിക്കും.” അങ്ങനെ അവർ ശൗലിന് മുമ്പെ സീഫിലേയ്ക്ക് പോയി. എന്നാൽ ദാവീദും അവന്റെ ആളുകളും മരുഭൂമിയുടെ തെക്ക് അരാബായിലെ മാവോൻ മരുഭൂമിയിൽ ആയിരുന്നു. ശൗലും അവന്റെ പടജ്ജനവും അവനെ തിരയുവാൻ പുറപ്പെട്ടു. അത് ദാവീദിന് അറിവ് കിട്ടിയപ്പോൾ അവൻ മാവോൻ മരുഭൂമിയിലെ പാറക്കെട്ടിൽ ചെന്നു താമസിച്ചു. ശൗല്‍ അത് കേട്ടപ്പോൾ മാവോൻമരുഭൂമിയിൽ ദാവീദിനെ പിന്തുടർന്നു. ശൗല്‍ പർവ്വതത്തിന്‍റെ ഒരുവശത്തും ദാവീദും ആളുകളും പർവ്വതത്തിന്‍റെ മറുവശത്തുംകൂടി നടന്നു; ശൗലിനെ ഒഴിഞ്ഞുപോകുവാൻ ദാവീദ് വേഗം നടന്നു; ശൗലും പടജ്ജനവും ദാവീദിനെയും അവന്റെ ആളുകളെയും വളഞ്ഞുപിടിക്കുവാൻ ശ്രമിച്ചു. അപ്പോൾ ശൗലിന്റെ അടുക്കൽ ഒരു ദൂതൻ വന്ന്: “വേഗം വരേണം; ഫെലിസ്ത്യർ ദേശത്തെ ആക്രമിച്ചിരിക്കുന്നു” എന്നു പറഞ്ഞു. ഉടനെ ശൗല്‍ ദാവീദിനെ പിന്തുടരുന്നത് മതിയാക്കി ഫെലിസ്ത്യരുടെ നേരെ പോയി; അതുകൊണ്ട് ആ സ്ഥലത്തിന് സേല-ഹമ്മാഹ്ലെക്കോത്ത് എന്നു പേരായി. ദാവീദ് അവിടെനിന്ന് ഏൻ-ഗെദിയിലെ ഗുഹയിൽ ചെന്നു താമസിച്ചു.
1 ശമൂവേൽ 23:13-29 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അപ്പോൾ ദാവീദും അറുനൂറുപേരോളം ഉള്ള അവന്റെ ആളുകളും കെയീലയെ വിട്ടു പുറപ്പെട്ടു തരം കണ്ടേടത്തു സഞ്ചരിച്ചു. ദാവീദ് കെയീല വിട്ടു ഓടിപ്പോയി എന്നു ശൗൽ അറിഞ്ഞപ്പോൾ അവൻ യാത്ര നിർത്തിവെച്ചു. ദാവീദ് മരുഭൂമിയിലെ ദുർഗ്ഗങ്ങളിൽ താമസിച്ചു. സീഫ് മരുഭൂമയിയിലെ മലനാട്ടിൽ പാർത്തു; ഇക്കാലത്തൊക്കെയും ശൗൽ അവനെ തിരഞ്ഞുകൊണ്ടിരുന്നു; എങ്കിലും ദൈവം അവനെ അവന്റെ കയ്യിൽ ഏല്പിച്ചില്ല. തന്റെ ജീവനെ തേടി ശൗൽ പുറപ്പെട്ടിരിക്കുന്നു എന്നു ദാവീദ് കണ്ടു; അന്നു ദാവീദ് സീഫ് മരുഭൂമിയിലെ ഒരു കാട്ടിൽ ആയിരുന്നു. അനന്തരം ശൗലിന്റെ മകനായ യോനാഥാൻ പുറപ്പെട്ടു ആ കാട്ടിൽ ദാവീദിന്റെ അടുക്കൽ ചെന്നു അവനെ ദൈവത്തിൽ ധൈര്യപ്പെടുത്തി അവനോടു: ഭയപ്പെടേണ്ടാ, എന്റെ അപ്പനായ ശൗലിന്നു നിന്നെ പിടികിട്ടുകയില്ല; നീ യിസ്രായേലിന്നു രാജാവാകും; അന്നു ഞാൻ നിനക്കു രണ്ടാമനും ആയിരിക്കും; അതു എന്റെ അപ്പനായ ശൗലും അറിയുന്നു എന്നു പറഞ്ഞു. ഇങ്ങനെ അവർ തമ്മിൽ യഹോവയുടെ സന്നിധിയിൽ ഉടമ്പടി ചെയ്തു; ദാവീദ് കാട്ടിൽ താമസിക്കയും യോനാഥാൻ വീട്ടിലേക്കു പോകയും ചെയ്തു. അനന്തരം സീഫ്യർ ഗിബെയയിൽ ശൗലിന്റെ അടുക്കൽ വന്നു: ദാവീദ് ഞങ്ങളുടെ സമീപം മരുഭൂമിക്കു തെക്കുള്ള ഹഖീലാമലയിലെ വനദുർഗ്ഗങ്ങളിൽ ഒളിച്ചിരിക്കുന്നു. ആകയാൽ രാജാവേ, തിരുമനസ്സിലെ ആഗ്രഹംപോലെ വന്നുകൊള്ളേണം; അവനെ രാജാവിന്റെ കയ്യിൽ ഏല്പിച്ചുതരുന്ന കാര്യം ഞങ്ങൾ ഏറ്റിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു ശൗൽ പറഞ്ഞതു: നിങ്ങൾക്കു എന്നോടു മനസ്സലിവു തോന്നിയിരിക്കകൊണ്ടു നിങ്ങൾ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവർ. നിങ്ങൾ പോയി ഇനിയും സൂക്ഷ്മമായി അന്വേഷിച്ചു അവന്റെ സഞ്ചാരം എവിടെയൊക്കെ ആകുന്നു എന്നും അവിടങ്ങളിൽ അവനെ കണ്ടവർ ആരെല്ലാമെന്നും അറിഞ്ഞുകൊൾവിൻ; അവൻ വലിയ ഉപായി ആകുന്നു എന്നു ഞാൻ കേട്ടിരിക്കുന്നു. ആകയാൽ അവൻ ഒളിച്ചിരിക്കുന്ന ഒളിപ്പിടങ്ങളെല്ലാം കണ്ടറിഞ്ഞുവന്നു സൂക്ഷ്മവിവരം എന്നെ അറിയിപ്പിൻ; ഞാൻ നിങ്ങളോടുകൂടെ പോരും; അവൻ ദേശത്തു എങ്ങാനും ഉണ്ടെന്നു വരികിൽ ഞാൻ അവനെ യെഹൂദാസഹസ്രങ്ങളിലൊക്കെയും അന്വേഷിച്ചു പിടിക്കും. അങ്ങനെ അവർ പുറപ്പെട്ടു ശൗലിന്നു മുമ്പെ സീഫിലേക്കു പോയി; എന്നാൽ ദാവീദും അവന്റെ ആളുകളും മരുഭൂമിയുടെ തെക്കു അരാബയിലെ മാവോൻമരുവിൽ ആയിരുന്നു. ശൗലും അവന്റെ പടജ്ജനവും അവനെ തിരയുവാൻ പുറപ്പെട്ടു. അതു ദാവീദിന്നു അറിവു കിട്ടിയപ്പോൾ അവൻ മാവോൻമരുവിലെ സേലയിൽ ചെന്നു താമസിച്ചു. ശൗൽ അതു കേട്ടപ്പോൾ മാവോൻമരുവിൽ ദാവീദിനെ പിന്തുടർന്നു. ശൗൽ പർവ്വതത്തിന്റെ ഇപ്പുറത്തും ദാവീദും ആളുകളും പർവ്വതത്തിന്റെ അപ്പുറത്തുംകൂടി നടന്നു; ശൗലിനെ ഒഴിഞ്ഞുപോകുവാൻ ദാവീദ് ബദ്ധപ്പെട്ടു; ശൗലും പടജ്ജനവും ദാവീദിനെയും അവന്റെ ആളുകളെയും വളഞ്ഞുപിടിപ്പാൻ അടുത്തു. അപ്പോൾ ശൗലിന്റെ അടുക്കൽ ഒരു ദൂതൻ വന്നു: ക്ഷണം വരേണം; ഫെലിസ്ത്യർ ദേശത്തെ ആക്രമിച്ചിരിക്കുന്നു എന്നു പറഞ്ഞു. ഉടനെ ശൗൽ ദാവീദിനെ പിന്തുടരുന്നതു വിട്ടു ഫെലിസ്ത്യരുടെ നേരെ പോയി; ആകയാൽ ആ സ്ഥലത്തിന്നു സേല-ഹമ്മാഹ്ലെക്കോത്ത് എന്നു പേരായി. ദാവീദോ അവിടം വിട്ടു കയറിപ്പോയി ഏൻ-ഗെദിയിലെ ദുർഗ്ഗങ്ങളിൽ ചെന്നു പാർത്തു.
1 ശമൂവേൽ 23:13-29 സമകാലിക മലയാളവിവർത്തനം (MCV)
അങ്ങനെ ദാവീദും കൂടെയുള്ള ഏകദേശം അറുനൂറ് ആളുകളും കെയീലാ വിട്ടുപോന്നു. അവർ തരംപോലെ ഓരോരോ സ്ഥലത്തേക്കു നീങ്ങിക്കൊണ്ടിരുന്നു. ദാവീദ് കെയീലയിൽനിന്നും രക്ഷപ്പെട്ടു എന്നു ശൗൽ അറിഞ്ഞപ്പോൾ അവിടേക്കുള്ള യാത്ര നിർത്തിവെച്ചു. ദാവീദ് മരുഭൂമിയിലെ സുരക്ഷിതസങ്കേതങ്ങളിലും സീഫ് മരുഭൂമിയിലെ കുന്നുകളിലുമായി താമസിച്ചു. ശൗൽ ദിനംതോറും ദാവീദിനെ തെരഞ്ഞുകൊണ്ടിരുന്നു. എന്നാൽ ദൈവം അദ്ദേഹത്തെ അയാളുടെ കൈയിൽ ഏൽപ്പിച്ചില്ല. ദാവീദ് സീഫ് മരുഭൂമിയിലെ ഹോരേശിൽ ആയിരുന്നപ്പോൾ, തന്റെ ജീവനെത്തേടി ശൗൽ വന്നെത്തിയിരിക്കുന്നു എന്ന് അദ്ദേഹം മനസ്സിലാക്കി. ശൗലിന്റെ മകനായ യോനാഥാൻ ഹോരേശിൽ ദാവീദിന്റെ അടുത്തെത്തി. അദ്ദേഹത്തെ ദൈവത്തിൽ വിശ്വാസമർപ്പിക്കാൻ പറഞ്ഞ് ധൈര്യപ്പെടുത്തി. യോനാഥാൻ അദ്ദേഹത്തോട്: “ഭയപ്പെടേണ്ട; എന്റെ പിതാവായ ശൗൽ അങ്ങയുടെമേൽ കൈവെക്കുകയില്ല. അങ്ങ് ഇസ്രായേലിനു രാജാവായിത്തീരും; ഞാൻ അങ്ങേക്കു രണ്ടാമനും ആയിരിക്കും. ഇത് എന്റെ പിതാവായ ശൗലിനറിയാം” എന്നു പറഞ്ഞു. അവരിരുവരും യഹോവയുടെമുമ്പാകെ ഉടമ്പടിചെയ്തു. അതിനുശേഷം യോനാഥാൻ സ്വഭവനത്തിലേക്കു മടങ്ങിപ്പോയി. ദാവീദ് ഹോരേശിൽത്തന്നെ താമസിച്ചു. ഇതിനിടയിൽ സീഫ്യർ ഗിബെയയിൽ ശൗലിന്റെ അടുത്തെത്തി: “ദാവീദ് ഞങ്ങളുടെ സമീപത്ത് യശിമോന് തെക്ക് ഹഖീലാമലയിലെ ഹോരേശിലുള്ള സുരക്ഷിതകേന്ദ്രങ്ങളിൽ ഒളിച്ചിരിക്കുന്നു. ആകയാൽ രാജാവേ, അങ്ങയുടെ ഇഷ്ടംപോലെ എപ്പോൾ വേണമെങ്കിലും വന്നാലും! അവനെ അങ്ങയുടെ കൈകളിൽ ഏൽപ്പിച്ചുതരുന്ന കാര്യം ഞങ്ങൾ ഏറ്റിരിക്കുന്നു” എന്നു പറഞ്ഞു. ശൗൽ മറുപടി പറഞ്ഞു: “നിങ്ങൾക്ക് എന്നോടുള്ള കരുതലിന് യഹോവ നിങ്ങളെ അനുഗ്രഹിക്കട്ടെ! നിങ്ങൾചെന്ന് കൂടുതൽ വിവരങ്ങൾ അന്വേഷിക്കുക. ദാവീദ് പതിവായി പോകുന്നതെവിടെയാണെന്നും അവിടെ അവനെ കണ്ടവർ ആരാണെന്നും അന്വേഷിച്ചറിയുക. അവൻ വലിയ തന്ത്രശാലിയാണ് എന്നാണ് ഞാൻ കേട്ടിരിക്കുന്നത്. അവൻ ഒളിച്ചിരിക്കാറുള്ള ഇടങ്ങളെല്ലാം കണ്ടുപിടിച്ച് സൂക്ഷ്മവിവരങ്ങളുമായി നിങ്ങൾ മടങ്ങിവരിക! അപ്പോൾ ഞാൻ നിങ്ങളോടുകൂടെ വരും. അവൻ ആ പ്രദേശത്ത് എവിടെയെങ്കിലും ഉണ്ടെങ്കിൽ യെഹൂദ്യയിലെ ജനസഹസ്രങ്ങളിലൊക്കെയും അന്വേഷിച്ച് ഞാനവനെ കണ്ടുപിടിക്കും.” അങ്ങനെ അവർ ശൗലിനുമുമ്പായി സീഫിലേക്കു പോയി. അപ്പോൾ ദാവീദും കൂടെയുള്ളവരും യശിമോന് തെക്ക് അരാബയിലെ മാവോൻ മരുഭൂമിയിൽ ആയിരുന്നു. ശൗലും അദ്ദേഹത്തിന്റെ ആളുകളും തെരച്ചിൽ തുടങ്ങി. ദാവീദ് അതറിഞ്ഞപ്പോൾ മാവോൻ മരുഭൂമിയിലെ വലിയപാറയിൽ ചെന്നു താമസിച്ചു. ശൗൽ ഇതറിഞ്ഞപ്പോൾ ദാവീദിനെ പിൻതുടർന്നു. അദ്ദേഹവും മാവോൻ മരുഭൂമിയിലേക്കു പോയി. ശൗൽ പർവതത്തിന്റെ ഒരുവശത്തുകൂടി നീങ്ങിക്കൊണ്ടിരുന്നു; ദാവീദും അനുയായികളും മറുവശത്തുകൂടിയും. ശൗലിനെ ഒഴിഞ്ഞുമാറിപ്പോകാൻ ദാവീദ് ബദ്ധപ്പെടുകയായിരുന്നു. ദാവീദിനെയും അനുയായികളെയും പിടിക്കുന്നതിനായി ശൗലും സൈന്യവും അടുത്തു വന്നുകൊണ്ടിരുന്നു. അപ്പോൾ ഒരു സന്ദേശവാഹകൻ വന്ന്, “വേഗം വന്നാലും! ഫെലിസ്ത്യർ ദേശത്തെ ആക്രമിച്ചിരിക്കുന്നു” എന്നു ശൗലിനെ അറിയിച്ചു. അപ്പോൾ ശൗൽ ദാവീദിനെ പിൻതുടരുന്നതു മതിയാക്കി ഫെലിസ്ത്യരെ നേരിടാനായി മടങ്ങിപ്പോയി. അതിനാൽ ആ സ്ഥലത്തിന് സേല-ഹമ്മാഹ്ലെക്കോത്ത് എന്നു പേരായി. ദാവീദ് അവിടെനിന്നു പോയി എൻ-ഗെദിയിലെ സുരക്ഷിതമേഖലകളിൽ വസിച്ചു.