ഉത്തമഗീതം 4:9-16

ഉത്തമഗീതം 4:9-16 MCV

എന്റെ സഹോദരീ, എന്റെ മണവാട്ടീ, നീ എന്റെ ഹൃദയം കവർന്നിരിക്കുന്നു; നീ എന്റെ ഹൃദയം കവർന്നിരിക്കുന്നു; നിന്റെ കണ്ണുകളുടെ ഒരു നോട്ടംകൊണ്ടും നിന്റെ ഹാരത്തിലെ ഒരു രത്നമണികൊണ്ടുംതന്നെ. എന്റെ സഹോദരീ, എന്റെ കാന്തേ, നിൻപ്രേമം എത്ര ആനന്ദദായകം, നിന്റെ പ്രേമം വീഞ്ഞിനെക്കാൾ ആസ്വാദ്യകരം. നിന്റെ സുഗന്ധലേപനസൗരഭ്യം മറ്റ് ഏതു പരിമളക്കൂട്ടിനെക്കാളും അതിസുരഭിലം! എന്റെ കാന്തേ, നിന്റെ ചുണ്ടുകൾ തേനടപോലെ മാധുര്യമേറിയത്; നിന്റെ നാവിൻകീഴിൽ പാലും തേനുമുണ്ട്. നിന്റെ വസ്ത്രാഞ്ചലസൗരഭ്യം ലെബാനോനിലെ പരിമളത്തിനു സമം. എന്റെ സഹോദരീ, എന്റെ കാന്തേ, നീ കെട്ടിയടച്ച ഒരു ഉദ്യാനം; അടച്ചുറപ്പാക്കപ്പെട്ട ഒരു നീരുറവയാണ്, മുദ്രാങ്കിതമായ ഒരു ജലധാരയും. നിന്റെ ചെടികൾ വിശിഷ്ട ഫലവർഗങ്ങൾ നിറഞ്ഞ മാതളത്തോട്ടം, മൈലാഞ്ചിയും ജടാമാഞ്ചിയും അവിടെയുണ്ട്. ജടാമാഞ്ചിയും കുങ്കുമവും വയമ്പും ലവംഗവും മീറയും ചന്ദനവും എല്ലാത്തരം സുഗന്ധവൃക്ഷങ്ങളും മേൽത്തരമായ എല്ലാത്തരം സുഗന്ധവർഗങ്ങളുംതന്നെ. നീ ഒരു ഉദ്യാനജലധാരയാണ്, ലെബാനോൻ പർവതസാനുക്കളിൽനിന്ന് ഒഴുകിയെത്തുന്ന തെളിനീരിന്റെ സംഭരണിയാണു നീ. വടക്കൻകാറ്റേ, ഉണരൂ, തെക്കൻകാറ്റേ, വരിക! അതിന്റെ പരിമളം എല്ലായിടത്തും പരത്തുന്നതിനായി, എന്റെ തോട്ടത്തിൽ വീശുക. എന്റെ പ്രിയൻ തന്റെ ഉദ്യാനത്തിലേക്കു വരട്ടെ, അതിലെ വിശിഷ്ടഫലങ്ങൾ ആസ്വദിക്കട്ടെ.