സദൃശവാക്യങ്ങൾ 17:1-14

സദൃശവാക്യങ്ങൾ 17:1-14 MCV

സമാധാനത്തോടും ശാന്തതയോടുമുള്ള ഒരു ഉണങ്ങിയ അപ്പക്കഷണം കലഹമുള്ള ഭവനത്തിലെ സമൃദ്ധമായ വിരുന്നിനെക്കാൾ നല്ലത്. വിവേകമുള്ള സേവകർ യജമാനന്റെ നാണംകെട്ട മക്കളുടെമേൽ ആധിപത്യംനടത്തുകയും കൂടാതെ, മക്കളിൽ ഒരാളെപ്പോലെ പിതൃസ്വത്തിൽ അവകാശിയാകുകയും ചെയ്യും. തീച്ചൂളയിൽ വെള്ളിയും ഉലയിൽ സ്വർണവും ശുദ്ധിചെയ്യപ്പെടുന്നു, എന്നാൽ യഹോവ ഹൃദയം പരിശോധിക്കുന്നു. ദുഷ്ടർ കുടിലഭാഷണങ്ങൾക്കു ചെവികൊടുക്കുന്നു; കള്ളം പറയുന്നവർ നാശഹേതുകമായ അധരങ്ങൾ ശ്രദ്ധിക്കുന്നു. ദരിദ്രരെ പരിഹസിക്കുന്നവർ അവരുടെ സ്രഷ്ടാവിനോട് അനാദരവുകാട്ടുന്നു; അന്യരുടെ ദുരന്തത്തിൽ ആനന്ദിക്കുന്നവർ ശിക്ഷിക്കപ്പെടാതിരിക്കുകയില്ല. പേരക്കുട്ടികൾ വൃദ്ധർക്കൊരു മകുടവും മക്കൾ മാതാപിതാക്കൾക്കൊരു അഭിമാനവുമാണ്. അതിഭാഷണം ഭോഷർക്കു ഭൂഷണമല്ല— വ്യാജഭാഷണം ഭരണകർത്താക്കൾക്ക് എത്രയധികം അനുചിതവും! കൈക്കൂലി നൽകുന്നവർക്ക് അതൊരു വശീകരണോപാധിയാണ്; എല്ലാറ്റിലും വിജയം കൈവരിക്കാമെന്ന് അവർ കരുതുന്നു. അകൃത്യം ക്ഷമിക്കുന്നവർ സ്നേഹം വർധിപ്പിക്കുന്നു, എന്നാൽ അതു നിരന്തരം ഓർമപ്പെടുത്തുന്നവർ സ്നേഹിതരെ അകറ്റുന്നു. ഭോഷരുടെ മുതുകത്തു നൽകുന്ന നൂറ് അടിയെക്കാൾ വിവേകിക്കു നൽകുന്ന ഒരു ശാസന കൂടുതൽ പ്രയോജനംനൽകുന്നു. അധർമികൾ മാത്സര്യത്തിന് ഉത്സാഹിക്കുന്നു; അവർക്കെതിരേ മരണത്തിന്റെ ദൂതൻ നിയോഗിക്കപ്പെടും. കുട്ടികൾ അപഹരിക്കപ്പെട്ട തള്ളക്കരടിയെ നേരിടുന്നതിനെക്കാൾ അപകടകരമാണ്, ഭോഷരുടെ മടയത്തരങ്ങൾ നേരിടുന്നത്. നന്മയ്ക്കുപകരം തിന്മചെയ്യുന്നവരുടെ ഭവനത്തിൽനിന്ന്, തിന്മ ഒരുനാളും വിട്ടൊഴിയുകയില്ല. കലഹത്തിന്റെ ആരംഭം ഒരു അണക്കെട്ടു പൊട്ടിപ്പിളരുന്നതുപോലെയാണ്; അതുകൊണ്ട് തർക്കം ഉടലെടുക്കുന്നതിനുമുമ്പുതന്നെ അത് ഒഴിവാക്കുക.