സങ്കീ. 74:12-23

സങ്കീ. 74:12-23 IRVMAL

ദൈവം പുരാതനമേ എന്‍റെ രാജാവാകുന്നു; ഭൂമിയുടെ മദ്ധ്യത്തിൽ അവിടുന്ന് രക്ഷ പ്രവർത്തിക്കുന്നു. അങ്ങേയുടെ ശക്തികൊണ്ട് അവിടുന്ന് സമുദ്രത്തെ വിഭാഗിച്ചു; വെള്ളത്തിലുള്ള തിമിംഗലങ്ങളുടെ തല ഉടച്ചുകളഞ്ഞു. ലിവ്യാഥാന്‍റെ തലകളെ അവിടുന്ന് തകർത്തു; മരുഭൂവാസികളായ ജീവികൾക്ക് അതിനെ ആഹാരമായി കൊടുത്തു. അങ്ങ് ഉറവും ഒഴുക്കും തുറന്നുവിട്ടു, മഹാനദികളെ അങ്ങ് വറ്റിച്ചുകളഞ്ഞു. പകൽ നിനക്കുള്ളത്; രാവും അങ്ങേക്കുള്ളത്; വെളിച്ചത്തെയും സൂര്യനെയും അവിടുന്ന് ഉണ്ടാക്കിയിരിക്കുന്നു. ഭൂസീമകൾ എല്ലാം അവിടുന്ന് സ്ഥാപിച്ചു; അങ്ങ് ഉഷ്ണകാലവും ശീതകാലവും നിയമിച്ചു. യഹോവേ, ശത്രു നിന്ദിച്ചതും മൂഢജനത തിരുനാമത്തെ ദുഷിച്ചതും ഓർക്കേണമേ. അങ്ങേയുടെ കുറുപ്രാവിനെ ദുഷ്ടമൃഗത്തിന് ഏല്പിക്കരുതേ; അങ്ങേയുടെ എളിയവരുടെ ജീവനെ എന്നേക്കും മറക്കരുതേ. അങ്ങേയുടെ നിയമത്തെ മാനിക്കണമേ; ഭൂമിയിലെ അന്ധകാരസ്ഥലങ്ങൾ സാഹസനിവാസങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്നു. പീഡിതൻ ലജ്ജിച്ച് പിന്തിരിയരുതേ; എളിയവനും ദരിദ്രനും തിരുനാമത്തെ സ്തുതിക്കട്ടെ. ദൈവമേ, എഴുന്നേറ്റ് അങ്ങേയുടെ വ്യവഹാരം നടത്തേണമേ; മൂഢൻ ഇടവിടാതെ അങ്ങയെ നിന്ദിക്കുന്നത് ഓർക്കേണമേ. അങ്ങേയുടെ വൈരികളുടെ ആരവം മറക്കരുതേ; അങ്ങേയുടെ എതിരാളികളുടെ കലഹം എപ്പോഴും വർദ്ധിച്ചുകൊണ്ടിരിക്കുന്നു.