സങ്കീ. 39:4-13

സങ്കീ. 39:4-13 IRVMAL

യഹോവേ, എന്‍റെ അവസാനത്തെക്കുറിച്ചും, എന്‍റെ ആയുസ്സ് എത്ര എന്നതും എന്നെ അറിയിക്കേണമേ; ഞാൻ എത്ര ക്ഷണികൻ എന്നു ഞാൻ അറിയട്ടെ. ഇതാ, അവിടുന്ന് എന്‍റെ നാളുകൾ നാലുവിരൽ നീളമാക്കിയിരിക്കുന്നു; എന്‍റെ ആയുസ്സ് തിരുമുമ്പാകെ ഏതുമില്ല; ഏതു മനുഷ്യനും ഉറച്ച് നിൽക്കുമ്പോഴും ഒരു ശ്വാസം മാത്രമാകുന്നു. സേലാ. നിശ്ചയമായും മനുഷ്യരെല്ലാം വെറും നിഴൽപോലെ നടക്കുന്നു; അവർ വ്യർത്ഥമായി പരിശ്രമിക്കുന്നു; അവർ ധനം സമ്പാദിക്കുന്നു; ആര്‍ അനുഭവിക്കും എന്നറിയുന്നില്ല. “എന്നാൽ കർത്താവേ, ഞാൻ എന്തിനായി കാത്തിരിക്കുന്നു? എന്‍റെ പ്രത്യാശ അങ്ങയിൽ വച്ചിരിക്കുന്നു. എന്‍റെ സകല പാപങ്ങളിൽ നിന്നും എന്നെ രക്ഷിക്കേണമേ; എന്നെ ഭോഷന് നിന്ദയാക്കി വെക്കരുതേ. ഞാൻ വായ് തുറക്കാതെ മൗനമായിരുന്നു; അങ്ങല്ലോ അങ്ങനെ വരുത്തിയത്. അവിടുത്തെ ബാധ എന്നിൽനിന്ന് നീക്കണമേ; അങ്ങേയുടെ അടിയേറ്റ് ഞാൻ ക്ഷയിച്ചിരിക്കുന്നു. “പാപം ചെയ്യുന്ന മനുഷ്യനെ അങ്ങ് ദണ്ഡനത്താൽ ശിക്ഷിക്കുമ്പോൾ അവിടുന്ന് അവന്‍റെ സൗന്ദര്യത്തെ പുഴുപോലെ ക്ഷയിപ്പിക്കുന്നു; ഏതു മനുഷ്യനും ഒരു ശ്വാസം മാത്രം ആകുന്നു. സേലാ. “യഹോവേ, എന്‍റെ പ്രാർത്ഥന കേട്ടു എന്‍റെ അപേക്ഷ ചെവിക്കൊള്ളേണമേ. എന്‍റെ കണ്ണുനീർ കണ്ടു മിണ്ടാതിരിക്കരുതേ; ഞാൻ എന്‍റെ സകലപിതാക്കന്മാരെയും പോലെ തിരുസന്നിധിയിൽ അന്യനും പരദേശിയും ആകുന്നുവല്ലോ. ഞാൻ ഇവിടെനിന്ന് പോയി ഇല്ലാതെയാകുന്നതിന് മുമ്പ് ഉന്മേഷം പ്രാപിക്കേണ്ടതിന് അവിടുത്തെ നോട്ടം എന്നിൽനിന്ന് മാറ്റണമേ.“