സങ്കീ. 32:1-7

സങ്കീ. 32:1-7 IRVMAL

അതിക്രമങ്ങൾക്ക് ക്ഷമയും പാപങ്ങൾക്ക് മോചനവും കിട്ടിയവൻ ഭാഗ്യവാൻ. യഹോവ അകൃത്യം കണക്കിടാതെയും ആത്മാവിൽ കാപട്യം ഇല്ലാതെയും ഇരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ. ഞാൻ മിണ്ടാതെയിരുന്നപ്പോൾ നിരന്തരമായ ഞരക്കത്താൽ എന്‍റെ അസ്ഥികൾ ക്ഷയിച്ചുപോയി; രാവും പകലും അവിടുത്തെ കൈ എന്‍റെ മേൽ ഭാരമായിരുന്നു; എന്‍റെ മജ്ജ വേനല്ക്കാലത്തെ ഉഷ്ണത്താൽ എന്നപോലെ വറ്റിപ്പോയി. സേലാ. ഞാൻ എന്‍റെ പാപം അങ്ങേയുടെ മുമ്പാകെ ഏറ്റുപറഞ്ഞു; എന്‍റെ അകൃത്യം മറച്ചതുമില്ല. “എന്‍റെ ലംഘനങ്ങൾ യഹോവയോട് ഏറ്റുപറയും” എന്നു ഞാൻ പറഞ്ഞു; അപ്പോൾ അവിടുന്ന് എന്‍റെ പാപത്തിന്‍റെ കുറ്റം ക്ഷമിച്ചുതന്നു. സേലാ. ഇതു നിമിത്തം ഓരോ ഭക്തനും സഹായം ആവശ്യമുള്ള സമയത്ത് അങ്ങേയോടു പ്രാർത്ഥിക്കും; പെരുവെള്ളം കവിഞ്ഞുവരുമ്പോൾ അത് അവന്‍റെ അടുക്കൽ എത്തുകയില്ല. അവിടുന്ന് എനിക്ക് മറവിടമാകുന്നു; അവിടുന്ന് എന്നെ കഷ്ടത്തിൽനിന്നു സൂക്ഷിക്കും; രക്ഷയുടെ ഉല്ലാസഘോഷംകൊണ്ട് അവിടുന്ന് എന്നെ ചുറ്റിക്കൊള്ളും. സേലാ.