സംഖ്യ. 24

24
1യിസ്രായേലിനെ അനുഗ്രഹിക്കുന്നത് യഹോവയ്ക്ക് പ്രസാദമെന്ന് ബിലെയാം കണ്ടപ്പോൾ അവൻ മുമ്പിലത്തെപ്പോലെ ലക്ഷണം നോക്കുവാൻ പോകാതെ മരുഭൂമിക്കുനേരെ മുഖം തിരിച്ചു. 2ബിലെയാം തല ഉയർത്തി യിസ്രായേൽ ഗോത്രംഗോത്രമായി പാർക്കുന്നത് കണ്ടു; ദൈവത്തിന്‍റെ ആത്മാവ് അവന്‍റെമേൽ വന്നു; 3അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയത്:
“ബെയോരിന്‍റെ മകനായ ബിലെയാം പറയുന്നു.
കണ്ണടച്ചിരിക്കുന്ന പുരുഷൻ പറയുന്നു;
4ദൈവത്തിന്‍റെ അരുളപ്പാടു കേൾക്കുന്നവൻ,
സർവ്വശക്തന്‍റെ ദർശനം ദർശിക്കുന്നവൻ,
വീഴുമ്പോൾ കണ്ണ് തുറന്നിരിക്കുന്നവൻ പറയുന്നത്:
5യാക്കോബേ, നിന്‍റെ കൂടാരങ്ങൾ,
യിസ്രായേലേ, നിന്‍റെ നിവാസങ്ങൾ എത്ര മനോഹരം!
6താഴ്വരപോലെ അവ പരന്നിരിക്കുന്നു;
നദീതീരത്തെ ഉദ്യാനങ്ങൾപോലെ,
യഹോവ നട്ടിരിക്കുന്ന ചന്ദനവൃക്ഷങ്ങൾപോലെ,
ജലാന്തികേയുള്ള ദേവദാരുക്കൾപോലെ തന്നെ.
7അവന്‍റെ തൊട്ടികളിൽനിന്ന് വെള്ളം ഒഴുകുന്നു;
അവന്‍റെ വിത്തിന് വെള്ളം ധാരാളം;
അവന്‍റെ രാജാവ് ആഗാഗിലും ശ്രേഷ്ഠൻ;
അവന്‍റെ രാജത്വം ഉന്നതം തന്നെ.
8ദൈവം അവനെ മിസ്രയീമിൽ നിന്ന് കൊണ്ടുവരുന്നു;
കാട്ടുപോത്തിന് തുല്യമായ ബലം അവനുണ്ട്;
ശത്രുജാതികളെ അവൻ തിന്നുകളയുന്നു; അവരുടെ അസ്ഥികളെ അവൻ തകർക്കുന്നു;
അസ്ത്രം എയ്ത് അവരെ തുളയ്ക്കുന്നു.
9അവൻ സിംഹംപോലെ പതുങ്ങിക്കിടക്കുന്നു;
ഒരു സിംഹിപോലെ തന്നെ; ആരവനെ ഉണർത്തും?
നിന്നെ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ;
നിന്നെ ശപിക്കുന്നവൻ ശപിക്കപ്പെട്ടവൻ.
10അപ്പോൾ ബാലാക്കിൻ്റെ കോപം ബിലെയാമിന്‍റെ നേരെ ജ്വലിച്ചു; അവൻ കൈഞെരിച്ച് ബിലെയാമിനോട്: “എന്‍റെ ശത്രുക്കളെ ശപിക്കുവാൻ ഞാൻ നിന്നെ വിളിപ്പിച്ചു; നീ ഇവരെ ഈ മൂന്നു പ്രാവശ്യവും ആശീർവ്വദിക്കുകയാണ് ചെയ്തത്. 11ഇപ്പോൾ നിന്‍റെ സ്ഥലത്തേക്ക് ഓടിപ്പോകുക; നിന്നെ ഏറ്റവും ബഹുമാനിക്കുവാൻ ഞാൻ വിചാരിച്ചിരുന്നു; എന്നാൽ യഹോവ നിനക്കു ബഹുമാനം മുടക്കിയിരിക്കുന്നു” എന്നു പറഞ്ഞു.
12അതിന് ബിലെയാം ബാലാക്കിനോട് പറഞ്ഞത്: “ബാലാക്ക് തന്‍റെ കൊട്ടാരത്തിലുള്ള മുഴുവൻ വെള്ളിയും പൊന്നും തന്നാലും യഹോവയുടെ കല്പന ലംഘിച്ച് ഗുണമെങ്കിലും ദോഷമെങ്കിലും സ്വമേധയായി ചെയ്യുവാൻ എനിക്ക് കഴിയുന്നതല്ല; 13‘യഹോവ അരുളിച്ചെയ്യുന്നത് മാത്രമേ ഞാൻ പറയുകയുള്ളു’ എന്നു എന്‍റെ അടുക്കൽ നീ അയച്ച ദൂതന്മാരോട് ഞാൻ പറഞ്ഞില്ലയോ? 14ഇപ്പോൾ ഇതാ, ഞാൻ എന്‍റെ ജനത്തിന്‍റെ അടുക്കലേക്ക് പോകുന്നു; വരിക, ഭാവികാലത്ത് ഈ ജനം നിന്‍റെ ജനത്തോട് എന്ത് ചെയ്യുമെന്ന് ഞാൻ നിന്നെ അറിയിക്കാം.“ 15പിന്നെ അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയതെന്തെന്നാൽ:
ബെയോരിന്‍റെ മകൻ ബിലെയാം പറയുന്നു;
കണ്ണടച്ചിരിക്കുന്ന പുരുഷൻ പറയുന്നു;
16ദൈവത്തിന്‍റെ അരുളപ്പാടു കേൾക്കുന്നവൻ,
അത്യുന്നതന്‍റെ പരിജ്ഞാനം പ്രാപിച്ചവൻ,
സർവ്വശക്തന്‍റെ ദർശനം ദർശിക്കുന്നവൻ,
വീഴുമ്പോൾ കണ്ണ് തുറന്നിരിക്കുന്നവൻ പറയുന്നത്:
17ഞാൻ അവിടുത്തെ കാണും, ഇപ്പോൾ അല്ലതാനും;
ഞാൻ അവിടുത്തെ ദർശിക്കും, അടുത്തല്ലതാനും.
യാക്കോബിൽനിന്ന് ഒരു നക്ഷത്രം ഉദിക്കും;
യിസ്രായേലിൽനിന്ന് ഒരു ചെങ്കോൽ ഉയരും.
അത് മോവാബിന്‍റെ പാർശ്വങ്ങളെയെല്ലാം#24:17 മോവാബിന്‍റെ പാർശ്വങ്ങളെയെല്ലാം മോവാബിന്‍റെ നെറ്റിത്തടങ്ങളെയെല്ലാം തകർക്കുകയും
ശേത്തിൻ്റെ എല്ലാ പുത്രന്മാരെ ഒക്കെയും#24:17 ശേത്തിൻ്റെ എല്ലാ പുത്രന്മാരെ ഒക്കെയും പ്രതിഷേധിച്ചവര്‍ എല്ലവാരെയും സംഹരിക്കുകയും ചെയ്യും.
18ഏദോം ഒരു അധീനദേശമാകും;
ശത്രുവായ സെയീരും അധീനദേശമാകും;
യിസ്രായേലോ വീര്യം പ്രവർത്തിക്കും.
19യാക്കോബിൽനിന്ന് ഒരുത്തൻ ഭരിക്കും;
ശേഷിച്ചവരെ അവൻ നഗരത്തിൽനിന്ന് നശിപ്പിക്കും”.
20അവൻ അമാലേക്കിനെ നോക്കി സുഭാഷിതം ചൊല്ലിയത്:
“അമാലേക്ക് ജാതികളിൽ മുമ്പൻ;
അവന്‍റെ അവസാനമോ നാശം അത്രേ.”
ബിലെയാമിന്‍റെ ആറാമത്തെ അരുളപ്പാട്
21അവൻ കേന്യരെ നോക്കി സുഭാഷിതം ചൊല്ലിയത്:
“നിന്‍റെ നിവാസം ഉറപ്പുള്ളത്:
നിന്‍റെ കൂട് പാറയിൽ വച്ചിരിക്കുന്നു.
22എങ്കിലും കേന്യന് നിർമ്മൂലനാശം ഭവിക്കും;
അശ്ശൂർ നിന്നെ പിടിച്ചുകൊണ്ടുപോകുവാൻ ഇനിയെത്ര?”
ബിലെയാമിന്‍റെ ഏഴാമത്തെ അരുളപ്പാട്
23പിന്നെ അവൻ ഈ സുഭാഷിതം ചൊല്ലിയത്:
“ഹാ, ദൈവം ഇത് നിവർത്തിക്കുമ്പോൾ ആര്‍ ജീവിച്ചിരിക്കും?
24കിത്തീംതീരത്തുനിന്ന് കപ്പലുകൾ വരും;
അവ അശ്ശൂരിനെ താഴ്ത്തും, ഏബെരിനെയും താഴ്ത്തും.
അവനും നിർമ്മൂലനാശം ഭവിക്കും.”
25അതിന്‍റെശേഷം ബിലെയാം പുറപ്പെട്ടു തന്‍റെ സ്ഥലത്തേക്ക് മടങ്ങിപ്പോയി; ബാലാക്കും തന്‍റെ വഴിക്കു പോയി.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

സംഖ്യ. 24: IRVMAL

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക