മർക്കൊ. 11:1-19

മർക്കൊ. 11:1-19 IRVMAL

അവർ യെരൂശലേമിനോട് അടുത്ത്, ഒലിവുമലയരികെ ബേത്ത്ഫഗയോടു ബേഥാന്യയോടും സമീപിച്ചപ്പോൾ അവൻ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ച് അവരോട്: നിങ്ങൾക്ക് എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അതിൽ കടന്നാൽ ഉടനെ ആരും ഒരിക്കലും സവാരി ചെയ്തിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കാണും; അതിനെ അഴിച്ചു കൊണ്ടുവരുവിൻ. “ഇതു ചെയ്യുന്നതു എന്ത്?” എന്നു ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ “കർത്താവിന് ഇതിനെക്കൊണ്ട് ആവശ്യം ഉണ്ട്” എന്നു പറവിൻ; ക്ഷണത്തിൽ അതിനെ ഇങ്ങോട്ട് അയയ്ക്കും എന്നു പറഞ്ഞു. അവർ പോയി തെരുവിൽ പുറത്തു വാതിൽക്കൽ കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നത് കണ്ടു അതിനെ അഴിച്ചു. അവിടെ നിന്നവരിൽ ചിലർ അവരോട്: “നിങ്ങൾ കഴുതക്കുട്ടിയെ അഴിക്കുന്നത് എന്ത്?” എന്നു ചോദിച്ചു. യേശു കല്പിച്ചതുപോലെ അവർ അവരോട് പറഞ്ഞു; അവർ അവരെ വിട്ടയച്ചു. അവർ കഴുതക്കുട്ടിയെ യേശുവിന്‍റെ അടുക്കൽ കൊണ്ടുവന്നു തങ്ങളുടെ വസ്ത്രങ്ങൾ അതിന്മേൽ ഇട്ടു; അങ്ങനെ അവൻ അതിന്മേൽ കയറി ഇരുന്നു. അനേകർ തങ്ങളുടെ വസ്ത്രങ്ങൾ വഴിയിൽ വിരിച്ചു; മറ്റുചിലർ പറമ്പുകളിൽ നിന്നു ചില്ലിക്കൊമ്പ് വെട്ടി വഴിയിൽ വിതറി. മുമ്പും പിമ്പും നടക്കുന്നവർ: “ഹോശന്നാ, കർത്താവിന്‍റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; നമ്മുടെ പിതാവായ ദാവീദിന്‍റെ വരുന്നതായ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ; അത്യുന്നതങ്ങളിൽ ഹോശന്നാ” എന്നു ആർത്തുകൊണ്ടിരുന്നു. അവൻ യെരൂശലേമിൽ ദൈവാലയത്തിലേക്ക് ചെന്നു സകലവും ചുറ്റും നോക്കിയ ശേഷം നേരം വൈകിയതുകൊണ്ട് പന്തിരുവരോടും കൂടെ ബേഥാന്യയിലേക്കു പോയി. പിറ്റെന്നാൾ അവർ ബേഥാന്യ വിട്ടു പോരുമ്പോൾ അവനു വിശന്നു; അവൻ ഇലയുള്ളൊരു അത്തിവൃക്ഷം ദൂരത്തുനിന്നു കണ്ടു, അതിൽ ഫലം വല്ലതും കണ്ടുകിട്ടുമോ എന്നു വച്ചു ചെന്നു, അതിനരികെ എത്തിയപ്പോൾ ഇല അല്ലാതെ ഒന്നും കണ്ടില്ല; അത് അത്തിപ്പഴത്തിന്‍റെ കാലം ആയിരുന്നില്ല. അവൻ അതിനോട്; ഇനി നിങ്കൽനിന്ന് ആരും ഒരിക്കലും ഫലം തിന്നാതിരിക്കട്ടെ എന്നു പറഞ്ഞു. അതു ശിഷ്യന്മാർ കേട്ടു. അവർ യെരൂശലേമിൽ എത്തിയപ്പോൾ അവൻ ദൈവാലയത്തിൽ കടന്നു, ദൈവാലയത്തിൽ വില്ക്കുന്നവരെയും വാങ്ങുന്നവരെയും പുറത്താക്കിത്തുടങ്ങി; നാണയമാറ്റക്കാരുടെ മേശകളെയും പ്രാക്കളെ വില്ക്കുന്നവരുടെ ഇരിപ്പിടങ്ങളെയും മറിച്ചിട്ടു കളഞ്ഞു; ആരും ദൈവാലയത്തിൽകൂടി വില്പനയ്ക്കുള്ള ഒരു വസ്തുവും കൊണ്ടുപോകുവാൻ സമ്മതിച്ചില്ല. പിന്നെ അവരെ ഉപദേശിച്ചു: എന്‍റെ ആലയം സകലജാതികൾക്കും പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നില്ലയോ? നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീർത്തു എന്നു പറഞ്ഞു. അത് കേട്ടിട്ടു മഹാപുരോഹിതന്മാരും ശാസ്ത്രികളും അവനെ കൊല്ലുവാനായി അവസരം അന്വേഷിച്ചു. പുരുഷാരം എല്ലാം അവന്‍റെ ഉപദേശത്തിൽ അതിശയിക്കുകയാൽ അവർ അവനെ ഭയപ്പെട്ടിരുന്നു. സന്ധ്യയായപ്പോൾ യേശുവും ശിഷ്യന്മാരും നഗരം വിട്ടുപോയി.

മർക്കൊ. 11:1-19 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും

ഈസ്റ്റർ: ഒരു യഥാർത്ഥ കഥ മർക്കൊ. 11:1-19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം

ഈസ്റ്റർ: ഒരു യഥാർത്ഥ കഥ

7 ദിവസങ്ങളിൽ

യേശുവിന്റെ ഐഹിക ജീവിതത്തെയും, മഹത്തായ ത്യാഗത്തെയും, പുനരുത്ഥാനത്തെയും കുറിച്ച് നമ്മളെ ചിന്തിക്കാന് ക്ഷണിക്കുന്ന ഒരു സമയമാണ് ഈസ്റ്റർ. ഈ ബൈബിൾ പദ്ധതിയിലെ ഓരോ ദിവസവും മർക്കോസിന്റെ സുവിശേഷത്തിൽ നിന്നുള്ള ഒരു തിരുവചന ഭാഗം, നമ്മളെ ചിന്തിപ്പിക്കുന്ന ചോദ്യങ്ങൾ, വിശ്വാസത്തിൻ്റെ ചുവട് വയ്ക്കുവാൻ നമ്മളെ സഹായിക്കുന്ന മാർഗ നിര്ദേശങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വീഡിയോ അധിഷ്‌ഠിത, 7 ദിവസത്തെ വായനാ/ശ്രവണ പദ്ധതിയിൽ ദൈവവചനവുമായി ഇടപഴകി നിങ്ങളുടെ ജീവിതത്തിൽ ഒരു പരിവർത്തനത്തിന് തുടക്കം കുറിക്കാൻ ഞങ്ങൾ നിങ്ങളേ ക്ഷണിക്കുന്നു. ഈ പദ്ധതിയിലെ ഉള്ളടക്കം നൽകിയതിന് ലുമോയ്ക്കും വൺഹോപ്പിനും, ബിനോയ് ചാക്കോ മിനിസ്ട്രീസിനും നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.