യെശ. 7:1-9

യെശ. 7:1-9 IRVMAL

ഉസ്സീയാവിന്‍റെ മകനായ യോഥാമിന്‍റെ മകനായി യെഹൂദാ രാജാവായ ആഹാസിന്‍റെ കാലത്ത് അരാമ്യരാജാവായ രെസീനും രെമല്യാവിന്‍റെ മകനായി യിസ്രായേൽ രാജാവായ പേക്കഹും യെരൂശലേമിന്‍റെ നേരെ യുദ്ധം ചെയ്യുവാൻ പുറപ്പെട്ടുവന്നു; അതിനെ പിടിക്കുവാൻ അവർക്ക് കഴിഞ്ഞില്ലതാനും. “അരാം എഫ്രയീമിനോടു യോജിച്ചിരിക്കുന്നു” എന്നു ദാവീദുഗൃഹത്തിനു അറിവുകിട്ടിയപ്പോൾ അവന്‍റെ ഹൃദയവും അവന്‍റെ ജനത്തിന്‍റെ ഹൃദയവും കാട്ടിലെ വൃക്ഷങ്ങൾ കാറ്റുകൊണ്ട് ഉലയും പോലെ ഉലഞ്ഞുപോയി. അപ്പോൾ യഹോവ യെശയ്യാവോട് അരുളിച്ചെയ്തതെന്തെന്നാൽ: “നീയും നിന്‍റെ മകൻ ശെയാർ-യാശൂബും അലക്കുകാരന്‍റെ വയലിലേക്കുള്ള പ്രധാനപാതക്കരികിൽ മേലെക്കുളത്തിന്‍റെ നീർപാത്തിയുടെ അറ്റത്ത് ആഹാസിനെ എതിരേല്ക്കുവാൻ ചെന്നു അവനോട് പറയേണ്ടത്: സൂക്ഷിച്ചുകൊള്ളുക: സാവധാനമായിരിക്കുക; പുകയുന്ന ഈ രണ്ടു കഷണം തീക്കൊള്ളിനിമിത്തം, അരാമിന്‍റെയും രെസീന്‍റെയും രെമല്യാവിൻ മകന്‍റെയും ഉഗ്രകോപംനിമിത്തം നീ ഭയപ്പെടരുത്; നിന്‍റെ ധൈര്യം ക്ഷയിച്ചുപോകുകയുമരുത്. നാം യെഹൂദായുടെ നേരെ ചെന്നു അതിനെ ഭയപ്പെടുത്തി മതിൽ ഇടിച്ചു കടന്നു താബെയലിന്‍റെ മകനെ അവിടെ രാജാവായി വാഴിക്കണം” എന്നു പറഞ്ഞു. അരാമും എഫ്രയീമും രെമല്യാവിന്‍റെ മകനും നിന്‍റെനേരെ ദുരാലോചന ചെയ്യുകകൊണ്ടു യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “അത് സംഭവിക്കുകയില്ല, സാധിക്കുകയുമില്ല. അരാമിനു തല ദമ്മേശെക്; ദമ്മേശെക്കിനു തല രെസീൻ. അറുപത്തഞ്ചു വർഷത്തിനകം എഫ്രയീം ജനമായിരിക്കാത്തവിധം തകർന്നുപോകും. എഫ്രയീമിനു തല ശമര്യ; ശമര്യയ്ക്കു തല രെമല്യാവിന്‍റെ മകൻ; നിങ്ങൾക്ക് വിശ്വാസം ഇല്ലെങ്കിൽ സ്ഥിരവാസവുമില്ല.”