2 രാജാ. 22:1-8

2 രാജാ. 22:1-8 IRVMAL

യോശീയാവ് വാഴ്ച തുടങ്ങിയപ്പോൾ അവന് എട്ടു വയസ്സായിരുന്നു; അവൻ മുപ്പത്തൊന്നു വര്‍ഷം യെരൂശലേമിൽ വാണു. അവന്‍റെ അമ്മയ്ക്കു യെദീദാ എന്നു പേരായിരുന്നു; അവൾ ബൊസ്കത്ത്കാരനായ അദായാവിന്‍റെ മകൾ ആയിരുന്നു. അവൻ യഹോവയ്ക്കു പ്രസാദമായതു ചെയ്തു; തന്‍റെ പിതാവായ ദാവീദിന്‍റെ വഴിയിൽ വലത്തോട്ടോ ഇടത്തോട്ടോ മാറാതെ നടന്നു. യോശീയാ രാജാവിന്‍റെ പതിനെട്ടാം ആണ്ടിൽ രാജാവ് മെശുല്ലാമിന്‍റെ മകനായ അസല്യാവിന്‍റെ മകൻ ശാഫാൻ എന്ന കൊട്ടാരം കാര്യസ്ഥനെ യഹോവയുടെ ആലയത്തിലേക്ക് അയച്ചു. അവനോട് പറഞ്ഞത്: “നീ മഹാപുരോഹിതനായ ഹില്ക്കീയാവിന്‍റെ അടുക്കൽ ചെല്ലുക. യഹോവയുടെ ആലയത്തിൽ ജനം അർപ്പിച്ചതും വാതിൽക്കാവല്ക്കാർ സ്വീകരിച്ചതുമായ പണത്തിന്‍റെ കണക്ക് അവൻ നോക്കട്ടെ. അവർ അത് യഹോവയുടെ ആലയത്തിലെ പണിയുടെ മേൽനോട്ടം വഹിക്കുന്നവരുടെ കയ്യിൽ കൊടുക്കട്ടെ; അവർ അത് യഹോവയുടെ ആലയത്തിന്‍റെ കേടുപാട് തീർക്കേണ്ടതിന് അതിൽ പണിചെയ്യുന്ന ആശാരിമാർക്കും ശില്പികൾക്കും കല്പണിക്കാർക്കും ആലയത്തിന്‍റെ അറ്റകുറ്റപ്പണിക്കു മരവും ചെത്തിയ കല്ലും വാങ്ങേണ്ടതിനും കൊടുക്കട്ടെ. എന്നാൽ ഇങ്ങനെ പണം കൈപ്പറ്റിയവരോട് അതിന്‍റെ കണക്ക് ചോദിക്കേണ്ടാ; അവർ വിശ്വസ്തതയോടെയല്ലോ പ്രവർത്തിക്കുന്നത്.” മഹാപുരോഹിതനായ ഹില്ക്കീയാവ് കൊട്ടാരം കാര്യസ്ഥനായ ശാഫാനോട്: “ഞാൻ ന്യായപ്രമാണപുസ്തകം യഹോവയുടെ ആലയത്തിൽ കണ്ടെത്തിയിരിക്കുന്നു” എന്നു പറഞ്ഞു. ഹില്ക്കീയാവ് ആ പുസ്തകം ശാഫാന്‍റെ കയ്യിൽ കൊടുത്തു; അവൻ അത് വായിച്ചു.