പിന്നെ യഹോവയുടെ നിയമപെട്ടകം സീയോൻ എന്ന ദാവീദിന്‍റെ നഗരത്തിൽ നിന്നു കൊണ്ടുവരുന്നതിനായി ശലോമോൻ യിസ്രായേൽ മൂപ്പന്മാരെയും ഗോത്രത്തലവന്മാരെയും യിസ്രായേൽ മക്കളുടെ പിതൃഭവനത്തലവന്മാരെയും യെരൂശലേമിൽ തന്‍റെ അടുക്കൽ കൂട്ടിവരുത്തി. അങ്ങനെ യിസ്രായേൽപുരുഷന്മാർ ഒക്കെയും ഏഴാംമാസമായ ഏഥാനീം മാസത്തിലെ ഉത്സവത്തിന് ശലോമോൻരാജാവിന്‍റെ അടുക്കൽ ഒന്നിച്ചുകൂടി. യിസ്രായേൽമൂപ്പന്മാർ എല്ലാവരും വന്നുചേർന്നപ്പോൾ പുരോഹിതന്മാർ യഹോവയുടെ നിയമപെട്ടകം എടുത്തു. അവർ യഹോവയുടെ നിയമപെട്ടകവും സമാഗമനകൂടാരവും അതിലെ വിശുദ്ധ ഉപകരണങ്ങളൊക്കെയും കൊണ്ടുവന്നു; പുരോഹിതന്മാരും ലേവ്യരുമായിരുന്നു അവയെ കൊണ്ടുവന്നത്. ശലോമോൻരാജാവും വന്നുകൂടിയ യിസ്രായേൽസഭ ഒക്കെയും പെട്ടകത്തിനു മുമ്പിൽ എണ്ണി തിട്ടപ്പെടുത്തുവാൻ കഴിയാത്തവിധം അസംഖ്യം ആടുകളെയും കാളകളെയും യാഗം കഴിച്ചു. അപ്പോൾ പുരോഹിതന്മാർ യഹോവയുടെ നിയമപെട്ടകം ആലയത്തിലെ അന്തർമ്മന്ദിരത്തിൽ, അതിവിശുദ്ധസ്ഥലത്ത്, അതിന്‍റെ സ്ഥാനത്ത് കൊണ്ടുവന്ന്, കെരൂബുകളുടെ ചിറകിൻ കീഴെ വെച്ചു. കെരൂബുകൾ പെട്ടകത്തിന്‍റെ സ്ഥാനത്തിനു മീതെ ചിറകു വിരിച്ച് പെട്ടകത്തെയും അതിന്‍റെ തണ്ടുകളെയും മൂടിനിന്നു. അന്തർമ്മന്ദിരത്തിന്‍റെ മുമ്പിലുള്ള വിശുദ്ധസ്ഥലത്ത് നിന്നാൽ അഗ്രഭാഗങ്ങൾ കാണത്തക്കവിധം തണ്ടുകൾക്ക് നീളമുണ്ടായിരുന്നു; എങ്കിലും പുറത്തുനിന്നു കാണുവാൻ സാദ്ധ്യമായിരുന്നില്ല; അവ ഇന്നുവരെയും അവിടെ ഉണ്ട്. യിസ്രായേൽ മക്കൾ മിസ്രയീമിൽ നിന്നു പുറപ്പെട്ടശേഷം യഹോവ അവരോട് നിയമം ചെയ്തപ്പോൾ മോശെ ഹോരേബിൽവച്ച് അതിൽ വച്ചിരുന്ന രണ്ടു കല്പലകയല്ലാതെ പെട്ടകത്തിൽ മറ്റൊന്നും ഉണ്ടായിരുന്നില്ല. പുരോഹിതന്മാർ വിശുദ്ധസ്ഥലത്തുനിന്നു പുറത്തു വന്നപ്പോൾ, മേഘം യഹോവയുടെ ആലയത്തിൽ നിറഞ്ഞു. യഹോവയുടെ തേജസ്സ് യഹോവയുടെ ആലയത്തിൽ നിറഞ്ഞിരുന്നതിനാൽ, ശുശ്രൂഷ ചെയ്യേണ്ടതിനു ആലയത്തിൽ നില്പാൻ മേഘം നിമിത്തം പുരോഹിതന്മാർക്കു കഴിഞ്ഞില്ല.
1 രാജാ. 8 വായിക്കുക
കേൾക്കുക 1 രാജാ. 8
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 രാജാ. 8:1-11
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ