1 രാജാ. 20:1-22

1 രാജാ. 20:1-22 IRVMAL

അരാം രാജാവായ ബെൻ-ഹദദ് തന്‍റെ സൈന്യത്തെ എല്ലാം ഒന്നിച്ചുകൂട്ടി; അവന്‍റെ കൂടെ കുതിരകളും രഥങ്ങളും ഉള്ള മുപ്പത്തിരണ്ടു രാജാക്കന്മാരും ഉണ്ടായിരുന്നു; അവൻ പുറപ്പെട്ടു ശമര്യയെ ഉപരോധിച്ച്, അതിനോടു യുദ്ധംചെയ്തു. അവൻ പട്ടണത്തിൽ ദൂതന്മാരെ അയച്ച് യിസ്രായേൽ രാജാവായ ആഹാബിനോട്: “നിന്‍റെ വെള്ളിയും പൊന്നും സൗന്ദര്യമുള്ള ഭാര്യമാരും പുത്രന്മാരും എനിക്കുള്ളത്” എന്നു ബെൻ-ഹദദ് പറയുന്നു എന്നു പറയിച്ചു. അതിന് യിസ്രായേൽ രാജാവ്: “എന്‍റെ യജമാനനായ രാജാവേ, നീ പറഞ്ഞതുപോലെ ഞാനും എനിക്കുള്ളതെല്ലാം അങ്ങേയുടേതാകുന്നു” എന്നു മറുപടി പറഞ്ഞയച്ചു. ദൂതന്മാർ വീണ്ടും വന്നു: ബെൻ-ഹദദ് ഇപ്രകാരം പറയുന്നു: “നിന്‍റെ വെള്ളിയും പൊന്നും ഭാര്യമാരെയും പുത്രന്മാരെയും എനിക്കു തരേണമെന്നു ഞാൻ പറഞ്ഞയച്ചുവല്ലോ; നാളെ ഈ സമയത്ത് ഞാൻ എന്‍റെ ഭൃത്യന്മാരെ നിന്‍റെ അടുക്കൽ അയക്കും; അവർ നിന്‍റെ അരമനയും നിന്‍റെ ഭൃത്യന്മാരുടെ വീടുകളും പരിശോധിച്ച് നിനക്കു ഇഷ്ടമുള്ളത് എല്ലാം കൈവശപ്പെടുത്തി കൊണ്ടുപോരും” എന്നു പറഞ്ഞു. അപ്പോൾ യിസ്രായേൽ രാജാവ് ദേശത്തെ എല്ലാ മൂപ്പന്മാരെയും വരുത്തി: “അവൻ ദോഷം ഭാവിക്കുന്നതു നോക്കിക്കാണ്മിൻ; എന്‍റെ ഭാര്യമാരെയും പുത്രന്മാരെയും വെള്ളിയും പൊന്നും അവൻ ആളയച്ചു ചോദിച്ചു; എന്നാൽ ഞാൻ അതു നിരസ്സിച്ചില്ല” എന്നു പറഞ്ഞു. എല്ലാ മൂപ്പന്മാരും സകലജനവും അവനോട്: “നീ കേൾക്കരുത്, സമ്മതിക്കുകയും അരുത്” എന്നു പറഞ്ഞു. ആകയാൽ അവൻ ബെൻ-ഹദദിന്‍റെ ദൂതന്മാരോട്: “നീ ആദ്യം അടിയന്‍റെ അടുക്കൽ പറഞ്ഞയച്ചതൊക്കെയും ചെയ്തുകൊള്ളാം; എന്നാൽ ഈ കാര്യം എനിക്കു ചെയ്‌വാൻ കഴിവില്ല എന്നു എന്‍റെ യജമാനനായ രാജാവിനോട് ബോധിപ്പിക്കേണം” എന്നു പറഞ്ഞു. ദൂതന്മാർ ചെന്നു ഈ മറുപടി ബോധിപ്പിച്ചു. ബെൻ-ഹദദ് അവന്‍റെ അടുക്കൽ ആളയച്ചു: “എന്‍റെ അനുയായികൾക്കു ഓരോ പിടിവാരുവാൻ ശമര്യയിലെ പൊടി അവശേഷിക്കുന്നെങ്കിൽ ദേവന്മാർ എന്നോട് തക്കവണ്ണവും അധികവും ചെയ്യട്ടെ” എന്നു പറയിച്ചു. അതിന് യിസ്രായേൽ രാജാവ്: “വാൾ അരയ്ക്കു കെട്ടുന്നവൻ അഴിച്ചുകളയുന്നവനെപ്പോലെ വമ്പുപറയരുത് എന്നു അവനോടു പറയുക” എന്നു ഉത്തരം പറഞ്ഞു. എന്നാൽ ബെൻ-ഹദദും രാജാക്കന്മാരും അവരുടെ കൂടാരങ്ങളിൽ മദ്യപിച്ചുകൊണ്ടിരിക്കുമ്പോൾ ഈ സന്ദേശം കേട്ടിട്ടു തന്‍റെ ഭൃത്യന്മാരോട്: “ഒരുങ്ങിക്കൊൾവിൻ” എന്നു കല്പിച്ചു; അങ്ങനെ അവർ പട്ടണത്തെ ആക്രമിക്കാൻ തയ്യാറായി. എന്നാൽ ഒരു പ്രവാചകൻ ഉടനെ യിസ്രായേൽ രാജാവായ ആഹാബിന്‍റെ അടുക്കൽ വന്നു: “ഈ മഹാസംഘത്തെ ഒക്കെയും നീ കണ്ടുവോ? ഞാൻ ഇന്ന് അതിനെ നിന്‍റെ കയ്യിൽ ഏല്പിക്കും; ഞാൻ യഹോവ എന്നു നീ അറിയും” യഹോവ ഇപ്രകാരം അരുളിച്ചെയുന്നു എന്നു പറഞ്ഞു. “ആരെക്കൊണ്ട്?“ എന്നു ആഹാബ് ചോദിച്ചു. അതിന് അവൻ: “ദേശാധിപതികളുടെ ബാല്യക്കാരെക്കൊണ്ട്” എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. “ആര്‍ യുദ്ധം തുടങ്ങേണം?” എന്നു ചോദിച്ചു. അതിന്: “നീ തന്നെ” എന്നു ഉത്തരം പറഞ്ഞു. അവൻ ദേശാധിപതികളുടെ ബാല്യക്കാരെ വിളിച്ചു എണ്ണി നോക്കി; അവർ ഇരുനൂറ്റിമുപ്പത്തിരണ്ടുപേരായിരുന്നു. അതിനുശേഷം അവൻ യിസ്രായേൽ മക്കളുടെ പടജ്ജനത്തെയും എണ്ണി അവർ ഏഴായിരം പേർ ആയിരുന്നു. അവർ ഉച്ചസമയത്തു പുറപ്പെട്ടു; എന്നാൽ ബെൻ-ഹദദും തന്‍റെ മുപ്പത്തിരണ്ടു സഖ്യരാജാക്കന്മാരും കുടിച്ചു മത്തരായി കൂടാരത്തിൽ ഇരിക്കുകയായിരുന്നു. ദേശാധിപതികളുടെ ബാല്യക്കാർ ആദ്യം പുറപ്പെട്ടു; ബെൻ-ഹദദ് നിരീക്ഷകർ വഴി അന്വേഷിച്ചപ്പോൾ ശമര്യയിൽനിന്നു ആളുകൾ വരുന്നുണ്ടെന്ന് അറിവു കിട്ടി. അപ്പോൾ അവൻ: “അവർ സമാധാനത്തിനു വരുന്നെങ്കിലും, യുദ്ധത്തിന് വരുന്നെങ്കിലും അവരെ ജീവനോടെ പിടിപ്പിൻ” എന്നു കല്പിച്ചു. പട്ടണത്തിൽനിന്ന് പുറപ്പെട്ടത് ദേശാധിപതികളുടെ ബാല്യക്കാരും, അവരെ പിൻതുടർന്നത് സൈന്യവും ആയിരുന്നു. അവർ ഓരോരുത്തൻ താന്താന്‍റെ നേരെ വന്നവനെ കൊന്നു; അരാമ്യർ ഓടിപ്പോയി; യിസ്രായേൽ അവരെ പിന്തുടർന്നു; അരാം രാജാവായ ബെൻ-ഹദദ് കുതിരപ്പുറത്ത് കയറി കുതിരപ്പടയാളികളോടൊപ്പം രക്ഷപെട്ടു. പിന്നെ യിസ്രായേൽ രാജാവ് പുറപ്പെട്ടു കുതിരകളെയും രഥങ്ങളെയും പിടിച്ചു; അരാമ്യരെ കഠിനമായി തോല്പിച്ചു. അതിന്‍റെശേഷം ആ പ്രവാചകൻ യിസ്രായേൽ രാജാവിന്‍റെ അടുക്കൽ ചെന്നു അവനോട്: “ധൈര്യപ്പെട്ടു ചെന്നു നീ ചെയ്യേണ്ടത് കരുതിക്കൊൾക; അടുത്ത ആണ്ടിൽ അരാം രാജാവ് നിന്‍റെനേരെ പുറപ്പെട്ടുവരും” എന്നു പറഞ്ഞു.