1 ദിന. 21:18-30

1 ദിന. 21:18-30 IRVMAL

അപ്പോൾ യഹോവയുടെ ദൂതൻ ഗാദിനോട് ദാവീദ് ചെന്നു യെബൂസ്യനായ ഒർന്നാന്‍റെ കളത്തിൽ യഹോവയ്ക്ക് ഒരു യാഗപീഠം പണിയേണമെന്നു ദാവീദിനോടു പറയുവാൻ കല്പിച്ചു. യഹോവയുടെ നാമത്തിൽ ഗാദ് പറഞ്ഞ വചനപ്രകാരം ദാവീദ് ചെന്നു. ഒർന്നാൻ തിരിഞ്ഞു ദൂതനെ കണ്ടു തന്‍റെ നാലു പുത്രന്മാരുമായി ഒളിച്ചു. ഒർന്നാൻ ഗോതമ്പു മെതിച്ചു കൊണ്ടിരിക്കയായിരുന്നു. ദാവീദ് ഒർന്നാന്‍റെ അടുക്കൽ വന്നപ്പോൾ ഒർന്നാൻ ദാവീദിനെ കണ്ടു കളത്തിൽനിന്നു പുറത്തുചെന്ന് ദാവീദിന്‍റെ മുമ്പിൽ സാഷ്ടാംഗം വീണ് നമസ്കരിച്ചു. ദാവീദ് ഒർന്നാനോട്: “ഈ കളത്തിന്‍റെ സ്ഥലത്ത് ഞാൻ യഹോവയ്ക്ക് ഒരു യാഗപീഠം പണിയേണ്ടതിന് അത് എനിക്കു തരേണം; ബാധ ജനത്തെ വിട്ടുമാറേണ്ടതിന് നീ അതു മുഴുവൻ വിലയ്ക്ക് എനിക്കു തരേണം” എന്നു പറഞ്ഞു. അതിന് ഒർന്നാൻ ദാവീദിനോട്: “അത് എടുത്തുകൊൾക; യജമാനനായ രാജാവിന്‍റെ പ്രസാദംപോലെ ചെയ്തുകൊണ്ടാലും; ഇതാ ഞാൻ ഹോമയാഗത്തിനു കാളകളെയും വിറകിനു മെതിവണ്ടികളെയും ഭോജനയാഗത്തിനു ഗോതമ്പും തരുന്നു; എല്ലാം ഞാൻ തരുന്നു” എന്നു പറഞ്ഞു. ദാവീദ്‌ രാജാവു ഒർന്നാനോട്: “അങ്ങനെ അല്ല; ഞാൻ മുഴുവൻ വിലയും നൽകിയേ അതു വാങ്ങുകയുള്ളു; നിനക്കുള്ളതു ഞാൻ യഹോവയ്ക്കായിട്ടു എടുക്കയില്ല; ചെലവുകൂടാതെ ഹോമയാഗം കഴിക്കുകയും ഇല്ല” എന്നു പറഞ്ഞു. അങ്ങനെ ദാവീദ് ആ സ്ഥലത്തിന് അറുനൂറു ശേക്കൽ പൊന്ന് ഒർന്നാനു കൊടുത്തു. ദാവീദ് അവിടെ യഹോവയ്ക്കു ഒരു യാഗപീഠം പണിതു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു യഹോവയോടു പ്രാർത്ഥിച്ചു; അവൻ ആകാശത്തിൽനിന്ന് ഹോമപീഠത്തിന്മേൽ തീ ഇറക്കി അവന് ഉത്തരം അരുളി. യഹോവ ദൂതനോട് കല്പിച്ചു; അവൻ തന്‍റെ വാൾ വീണ്ടും ഉറയിൽ ഇട്ടു. ആ കാലത്ത് യെബൂസ്യനായ ഒർന്നാന്‍റെ കളത്തിൽ വച്ചു യഹോവ തന്‍റെ പ്രാർത്ഥനയ്ക്ക് ഉത്തരമരുളി എന്നു ദാവീദ് കണ്ടിട്ട് അവിടെ യാഗം അർപ്പിച്ചു. മോശെ മരുഭൂമിയിൽ വച്ചു ഉണ്ടാക്കിയിരുന്ന യഹോവയുടെ തിരുനിവാസവും ഹോമപീഠവും അന്നു ഗിബെയോനിലെ പൂജാഗിരിയിൽ ആയിരുന്നു. യഹോവയുടെ ദൂതന്‍റെ വാളിനെ പേടിച്ചതുകൊണ്ടു ദൈവത്തോടു അരുളപ്പാടു ചോദിക്കേണ്ടതിന് അവിടെ ചെല്ലുവാൻ ദാവീദിനു കഴിഞ്ഞില്ല.