സങ്കീർത്തനങ്ങൾ 104:1-17

സങ്കീർത്തനങ്ങൾ 104:1-17 MALOVBSI

എൻ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ ദൈവമായ യഹോവേ, നീ ഏറ്റവും വലിയവൻ; മഹത്ത്വവും തേജസ്സും നീ ധരിച്ചിരിക്കുന്നു. വസ്ത്രം ധരിക്കുമ്പോലെ നീ പ്രകാശത്തെ ധരിക്കുന്നു; തിരശ്ശീലപോലെ നീ ആകാശത്തെ വിരിക്കുന്നു. അവൻ തന്റെ മാളികകളുടെ തുലാങ്ങളെ വെള്ളത്തിന്മേൽ നിരത്തുന്നു; മേഘങ്ങളെ തന്റെ തേരാക്കി, കാറ്റിൻ ചിറകിന്മേൽ സഞ്ചരിക്കുന്നു. അവൻ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു. അവൻ ഭൂമിയെ അതൊരിക്കലും ഇളകിപ്പോകാതവണ്ണം അതിന്റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചിരിക്കുന്നു. നീ അതിനെ വസ്ത്രംകൊണ്ടെന്നപോലെ ആഴികൊണ്ടു മൂടി; വെള്ളം പർവതങ്ങൾക്കു മീതെ നിന്നു. അവ നിന്റെ ശാസനയാൽ ഓടിപ്പോയി; നിന്റെ ഇടിമുഴക്കത്താൽ അവ ബദ്ധപ്പെട്ടു- മലകൾ പൊങ്ങി, താഴ്‌വരകൾ താണു- നീ അവയ്ക്ക് നിശ്ചയിച്ച സ്ഥലത്തേക്കു വാങ്ങിപ്പോയി; ഭൂമിയെ മൂടുവാൻ മടങ്ങിവരാതിരിക്കേണ്ടതിനു നീ അവയ്ക്കു കടന്നുകൂടാത്ത ഒരു അതിർ ഇട്ടു. അവൻ ഉറവുകളെ താഴ്‌വരകളിലേക്ക് ഒഴുക്കുന്നു; അവ മലകളുടെ ഇടയിൽക്കൂടി ഒലിക്കുന്നു. അവയിൽനിന്ന് വയലിലെ സകല മൃഗങ്ങളും കുടിക്കുന്നു; കാട്ടുകഴുതകളും തങ്ങളുടെ ദാഹം തീർക്കുന്നു. അവയുടെ തീരങ്ങളിൽ ആകാശത്തിലെ പറവകൾ വസിക്കയും കൊമ്പുകളുടെ ഇടയിൽ പാടുകയും ചെയ്യുന്നു. അവൻ തന്റെ മാളികകളിൽനിന്നു മലകളെ നനയ്ക്കുന്നു; ഭൂമിക്കു നിന്റെ പ്രവൃത്തികളുടെ ഫലത്താൽ തൃപ്തിവരുന്നു. അവൻ മൃഗങ്ങൾക്ക് പുല്ലും മനുഷ്യന്റെ ഉപയോഗത്തിനായി സസ്യവും മുളപ്പിക്കുന്നു; അവൻ ഭൂമിയിൽനിന്ന് ആഹാരവും മനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന വീഞ്ഞും അവന്റെ മുഖത്തെ മിനുക്കുവാൻ എണ്ണയും മനുഷ്യന്റെ ഹൃദയത്തെ ബലപ്പെടുത്തുന്ന അപ്പവും ഉദ്ഭവിപ്പിക്കുന്നു. യഹോവയുടെ വൃക്ഷങ്ങൾക്കു തൃപ്തിവരുന്നു; അവൻ നട്ടിട്ടുള്ള ലെബാനോനിലെ ദേവദാരുക്കൾക്കു തന്നെ. അവിടെ പക്ഷികൾ കൂടുണ്ടാക്കുന്നു; പെരുഞ്ഞാറയ്ക്കു സരളവൃക്ഷങ്ങൾ പാർപ്പിടമാകുന്നു.