സംഖ്യാപുസ്തകം 7:1-10

സംഖ്യാപുസ്തകം 7:1-10 MALOVBSI

മോശെ തിരുനിവാസം നിവിർത്തു കഴിഞ്ഞിട്ട് അതും അതിന്റെ ഉപകരണങ്ങളൊക്കെയും അഭിഷേകം ചെയ്തു ശുദ്ധീകരിക്കയും യാഗപീഠത്തെയും അതിന്റെ സകല പാത്രങ്ങളെയും അഭിഷേകം കഴിച്ചു ശുദ്ധീകരിക്കയും ചെയ്ത ദിവസം തങ്ങളുടെ പിതൃഭവനങ്ങളിൽ പ്രധാനികളും ഗോത്രപ്രഭുക്കന്മാരും എണ്ണപ്പെട്ടവരുടെ മേൽവിചാരകന്മാരും ആയ യിസ്രായേൽപ്രഭുക്കന്മാർ വഴിപാടു കഴിച്ചു. അവർ വഴിപാടായിട്ട് ഈരണ്ടു പ്രഭുക്കന്മാർ ഓരോ വണ്ടിയും ഓരോരുത്തൻ ഓരോ കാളയും ഇങ്ങനെ കൂടുള്ള ആറു വണ്ടിയും പന്ത്രണ്ടു കാളയും യഹോവയുടെ സന്നിധിയിൽ തിരുനിവാസത്തിന്റെ മുമ്പിൽ കൊണ്ടുവന്നു. അപ്പോൾ യഹോവ മോശെയോട്: അവരുടെ പക്കൽനിന്ന് അവയെ വാങ്ങുക. അവ സമാഗമനകൂടാരത്തിന്റെ ഉപയോഗത്തിന് ഇരിക്കട്ടെ; അവയെ ലേവ്യരിൽ ഓരോരുത്തന് അവനവന്റെ വേലയ്ക്കു തക്കവണ്ണം കൊടുക്കേണം എന്നു കല്പിച്ചു. മോശെ വണ്ടികളെയും കാളകളെയും വാങ്ങി ലേവ്യർക്കു കൊടുത്തു. രണ്ടു വണ്ടിയും നാലു കാളയെയും അവൻ ഗേർശോന്യർക്ക് അവരുടെ വേലയ്ക്കു തക്കവണ്ണം കൊടുത്തു. നാലു വണ്ടിയും എട്ടു കാളയെയും അവൻ മെരാര്യർക്കു പുരോഹിതനായ അഹരോന്റെ പുത്രൻ ഈഥാമാരിന്റെ കൈക്കീഴ് അവർക്കുള്ള വേലയ്ക്കു തക്കവണ്ണം കൊടുത്തു. കെഹാത്യർക്ക് അവൻ ഒന്നും കൊടുത്തില്ല; അവരുടെ വേല വിശുദ്ധമന്ദിരം സംബന്ധിച്ചുള്ളതും തോളിൽ ചുമക്കുന്നതും ആയിരുന്നു. യാഗപീഠം അഭിഷേകം ചെയ്ത ദിവസം പ്രഭുക്കന്മാർ പ്രതിഷ്ഠയ്ക്കുള്ള വഴിപാടു കൊണ്ടുവന്നു; യാഗപീഠത്തിന്റെ മുമ്പാകെ പ്രഭുക്കന്മാർ തങ്ങളുടെ വഴിപാടു കൊണ്ടുവന്നു.