ന്യായാധിപന്മാർ 16:1-14

ന്യായാധിപന്മാർ 16:1-14 MALOVBSI

അനന്തരം ശിംശോൻ ഗസ്സയിൽ ചെന്ന് അവിടെ ഒരു വേശ്യയെ കണ്ട് അവളുടെ അടുക്കൽ ചെന്നു. ശിംശോൻ ഇവിടെ വന്നിരിക്കുന്നു എന്നു ഗസ്യർക്ക് അറിവുകിട്ടി; അവർ വന്നു വളഞ്ഞ് അവനെ പിടിപ്പാൻ രാത്രി മുഴുവനും പട്ടണവാതിൽക്കൽ പതിയിരുന്നു; നേരം വെളുക്കുമ്പോൾ അവനെ കൊന്നുകളയാം എന്നു പറഞ്ഞു രാത്രി മുഴുവനും അനങ്ങാതിരുന്നു. ശിംശോൻ അർധരാത്രിവരെ കിടന്നുറങ്ങി അർധരാത്രിയിൽ എഴുന്നേറ്റു പട്ടണവാതിലിന്റെ കതകും കട്ടിളക്കാൽരണ്ടും ഓടാമ്പലോടുകൂടെ പറിച്ചെടുത്തു ചുമലിൽവച്ചു പുറപ്പെട്ട് ഹെബ്രോനെതിരേയുള്ള മലമുകളിൽ കൊണ്ടുപോയി. അതിന്റെശേഷം അവൻ സോരേക് താഴ്‌വരയിൽ ദെലീലാ എന്നു പേരുള്ള ഒരു സ്ത്രീയെ സ്നേഹിച്ചു. ഫെലിസ്ത്യപ്രഭുക്കന്മാർ അവളുടെ അടുക്കൽ വന്ന് അവളോട്: നീ അവനെ വശീകരിച്ച് അവന്റെ മഹാശക്തി ഏതിൽ എന്നും ഞങ്ങൾ അവനെ പിടിച്ചുകെട്ടി ഒതുക്കേണ്ടതിന് എങ്ങനെ സാധിക്കും എന്നും അറിഞ്ഞുകൊൾക; ഞങ്ങൾ ഓരോരുത്തൻ ആയിരത്തൊരുനൂറു വെള്ളിപ്പണം വീതം നിനക്കു തരാം എന്നു പറഞ്ഞു. അങ്ങനെ ദെലീലാ ശിംശോനോട്: നിന്റെ മഹാശക്തി ഏതിൽ ആകുന്നു? ഏതിനാൽ നിന്നെ ബന്ധിച്ച് ഒതുക്കാം? എനിക്കു പറഞ്ഞുതരേണം എന്നു പറഞ്ഞു. ശിംശോൻ അവളോട്: ഒരിക്കലും ഉണങ്ങാതെ പച്ചയായ ഏഴു ഞാണുകൊണ്ട് എന്നെ ബന്ധിച്ചാൽ എന്റെ ബലം ക്ഷയിച്ച് ഞാൻ ശേഷം മനുഷ്യരെപ്പോലെ ആകും എന്നു പറഞ്ഞു. ഫെലിസ്ത്യപ്രഭുക്കന്മാർ ഉണങ്ങാത്ത ഏഴു പച്ച ഞാൺ അവളുടെ അടുക്കൽ കൊണ്ടുവന്നു; അവകൊണ്ട് അവൾ അവനെ ബന്ധിച്ചു. അവളുടെ ഉൾമുറിയിൽ പതിയിരിപ്പുകാർ പാർത്തിരുന്നു. അവൾ അവനോട്: ശിംശോനേ, ഫെലിസ്ത്യർ ഇതാ വരുന്നു എന്നു പറഞ്ഞു. ഉടനെ അവൻ തീ തൊട്ട ചണനൂൽപോലെ ഞാണുകളെ പൊട്ടിച്ചുകളഞ്ഞു; അവന്റെ ശക്തിയുടെ രഹസ്യം വെളിപ്പെട്ടതുമില്ല. പിന്നെ ദെലീലാ ശിംശോനോട്: നീ എന്നെ ചതിച്ച് എന്നോടു ഭോഷ്കു പറഞ്ഞു; നിന്നെ ഏതിനാൽ ബന്ധിക്കാം എന്ന് ഇപ്പോൾ എനിക്കു പറഞ്ഞുതരേണം എന്നു പറഞ്ഞു. അവൻ അവളോട്: ഒരിക്കലും പെരുമാറിയിട്ടില്ലാത്ത പുതിയ കയർകൊണ്ട് എന്നെ ബന്ധിച്ചാൽ എന്റെ ബലം ക്ഷയിച്ച് ഞാൻ ശേഷം മനുഷ്യരെപ്പോലെ ആകും എന്നു പറഞ്ഞു. ദെലീലാ പുതിയ കയർ വാങ്ങി അവനെ ബന്ധിച്ചിട്ട്: ശിംശോനേ, ഫെലിസ്ത്യർ ഇതാ വരുന്നു എന്ന് അവനോടു പറഞ്ഞു. പതിയിരിപ്പുകാർ ഉൾമുറിയിൽ ഉണ്ടായിരുന്നു. അവനോ ഒരു നൂൽപോലെ തന്റെ കൈമേൽനിന്ന് അതു പൊട്ടിച്ചുകളഞ്ഞു. ദെലീലാ ശിംശോനോട്: ഇതുവരെ നീ എന്നെ ചതിച്ച് എന്നോടു ഭോഷ്കു പറഞ്ഞു; നിന്നെ ഏതിനാൽ ബന്ധിക്കാമെന്ന് എനിക്കു പറഞ്ഞുതരേണം എന്നു പറഞ്ഞു. അവൻ അവളോട്: എന്റെ തലയിലെ ഏഴു ജട നൂൽപാവിൽ ചേർത്തു നെയ്താൽ സാധിക്കും എന്നു പറഞ്ഞു. അവൾ അങ്ങനെ ചെയ്തു കുറ്റി അടിച്ചുറപ്പിച്ചും വച്ച് അവനോട്: ശിംശോനേ, ഫെലിസ്ത്യർ ഇതാ വരുന്നു എന്നു പറഞ്ഞു. അവൻ ഉറക്കമുണർന്നു നെയ്ത്തുതടിയുടെ കുറ്റിയും പാവും പറിച്ചെടുത്തുകളഞ്ഞു.