എസ്രാ 6

6
1ദാര്യാവേശ്‍രാജാവ് കല്പന കൊടുത്ത പ്രകാരം അവർ ബാബേലിൽ ഭണ്ഡാരം സംഗ്രഹിച്ചുവച്ചിരിക്കുന്ന രേഖാശാലയിൽ പരിശോധന കഴിച്ചു. 2അവർ മേദ്യസംസ്ഥാനത്തിലെ അഹ്‍മെഥാരാജധാനിയിൽ ഒരു ചുരുൾ കണ്ടെത്തി; അതിൽ ജ്ഞാപകമായിട്ട് എഴുതിയിരുന്നതെന്തെന്നാൽ: 3കോരെശ്‍രാജാവിന്റെ ഒന്നാം ആണ്ടിൽ കോരെശ്‍രാജാവ് കല്പന കൊടുത്തത്: യെരൂശലേമിലെ ദൈവാലയം യാഗം കഴിക്കുന്ന സ്ഥലമായി പണിയേണം; അതിന്റെ അടിസ്ഥാനങ്ങൾ ഉറപ്പായിട്ട് ഇടേണം; അതിന് അറുപതു മുഴം ഉയരവും അറുപതു മുഴം വീതിയും ഉണ്ടായിരിക്കേണം. 4വലിയകല്ലുകൊണ്ടു മൂന്നുവരിയും പുതിയ ഉത്തരങ്ങൾകൊണ്ട് ഒരു വരിയും ഉണ്ടായിരിക്കേണം; ചെലവ് രാജാവിന്റെ ഭണ്ഡാരഗൃഹത്തിൽനിന്നു കൊടുക്കേണം. 5അതുകൂടാതെ നെബൂഖദ്നേസർ യെരൂശലേമിലെ ദൈവാലയത്തിൽനിന്ന് എടുത്തു ബാബേലിലേക്കു കൊണ്ടുവന്ന ദൈവാലയംവക പൊന്നും വെള്ളിയുംകൊണ്ടുള്ള ഉപകരണങ്ങൾ മടക്കിക്കൊടുക്കയും അവ യെരൂശലേമിലെ മന്ദിരത്തിൽ അതതിന്റെ സ്ഥലത്തു വരുവാൻ തക്കവണ്ണം ദൈവാലയത്തിൽ വയ്ക്കയും വേണം. 6ആകയാൽ നദിക്ക് അക്കരെ ദേശാധിപതിയായ തത്നായിയേ, ശെഥർ-ബോസ്നയേ, നിങ്ങളും നദിക്ക് അക്കരെയുള്ള അഫർസ്യരായ നിങ്ങളുടെ കൂട്ടക്കാരും അവിടെനിന്ന് അകന്നു നില്ക്കേണം. 7ഈ ദൈവാലയത്തിന്റെ പണിക്കാര്യത്തിൽ നിങ്ങൾ ഇടപെടരുത്; യെഹൂദന്മാരുടെ ദേശാധിപതിയും യെഹൂദന്മാരുടെ മൂപ്പന്മാരും ഈ ദൈവാലയം അതിന്റെ സ്ഥാനത്തുതന്നെ പണിയട്ടെ. 8ഈ ദൈവാലയം പണിയേണ്ടതിന് നിങ്ങൾ യെഹൂദന്മാരുടെ മൂപ്പന്മാർക്ക് ചെയ്യേണ്ടുന്നതിനെക്കുറിച്ച് ഞാൻ കല്പിക്കുന്നതെന്തെന്നാൽ: നദിക്ക് അക്കരെ പിരിയുന്ന കരമായ രാജാവിന്റെ മുതലിൽനിന്ന് ആ ആളുകൾക്ക് കാലതാമസം കൂടാതെ കൃത്യമായി ചെലവും കൊടുക്കേണ്ടതാകുന്നു. 9അവർ സ്വർഗത്തിലെ ദൈവത്തിനു സൗരഭ്യവാസനയുള്ള യാഗം അർപ്പിക്കേണ്ടതിനും രാജാവിന്റെയും അവന്റെ പുത്രന്മാരുടെയും ക്ഷേമത്തിനുവേണ്ടി പ്രാർഥിക്കേണ്ടതിനും 10സ്വർഗത്തിലെ ദൈവത്തിനു ഹോമയാഗം കഴിപ്പാൻ അവർക്ക് ആവശ്യമുള്ള കാളക്കിടാക്കൾ, ആട്ടുകൊറ്റന്മാർ, കുഞ്ഞാടുകൾ, കോതമ്പ്, ഉപ്പ്, വീഞ്ഞ്, എണ്ണ എന്നിവയും യെരൂശലേമിലെ പുരോഹിതന്മാർ പറയുംപോലെ ദിവസംപ്രതി കുറവുകൂടാതെ കൊടുക്കേണ്ടതാകുന്നു. 11ആരെങ്കിലും ഈ കല്പന മാറ്റിയാൽ അവന്റെ വീട്ടിന്റെ ഒരു ഉത്തരം വലിച്ചെടുത്തു നാട്ടി അതിന്മേൽ അവനെ തൂക്കിക്കളകയും അവന്റെ വീട് അതുനിമിത്തം കുപ്പക്കുന്ന് ആക്കിക്കളകയും വേണം എന്നും ഞാൻ കല്പന കൊടുക്കുന്നു. 12ഇതു മാറ്റുവാനും യെരൂശലേമിലെ ഈ ദൈവാലയം നശിപ്പിപ്പാനും തുനിയുന്ന ഏതു രാജാവിനും ജനത്തിനും തന്റെ നാമം അവിടെ വസിക്കുമാറാക്കിയ ദൈവം നിർമ്മൂലനാശം വരുത്തും. ദാര്യാവേശ് ആയ ഞാൻ കല്പന കൊടുക്കുന്നു; ഇത് ജാഗ്രതയോടെ നിവർത്തിക്കേണ്ടതാകുന്നു.
13അപ്പോൾ നദിക്ക് ഇക്കരെയുള്ള ദേശാധിപതിയായ തത്നായിയും ശെഥർ-ബോസ്നായിയും അവരുടെ കൂട്ടക്കാരും ദാര്യാവേശ്‍രാജാവ് കല്പനയയച്ചതുപോലെ തന്നെ ജാഗ്രതയോടെ ചെയ്തു. 14യെഹൂദന്മാരുടെ മൂപ്പന്മാർ പണിതു; ഹഗ്ഗായിപ്രവാചകനും ഇദ്ദോവിന്റെ മകനായ സെഖര്യാവും പ്രവചിച്ചതിനാൽ അവർക്ക് സാധിച്ചും വന്നു. അവർ യിസ്രായേലിന്റെ ദൈവത്തിന്റെ കല്പന പ്രകാരവും കോരെശിന്റെയും ദാര്യാവേശിന്റെയും പാർസിരാജാവായ അർത്ഥഹ്ശഷ്ടാവിന്റെയും കല്പനപ്രകാരവും അതു പണിതുതീർത്തു. 15ദാര്യാവേശ്‍രാജാവിന്റെ വാഴ്ചയുടെ ആറാം ആണ്ടിൽ ആദാർമാസം മൂന്നാം തീയതി ഈ ആലയം പണിതുതീർന്നു. 16യിസ്രായേൽമക്കളും പുരോഹിതന്മാരും ലേവ്യരും ശേഷം പ്രവാസികളും സന്തോഷത്തോടെ ഈ ദൈവാലയത്തിന്റെ പ്രതിഷ്ഠ കഴിച്ചു. 17ഈ ദൈവാലയത്തിന്റെ പ്രതിഷ്ഠയ്ക്കു നൂറു കാളയെയും ഇരുനൂറ് ആട്ടുകൊറ്റനെയും നാനൂറ് കുഞ്ഞാടിനെയും യിസ്രായേൽഗോത്രങ്ങളുടെ എണ്ണത്തിനൊത്തവണ്ണം എല്ലാ യിസ്രായേലിനുംവേണ്ടി പാപയാഗത്തിനായി പന്ത്രണ്ട് വെള്ളാട്ടുകൊറ്റനെയും യാഗം കഴിച്ചു. 18മോശെയുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ അവർ യെരൂശലേമിലുള്ള ദൈവത്തിന്റെ ശുശ്രൂഷയ്ക്കു പുരോഹിതന്മാരെ കൂറുകൂറായും ലേവ്യരെ തരംതരമായും നിർത്തി. 19ഒന്നാം മാസം പതിന്നാലാം തീയതി പ്രവാസികൾ പെസഹ ആചരിച്ചു. 20പുരോഹിതന്മാരും ലേവ്യരും തങ്ങളെത്തന്നെ ഒരുപോലെ ശുദ്ധീകരിച്ചിരുന്നു; എല്ലാവരും ശുദ്ധിയുള്ളവരായിരുന്നു; അവർ സകല പ്രവാസികൾക്കും തങ്ങളുടെ സഹോദരന്മാരായ പുരോഹിതന്മാർക്കും തങ്ങൾക്കുംവേണ്ടി പെസഹ അറുത്തു. 21അങ്ങനെ പ്രവാസത്തിൽനിന്നു മടങ്ങിവന്ന യിസ്രായേൽമക്കളും യിസ്രായേലിന്റെ ദൈവമായ യഹോവയെ അന്വേഷിക്കേണ്ടതിന് ദേശത്തെ ജാതികളുടെ അശുദ്ധിയെ വെടിഞ്ഞ് വന്നവരൊക്കെയും പെസഹ തിന്നു. 22യഹോവ അവരെ സന്തോഷിപ്പിക്കയും യിസ്രായേലിൻ ദൈവമായ ദൈവത്തിന്റെ ആലയത്തിന്റെ പണിയിൽ അവരെ സഹായിക്കേണ്ടതിന് അശ്ശൂർരാജാവിന്റെ ഹൃദയത്തെ അവർക്ക് അനുകൂലമാക്കുകയും ചെയ്തതുകൊണ്ട് അവർ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ഏഴു ദിവസം സന്തോഷത്തോടെ ആചരിച്ചു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

എസ്രാ 6: MALOVBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക