പുറപ്പാട് 35

35
1അനന്തരം മോശെ യിസ്രായേൽമക്കളുടെ സംഘത്തെയൊക്കെയും കൂട്ടി അവരോടു പറഞ്ഞത്: നിങ്ങൾ ചെയ്‍വാൻ യഹോവ കല്പിച്ച വചനങ്ങൾ ആവിത്: 2ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം നിങ്ങൾക്കു വിശുദ്ധമായി യഹോവയുടെ മഹാസ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കേണം; അന്നു വേല ചെയ്യുന്നവൻ എല്ലാം മരണശിക്ഷ അനുഭവിക്കേണം. 3ശബ്ബത്തുനാളിൽ നിങ്ങളുടെ വാസസ്ഥലങ്ങളിൽ എങ്ങും തീ കത്തിക്കരുത്.
4മോശെ പിന്നെയും യിസ്രായേൽമക്കളുടെ സർവസഭയോടും പറഞ്ഞത്: യഹോവ കല്പിച്ചത് എന്തെന്നാൽ: 5നിങ്ങളുടെ ഇടയിൽനിന്ന് യഹോവയ്ക്ക് ഒരു വഴിപാട് എടുപ്പിൻ. നല്ല മനസ്സുള്ളവനെല്ലാം യഹോവയ്ക്കു വഴിപാടു കൊണ്ടുവരേണം. 6പൊന്ന്, വെള്ളി, താമ്രം, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ, കോലാട്ടുരോമം, 7ചുവപ്പിച്ച ആട്ടുകൊറ്റന്തോൽ, തഹശുതോൽ, ഖദിരമരം, 8വിളക്കിന് എണ്ണ, അഭിഷേകതൈലത്തിനും പരിമളധൂപത്തിനും സുഗന്ധവർഗം, 9ഗോമേദകക്കല്ല്, ഏഫോദിനും പതക്കത്തിനും പതിക്കേണ്ടുന്ന കല്ല് എന്നിവ തന്നെ. 10നിങ്ങളിൽ ജ്ഞാനികളായ എല്ലാവരും വന്നു യഹോവ കല്പിച്ചിരിക്കുന്നതൊക്കെയും ഉണ്ടാക്കേണം. 11തിരുനിവാസം, അതിന്റെ മൂടുവിരി, പുറമൂടി, കൊളുത്തുകൾ, പലകകൾ, 12അന്താഴങ്ങൾ, തൂണുകൾ, ചുവടുകൾ, പെട്ടകം, അതിന്റെ തണ്ടുകൾ, കൃപാസനം, മറയുടെ തിരശ്ശീല, 13മേശ, അതിന്റെ തണ്ടുകൾ, ഉപകരണങ്ങളൊക്കെയും, കാഴ്ചയപ്പം, 14വെളിച്ചത്തിനു നിലവിളക്ക്, അതിന്റെ ഉപകരണങ്ങൾ, അതിന്റെ ദീപങ്ങൾ, വിളക്കിന് എണ്ണ, 15ധൂപപീഠം, അതിന്റെ തണ്ടുകൾ, അഭിഷേകതൈലം, സുഗന്ധധൂപവർഗം, തിരുനിവാസത്തിലേക്കുള്ള പ്രവേശനവാതിലിന്റെ മറശ്ശീല, 16ഹോമയാഗപീഠം, അതിന്റെ താമ്രജാലം, തണ്ടുകൾ, അതിന്റെ ഉപകരണങ്ങളൊക്കെയും, തൊട്ടി, അതിന്റെ കാൽ, 17പ്രാകാരത്തിന്റെ മറശ്ശീലകൾ, അതിന്റെ തൂണുകൾ, ചുവടുകൾ, പ്രാകാരവാതിലിന്റെ മറ, 18തിരുനിവാസത്തിന്റെ കുറ്റികൾ, പ്രാകാരത്തിന്റെ കുറ്റികൾ, അവയുടെ കയറുകൾ, 19വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷ ചെയ്‍വാൻ വിശേഷവസ്ത്രങ്ങൾ, പുരോഹിതനായ അഹരോന്റെ വിശുദ്ധവസ്ത്രം, പുരോഹിതശുശ്രൂഷയ്ക്കായി അവന്റെ പുത്രന്മാരുടെ വസ്ത്രങ്ങൾ എന്നിവ തന്നെ. 20അപ്പോൾ യിസ്രായേൽമക്കളുടെ സർവസഭയും മോശെയുടെ മുമ്പിൽനിന്നു പുറപ്പെട്ടു. 21ഹൃദയത്തിൽ ഉത്സാഹവും മനസ്സിൽ താൽപര്യവും തോന്നിയവൻ എല്ലാം സമാഗമനകൂടാരത്തിന്റെ പ്രവൃത്തിക്കും അതിന്റെ സകല ശുശ്രൂഷയ്ക്കും വിശുദ്ധവസ്ത്രങ്ങൾക്കും വേണ്ടി യഹോവയ്ക്ക് വഴിപാട് കൊണ്ടുവന്നു. 22പുരുഷന്മാരും സ്ത്രീകളുമായി ഔദാര്യമനസ്സുള്ളവർ എല്ലാവരും യഹോവയ്ക്കു പൊൻവഴിപാടു കൊടുപ്പാൻ നിശ്ചയിച്ചവരൊക്കെയും വള, കുണുക്ക്, മോതിരം, മാല മുതലായ സകലവിധ പൊന്നാഭരണങ്ങളും കൊണ്ടുവന്നു. 23നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ, കോലാട്ടുരോമം, ചുവപ്പിച്ച ആട്ടുകൊറ്റന്തോൽ, തഹശുതോൽ എന്നിവ കൈവശമുള്ളവർ അതു കൊണ്ടുവന്നു. 24വെള്ളിയും താമ്രവും വഴിപാടു കൊടുപ്പാൻ നിശ്ചയിച്ചവനെല്ലാം യഹോവയ്ക്കു വഴിപാടു കൊണ്ടുവന്നു. ശുശ്രൂഷയിലെ എല്ലാ പണിക്കുമായി ഖദിരമരം കൈവശമുള്ളവൻ അതു കൊണ്ടുവന്നു. 25സാമർഥ്യമുള്ള സ്ത്രീകളൊക്കെയും തങ്ങളുടെ കൈകൊണ്ടു നൂറ്റ നീലനൂലും ധൂമ്രനൂലും ചുവപ്പുനൂലും പഞ്ഞിനൂലും കൊണ്ടുവന്നു. 26സാമർഥ്യത്താൽ ഹൃദയത്തിൽ ഉത്സാഹം തോന്നിയ സ്ത്രീകളൊക്കെയും കോലാട്ടുരോമം നൂറ്റു. 27പ്രമാണികൾ ഏഫോദിനും പതക്കത്തിനും പതിക്കേണ്ടുന്ന കല്ലുകളും ഗോമേദകക്കല്ലുകളും 28വെളിച്ചത്തിനും അഭിഷേകതൈലത്തിനും സുഗന്ധധൂപത്തിനുമായി പരിമളവർഗവും എണ്ണയും കൊണ്ടുവന്നു. 29മോശെ മുഖാന്തരം യഹോവ കല്പിച്ച സകല പ്രവൃത്തിക്കുമായി കൊണ്ടുവരുവാൻ യിസ്രായേൽമക്കളിൽ ഔദാര്യമനസ്സുള്ള സകല പുരുഷന്മാരും സ്ത്രീകളും യഹോവയ്ക്കു സ്വമേധാദാനം കൊണ്ടുവന്നു.
30എന്നാൽ മോശെ യിസ്രായേൽമക്കളോടു പറഞ്ഞത്: നോക്കുവിൻ; യഹോവ യെഹൂദാഗോത്രത്തിൽ ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേലിനെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു. 31കൗശലപ്പണികളെ സങ്കല്പിച്ചുണ്ടാക്കുവാനും പൊന്ന്, വെള്ളി, താമ്രം എന്നിവകൊണ്ടു പണി ചെയ്‍വാനും 32രത്നം വെട്ടി പതിപ്പാനും മരത്തിൽ കൊത്തുപണിയായ സകലവിധ കൗശലപ്പണിയും ചെയ്‍വാനും 33അവൻ ദിവ്യാത്മാവിനാൽ അവനെ ജ്ഞാനവും ബുദ്ധിയും അറിവും സകലവിധ സാമർഥ്യവുംകൊണ്ടു നിറച്ചിരിക്കുന്നു. 34അവന്റെ മനസ്സിലും ദാൻഗോത്രത്തിൽ അഹീസാമാക്കിന്റെ മകനായ ഒഹൊലീയാബിന്റെ മനസ്സിലും മറ്റുള്ളവരെ പഠിപ്പിപ്പാൻ അവൻ തോന്നിച്ചിരിക്കുന്നു. 35കൊത്തുപണിക്കാരന്റെയും കൗശലപ്പണിക്കാരന്റെയും നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവകൊണ്ടു പണി ചെയ്യുന്ന തയ്യൽക്കാരന്റെയും നെയ്ത്തുകാരന്റെയും ഏതുതരം ശില്പപ്പണി ചെയ്യുന്നവരുടെയും കൗശലപ്പണികൾ സങ്കല്പിച്ച് ഉണ്ടാക്കുന്നവരുടെയും സകലവിധ പ്രവൃത്തിയും ചെയ്‍വാൻ അവൻ അവരെ മനസ്സിൽ ജ്ഞാനംകൊണ്ടു നിറച്ചിരിക്കുന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

പുറപ്പാട് 35: MALOVBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക