യഹോവ പിന്നെയും മോശെയോടു കല്പിച്ചതെന്തെന്നാൽ: യിസ്രായേൽമക്കളുടെ ജനസംഖ്യ എടുക്കേണ്ടതിന് അവരെ എണ്ണുമ്പോൾ അവരുടെ മധ്യേ ബാധ ഉണ്ടാകാതിരിപ്പാൻ അവരിൽ ഓരോരുത്തൻ താന്താന്റെ ജീവനുവേണ്ടി യഹോവയ്ക്കു വീണ്ടെടുപ്പുവില കൊടുക്കേണം. എണ്ണപ്പെടുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്ന ഏവനും വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അര ശേക്കെൽ കൊടുക്കേണം. ശേക്കെൽ എന്നത് ഇരുപതു ഗേരാ. ആ അര ശേക്കെൽ യഹോവയ്ക്കു വഴിപാട് ആയിരിക്കേണം. എണ്ണപ്പെടുന്നവരുടെ കൂട്ടത്തിൽ ഇരുപതു വയസ്സും അതിനു മീതെയുമുള്ളവനെല്ലാം യഹോവയ്ക്കു വഴിപാട് കൊടുക്കേണം. നിങ്ങളുടെ ജീവനുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ നിങ്ങൾ യഹോവയ്ക്കു വഴിപാടു കൊടുക്കുമ്പോൾ ധനവാൻ അര ശേക്കെലിൽ അധികം കൊടുക്കരുത്; ദരിദ്രൻ കുറച്ചു കൊടുക്കയും അരുത്. ഈ പ്രായശ്ചിത്തദ്രവ്യം നീ യിസ്രായേൽമക്കളോടു വാങ്ങി സമാഗമനകൂടാരത്തിന്റെ ശുശ്രൂഷയ്ക്കായി കൊടുക്കേണം. നിങ്ങളുടെ ജീവനുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന് അതു യഹോവയുടെ മുമ്പാകെ യിസ്രായേൽമക്കൾക്കുവേണ്ടി ഒരു ജ്ഞാപകമായിരിക്കേണം. യഹോവ പിന്നെയും മോശെയോടു കല്പിച്ചത് എന്തെന്നാൽ: കഴുകേണ്ടതിന് ഒരു താമ്രത്തൊട്ടിയും അതിന് ഒരു താമ്രക്കാലും ഉണ്ടാക്കേണം; അതിനെ സമാഗമനകൂടാരത്തിനും യാഗപീഠത്തിനും മധ്യേവച്ച് അതിൽ വെള്ളം ഒഴിക്കേണം. അതിങ്കൽ അഹരോനും അവന്റെ പുത്രന്മാരും കൈയും കാലും കഴുകേണം. അവർ സമാഗമനകൂടാരത്തിൽ കടക്കയോ യഹോവയ്ക്കു ദഹനയാഗം കഴിക്കേണ്ടതിനു യാഗപീഠത്തിങ്കൽ ശുശ്രൂഷിപ്പാൻ ചെല്ലുകയോ ചെയ്യുമ്പോൾ മരിക്കാതിരിക്കേണ്ടതിനു വെള്ളംകൊണ്ടു കഴുകേണം. അവർ മരിക്കാതിരിക്കേണ്ടതിനു കൈയും കാലും കഴുകേണം; അത് അവർക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം. യഹോവ പിന്നെയും മോശെയോടു കല്പിച്ചത് എന്തെന്നാൽ: മേത്തരമായ സുഗന്ധവർഗമായി വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അഞ്ഞൂറു ശേക്കെൽ അയഞ്ഞ മൂരും അതിൽ പാതി ഇരുനൂറ്റമ്പതു ശേക്കെൽ സുഗന്ധലവംഗവും അഞ്ഞൂറു ശേക്കെൽ വഴനത്തൊലിയും ഒരു ഹീൻ ഒലിവെണ്ണയും എടുത്ത് തൈലക്കാരന്റെ വിദ്യപ്രകാരം ചേർത്തുണ്ടാക്കിയ വിശുദ്ധമായ അഭിഷേകതൈലമാക്കേണം; അതു വിശുദ്ധമായ അഭിഷേകതൈലമായിരിക്കേണം. അതിനാൽ നീ സമാഗമനകൂടാരവും സാക്ഷ്യപെട്ടകവും മേശയും അതിന്റെ ഉപകരണങ്ങളൊക്കെയും നിലവിളക്കും അതിന്റെ ഉപകരണങ്ങളും ധൂപപീഠവും ഹോമയാഗപീഠവും അതിന്റെ ഉപകരണങ്ങളൊക്കെയും തൊട്ടിയും അതിന്റെ കാലും അഭിഷേകം ചെയ്യേണം. അവ അതിവിശുദ്ധമായിരിക്കേണ്ടതിന് അവയെ ശുദ്ധീകരിക്കേണം; അവയെ തൊടുന്നവനൊക്കെയും വിശുദ്ധനായിരിക്കേണം. അഹരോനെയും അവന്റെ പുത്രന്മാരെയും എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിനു നീ അഭിഷേകം ചെയ്തു ശുദ്ധീകരിക്കേണം. യിസ്രായേൽമക്കളോടു നീ പറയേണ്ടത് എന്തെന്നാൽ: ഇതു നിങ്ങളുടെ തലമുറകളിൽ എനിക്കു വിശുദ്ധമായ അഭിഷേകതൈലം ആയിരിക്കേണം. അതു മനുഷ്യന്റെ ദേഹത്തിന്മേൽ ഒഴിക്കരുത്; അതിന്റെ യോഗപ്രകാരം അതുപോലെയുള്ളത് നിങ്ങൾ ഉണ്ടാക്കുകയും അരുത്; അതു വിശുദ്ധമാകുന്നു; അതു നിങ്ങൾക്കു വിശുദ്ധമായിരിക്കേണം. അതുപോലെയുള്ള തൈലം ഉണ്ടാക്കുന്നവനെയും അതിൽനിന്ന് അന്യനു കൊടുക്കുന്നവനെയും അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം. യഹോവ പിന്നെയും മോശെയോടു കല്പിച്ചത് എന്തെന്നാൽ: നീ നറുംപശ, ഗുല്ഗുലു, ഹൽബാനപ്പശ എന്നീ സുഗന്ധവർഗവും നിർമ്മലസാമ്പ്രാണിയും എടുക്കേണം; എല്ലാം ഒരുപോലെ തൂക്കം ആയിരിക്കേണം. അതിൽ ഉപ്പും ചേർത്തു തൈലക്കാരന്റെ വിദ്യപ്രകാരം നിർമ്മലവും വിശുദ്ധവുമായ ധൂപവർഗമാക്കേണം. നീ അതിൽ ഏതാനും ഇടിച്ചു പൊടിയാക്കി, ഞാൻ നിനക്കു വെളിപ്പെടുവാനുള്ള സമാഗമനകൂടാരത്തിലെ സാക്ഷ്യത്തിനു മുമ്പാകെ വയ്ക്കേണം; അതു നിങ്ങൾക്ക് അതിവിശുദ്ധമായിരിക്കേണം. ഈ ഉണ്ടാക്കുന്ന ധൂപവർഗത്തിന്റെ യോഗത്തിന് ഒത്തതായി നിങ്ങൾക്ക് ഉണ്ടാക്കരുത്; അത് യഹോവയ്ക്കു വിശുദ്ധമായിരിക്കേണം. മണക്കേണ്ടതിന് അതുപോലെയുള്ളത് ആരെങ്കിലും ഉണ്ടാക്കിയാൽ അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.
പുറപ്പാട് 30 വായിക്കുക
കേൾക്കുക പുറപ്പാട് 30
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: പുറപ്പാട് 30:11-38
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ