പുറപ്പാട് 30:11-38

പുറപ്പാട് 30:11-38 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവ പിന്നെയും മോശെയോടു കല്പിച്ചതെന്തെന്നാൽ: യിസ്രായേൽമക്കളുടെ ജനസംഖ്യ എടുക്കേണ്ടതിന് അവരെ എണ്ണുമ്പോൾ അവരുടെ മധ്യേ ബാധ ഉണ്ടാകാതിരിപ്പാൻ അവരിൽ ഓരോരുത്തൻ താന്താന്റെ ജീവനുവേണ്ടി യഹോവയ്ക്കു വീണ്ടെടുപ്പുവില കൊടുക്കേണം. എണ്ണപ്പെടുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്ന ഏവനും വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അര ശേക്കെൽ കൊടുക്കേണം. ശേക്കെൽ എന്നത് ഇരുപതു ഗേരാ. ആ അര ശേക്കെൽ യഹോവയ്ക്കു വഴിപാട് ആയിരിക്കേണം. എണ്ണപ്പെടുന്നവരുടെ കൂട്ടത്തിൽ ഇരുപതു വയസ്സും അതിനു മീതെയുമുള്ളവനെല്ലാം യഹോവയ്ക്കു വഴിപാട് കൊടുക്കേണം. നിങ്ങളുടെ ജീവനുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ നിങ്ങൾ യഹോവയ്ക്കു വഴിപാടു കൊടുക്കുമ്പോൾ ധനവാൻ അര ശേക്കെലിൽ അധികം കൊടുക്കരുത്; ദരിദ്രൻ കുറച്ചു കൊടുക്കയും അരുത്. ഈ പ്രായശ്ചിത്തദ്രവ്യം നീ യിസ്രായേൽമക്കളോടു വാങ്ങി സമാഗമനകൂടാരത്തിന്റെ ശുശ്രൂഷയ്ക്കായി കൊടുക്കേണം. നിങ്ങളുടെ ജീവനുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന് അതു യഹോവയുടെ മുമ്പാകെ യിസ്രായേൽമക്കൾക്കുവേണ്ടി ഒരു ജ്ഞാപകമായിരിക്കേണം. യഹോവ പിന്നെയും മോശെയോടു കല്പിച്ചത് എന്തെന്നാൽ: കഴുകേണ്ടതിന് ഒരു താമ്രത്തൊട്ടിയും അതിന് ഒരു താമ്രക്കാലും ഉണ്ടാക്കേണം; അതിനെ സമാഗമനകൂടാരത്തിനും യാഗപീഠത്തിനും മധ്യേവച്ച് അതിൽ വെള്ളം ഒഴിക്കേണം. അതിങ്കൽ അഹരോനും അവന്റെ പുത്രന്മാരും കൈയും കാലും കഴുകേണം. അവർ സമാഗമനകൂടാരത്തിൽ കടക്കയോ യഹോവയ്ക്കു ദഹനയാഗം കഴിക്കേണ്ടതിനു യാഗപീഠത്തിങ്കൽ ശുശ്രൂഷിപ്പാൻ ചെല്ലുകയോ ചെയ്യുമ്പോൾ മരിക്കാതിരിക്കേണ്ടതിനു വെള്ളംകൊണ്ടു കഴുകേണം. അവർ മരിക്കാതിരിക്കേണ്ടതിനു കൈയും കാലും കഴുകേണം; അത് അവർക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം. യഹോവ പിന്നെയും മോശെയോടു കല്പിച്ചത് എന്തെന്നാൽ: മേത്തരമായ സുഗന്ധവർഗമായി വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അഞ്ഞൂറു ശേക്കെൽ അയഞ്ഞ മൂരും അതിൽ പാതി ഇരുനൂറ്റമ്പതു ശേക്കെൽ സുഗന്ധലവംഗവും അഞ്ഞൂറു ശേക്കെൽ വഴനത്തൊലിയും ഒരു ഹീൻ ഒലിവെണ്ണയും എടുത്ത് തൈലക്കാരന്റെ വിദ്യപ്രകാരം ചേർത്തുണ്ടാക്കിയ വിശുദ്ധമായ അഭിഷേകതൈലമാക്കേണം; അതു വിശുദ്ധമായ അഭിഷേകതൈലമായിരിക്കേണം. അതിനാൽ നീ സമാഗമനകൂടാരവും സാക്ഷ്യപെട്ടകവും മേശയും അതിന്റെ ഉപകരണങ്ങളൊക്കെയും നിലവിളക്കും അതിന്റെ ഉപകരണങ്ങളും ധൂപപീഠവും ഹോമയാഗപീഠവും അതിന്റെ ഉപകരണങ്ങളൊക്കെയും തൊട്ടിയും അതിന്റെ കാലും അഭിഷേകം ചെയ്യേണം. അവ അതിവിശുദ്ധമായിരിക്കേണ്ടതിന് അവയെ ശുദ്ധീകരിക്കേണം; അവയെ തൊടുന്നവനൊക്കെയും വിശുദ്ധനായിരിക്കേണം. അഹരോനെയും അവന്റെ പുത്രന്മാരെയും എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിനു നീ അഭിഷേകം ചെയ്തു ശുദ്ധീകരിക്കേണം. യിസ്രായേൽമക്കളോടു നീ പറയേണ്ടത് എന്തെന്നാൽ: ഇതു നിങ്ങളുടെ തലമുറകളിൽ എനിക്കു വിശുദ്ധമായ അഭിഷേകതൈലം ആയിരിക്കേണം. അതു മനുഷ്യന്റെ ദേഹത്തിന്മേൽ ഒഴിക്കരുത്; അതിന്റെ യോഗപ്രകാരം അതുപോലെയുള്ളത് നിങ്ങൾ ഉണ്ടാക്കുകയും അരുത്; അതു വിശുദ്ധമാകുന്നു; അതു നിങ്ങൾക്കു വിശുദ്ധമായിരിക്കേണം. അതുപോലെയുള്ള തൈലം ഉണ്ടാക്കുന്നവനെയും അതിൽനിന്ന് അന്യനു കൊടുക്കുന്നവനെയും അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം. യഹോവ പിന്നെയും മോശെയോടു കല്പിച്ചത് എന്തെന്നാൽ: നീ നറുംപശ, ഗുല്ഗുലു, ഹൽബാനപ്പശ എന്നീ സുഗന്ധവർഗവും നിർമ്മലസാമ്പ്രാണിയും എടുക്കേണം; എല്ലാം ഒരുപോലെ തൂക്കം ആയിരിക്കേണം. അതിൽ ഉപ്പും ചേർത്തു തൈലക്കാരന്റെ വിദ്യപ്രകാരം നിർമ്മലവും വിശുദ്ധവുമായ ധൂപവർഗമാക്കേണം. നീ അതിൽ ഏതാനും ഇടിച്ചു പൊടിയാക്കി, ഞാൻ നിനക്കു വെളിപ്പെടുവാനുള്ള സമാഗമനകൂടാരത്തിലെ സാക്ഷ്യത്തിനു മുമ്പാകെ വയ്ക്കേണം; അതു നിങ്ങൾക്ക് അതിവിശുദ്ധമായിരിക്കേണം. ഈ ഉണ്ടാക്കുന്ന ധൂപവർഗത്തിന്റെ യോഗത്തിന് ഒത്തതായി നിങ്ങൾക്ക് ഉണ്ടാക്കരുത്; അത് യഹോവയ്ക്കു വിശുദ്ധമായിരിക്കേണം. മണക്കേണ്ടതിന് അതുപോലെയുള്ളത് ആരെങ്കിലും ഉണ്ടാക്കിയാൽ അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.

പുറപ്പാട് 30:11-38 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേലിൽ ജനസംഖ്യ എടുക്കുമ്പോൾ അവരുടെ ഇടയിൽ ഒരു ബാധയും ഉണ്ടാകാതിരിക്കാൻ ഓരോരുത്തനും സർവേശ്വരനു വീണ്ടെടുപ്പുവില കൊടുക്കണം. ജനസംഖ്യ എടുക്കപ്പെട്ട എല്ലാവരും വിശുദ്ധമന്ദിരത്തിലെ തൂക്കമനുസരിച്ച് അര ശേക്കെൽ സർവേശ്വരനു വഴിപാടായി അർപ്പിക്കണം. അര ശേക്കെൽ പത്തു ഗേരയാണ്. എണ്ണമെടുത്തവരിൽ ഇരുപതു വയസ്സിനുമേൽ പ്രായമുള്ള എല്ലാവരും സർവേശ്വരനു വഴിപാട് അർപ്പിക്കണം. പാപപരിഹാരത്തിനായി സർവേശ്വരന് വഴിപാട് അർപ്പിക്കുമ്പോൾ ധനവാനും ദരിദ്രനും അര ശേക്കെൽ വീതം അർപ്പിക്കണം. ധനവാൻ കൂടുതലോ ദരിദ്രൻ കുറവോ അർപ്പിച്ചുകൂടാ. പ്രായശ്ചിത്ത നികുതി ഇസ്രായേൽജനത്തിൽനിന്നു ശേഖരിച്ചു തിരുസാന്നിധ്യകൂടാരത്തിലെ ശുശ്രൂഷയ്‍ക്കുവേണ്ടി കൊടുക്കണം. ഇസ്രായേൽജനം സർവേശ്വരന്റെ സന്നിധിയിൽ സ്മരിക്കപ്പെടുന്നതിനും അവർക്ക് പാപപരിഹാരം ലഭിക്കുന്നതിനും വേണ്ടിയുള്ളതാണിത്. സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: കഴുകാൻ വെള്ളം നിറയ്‍ക്കുന്നതിന് ഓടുകൊണ്ട് ഒരു തൊട്ടിയും അതിനുള്ള പീഠവും ഉണ്ടാക്കണം; അതു തിരുസാന്നിധ്യകൂടാരത്തിനും യാഗപീഠത്തിനും ഇടയ്‍ക്കു വച്ച് അതിൽ വെള്ളം നിറയ്‍ക്കണം. ഈ വെള്ളംകൊണ്ടാണ് അഹരോനും പുത്രന്മാരും അവരുടെ കൈകാലുകൾ കഴുകേണ്ടത്. തിരുസാന്നിധ്യകൂടാരത്തിൽ പ്രവേശിക്കുമ്പോഴും യാഗപീഠത്തിൽ ശുശ്രൂഷ ചെയ്യാൻ പോകുമ്പോഴും സർവേശ്വരനു ധൂപാരാധന നടത്താൻ പോകുമ്പോഴും അവർ ഈ വെള്ളംകൊണ്ടു കൈകാലുകൾ കഴുകണം. അങ്ങനെ ചെയ്തില്ലെങ്കിൽ അവർ മരിക്കും. ഇതവരുടെ പിൻതലമുറകളും അനുഷ്ഠിക്കേണ്ട ശാശ്വതനിയമമാണ്. സർവേശ്വരൻ വീണ്ടും മോശയോട് അരുളിച്ചെയ്തു: മേൽത്തരം സുഗന്ധദ്രവ്യങ്ങൾ എടുക്കുക; ദ്രാവകരൂപത്തിലുള്ള അഞ്ഞൂറു ശേക്കെൽ മൂരും ഇരുനൂറ്റമ്പതു ശേക്കെൽ കറുവാപ്പട്ടയും അത്രയുംതന്നെ സുഗന്ധസസ്യവും അഞ്ഞൂറു ശേക്കെൽ അമരിപ്പട്ടയും വേണം. അവയോടു കൂടി ഒരു ഹീൻ ഒലിവെണ്ണയും ചേർത്തു വിദഗ്ദ്ധനായ സുഗന്ധതൈലനിർമ്മാതാവിനെപ്പോലെ വിശുദ്ധതൈലം ഉണ്ടാക്കണം. ഇതാണ് അഭിഷേകത്തിനുള്ള വിശുദ്ധതൈലം. അതുകൊണ്ട് തിരുസാന്നിധ്യകൂടാരവും സാക്ഷ്യപെട്ടകവും മേശയും അതിലെ ഉപകരണങ്ങളും വിളക്കുതണ്ടും അതിന്റെ ഉപകരണങ്ങളും ധൂപപീഠവും ഹോമയാഗവും അതിലെ ഉപകരണങ്ങളും ക്ഷാളനപാത്രവും അതിന്റെ പീഠവും അഭിഷേകം ചെയ്യുക. അതിവിശുദ്ധമായിത്തീരാൻ നീ അവയെ ശുദ്ധീകരിക്കണം. അവയെ സ്പർശിക്കുന്നതെന്തും ശുദ്ധമായിത്തീരും. എനിക്കു പുരോഹിതശുശ്രൂഷ ചെയ്യാൻ അഹരോനെയും പുത്രന്മാരെയും അഭിഷേകം ചെയ്തു വേർതിരിക്കുക. ഇത് തലമുറകൾതോറും ഉപയോഗിക്കേണ്ട എന്റെ വിശുദ്ധതൈലം എന്ന് ഇസ്രായേൽജനത്തോടു പറയണം. സാധാരണ ജനത്തിന്റെമേൽ ഈ തൈലം ഒഴിക്കരുത്; ഇതിന്റെ ചേരുവ അനുസരിച്ച് മറ്റൊരു തൈലം ഉണ്ടാക്കരുത്; ഇത് വിശുദ്ധമാണ്. വിശുദ്ധവസ്തുവായി നിങ്ങൾ ഇതു കൈകാര്യം ചെയ്യണം. ആരെങ്കിലും ഇതുപോലൊരു തൈലക്കൂട്ട് ഉണ്ടാക്കുകയോ സാധാരണക്കാരന്റെമേൽ തളിക്കുകയോ ചെയ്താൽ അവനെ ഇസ്രായേൽജനത്തിന്റെ ഇടയിൽനിന്നു ബഹിഷ്കരിക്കണം. സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “നറുംപശ, ഗുൽഗുലു, ഗൽബാനപ്പശ എന്നീ സുഗന്ധധൂപദ്രവ്യങ്ങളും ശുദ്ധമായ കുന്തുരുക്കവും ഒരേ അളവിൽ എടുക്കുക. വിദഗ്ദ്ധനായ സുഗന്ധതൈലനിർമ്മാതാവിനെപ്പോലെ ഇവ ഉപ്പുചേർത്തു നിർമ്മലവും വിശുദ്ധവുമായ ഒരു സുഗന്ധക്കൂട്ട് ഉണ്ടാക്കണം. അതിൽ കുറെയെടുത്ത് നേർമയായി പൊടിച്ച് ഞാൻ നിങ്ങളെ സന്ദർശിക്കുന്ന തിരുസാന്നിധ്യകൂടാരത്തിലെ സാക്ഷ്യപെട്ടകത്തിന്റെ മുമ്പിൽ വയ്‍ക്കണം. അതു നീ വിശുദ്ധമായി കരുതണം. ഈ ചേരുവ അനുസരിച്ച് നിനക്കുവേണ്ടി ധൂപക്കൂട്ട് ഉണ്ടാക്കരുത്. അതു സർവേശ്വരനുവേണ്ടിയുള്ള നിന്റെ വിശുദ്ധ ധൂപക്കൂട്ടായിരിക്കണം; സൗരഭ്യത്തിനുവേണ്ടി ആരെങ്കിലും അത് ഉണ്ടാക്കിയാൽ അവനെ ജനത്തിന്റെ ഇടയിൽനിന്നു ബഹിഷ്കരിക്കണം.

പുറപ്പാട് 30:11-38 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യഹോവ പിന്നെയും മോശെയോട് ഇപ്രകാരം കല്പിച്ചു: “യിസ്രായേൽ മക്കളുടെ ജനസംഖ്യ എടുക്കേണ്ടതിന് അവരെ എണ്ണുമ്പോൾ അവരുടെ മദ്ധ്യത്തിൽ ബാധ ഉണ്ടാകാതിരിക്കുവാൻ അവരിൽ ഓരോരുത്തനും അവനവന്‍റെ ജീവനുവേണ്ടി യഹോവയ്ക്ക് വീണ്ടെടുപ്പുവില കൊടുക്കേണം. എണ്ണപ്പെടുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്ന ഏവനും വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അര ശേക്കൽ കൊടുക്കേണം. ശേക്കൽ എന്നത് ഇരുപതു ഗേരാ. ആ അര ശേക്കൽ യഹോവയ്ക്ക് വഴിപാട് ആയിരിക്കേണം. എണ്ണപ്പെടുന്നവരുടെ കൂട്ടത്തിൽ ഇരുപതു വയസ്സും അതിൽ കൂടുതൽ ഉള്ളവരെല്ലാം യഹോവയ്ക്ക് വഴിപാട് കൊടുക്കേണം. നിങ്ങളുടെ ജിവനു വേണ്ടി പ്രായശ്ചിത്തം കഴിക്കുവാൻ നിങ്ങൾ യഹോവയ്ക്ക് വഴിപാട് കൊടുക്കുമ്പോൾ ധനവാൻ അരശേക്കെലിൽ അധികം കൊടുക്കരുത്; ദരിദ്രൻ കുറച്ചു കൊടുക്കുകയും അരുത്. ഈ പ്രായശ്ചിത്തദ്രവ്യം നീ യിസ്രായേൽ മക്കളോട് വാങ്ങി സമാഗമനകൂടാരത്തിന്‍റെ ശുശ്രൂഷയ്ക്കായി കൊടുക്കേണം. നിങ്ങളുടെ ജീവനുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന് അത് യഹോവയുടെ മുമ്പാകെ യിസ്രായേൽ മക്കൾക്ക് വേണ്ടി ഒരു സ്മാരകം ആയിരിക്കേണം.” യഹോവ പിന്നെയും മോശെയോട് ഈ വിധം കല്പിച്ചു: “കഴുകേണ്ടതിന് ഒരു താമ്രത്തൊട്ടിയും അതിന് താമ്രക്കാലുകളും ഉണ്ടാക്കേണം; അത് സമാഗമനകൂടാരത്തിനും യാഗപീഠത്തിനും മദ്ധ്യേ വച്ചു അതിൽ വെള്ളം ഒഴിക്കേണം. അതിൽ അഹരോനും അവന്‍റെ പുത്രന്മാരും കയ്യും കാലും കഴുകേണം. അവർ സമാഗമനകൂടാരത്തിൽ പ്രവേശിക്കുകയോ യഹോവയ്ക്ക് ദഹനയാഗം കഴിക്കുന്നതിന് യാഗപീഠത്തിൽ ശുശ്രൂഷിപ്പാൻ ചെല്ലുകയോ ചെയ്യുമ്പോൾ മരിക്കാതിരിക്കേണ്ടതിന് വെള്ളംകൊണ്ട് കഴുകേണം. അവർ മരിക്കാതിരിക്കേണ്ടതിന് കയ്യും കാലും കഴുകേണം; അത് അവർക്ക് തലമുറതലമുറയായി എന്നേക്കുമുള്ള നിയമം ആയിരിക്കേണം.” യഹോവ പിന്നെയും മോശെയോട് കല്പിച്ചത്: “മേൽത്തരം സുഗന്ധവർഗ്ഗമായ വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അഞ്ഞൂറ് ശേക്കൽ അയഞ്ഞ മൂരും അതിൽ പകുതി ഇരുനൂറ്റമ്പത് ശേക്കൽ സുഗന്ധലവംഗവും അഞ്ഞൂറ് ശേക്കൽ വഴനത്തൊലിയും ഒരു ഹീൻ ഒലിവെണ്ണയും ചേർത്ത് തൈലക്കാരന്‍റെ വിദ്യപ്രകാരം സംയോജിപ്പിച്ച് വിശുദ്ധമായ അഭിഷേക തൈലമാക്കേണം; അത് വിശുദ്ധമായ അഭിഷേകതൈലമായിരിക്കേണം. അതിനാൽ നീ സമാഗമനകൂടാരവും സാക്ഷ്യപെട്ടകവും മേശയും അതിന്‍റെ ഉപകരണങ്ങളൊക്കെയും നിലവിളക്കും അതിന്‍റെ ഉപകരണങ്ങളും ധൂപപീഠവും ഹോമയാഗപീഠവും അതിന്‍റെ ഉപകരണങ്ങളൊക്കെയും തൊട്ടിയും അതിന്‍റെ കാലുകളും അഭിഷേകം ചെയ്യേണം. അവ അതിവിശുദ്ധമായിരിക്കേണ്ടതിന് അവയെ ശുദ്ധീകരിക്കേണം; അവയെ തൊടുന്നവനൊക്കെയും വിശുദ്ധനായിരിക്കേണം. അഹരോനെയും അവന്‍റെ പുത്രന്മാരെയും എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് നീ അഭിഷേകം ചെയ്തു ശുദ്ധീകരിക്കേണം.” യിസ്രായേൽ മക്കളോട് നീ പറയേണ്ടത്: “ഇത് നിങ്ങളുടെ തലമുറകളിൽ എനിക്ക് വിശുദ്ധമായ അഭിഷേകതൈലം ആയിരിക്കേണം. അത് മനുഷ്യൻ്റെമേൽ ഒഴിക്കരുത്; അതിന്‍റെ യോഗപ്രകാരം അതുപോലെയുള്ളത് നിങ്ങൾ ഉണ്ടാക്കുകയും അരുത്; അത് വിശുദ്ധമാകുന്നു; അത് നിങ്ങൾക്ക് വിശുദ്ധമായിരിക്കേണം. അതുപോലെയുള്ള തൈലം ഉണ്ടാക്കുന്നവനെയും അതിൽനിന്ന് അന്യന് കൊടുക്കുന്നവനെയും അവന്‍റെ ജനത്തിൽനിന്ന് ഛേദിച്ചുകളയേണം.” യഹോവ പിന്നെയും മോശെയോട് കല്പിച്ചത്: “നീ നറുംപശ, ഗുല്ഗുലു, ഹൽബാനപ്പശ എന്നീ സുഗന്ധവർഗ്ഗവും നിർമ്മലസാമ്പ്രാണിയും എടുക്കേണം; എല്ലാം ഒരുപോലെ തൂക്കം ആയിരിക്കേണം. അതിൽ ഉപ്പ് ചേർത്ത് തൈലക്കാരന്‍റെ വിദ്യപ്രകാരം നിർമ്മലവും വിശുദ്ധവുമായ ധൂപവർഗ്ഗമാക്കേണം. നീ അതിൽ ഏതാനും ഇടിച്ചു പൊടിയാക്കി, ഞാൻ നിനക്കു വെളിപ്പെടുവാനുള്ള സമാഗമനകൂടാരത്തിലെ സാക്ഷ്യത്തിന് മുമ്പാകെ വയ്ക്കേണം; അത് നിങ്ങൾക്ക് അതിവിശുദ്ധമായിരിക്കേണം. ഇങ്ങനെ ഉണ്ടാക്കുന്ന ധൂപവർഗത്തിൻ്റെ വിധിപ്രകാരം നിങ്ങൾക്കായി ധൂപവർഗം ഉണ്ടാക്കരുത്; അത് യഹോവയ്ക്ക് വിശുദ്ധമായിരിക്കേണം. മണം ഉണ്ടാകേണ്ടതിന് അതുപോലെയുള്ളത് ആരെങ്കിലും ഉണ്ടാക്കിയാൽ അവനെ അവന്‍റെ ജനത്തിൽനിന്ന് ഛേദിച്ചുകളയേണം.“

പുറപ്പാട് 30:11-38 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവ പിന്നെയും മോശെയോടു കല്പിച്ചതു എന്തെന്നാൽ: യിസ്രായേൽമക്കളുടെ ജനസംഖ്യ എടുക്കേണ്ടതിന്നു അവരെ എണ്ണുമ്പോൾ അവരുടെ മദ്ധ്യേ ബാധ ഉണ്ടാകാതിരിപ്പാൻ അവരിൽ ഓരോരുത്തൻ താന്താന്റെ ജീവന്നുവേണ്ടി യഹോവെക്കു വീണ്ടെടുപ്പുവില കൊടുക്കേണം. എണ്ണപ്പെടുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്ന ഏവനും വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അര ശേക്കെൽ കൊടുക്കേണം. ശേക്കെൽ എന്നതു ഇരുപതു ഗേരാ. ആ അര ശേക്കെൽ യഹോവെക്കു വഴിപാടു ആയിരിക്കേണം. എണ്ണപ്പെടുന്നവരുടെ കൂട്ടത്തിൽ ഇരുപതു വയസ്സും അതിന്നു മീതെയുമുള്ളവനെല്ലാം യഹോവെക്കു വഴിപാടു കൊടുക്കേണം. നിങ്ങളുടെ ജിവന്നുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ നിങ്ങൾ യഹോവെക്കു വഴിപാടു കൊടുക്കുമ്പോൾ ധനവാൻ അരശേക്കെലിൽ അധികം കൊടുക്കരുതു; ദരിദ്രൻ കുറെച്ചു കൊടുക്കയും അരുതു. ഈ പ്രായശ്ചിത്തദ്രവ്യം നീ യിസ്രായേൽമക്കളോടു വാങ്ങി സമാഗമനകൂടാരത്തിന്റെ ശുശ്രൂഷെക്കായി കൊടുക്കേണം. നിങ്ങളുടെ ജീവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു അതു യഹോവയുടെ മുമ്പാകെ യിസ്രായേൽമക്കൾക്കു വേണ്ടി ഒരു ജ്ഞാപകമായിരിക്കേണം. യഹോവ പിന്നെയും മോശെയോടു കല്പിച്ചതു എന്തെന്നാൽ: കഴുകേണ്ടതിന്നു ഒരു താമ്രത്തൊട്ടിയും അതിന്നു ഒരു താമ്രക്കാലും ഉണ്ടാക്കേണം; അതിനെ സമാഗമനകൂടാരത്തിന്നും യാഗപീഠത്തിനും മദ്ധ്യേ വെച്ചു അതിൽ വെള്ളം ഒഴിക്കേണം. അതിങ്കൽ അഹരോനും അവന്റെ പുത്രന്മാരും കയ്യും കാലും കഴുകേണം. അവർ സമാഗമനകൂടാരത്തിൽ കടക്കയോ യഹോവെക്കു ദഹനയാഗം കഴിക്കേണ്ടതിന്നു യാഗപീഠത്തിങ്കൽ ശുശ്രൂഷിപ്പാൻ ചെല്ലുകയോ ചെയ്യുമ്പോൾ മരിക്കാതിരിക്കേണ്ടതിന്നു വെള്ളംകൊണ്ടു കഴുകേണം. അവർ മരിക്കാതിരിക്കേണ്ടതിന്നു കയ്യും കാലും കഴുകേണം; അതു അവർക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം. യഹോവ പിന്നെയും മോശെയോടു കല്പിച്ചതു എന്തെന്നാൽ; മേത്തരമായ സുഗന്ധവർഗ്ഗമായി വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അഞ്ഞൂറു ശേക്കെൽ അയഞ്ഞ മൂരും അതിൽ പാതി ഇരുനൂറ്റമ്പതു ശേക്കെൽ സുഗന്ധലവംഗവും അഞ്ഞൂറു ശേക്കെൽ വഴനത്തൊലിയും ഒരു ഹീൻ ഒലിവെണ്ണയും എടുത്തു തൈലക്കാരന്റെ വിദ്യപ്രകാരം ചേർത്തുണ്ടാക്കിയ വിശുദ്ധമായ അഭിഷേക തൈലമാക്കേണം; അതു വിശുദ്ധമായ അഭിഷേകതൈലമായിരിക്കേണം. അതിനാൽ നീ സമാഗമനകൂടാരവും സാക്ഷ്യപെട്ടകവും മേശയും അതിന്റെ ഉപകരണങ്ങളൊക്കെയും നിലവിളക്കും അതിന്റെ ഉപകരണങ്ങളും ധൂപപീഠവും ഹോമയാഗപീഠവും അതിന്റെ ഉപകരണങ്ങളൊക്കെയും തൊട്ടിയും അതിന്റെ കാലും അഭിഷേകം ചെയ്യേണം. അവ അതിവിശുദ്ധമായിരിക്കേണ്ടതിന്നു അവയെ ശുദ്ധീകരിക്കേണം; അവയെ തൊടുന്നവനൊക്കെയും വിശുദ്ധനായിരിക്കേണം. അഹരോനെയും അവന്റെ പുത്രന്മാരെയും എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന്നു നീ അഭിഷേകം ചെയ്തു ശുദ്ധീകരിക്കേണം. യിസ്രായേൽമക്കളോടു നീ പറയേണ്ടതു എന്തെന്നാൽ: ഇതു നിങ്ങളുടെ തലമുറകളിൽ എനിക്കു വിശുദ്ധമായ അഭിഷേകതൈലം ആയിരിക്കേണം. അതു മനുഷ്യന്റെ ദേഹത്തിന്മേൽ ഒഴിക്കരുതു; അതിന്റെ യോഗപ്രകാരം അതുപോലെയുള്ളതു നിങ്ങൾ ഉണ്ടാക്കുകയും അരുതു; അതു വിശുദ്ധമാകുന്നു; അതു നിങ്ങൾക്കു വിശുദ്ധമായിരിക്കേണം. അതുപോലെയുള്ള തൈലം ഉണ്ടാക്കുന്നവനെയും അതിൽനിന്നു അന്യന്നു കൊടുക്കുന്നവനെയും അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം. യഹോവ പിന്നെയും മോശെയോടു കല്പിച്ചതു എന്തെന്നാൽ: നീ നറുംപശ, ഗുല്ഗുലു, ഹൽബാനപ്പശ എന്നീ സുഗന്ധവർഗ്ഗവും നിർമ്മലസാമ്പ്രാണിയും എടുക്കേണം; എല്ലാം ഒരുപോലെ തൂക്കം ആയിരിക്കേണം. അതിൽ ഉപ്പും ചേർത്തു തൈലക്കാരന്റെ വിദ്യപ്രകാരം നിർമ്മലവും വിശുദ്ധവുമായ ധൂപവർഗ്ഗമാക്കേണം. നീ അതിൽ ഏതാനും ഇടിച്ചു പൊടിയാക്കി, ഞാൻ നിനക്കു വെളിപ്പെടുവാനുള്ള സമാഗമനകൂടാരത്തിലെ സാക്ഷ്യത്തിന്നു മുമ്പാകെ വെക്കേണം; അതു നിങ്ങൾക്കു അതിവിശുദ്ധമായിരിക്കേണം. ഈ ഉണ്ടാക്കുന്ന ധൂപവർഗ്ഗത്തിന്റെ യോഗത്തിന്നു ഒത്തതായി നിങ്ങൾക്കു ഉണ്ടാക്കരുതു; അതു യഹോവെക്കു വിശുദ്ധമായിരിക്കേണം. മണക്കേണ്ടതിന്നു അതുപോലെയുള്ളതു ആരെങ്കിലും ഉണ്ടാക്കിയാൽ അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.

പുറപ്പാട് 30:11-38 സമകാലിക മലയാളവിവർത്തനം (MCV)

യഹോവ പിന്നെയും മോശയോട് അരുളിച്ചെയ്തു: “ഇസ്രായേൽജനത്തിന്റെ ജനസംഖ്യ എടുക്കേണ്ടതിന് അവരെ എണ്ണുമ്പോൾ അവരിൽ ഓരോരുത്തരും താന്താങ്ങളുടെ ജീവനുവേണ്ടി യഹോവയ്ക്കു വീണ്ടെടുപ്പുവില കൊടുക്കണം; എങ്കിൽ അവരെ എണ്ണുന്നതുനിമിത്തം അവരുടെമേൽ ബാധ വരികയില്ല. എണ്ണപ്പെടുന്നവരിൽ ഉൾപ്പെടുന്ന ഓരോരുത്തരും വിശുദ്ധമന്ദിരത്തിലെ തൂക്കമനുസരിച്ച് അരശേക്കേൽ കൊടുക്കണം. ഇരുപതു ഗേരയാണ് ഒരു ശേക്കേൽ. ഈ അരശേക്കേൽ യഹോവയ്ക്കു വഴിപാടാണ്. എണ്ണപ്പെടുന്നവരിൽ ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ളവരും യഹോവയ്ക്കു വഴിപാടു കൊടുക്കണം. നിങ്ങളുടെ ജീവനുവേണ്ടിയുള്ള പ്രായശ്ചിത്തമായി നിങ്ങൾ യഹോവയ്ക്കു വഴിപാടു കൊടുക്കുമ്പോൾ ധനവാൻ അരശേക്കേലിൽ കൂടുതലോ ദരിദ്രൻ അതിൽ കുറച്ചോ കൊടുക്കരുത്. നീ ഇസ്രായേൽമക്കളോടു പ്രായശ്ചിത്തദ്രവ്യം വാങ്ങി സമാഗമകൂടാരത്തിന്റെ ശുശ്രൂഷയ്ക്കായി ഉപയോഗിക്കണം. നിങ്ങളുടെ ജീവനുവേണ്ടി പ്രായശ്ചിത്തം കഴിക്കുമ്പോൾ അതു യഹോവയുടെമുമ്പാകെ ഇസ്രായേൽമക്കൾക്കുവേണ്ടി ഒരു സ്മാരകമായിരിക്കും.” യഹോവ പിന്നെയും മോശയോട് അരുളിച്ചെയ്തു: “കഴുകേണ്ടതിന് ഒരു വെങ്കലത്തൊട്ടിയും അതിന് ഒരു വെങ്കലക്കാലും നിർമിക്കണം. സമാഗമകൂടാരത്തിനും യാഗപീഠത്തിനും മധ്യേ അതു വെച്ച്, അതിൽ വെള്ളം ഒഴിക്കണം. അഹരോനും അവന്റെ പുത്രന്മാരും അതിൽ കൈകാലുകൾ കഴുകണം. അവർ സമാഗമകൂടാരത്തിൽ പ്രവേശിക്കുമ്പോഴും യഹോവയ്ക്കു ദഹനയാഗം കഴിക്കേണ്ടതിന് അവർ യാഗപീഠത്തിൽ ശുശ്രൂഷിക്കാൻ സമീപിക്കുമ്പോഴും തങ്ങൾ മരിക്കാതിരിക്കേണ്ടതിന് അവർ വെള്ളംകൊണ്ടു കഴുകണം. അവർ മരിക്കാതിരിക്കേണ്ടതിന്, തങ്ങളുടെ കൈകാലുകൾ കഴുകണം. ഇത് അഹരോനും അവന്റെ സന്തതിക്കും തലമുറതലമുറയായി എന്നേക്കുമുള്ള ഒരു അനുഷ്ഠാനമായിരിക്കണം.” യഹോവ മോശയോടു പിന്നെയും അരുളിച്ചെയ്തു: “വിശുദ്ധമന്ദിരത്തിലെ തൂക്കമനുസരിച്ചു താഴെപ്പറയുന്ന ഏറ്റവും മെച്ചമായ സുഗന്ധവർഗങ്ങൾ എടുക്കണം: അഞ്ഞൂറുശേക്കേൽ അയഞ്ഞമീറ, അതിൽ പകുതി ഇരുനൂറ്റൻപതു ശേക്കേൽ സുഗന്ധലവംഗവും ഇരുനൂറ്റൻപതു ശേക്കേൽ സൗരഭ്യമുള്ള വയമ്പും അഞ്ഞൂറുശേക്കേൽ വഴനപ്പട്ടയും ഒരു ഹീൻ ഒലിവെണ്ണയും എടുക്കണം. ഇവ, സുഗന്ധതൈലക്കാരന്റെ യോഗവിധിപ്രകാരം ചേർത്ത് വിശുദ്ധമായ അഭിഷേകതൈലം ഉണ്ടാക്കണം; അതു വിശുദ്ധമായ അഭിഷേകതൈലം ആയിരിക്കണം. ഈ തൈലംകൊണ്ടു നീ സമാഗമകൂടാരവും, ഉടമ്പടിയുടെ പേടകവും മേശയും അതിന്റെ എല്ലാ ഉപകരണങ്ങളും നിലവിളക്കും അതിന്റെ എല്ലാ ഉപകരണങ്ങളും ധൂപപീഠവും ഹോമയാഗപീഠവും അതിന്റെ എല്ലാ ഉപകരണങ്ങളും തൊട്ടിയും അതിന്റെ കാലും അഭിഷേകംചെയ്യണം. അവ അതിവിശുദ്ധമായിരിക്കേണ്ടതിനു നീ അവയെ ശുദ്ധീകരിക്കണം; അവയെ തൊടുന്നവരെല്ലാം വിശുദ്ധരായിരിക്കണം. “എനിക്കു പൗരോഹിത്യശുശ്രൂഷ ചെയ്യേണ്ടതിനു നീ അഹരോനെയും അവന്റെ പുത്രന്മാരെയും അഭിഷേകംചെയ്തു ശുദ്ധീകരിക്കണം. ‘ഇതു തലമുറതലമുറയായി എന്റെ വിശുദ്ധഅഭിഷേകതൈലം ആയിരിക്കണം’ എന്നു നീ ഇസ്രായേൽമക്കളോടു പറയണം. ‘മറ്റാരുടെയും ശരീരത്തിൽ അത് ഒഴിക്കരുത്; അതേ യോഗവിധിപ്രകാരം അതുപോലെയൊന്ന് നിങ്ങൾ നിർമിക്കുകയുമരുത്. അതു വിശുദ്ധമാണ്; നിങ്ങൾ അതിനെ വിശുദ്ധമായി കരുതണം. അതുപോലെയൊന്നു നിർമിക്കുകയോ മറ്റാരുടെയെങ്കിലുംമേൽ ഒഴിക്കുകയോ ചെയ്യുന്നവനെ സ്വജനത്തിൽനിന്ന് ഛേദിച്ചുകളയണം.’ ” യഹോവ മോശയോടു പിന്നെയും അരുളിച്ചെയ്തു: “നീ തുല്യതൂക്കം നറുമ്പശ, ഗുൽഗുലു, ഹൽബാനപ്പശ എന്നീ സുഗന്ധവർഗങ്ങളും ശുദ്ധകുന്തിരിക്കവും എടുക്കണം. സുഗന്ധതൈലക്കാരന്റെ യോഗവിധിപ്രകാരം ഉപ്പും ചേർത്തു വിശുദ്ധവും നിർമലവുമായ സുഗന്ധവർഗം ഉണ്ടാക്കണം. നീ ഇതിൽ കുറെ ഇടിച്ചു പൊടിയാക്കി, ഞാൻ നിങ്ങൾക്കു വെളിപ്പെടുന്ന സമാഗമകൂടാരത്തിലെ ഉടമ്പടിയുടെ പേടകത്തിനുമുമ്പിൽ വെക്കണം. അതു നിങ്ങൾക്ക് അതിവിശുദ്ധമായിരിക്കണം. ഇതേ യോഗവിധിപ്രകാരം നിങ്ങൾക്കുവേണ്ടി സുഗന്ധവർഗം ഉണ്ടാക്കരുത്; ഇതു യഹോവയ്ക്കു വിശുദ്ധമായിരിക്കണം. സൗരഭ്യം ആസ്വദിക്കേണ്ടതിന് അതുപോലെയുള്ള സുഗന്ധവർഗം ഉണ്ടാക്കുന്നവനെ സ്വജനത്തിൽനിന്ന് ഛേദിച്ചുകളയണം.”