യോസേഫിനെക്കുറിച്ച് അവൻ പറഞ്ഞത്: ആകാശത്തിലെ വിശിഷ്ട വസ്തുവായ മഞ്ഞുകൊണ്ടും താഴെക്കിടക്കുന്ന അഗാധജലംകൊണ്ടും സൂര്യനാൽ ഉളവാകുന്ന വിശേഷ ഫലംകൊണ്ടും പ്രതിമാസികചന്ദ്രനാൽ ഉളവാകും വിശിഷ്ട ഫലംകൊണ്ടും പുരാതനപർവതങ്ങളുടെ ശ്രേഷ്ഠ സാധനങ്ങൾകൊണ്ടും ശാശ്വതശൈലങ്ങളുടെ വിശിഷ്ട വസ്തുക്കൾകൊണ്ടും ഭൂമിയിലെ വിശേഷ വസ്തുക്കളും സമൃദ്ധിയുംകൊണ്ടും അവന്റെ ദേശം യഹോവയാൽ അനുഗ്രഹിക്കപ്പെടുമാറാകട്ടെ. മുൾപ്പടർപ്പിൽ വസിച്ചവന്റെ പ്രസാദം യോസേഫിന്റെ ശിരസ്സിന്മേലും തന്റെ സഹോദരന്മാരിൽ പ്രഭുവായവന്റെ നെറുകമേലും വരുമാറാകട്ടെ. അവന്റെ കടിഞ്ഞൂൽകൂറ്റൻ അവന്റെ പ്രതാപം; അവന്റെ കൊമ്പുകൾ കാട്ടുപോത്തിന്റെ കൊമ്പുകൾ; അവയാൽ അവൻ സകല ജാതികളെയും ഭൂസീമാവാസികളെയും വെട്ടി ഓടിക്കും; അവ എഫ്രയീമിന്റെ പതിനായിരങ്ങളും മനശ്ശെയുടെ ആയിരങ്ങളുംതന്നെ. സെബൂലൂനെക്കുറിച്ച് അവൻ പറഞ്ഞത്: സെബൂലൂനേ, നിന്റെ പ്രയാണത്തിലും, യിസ്സാഖാരേ, നിന്റെ കൂടാരങ്ങളിലും സന്തോഷിക്ക. അവർ ജാതികളെ പർവതത്തിലേക്കു വിളിക്കും: അവിടെ നീതിയാഗങ്ങളെ കഴിക്കും. അവർ സമുദ്രങ്ങളുടെ സമൃദ്ധിയും മണലിലെ നിക്ഷേപങ്ങളും വലിച്ചുകുടിക്കും. ഗാദിനെക്കുറിച്ച് അവൻ പറഞ്ഞത്: ഗാദിനെ വിസ്താരമാക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ. ഒരു സിംഹിപോലെ അവൻ പതുങ്ങിക്കിടന്നു ഭുജവും നെറുകയും പറിച്ചുകീറുന്നു. അവൻ ആദ്യഭാഗം തിരഞ്ഞെടുത്തു; അവിടെ നായകന്റെ ഓഹരി സംഗ്രഹിച്ചു വച്ചിരുന്നു; അവൻ ജനത്തിന്റെ തലവന്മാരോടുകൂടെ യഹോവയുടെ നീതിയും യിസ്രായേലുമായി അവന്റെ വിധികളും നടത്തി. ദാനെക്കുറിച്ച് അവൻ പറഞ്ഞത്: ദാൻ ബാലസിംഹമാകുന്നു; അവൻ ബാശാനിൽനിന്ന് ചാടുന്നു. നഫ്താലിയെക്കുറിച്ച് അവൻ പറഞ്ഞത്: നഫ്താലിയേ, പ്രസാദംകൊണ്ടു തൃപ്തനും യഹോവയുടെ അനുഗ്രഹം നിറഞ്ഞവനുമായി പടിഞ്ഞാറും തെക്കും കൈവശമാക്കുക. ആശേരിനെക്കുറിച്ച് അവൻ പറഞ്ഞത്: ആശേർ പുത്രസമ്പത്തുകൊണ്ട് അനുഗ്രഹിക്കപ്പെട്ടവൻ; അവൻ സഹോദരന്മാർക്ക് ഇഷ്ടനായിരിക്കട്ടെ; അവൻ കാൽ എണ്ണയിൽ മുക്കട്ടെ. നിന്റെ ഓടാമ്പൽ ഇരുമ്പും താമ്രവും ആയിരിക്കട്ടെ; നിന്റെ ബലം ജീവപര്യന്തം നില്ക്കട്ടെ. യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല; നിന്റെ സഹായത്തിനായി അവൻ ആകാശത്തൂടെ തന്റെ മഹിമയിൽ മേഘാരൂഢനായി വരുന്നു. പുരാതനനായ ദൈവം നിന്റെ സങ്കേതം; കീഴെ ശാശ്വതഭുജങ്ങൾ ഉണ്ട്; അവൻ ശത്രുവിനെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞു സംഹരിക്ക എന്നു കല്പിച്ചിരിക്കുന്നു. ധാന്യവും വീഞ്ഞുമുള്ള ദേശത്ത് യിസ്രായേൽ നിർഭയമായും യാക്കോബിൻഉറവ് തനിച്ചും വസിക്കുന്നു; ആകാശം അവന് മഞ്ഞു പൊഴിക്കുന്നു. യിസ്രായേലേ, നീ ഭാഗ്യവാൻ; നിനക്കു തുല്യൻ ആർ? യഹോവയാൽ രക്ഷിക്കപ്പെട്ട ജനമേ, അവൻ നിന്റെ സഹായത്തിൻപരിചയും നിന്റെ മഹിമയുടെ വാളും ആകുന്നു. നിന്റെ ശത്രുക്കൾ നിന്നോട് അനുസരണം നടിക്കും: നീ അവരുടെ ഉന്നതങ്ങളിന്മേൽ നടകൊള്ളും.
ആവർത്തനപുസ്തകം 33 വായിക്കുക
കേൾക്കുക ആവർത്തനപുസ്തകം 33
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ആവർത്തനപുസ്തകം 33:13-29
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ