ദാനീയേൽ 11

11
1ഞാനോ മേദ്യനായ ദാര്യാവേശിന്റെ ഒന്നാം ആണ്ടിൽ അവനെ ഉറപ്പിപ്പാനും ബലപ്പെടുത്തുവാനും എഴുന്നേറ്റുനിന്നു. 2ഇപ്പോഴോ, ഞാൻ നിന്നോടു സത്യം അറിയിക്കാം: പാർസിദേശത്ത് ഇനി മൂന്നു രാജാക്കന്മാർ എഴുന്നേല്ക്കും; നാലാമത്തവൻ എല്ലാവരിലും അധികം ധനവാനായിരിക്കും; അവൻ ധനംകൊണ്ടു ശക്തിപ്പെട്ടുവരുമ്പോൾ എല്ലാവരെയും യവനരാജ്യത്തിനു നേരേ ഉദ്യോഗിപ്പിക്കും. 3പിന്നെ വിക്രമനായൊരു രാജാവ് എഴുന്നേല്ക്കും; അവൻ വലിയ അധികാരത്തോടെ വാണ് ഇഷ്ടംപോലെ പ്രവർത്തിക്കും. 4അവൻ നില്ക്കുമ്പോൾ തന്നെ, അവന്റെ രാജ്യം തകർന്ന്, ആകാശത്തിലെ നാലു കാറ്റിലേക്കും ഭേദിച്ചു പോകും; അത് അവന്റെ സന്തതിക്കല്ല അവൻ വാണിരുന്ന അധികാരംപോലെയുമല്ല അവന്റെ രാജത്വം നിർമ്മൂലമായി അവർക്കല്ല അന്യർക്ക് അധീനമാകും. 5എന്നാൽ തെക്കേദേശത്തിലെ രാജാവ് പ്രാബല്യം പ്രാപിക്കും; അവന്റെ പ്രഭുക്കന്മാരിൽ ഒരുത്തൻ അവനെക്കാൾ പ്രബലനായി വാഴും; അവന്റെ ആധിപത്യം മഹാധിപത്യമായിത്തീരും. 6കുറെക്കാലം കഴിഞ്ഞിട്ട് അവർ തമ്മിൽ ഏകോപിക്കും; തെക്കേദേശത്തിലെ രാജാവിന്റെ മകൾ വടക്കേദേശത്തിലെ രാജാവിന്റെ അടുക്കൽ ഉടമ്പടി ചെയ്‍വാൻ വരും; എങ്കിലും അതു നില്ക്കയില്ല; അവനും അവന്റെ സന്തതിയും നിലനില്ക്കയുമില്ല; അവളും അവളെ കൊണ്ടുചെന്നവരും അവളുടെ ജനകനും അവളെ തുണച്ചവനും ഭീതിവിഷയങ്ങളായിത്തീരും. 7എന്നാൽ അവനു പകരം അവളുടെ വേരിൽ നിന്നു മുളച്ച തൈയായ ഒരുവൻ എഴുന്നേല്ക്കും; അവൻ ബലം പ്രാപിച്ചു വടക്കേദേശത്തിലെ രാജാവിന്റെ കോട്ടയിൽ കടന്ന് അവരുടെ നേരേ പ്രവർത്തിച്ചു ജയിക്കും. 8അവരുടെ ദേവന്മാരെയും ബിംബങ്ങളെയും വെള്ളിയും പൊന്നുംകൊണ്ടുള്ള മനോഹരവസ്തുക്കളെയും അവൻ എടുത്തു മിസ്രയീമിലേക്കു കൊണ്ടുപോകും; പിന്നെ അവൻ കുറെ സംവത്സരത്തോളം വടക്കേദേശത്തിലെ രാജാവിനോടു പൊരുതാതിരിക്കും. 9അവൻ തെക്കേദേശത്തിലെ രാജാവിന്റെ രാജ്യത്തേക്കു ചെന്നു സ്വദേശത്തേക്കു മടങ്ങിപ്പോരും. 10അവന്റെ പുത്രന്മാരോ വീണ്ടും യുദ്ധം ആരംഭിക്കയും ബഹുപുരുഷാരം അടങ്ങിയ മഹാസൈന്യങ്ങളെ ശേഖരിക്കയും ചെയ്യും; അതു വന്നു കവിഞ്ഞു കടന്നുപോകും; പിന്നെ അവൻ മടങ്ങിച്ചെന്ന് അവന്റെ കോട്ടവരെ യുദ്ധം നടത്തും. 11അപ്പോൾ തെക്കേദേശത്തിലെ രാജാവ് ദ്വേഷ്യംപൂണ്ട് പുറപ്പെട്ട് വടക്കേദേശത്തിലെ രാജാവിനോടു യുദ്ധം ചെയ്യും; അവൻ വലിയൊരു സമൂഹത്തെ അണിനിരത്തും; എന്നാൽ ആ സമൂഹം മറ്റവന്റെ കൈയിൽ ഏല്പിക്കപ്പെടും. 12ആ ജനസമൂഹം മുടിഞ്ഞുപോകും; അവന്റെ ഹൃദയം ഗർവിച്ച്, അവൻ പതിനായിരം പതിനായിരം പേരെ വീഴുമാറാക്കും; എങ്കിലും അവൻ പ്രാബല്യം പ്രാപിക്കയില്ല. 13വടക്കേദേശത്തിലെ രാജാവ് മടങ്ങിവന്ന്, മുമ്പിലത്തേതിനെക്കാൾ വലിയൊരു ജനസമൂഹത്തെ അണിനിരത്തും; ചില സംവത്സരം കഴിഞ്ഞിട്ട് അവൻ വലിയൊരു സൈന്യത്തോടും വളരെ സമ്പത്തോടുംകൂടെ പോരും. 14ആ കാലത്ത് പലരും തെക്കേദേശത്തിലെ രാജാവിന്റെ നേരേ എഴുന്നേല്ക്കും; നിന്റെ ജനത്തിലുള്ള അക്രമികൾ ദർശനത്തെ നിവർത്തിപ്പാൻ തക്കവണ്ണം മത്സരിക്കും; എങ്കിലും അവർ ഇടറിവീഴും. 15എന്നാൽ വടക്കേദേശത്തിലെ രാജാവ് വന്നു വാടകോരി ഉറപ്പുള്ള പട്ടണങ്ങളെ പിടിക്കും; തെക്കേപടക്കൂട്ടങ്ങളും അവന്റെ ശ്രേഷ്ഠജനവും ഉറച്ചുനില്ക്കയില്ല; ഉറച്ചുനില്പാൻ അവർക്കു ശക്തിയുണ്ടാകയുമില്ല. 16അവന്റെ നേരേ വരുന്നവൻ ഇഷ്ടംപോലെ പ്രവർത്തിക്കും; ആരും അവന്റെ മുമ്പാകെ നില്ക്കയില്ല; അവൻ മനോഹരദേശത്തു നില്ക്കും; അവന്റെ കൈയിൽ സംഹാരം ഉണ്ടായിരിക്കും. 17അവൻ തന്റെ സർവരാജ്യത്തിന്റെയും ശക്തിയോടുകൂടെ വരുവാൻ താൽപര്യം വയ്ക്കും; എന്നാൽ അവൻ അവനോട് ഒരു ഉടമ്പടി ചെയ്തു, അവനു നാശത്തിനായി തന്റെ മകളെ ഭാര്യയായി കൊടുക്കും; എങ്കിലും അവൾ നില്ക്കയില്ല; അവന് ഇരിക്കയുമില്ല. 18പിന്നെ അവൻ തീരപ്രദേശങ്ങളിലേക്കു മുഖം തിരിച്ചു പലതും പിടിക്കും; എന്നാൽ അവൻ കാണിച്ച നിന്ദ ഒരു അധിപതി നിർത്തലാക്കും; അത്രയുമല്ല, അവന്റെ നിന്ദ അവന്റെമേൽ തന്നെ വരുത്തും. 19പിന്നെ അവൻ സ്വദേശത്തിലെ കോട്ടകളുടെ നേരേ മുഖം തിരിക്കും; എങ്കിലും അവൻ ഇടറിവീണ്, ഇല്ലാതെയാകും. 20അവനു പകരം എഴുന്നേല്ക്കുന്നവൻ തന്റെ രാജ്യത്തിന്റെ മനോഹരഭാഗത്തുകൂടി ഒരു അപഹാരിയെ അയയ്ക്കും; എങ്കിലും കുറെ ദിവസത്തിനകം അവൻ സംഹരിക്കപ്പെടും. കോപത്താലല്ല, യുദ്ധത്താലുമല്ല. 21അവനു പകരം നിന്ദ്യനായ ഒരുത്തൻ എഴുന്നേല്ക്കും; അവന് അവർ രാജത്വത്തിന്റെ പദവി കൊടുപ്പാൻ വിചാരിച്ചിരുന്നില്ല; എങ്കിലും അവൻ സമാധാനകാലത്തു വന്ന് ഉപായത്തോടെ രാജത്വം കൈവശമാക്കും. 22പ്രളയതുല്യമായ സൈന്യങ്ങളും നിയമത്തിന്റെ പ്രഭുവുംകൂടെ അവന്റെ മുമ്പിൽ പ്രവഹിക്കപ്പെട്ടു തകർന്നുപോകും. 23ആരെങ്കിലും അവനോടു സഖ്യത ചെയ്താൽ അവൻ വഞ്ചന പ്രവർത്തിക്കും; അവൻ പുറപ്പെട്ട് അല്പം പടജ്ജനവുമായി വന്നു ജയം പ്രാപിക്കും. 24അവൻ സമാധാനകാലത്തു തന്നെ സംസ്ഥാനത്തിലെ പുഷ്‍ടിയേറിയ സ്ഥലങ്ങളിൽ വന്ന്, തന്റെ പിതാക്കന്മാരോ പിതാമഹന്മാരോ ഒരുനാളും ചെയ്യാത്തതു ചെയ്യും; അവൻ കവർച്ചയും കൊള്ളയും സമ്പത്തും അവർക്കു വിതറിക്കൊടുക്കും; അവൻ കോട്ടകളുടെ നേരേ ഉപായം പ്രയോഗിക്കും; എന്നാൽ കുറെക്കാലത്തേക്കേയുള്ളൂ. 25അവൻ ഒരു മഹാസൈന്യത്തോടുകൂടെ തെക്കേദേശത്തിലെ രാജാവിന്റെ നേരേ തന്റെ ശക്തിയും ധൈര്യവും പ്രയോഗിക്കും; തെക്കേദേശത്തിലെ രാജാവും ഏറ്റവും വലിയതും ശക്തിയേറിയതുമായ സൈന്യത്തോടുകൂടെ യുദ്ധത്തിനു പുറപ്പെടും; എങ്കിലും അവർ അവന്റെ നേരേ ഉപായം പ്രയോഗിക്കകൊണ്ട് അവൻ ഉറച്ചു നില്ക്കയില്ല. 26അവന്റെ അന്നംകൊണ്ട് ഉപജീവനം കഴിക്കുന്നവൻ അവനെ നശിപ്പിക്കും; അവന്റെ സൈന്യം ഒഴുകിപ്പോകും; പലരും നിഹതന്മാരായി വീഴും. 27ഈ രാജാക്കന്മാർ ഇരുവരും ദുഷ്ടത പ്രവർത്തിപ്പാൻ ഭാവിച്ചുംകൊണ്ട് ഒരേ മേശയിങ്കൽവച്ച് ഭോഷ്കു സംസാരിക്കും; എങ്കിലും അതു സാധിക്കയില്ല; നിയമിക്കപ്പെട്ട സമയത്തു മാത്രമേ അവസാനം വരികയുള്ളൂ. 28പിന്നെ അവൻ വളരെസമ്പത്തോടുംകൂടെ സ്വദേശത്തേക്കു മടങ്ങിപ്പോകും; അവൻ വിശുദ്ധനിയമത്തിന് വിരോധമായി മനോഗതം വച്ച്, അത് അനുഷ്ഠിച്ച് സ്വദേശത്തേക്കു മടങ്ങിപ്പോകും.
29നിയമിക്കപ്പെട്ട കാലത്ത് അവൻ വീണ്ടും തെക്കോട്ടു വരും; എങ്കിലും ഈ പ്രാവശ്യം മുമ്പിലത്തെപ്പോലെ സാധ്യമാകയില്ല. 30കിത്തീം കപ്പലുകൾ അവന്റെ നേരേ വരും; അതുകൊണ്ട് അവൻ വ്യസനിച്ചു മടങ്ങിച്ചെന്ന്, വിശുദ്ധനിയമത്തിനു നേരേ ക്രുദ്ധിച്ചു പ്രവർത്തിക്കും; അവൻ മടങ്ങിച്ചെന്ന് വിശുദ്ധനിയമത്തെ ഉപേക്ഷിക്കുന്നവരെ ആദരിച്ചുകൊള്ളും. 31അവൻ അയച്ച സൈന്യങ്ങൾ അണിനിരന്ന്, വിശുദ്ധമന്ദിരമായ കോട്ടയെ അശുദ്ധമാക്കി നിരന്തരഹോമം നിർത്തൽ ചെയ്ത് ശൂന്യമാക്കുന്ന മ്ലേച്ഛബിംബത്തെ പ്രതിഷ്ഠിക്കും. 32നിയമത്തിനു വിരോധമായി ദുഷ്ടത പ്രവർത്തിക്കുന്നവരെ അവൻ ഉപായംകൊണ്ടു വഷളാക്കും; എങ്കിലും തങ്ങളുടെ ദൈവത്തെ അറിയുന്ന ജനം ഉറച്ചുനിന്നു വീര്യം പ്രവർത്തിക്കും. 33ജനത്തിൽ ബുദ്ധിമാന്മാരായവർ പലർക്കും ബോധം വരുത്തും; എങ്കിലും കുറെക്കാലത്തേക്ക് അവർ വാൾകൊണ്ടും തീകൊണ്ടും പ്രവാസംകൊണ്ടും കവർച്ചകൊണ്ടും വീണുകൊണ്ടിരിക്കും; 34വീഴുമ്പോൾ അവർ അല്പസഹായത്താൽ രക്ഷപ്രാപിക്കും; പലരും കപട ഭാവത്തോടെ അവരോടു ചേർന്നുകൊള്ളും. 35എന്നാൽ അന്ത്യകാലംവരെ അവരിൽ പരിശോധനയും ശുദ്ധീകരണവും നിർമ്മലീകരണവും സാധിക്കേണ്ടതിനു ബുദ്ധിമാന്മാരിൽ ചിലർ വീഴും; നിശ്ചയിക്കപ്പെട്ട കാലത്തു മാത്രം അന്തം വരും.
36രാജാവോ ഇഷ്ടംപോലെ പ്രവർത്തിക്കും; അവൻ തന്നെത്താൻ ഉയർത്തി, ഏതു ദേവനും മേലായി മഹത്ത്വീകരിക്കയും ദൈവാധിദൈവത്തിന്റെ നേരേ അപൂർവകാര്യങ്ങളെ സംസാരിക്കയും, കോപം നിവൃത്തിയാകുവോളം അവനു സാധിക്കയും ചെയ്യും; നിർണയിക്കപ്പെട്ടിരിക്കുന്നതു സംഭവിക്കുമല്ലോ. 37അവൻ എല്ലാറ്റിനും മേലായി തന്നെത്താൻ മഹത്ത്വീകരിക്കയാൽ തന്റെ പിതാക്കന്മാരുടെ ദേവന്മാരെയും സ്ത്രീകളുടെ ഇഷ്ടദേവനെയും യാതൊരു ദേവനെയും കൂട്ടാക്കുകയില്ല. 38അതിനു പകരം അവൻ കോട്ടകളുടെ ദേവനെ ബഹുമാനിക്കും; അവന്റെ പിതാക്കന്മാർ അറിയാത്ത ഒരു ദേവനെ അവൻ പൊന്നുകൊണ്ടും വെള്ളികൊണ്ടും രത്നങ്ങൾകൊണ്ടും മനോഹരവസ്തുക്കൾകൊണ്ടും ബഹുമാനിക്കും. 39അവൻ ഒരു അന്യദേവന്റെ ജനത്തെ കോട്ടകളുടെ കൊത്തളങ്ങളിന്മേൽ ആക്കിവയ്ക്കും; അവനെ സ്വീകരിക്കുന്നവന് അവൻ മഹത്ത്വം വർധിപ്പിക്കും; അവൻ അവരെ പലർക്കും അധിപതികളാക്കി ദേശത്തെ പ്രതിഫലമായി വിഭാഗിച്ചുകൊടുക്കും.
40പിന്നെ അന്ത്യകാലത്തു തെക്കേദേശത്തിലെ രാജാവ് അവനോട് എതിർത്തുമുട്ടും; വടക്കേദേശത്തിലെ രാജാവ് രഥങ്ങളോടും കുതിരച്ചേവകരോടും വളരെ കപ്പലുകളോടുംകൂടെ ചുഴലിക്കാറ്റുപോലെ അവന്റെ നേരേ വരും; അവൻ ദേശങ്ങളിലേക്കു വന്ന് കവിഞ്ഞു കടന്നുപോകും; 41അവൻ മനോഹരദേശത്തിലേക്കും കടക്കും; പതിനായിരം പതിനായിരം പേർ ഇടറിവീഴും; എങ്കിലും എദോമും മോവാബും അമ്മോന്യശ്രേഷ്ഠന്മാരും അവന്റെ കൈയിൽ നിന്നു വഴുതിപ്പോകും. 42അവൻ ദേശങ്ങളുടെ നേരേ കൈ നീട്ടും; മിസ്രയീംദേശവും ഒഴിഞ്ഞുപോകയില്ല. 43അവൻ പൊന്നും വെള്ളിയുമായ നിക്ഷേപങ്ങളെയും മിസ്രയീമിലെ മനോഹരവസ്തുക്കളെയും കൈവശമാക്കും; ലൂബ്യരും കൂശ്യരും അവന്റെ അനുചാരികൾ ആയിരിക്കും. 44എന്നാൽ കിഴക്കുനിന്നും വടക്കുനിന്നും ഉള്ള വർത്തമാനങ്ങളാൽ അവൻ പരവശനാകും; അങ്ങനെ അവൻ പലരെയും നശിപ്പിച്ച് നിർമ്മൂലനാശം വരുത്തേണ്ടതിനു മഹാക്രോധത്തോടെ പുറപ്പെടും. 45പിന്നെ അവൻ സമുദ്രത്തിനും മഹത്ത്വമുള്ള വിശുദ്ധപർവതത്തിനും മധ്യേ മണിപ്പന്തൽ ഇടും; അവിടെ അവൻ അന്തരിക്കും; ആരും അവനെ രക്ഷിക്കയുമില്ല.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

ദാനീയേൽ 11: MALOVBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക