ഇങ്ങനെ ചെയ്തുവരികയിൽ ഞാൻ മഹാപുരോഹിതന്മാരുടെ അധികാരത്തോടും ആജ്ഞയോടും കൂടെ ദമസ്കൊസിലേക്കു യാത്ര പോകുമ്പോൾ, രാജാവേ, നട്ടുച്ചയ്ക്കു ഞാൻ വഴിയിൽ വച്ചു സൂര്യന്റെ പ്രകാശത്തെ കവിഞ്ഞൊരു വെളിച്ചം ആകാശത്തിൽനിന്ന് എന്നെയും എന്നോടുകൂടെ യാത്ര ചെയ്യുന്നവരെയും ചുറ്റി പ്രകാശിക്കുന്നതു കണ്ടു. ഞങ്ങൾ എല്ലാവരും നിലത്തു വീണപ്പോൾ: ശൗലേ, ശൗലേ, നീ എന്നെ ഉപദ്രവിക്കുന്നത് എന്ത്? മുള്ളിന്റെ നേരേ ഉതയ്ക്കുന്നതു നിനക്കു വിഷമം ആകുന്നു എന്ന് എബ്രായഭാഷയിൽ എന്നോടു പറയുന്നൊരു ശബ്ദം ഞാൻ കേട്ടു. നീ ആരാകുന്നു കർത്താവേ, എന്നു ഞാൻ ചോദിച്ചതിനു കർത്താവ്: നീ ഉപദ്രവിക്കുന്ന യേശുതന്നെ ഞാൻ; എങ്കിലും എഴുന്നേറ്റു നിവിർന്നു നില്ക്ക; നീ എന്നെ കണ്ടതിനും ഇനി ഞാൻ നിനക്കു പ്രത്യക്ഷൻ ആവാനിരിക്കുന്നതിനും നിന്നെ ശുശ്രൂഷകനും സാക്ഷിയുമായി നിയമിപ്പാൻ ഞാൻ നിനക്കു പ്രത്യക്ഷനായി. ജനത്തിന്റെയും ജാതികളുടെയും കൈയിൽനിന്നു ഞാൻ നിന്നെ രക്ഷിക്കും. അവർക്കു പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിന് അവരുടെ കണ്ണുതുറപ്പാനും അവരെ ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽനിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയയ്ക്കുന്നു എന്നു കല്പിച്ചു. അതുകൊണ്ടു അഗ്രിപ്പാരാജാവേ, ഞാൻ സ്വർഗീയദർശനത്തിന് അനുസരണക്കേടു കാണിക്കാതെ ആദ്യം ദമസ്കൊസിലും യെരൂശലേമിലും യെഹൂദ്യദേശത്തെങ്ങും ഉള്ളവരോടും പിന്നെ ജാതികളോടും മാനസാന്തരപ്പെട്ട് ദൈവത്തിങ്കലേക്കു തിരിഞ്ഞ് മാനസാന്തരത്തിനു യോഗ്യമായ പ്രവൃത്തികൾ ചെയ്യേണം എന്ന് പ്രസംഗിച്ചു. ഇതുനിമിത്തം യെഹൂദന്മാർ ദൈവാലയത്തിൽവച്ച് എന്നെ പിടിച്ചു കൊല്ലുവാൻ ശ്രമിച്ചു. എന്നാൽ ദൈവത്തിന്റെ സഹായം ലഭിക്കയാൽ ഞാൻ ഇന്നുവരെ നില്ക്കയും ചെറിയവരോടും വലിയവരോടും സാക്ഷ്യം പറഞ്ഞുപോരുകയും ചെയ്യുന്നു. ക്രിസ്തു കഷ്ടം അനുഭവിക്കയും മരിച്ചവരുടെ പുനരുത്ഥാനത്തിൽ ആദ്യനായി ജനത്തോടും ജാതികളോടും വെളിച്ചം അറിയിക്കയും ചെയ്യും എന്ന് പ്രവാചകന്മാരും മോശെയും ഭാവികാലത്തെക്കുറിച്ചു പ്രസ്താവിച്ചതൊഴികെ വേറേയൊന്നും ഞാൻ പറയുന്നില്ല. ഇങ്ങനെ പ്രതിവാദിക്കയിൽ ഫെസ്തൊസ്: പൗലൊസേ, നിനക്കു ഭ്രാന്തുണ്ട്; വിദ്യാബഹുത്വത്താൽ നിനക്കു ഭ്രാന്ത് പിടിച്ചിരിക്കുന്നു എന്ന് ഉറക്കെ പറഞ്ഞു. അതിനു പൗലൊസ്: രാജശ്രീ ഫെസ്തൊസേ, എനിക്കു ഭ്രാന്തില്ല; ഞാൻ സത്യവും സുബോധവുമായ വാക്കത്രേ സംസാരിക്കുന്നത്. രാജാവിന് ഇതിനെക്കുറിച്ച് അറിവുള്ളതുകൊണ്ട് അവനോട് ഞാൻ പ്രാഗല്ഭ്യത്തോടെ സംസാരിക്കുന്നു; അവന് ഇത് ഒന്നും മറവായിരിക്കുന്നില്ല എന്ന് എനിക്കു നിശ്ചയമുണ്ട്; അത് ഒരു കോണിൽ നടന്നതല്ല. അഗ്രിപ്പാരാജാവേ, പ്രവാചകന്മാരെ വിശ്വസിക്കുന്നുവോ? വിശ്വസിക്കുന്നു എന്ന് ഞാൻ അറിയുന്നു എന്നു പറഞ്ഞു. അഗ്രിപ്പാ പൗലൊസിനോട്: ഞാൻ ക്രിസ്ത്യാനിയായിത്തീരുവാൻ നീ എന്നെ അല്പംകൊണ്ടു സമ്മതിപ്പിക്കുന്നു എന്നു പറഞ്ഞു. അതിനു പൗലൊസ്: നീ മാത്രമല്ല, ഇന്ന് എന്റെ പ്രസംഗം കേൾക്കുന്നവർ എല്ലാവരും അല്പംകൊണ്ടാകട്ടെ അധികംകൊണ്ടാകട്ടെ ഈ ചങ്ങല ഒഴികെ എന്നെപ്പോലെ ആകേണം എന്ന് ഞാൻ ദൈവത്തോട് അപേക്ഷിക്കുന്നു എന്നു പറഞ്ഞു. അപ്പോൾ രാജാവും ദേശാധിപതിയും ബെർന്നീക്കയും അവരോടുകൂടെ ഇരുന്നവരും എഴുന്നേറ്റു മാറിനിന്നു: ഈ മനുഷ്യൻ മരണത്തിനോ ചങ്ങലയ്ക്കോ യോഗ്യമായത് ഒന്നും ചെയ്തിട്ടില്ല എന്ന് തമ്മിൽ പറഞ്ഞു. കൈസരെ അഭയം ചൊല്ലിയിരുന്നില്ലെങ്കിൽ അവനെ വിട്ടയപ്പാൻ കഴിയുമായിരുന്നു എന്ന് അഗ്രിപ്പാവ് ഫെസ്തൊസിനോടു പറഞ്ഞു.
അപ്പൊ. പ്രവൃത്തികൾ 26 വായിക്കുക
കേൾക്കുക അപ്പൊ. പ്രവൃത്തികൾ 26
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: അപ്പൊ. പ്രവൃത്തികൾ 26:12-32
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ