2 രാജാക്കന്മാർ 25

25
1അവന്റെ വാഴ്ചയുടെ ഒമ്പതാം ആണ്ടിൽ പത്താം മാസം പത്താം തീയതി ബാബേൽരാജാവായ നെബൂഖദ്നേസർ തന്റെ സർവസൈന്യവുമായി യെരൂശലേമിന്റെ നേരേ വന്നു പാളയം ഇറങ്ങി; അതിനെതിരേ ചുറ്റും വാടകോരി. 2സിദെക്കീയാരാജാവിന്റെ പതിനൊന്നാം ആണ്ടുവരെ നഗരം നിരോധിക്കപ്പെട്ടിരുന്നു. 3നാലാം മാസം ഒമ്പതാം തീയതി നഗരത്തിൽ ക്ഷാമം കലശലായി ദേശത്തെ ജനത്തിന് ആഹാരം ഇല്ലാതെപോയി. 4അപ്പോൾ നഗരമതിൽ ഒരിടം പൊളിച്ച്, കൽദയർ നഗരം വളഞ്ഞിരിക്കെ, പടയാളികളൊക്കെയും രാത്രിസമയത്തു രാജാവിന്റെ തോട്ടത്തിനരികെ രണ്ടു മതിലുകൾക്കും മധ്യേയുള്ള പടിവാതിൽവഴിയായി ഓടിപ്പോയി; രാജാവും അരാബായിലേക്കുള്ള വഴിയായി പുറപ്പെട്ടുപോയി. 5എന്നാൽ കൽദയരുടെ സൈന്യം രാജാവിനെ പിന്തുടർന്ന് യെരീഹോസമഭൂമിയിൽവച്ച് അവനോട് എത്തി; അവന്റെ സൈന്യമൊക്കെയും അവനെ വിട്ടു ചിന്നിപ്പോയി. 6അവർ രാജാവിനെ പിടിച്ചു രിബ്ലായിൽ ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുചെന്നു; അവർ അവനു വിധി കല്പിച്ചു. 7അവർ സിദെക്കീയാവിന്റെ പുത്രന്മാരെ അവൻ കാൺകെ കൊന്നു; സിദെക്കീയാവിന്റെ കണ്ണ് പൊട്ടിച്ചിട്ട് രണ്ടു ചങ്ങലകൊണ്ട് അവനെ ബന്ധിച്ച് ബാബേലിലേക്കു കൊണ്ടുപോയി.
8അഞ്ചാം മാസം ഏഴാം തീയതി, നെബൂഖദ്നേസർരാജാവെന്ന ബാബേൽരാജാവിന്റെ പത്തൊമ്പതാം ആണ്ടിൽ തന്നെ, ബാബേൽരാജാവിന്റെ ഭൃത്യനായി അകമ്പടിനായകനായ നെബൂസരദാൻ യെരൂശലേമിൽ വന്നു. 9അവൻ യഹോവയുടെ ആലയവും രാജധാനിയും ചുട്ടുകളഞ്ഞു; യെരൂശലേമിലെ എല്ലാ വീടുകളും പ്രധാനഭവനങ്ങളൊക്കെയും അവൻ തീവച്ചു ചുട്ടുകളഞ്ഞു. 10അകമ്പടിനായകനോടുകൂടെ ഉണ്ടായിരുന്ന കൽദയസൈന്യമൊക്കെയും യെരൂശലേമിന്റെ ചുറ്റുമുള്ള മതിലുകളെ ഇടിച്ചുകളഞ്ഞു. 11നഗരത്തിൽ ശേഷിച്ചിരുന്ന ജനത്തെയും ബാബേൽരാജാവിനെ ശരണം പ്രാപിച്ചവരെയും പുരുഷാരത്തിൽ ശേഷിച്ചവരെയും അകമ്പടിനായകനായ നെബൂസരദാൻ കൊണ്ടുപോയി. 12എന്നാൽ അകമ്പടിനായകൻ ദേശത്തെ എളിയവരിൽ ചിലരെ മുന്തിരിത്തോട്ടക്കാരായിട്ടും കൃഷിക്കാരായിട്ടും വിട്ടേച്ചുപോയി. 13യഹോവയുടെ ആലയത്തിലെ താമ്രസ്തംഭങ്ങളും പീഠങ്ങളും യഹോവയുടെ ആലയത്തിലെ താമ്രംകൊണ്ടുള്ള കടലും കൽദയർ ഉടച്ചുകളഞ്ഞ് അവയുടെ താമ്രം ബാബേലിലേക്കു കൊണ്ടുപോയി. 14കലങ്ങളും ചട്ടുകങ്ങളും കത്രികകളും തവികളും ശുശ്രൂഷയ്ക്കുള്ള താമ്രോപകരണങ്ങളൊക്കെയും അവർ എടുത്തു കൊണ്ടുപോയി. 15തീച്ചട്ടികളും കലശങ്ങളും പൊന്നും വെള്ളിയുംകൊണ്ടുള്ളതൊക്കെയും അകമ്പടിനായകൻ കൊണ്ടുപോയി. 16ശലോമോൻ യഹോവയുടെ ആലയത്തിനുവേണ്ടി ഉണ്ടാക്കിയ രണ്ടു സ്തംഭം, ഒരു കടൽ, പീഠങ്ങൾ എന്നിങ്ങനെയുള്ള സകല ഉപകരണങ്ങളുടെയും താമ്രത്തിനു തൂക്കമില്ലാതെയിരുന്നു. 17ഒരു സ്തംഭത്തിന്റെ ഉയരം പതിനെട്ടു മുഴം; അതിന്മേലുള്ള പോതിക താമ്രംകൊണ്ട് ആയിരുന്നു; പോതികയുടെ ഉയരം മൂന്നു മുഴം; പോതികയുടെ ചുറ്റുമുള്ള വലപ്പണിയും മാതളപ്പഴവും ആസകലം താമ്രംകൊണ്ടായിരുന്നു; ഇതുപോലെ മറ്റേ സ്തംഭത്തിനും വലപ്പണിയും മറ്റും ഉണ്ടായിരുന്നു. 18അകമ്പടിനായകൻ മഹാപുരോഹിതനായ സെരായാവെയും രണ്ടാം പുരോഹിതനായ സെഫന്യാവെയും മൂന്ന് ഉമ്മരപ്പടിക്കാവല്ക്കാരെയും പിടിച്ചു കൊണ്ടുപോയി. 19നഗരത്തിൽനിന്ന് അവൻ യോദ്ധാക്കളുടെ മേൽവിചാരകനായ ഒരു ഷണ്ഡനെയും നഗരത്തിൽവച്ചു കണ്ടെത്തിയ രാജപരിചാരകന്മാരിൽ അഞ്ചു പേരെയും ദേശത്തെ ജനത്തെ പടയ്ക്കു സ്വരൂപിക്കുന്ന സേനാപതിയുടെ രായസക്കാരനെയും നഗരത്തിൽ കണ്ട ദേശത്തെ ജനത്തിൽ അറുപതു പേരെയും പിടിച്ചു കൊണ്ടുപോയി. 20ഇവരെ അകമ്പടിനായകനായ നെബൂസരദാൻ പിടിച്ച് രിബ്ലായിൽ ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുചെന്നു. 21ബാബേൽരാജാവ് ഹമാത്ത്ദേശത്തിലെ രിബ്ലായിൽവച്ച് അവരെ വെട്ടിക്കൊന്നു. ഇങ്ങനെ യെഹൂദാ സ്വദേശം വിട്ടുപോകേണ്ടിവന്നു. 22ബാബേൽരാജാവായ നെബൂഖദ്നേസർ യെഹൂദാദേശത്ത് ശേഷിപ്പിച്ചുവച്ച ജനത്തിന് ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനായ ഗെദല്യാവെ അധിപതിയാക്കി.
23ബാബേൽരാജാവ് ഗെദല്യാവെ അധിപതിയാക്കി എന്നു നെഥന്യാവിന്റെ മകൻ യിശ്മായേൽ, കാരേഹിന്റെ മകൻ യോഹാനാൻ, നെതോഫാത്യനായ തൻഹൂമെത്തിന്റെ മകൻ സെരായ്യാവ്, മാഖാത്യന്റെ മകൻ യാസന്യാവ് എന്നിങ്ങനെ സകല സേനാപതികളും അവരുടെ ആളുകളും കേട്ടപ്പോൾ അവർ മിസ്പായിൽ ഗെദല്യാവിന്റെ അടുക്കൽ വന്നു. 24ഗെദല്യാവ് അവരോടും അവരുടെ ആളുകളോടും സത്യം ചെയ്ത് അവരോട്: നിങ്ങൾ കൽദയരുടെ ദാസന്മാർ നിമിത്തം ഭയപ്പെടരുത്; ദേശത്തു പാർത്തു ബാബേൽരാജാവിനെ സേവിപ്പിൻ; അതു നിങ്ങൾക്കു നന്മയായിരിക്കും. 25എന്നാൽ ഏഴാം മാസത്തിൽ രാജവംശക്കാരനായ എലീശായുടെ മകനായ നെഥന്യാവിന്റെ മകനായ യിശ്മായേൽ പത്ത് ആളുമായി വന്നു ഗെദല്യാവെയും അവനോടുകൂടെ മിസ്പായിൽ ഉണ്ടായിരുന്ന യെഹൂദ്യരെയും കൽദയരെയും വെട്ടിക്കൊന്നു. 26അപ്പോൾ ആബാലവൃദ്ധം ജനമൊക്കെയും സേനാപതിമാരും കൽദയരെ ഭയപ്പെടുകയാൽ എഴുന്നേറ്റു പുറപ്പെട്ട് മിസ്രയീമിലേക്കു പോയി.
27യെഹൂദാരാജാവായ യെഹോയാഖീന്റെ പ്രവാസത്തിന്റെ മുപ്പത്തേഴാം ആണ്ടിൽ പന്ത്രണ്ടാം മാസം ഇരുപത്തേഴാം തീയതി ബാബേൽരാജാവായ എവീൽ-മെരോദക് താൻ രാജാവായ ആണ്ടിൽ യെഹൂദാരാജാവായ യെഹോയാഖീനെ കടാക്ഷിച്ച് കാരാഗൃഹത്തിൽനിന്നു വിടുവിച്ച് 28അവനോട് ആദരവായി സംസാരിച്ച് അവന്റെ ആസനത്തെ തന്നോടുകൂടെ ബാബേലിൽ ഉണ്ടായിരുന്ന രാജാക്കന്മാരുടെ ആസനങ്ങൾക്കു മേലായിവച്ചു. 29അവന്റെ കാരാഗൃഹവസ്ത്രം മാറ്റി; അവൻ ജീവപര്യന്തം നിത്യം അവന്റെ സന്നിധിയിൽ ഭക്ഷണം കഴിച്ചുപോന്നു. 30അവന്റെ അഹോവൃത്തിയോ, രാജാവ് അവന് അവന്റെ മരണദിവസം വരെ അവന്റെ ജീവകാലമൊക്കെയും നിത്യവൃത്തിക്ക് ദിവസംപ്രതിയുള്ള ഓഹരി കൊടുത്തുപോന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

2 രാജാക്കന്മാർ 25: MALOVBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക